Image

കലവറക്കള്ളന്‍ (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 13 September, 2014
കലവറക്കള്ളന്‍ (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
പുരകെട്ട്‌, കപ്പവാട്ട്‌, കൊയ്‌ത്ത്‌, തുരിശ്ശടി, കല്യാണം എന്നിങ്ങനെയുള്ള കലാപരിപാടികള്‍ എനിക്കെന്നും ഇഷ്ട്‌ടമായിരുന്നു.കാരണം അന്നാണ്‌ ഞങ്ങടെ വീട്ടില്‍ കപ്പേം നല്ല എരിവുള്ള മീന്‍കറീം കള്ളും ഒക്കെ വെളീന്ന്‌ മേടിയ്‌ക്കുക. ആളും കൂടും. അപ്പൊ പിന്നെ സാധാരണ ദിവസ്സങ്ങളില്‍ ശ്രദ്ധിക്കുന്ന പോലെ എന്നെ ശ്രദ്ധിക്കാന്‍ അച്ചാച്ചനും അമ്മച്ചിക്കും നേരം കിട്ടില്ല. എന്ത്‌ തോന്ന്യാസ്സം കാണിച്ചാലും ആരുമറിയില്ല. പെരകെട്ട്‌ ആണെങ്കില്‍ അത്‌ പ്രമാണിച്ച്‌ നേരത്തെ തന്നെ പെരുന്നക്കവലയിലുള്ള ഷാപ്പില്‍ പറഞ്ഞ്‌ കള്ള്‌ കുടം കണക്കിന്‌ വരുത്തും. എട്ടുപത്ത്‌ കുടങ്ങളില്‍ കള്ള്‌ നിരന്നങ്ങനെ ഇരിക്കുമ്പോ അതീന്ന്‌ ഒന്നോ രണ്ടോ ഗ്ലാസ്‌ മോഷണം പോയാ ആരാ ശ്രദ്ധിക്കുക. കുടിച്ചിട്ട്‌ കള്ളും വയറ്റിലിട്ട്‌ മര്യാദക്കങ്ങ്‌ നടന്നാ കുടിച്ച വിവരം ഒരു പൊടിക്കുഞ്ഞു പോലും അറിയില്ല. കിറുങ്ങി അങ്ങനെ നടക്കാം. കിറുക്കം കറക്കമാകുമ്പോ എവിടെങ്കിലും കറങ്ങി വീഴാം. പിന്നെ നമ്മളൊന്നും അറിയണ്ട. ആരെങ്കിലും വന്ന്‌ തൂത്തുവാരി കൊണ്ടുപോക്കോളും.

അങ്ങനെയിരിക്കെ അമ്മാച്ചന്റെ മോന്‍ അപ്പച്ചന്‍ എന്ന്‌ വിളിക്കപ്പെടുന്ന സെബാസ്റ്റ്യന്റെ കല്യാണം ഉറപ്പിച്ചു. അമ്മാച്ചന്‍ വീട്ടില്‍ വന്ന്‌ ക്ഷണിച്ചു. കല്യാണദിവസ്സവും അടുത്തു. കക്ഷി മണിമല കവലയില്‍ നല്ല നിലയില്‍ ബിസിനസ്‌ നടത്തി പേരും പെരുമയും നല്ലൊരു കസ്റ്റമര്‍ ബേസും ഒക്കെ ഉണ്ടാക്കിയതുകൊണ്ട്‌ മണിമല - വെള്ളാവൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ മുഴുവനും ഉണ്ടാവും കല്യാണത്തിന്‌.

തലേന്ന്‌ രാത്രി തന്നെ കല്യാണത്തിന്റെ ചട്ടവട്ടങ്ങള്‍ തുടങ്ങി. അടുത്ത ബന്ധു ആയതുകൊണ്ട്‌ ഞങ്ങള്‍ തലേദിവസ്സം തന്നെ കുടുംബസമേതം എത്തി. എന്താ അവിടുത്തെ ഒരു ബഹളം! ധാരാളം കാറുകള്‍, ജീപ്പുകള്‍, നല്ല തകര്‍പ്പന്‍ പന്തല്‍...തോരണം...പൂക്കള്‍...നിറമുള്ള കസേരകള്‍...മേശ വിരികള്‍...അങ്ങനെ കൗതുകം ഉണര്‌ത്തു ന്ന നിരവധി കാഴ്‌ചകള്‍. അന്നൊക്കെ കല്യാണം എത്രമാത്രം മെച്ചമായിരുന്നു എന്ന്‌ വിലയിരുത്തുന്നത്‌ കല്യാണത്തിന്‌ എത്ര വണ്ടികള്‍ ഉണ്ടായിരുന്നു എന്ന്‌ നോക്കിയാണ്‌. അങ്ങനെ നോക്കിയാ കോട്ടയം ജില്ലയിലെ ഏറ്റം വല്യ കല്യാണം അപ്പച്ചന്റെ തന്നെ ആയിരുന്നു.

ഒരു സൈഡില്‍ പെട്രോള്‍ മാക്‌സിന്റെ വെട്ടത്തില്‍ കുറെ ആളുകള്‍ ചേര്‍ന്ന്‌ ആടിനെ കൊല്ലുന്നു, മറ്റു ചിലര്‍ പോത്തിനെ വെട്ടുന്നു, ഒരു പണീം ഇല്ലാത്ത കുറെപേര്‌ ആ കാഴ്‌ച്ച കാണുന്നു, പടുത കെട്ടി അതിന്‌ കീഴെ ഇരുന്ന്‌ സ്‌ത്രീകള്‍ കോഴിയെ നുറുക്കുന്നു, തേങ്ങ ചിരണ്ടുന്നു, പാല്‌ പിഴിയുന്നു, കാബേജ്‌ ചീകിയരിയുന്നു, കിഴങ്ങ്‌ പുഴുങ്ങി പൊളിക്കുന്നു...അങ്ങനെ എല്ലാവരും പലയിടത്തായ്‌ പലവിധ തിരക്കില്‍.ചെന്നുകേറിയ ഉടനേ അമ്മച്ചീം കൂടി അമ്മായിയെ സഹായിക്കാന്‍. അച്ചാച്ചനും അമ്മാച്ചനും വേറെ കുറെ ആണുങ്ങളും കൂടെ ഒരു മുറീലോട്ട്‌ മുങ്ങി, അവര്‍ക്ക്‌ കൂട്ടായി കുറെ അച്ചാറും ബീഫ്‌ ഉലത്തിയതും കൂടെ പോയി.

എനിക്കവിടെ മല മറിക്കുന്ന പണി ഒന്നും ഇല്ലായ്‌കയാല്‍ കുറെ നേരം വട്ടോം നീളോം നടന്നിട്ട്‌ ഞാന്‍ പതുക്കെ കലവറയിലേക്ക്‌ കയറി. ഹൊ...ഇതാണ്‌ സ്വര്‍ഗ്ഗം ! എന്ത്‌ വേണമെന്ന്‌ ചോദിച്ചാ മതി. മുറുക്കാന്‍, സാമ്പ്രാണി, പലവ്യഞ്‌ജനം, സിഗരറ്റ്‌ എന്നു വേണ്ട അത്യാവശ്യം വേണ്ട എല്ലാം അവിടെയുണ്ട്‌. ആലീസ്‌ വണ്ടര്‍ലാന്‍ഡില്‍ ചെന്ന അനുഭവം എനിക്ക്‌.

ദൂരെ മാറി നിന്ന എന്റെ കസിന്‍ രാജൂ ലൂക്കോസിനെ ഞാന്‍ കണ്ണ്‌ കാണിച്ചു വിളിച്ചു. അവന്‍ അടുത്ത്‌ വന്നപ്പോ ഞാന്‍ വിവരം പറഞ്ഞു. അവനാകെ പേടി പക്ഷെ ഞാന്‍ അവന്‌ ധൈര്യം പകര്‍ന്നു കൊടുത്തു. കിട്ടിയാല്‍ ഒരു പാക്കറ്റ്‌ സിഗരറ്റ്‌, അല്ലെങ്കില്‍ രണ്ട്‌ തല്ല്‌. അത്‌ രാജുവിന്‌ ഇഷ്ട്‌ടപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, ചുറ്റിനും ഒന്ന്‌ നോക്കീട്ട്‌ ആരും കാണുന്നില്ലാ എന്നുറപ്പ്‌ വരുത്തിയ ശേഷം ഞാന്‍ പതുക്കെ കലവറയില്‍ കേറി. ആരെങ്കിലും വന്നാ രാജു സിഗ്‌നല്‍ തരും. കണ്ണടച്ച്‌ തുറക്കുന്ന വേഗത്തില്‍ ഞാനൊരു പാക്കറ്റ്‌ സിസ്സേഴ്‌സ്‌ അടിച്ചുമാറ്റി നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു.

ഇനിയാണ്‌ ശരിക്കുള്ള വെല്ലുവിളി. ആരും കാണാത്‌ വേണ്ടേ സാധനം കത്തിക്കാനും വലിക്കാനും. ഒരു കല്യാണവീട്ടില്‍ ആരും കാണാതിരിക്കുമോ. എവിടെ നോക്കിയാലും പാചകക്കാരന്മാടരും പാചകക്കാരികളും വേറെ കുറെ അലവലാതികളും!.

സമയം എട്ട്‌ എട്ടര ആയപ്പോ എല്ലാര്‍ക്കും കപ്പേം ഇറച്ചീം വിളമ്പി...വാഴയിലയില്‍. നല്ല അടിപൊളി കപ്പബിരിയാണി. ഇപ്പൊഴും വായില്‍ വെള്ളം വരുന്നു അതോര്‍ക്കുമ്പോള്‍. എത്ര തവണ കഴിച്ചെന്ന്‌ ഓര്‍മ്മയില്ല എന്നാലും വിളബിയവരും കണ്ടു നിന്നവരും ഒരിക്കലും മറക്കാത്ത രീതിയില്‍ ഞാന്‍ കഴിച്ചു. എന്നിട്ട്‌ മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലെ കുറെ നേരം തെക്കും വടക്കും നടന്നു. പത്ത്‌ മണിയോടടുത്തപ്പോള്‍ എല്‍.ഐ.സി ഓഫീസ്സര്‍ വര്‍ഗീസ്‌ സാറിന്റെ കല്‌പ്പന വന്നു...`പിള്ളേര്‌ കേറി കിടന്നോ'. കക്ഷി എന്റെ മറ്റൊരു അമ്മാവനാണ്‌. എല്ലാവരും ബഹുമാനിക്കുന്ന, ഭയക്കുന്ന, ഗൗരവക്കാരന്‍ അമ്മാവന്‍. കാരണം അമ്മാവന്‍ ബി.എക്കാരനാണ്‌, സ്വന്തം കാറുണ്ട്‌, പാന്റ്‌ ആണിടുന്നത്‌, വീട്ടില്‍ ചുളയുണ്ട്‌. ബഹുമാനിക്കപ്പെടാന്‍ ഇതില്‍ കൂടുതല്‍ എന്ത്‌ യോഗ്യതയാണ്‌ വേണ്ടത്‌.

തിരുവായ്‌ക്ക്‌ എതിര്‍വാ ഇല്ലല്ലോ. അമ്മാവന്റെ കല്‍പ്പന ശിരസ്സാവഹിച്ച്‌ ഞങ്ങള്‍ പിള്ളേര്‌ എല്ലാവരും പലയിടത്തായി ഉറങ്ങാന്‍ കിടന്നു. ഞാനും രാജുവും ഉറങ്ങുന്ന ഭാവത്തിലും. പക്ഷെ കിടക്കുന്നതിന്‌ മുമ്പ്‌ മൂന്ന്‌! കാര്യങ്ങള്‍ ഞാന്‍ ഉറപ്പ്‌ വരുത്തി...1). നമ്മുടെ പാക്കറ്റ്‌ ചുളുങ്ങരുത്‌.2). ഇരുട്ടത്തും കൈയെത്താവുന്ന ദൂരത്തില്‍ തീപ്പെട്ടി ഉണ്ടാവണം. 3). വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ കസിന്‍ രാജു ഉണ്ടെന്നും.

എല്ലാരും ഉറക്കം പിടിച്ചെന്ന്‌ ബോദ്ധ്യമായപ്പോള്‍ ഞങ്ങള്‍ രണ്ടും പതുക്കെ പൊങ്ങി. കട്ടിലേല്‍ ഇരുന്ന്‌ തന്നെ ഓരോന്ന്‌ കത്തിച്ചു. രാജു ആദ്യമായ്‌ ആണെന്ന്‌ തോന്നുന്നു...അവന്‍ ചുമയ്‌ക്കാന്‍ തുടങ്ങി. ഞാന്‍ അവന്റെ ്‌ വാ പൊത്തി. ആരെങ്കിലും ചുമ കേട്ട്‌ ആ വഴി വിവരം തിരക്കാന്‍ വന്നാല്‍ പണി പാളും. പക്ഷെ ക്രമേണ രാജു ചുമ നിര്‍ത്തി. രണ്ട്‌ സിഗരറ്റ്‌ വീതം വലിച്ചു കഴിഞ്ഞപ്പോഴേക്കും ആദ്യം ഉണ്ടായിരുന്ന ഞങ്ങടെ ആ ത്രില്ല്‌ പോയി പക്ഷെ ഇത്‌ തീര്‍ക്കാതെ പോകാന്‍ പറ്റില്ല. തൊണ്ടി മുതല്‍ ആരെങ്കിലും പൊക്കിയാ ആകെ നാറും.

മൂന്നാമത്തെ സിഗരറ്റ്‌ കത്തിച്ച്‌ വായില്‍ വച്ച്‌ ആ ഇരുന്ന ഇരിപ്പില്‍ രാജു ഇരുന്നുറങ്ങിപ്പോയി. പാവം! ഒടുവില്‍ മനസ്സില്ലാമനസ്സോടെ അവിടെ കുത്തിയിരുന്ന്‌ ഞാന്‍ തന്നെ ബാക്കി വന്നത്‌ മുഴുവന്‍ വലിച്ചു കേറ്റി. അത്രയും നിക്കോട്ടിന്‍ ഉള്ളില്‍ ചെന്നതോടെ എന്റെ ഉറക്കോം പോയി. രാജു ആണെങ്കില്‍ സുഖമായ്‌ കിടന്നുറങ്ങുന്നു. ഇതിനാണ്‌ വേലിയേല്‍ ഇരുന്ന പാമ്പിനെ എടുത്ത്‌ ബാക്ക്യാര്‍ഡില്‍ വച്ചെന്ന്‌ പറയുന്നത്‌.

തിരിഞ്ഞും മറിഞ്ഞും കിടന്നു കിടന്ന്‌ വെളുപ്പിനെ എപ്പൊഴോ ഞാനും ഉറങ്ങി. ആ ഉറക്കത്തിന്‌ ഒരു സുഖമുണ്ട്‌; ഉറക്കം വന്നിട്ട്‌ ഉറങ്ങുന്നതായതുകൊണ്ട്‌. പള്ളീല്‍ പോകാന്‍ റെഡി ആയി അമ്മച്ചി വന്ന്‌ കുലുക്കി വിളിച്ചപ്പോഴാണ്‌ ഉറക്കം തെളിഞ്ഞത്‌. ഞങ്ങടെ വീട്ടിലെ ഒരു നിര്‍ബന്ധമാണ്‌ എല്ലാ ദിവസ്സോം പള്ളിയില്‍ പോകണമെന്നുള്ളത്‌. ഇല്ലെങ്കില്‍ നരകം ഉറപ്പാ. പള്ളിയില്‍ ചെന്നിരുന്ന്‌ ഉറങ്ങിയാലും വേണ്ടില്ല പള്ളീല്‍ പോയിരിക്കണം. ഇടദിവസം ആയതുകൊണ്ട്‌ അച്ചന്‍ പ്രസംഗിക്കില്ല. അല്ലെങ്കില്‍ സുഖമായ്‌ പതിനഞ്ച്‌ - ഇരുപത്‌ മിനിട്ട്‌ കിട്ടിയേനെ ഉറങ്ങാന്‍. പള്ളിയില്‍ ഇരിക്കുമ്പോ മുഴുവനും മനസ്‌ കല്യാണവീട്ടിലായിരുന്നു. അപ്പച്ചന്റെ ഒരു നിലയും വിലയും ഒക്കെ വച്ച്‌ നോക്കിയാ രാവിലെ കാപ്പിക്ക്‌ പാലപ്പോം ആട്‌ സ്റ്റ്യൂവും ആയിരിക്കും. ഇപ്പൊ അത്‌ അടുപ്പേല്‍ കേറി കാണുമോ, വെന്തിട്ടുണ്ടാവുമോ, തേങ്ങാപ്പാല്‍ പിഴിഞ്ഞൊഴിച്ചു കാണുമോ, എനിക്കെത്ര കഷണം കിട്ടും, എല്ലില്ലാത്ത കഷണം കിട്ടുമോ, ഞാന്‍ തിരിച്ചു ചെല്ലുമ്പോഴേക്ക്‌ തീര്‍ന്നു പോകുമോ...എന്നിങ്ങനെ ഓരോ ചിന്തകള്‍.

ആറരക്ക്‌ തുടങ്ങിയ കുര്‍ബ്ബാന ഇഴഞ്ഞിഴഞ്ഞ്‌ ഏഴേമുക്കാലിന്‌ തീര്‍ന്നു . കുര്‍ബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക്‌ അച്ചനെ കാണണം എന്ന്‌ വാശി. അച്ചനെ കാണണേല്‍ കല്യാണത്തിന്‌ വരുമ്പോ കണ്ടുകൂടെ? അച്ചന്‍ അവിടെ തന്നെ ഉണ്ടാവില്ലേ? ഞാന്‍ പറഞ്ഞുനോക്കി പക്ഷെ ആര്‌ കേള്‍ക്കാന്‍. വീട്ടിലും നാട്ടിലും വിലയില്ലെങ്കില്‍ ഇങ്ങനാ, നമ്മള്‍ പറയുന്നത്‌ ആരും കേട്ടഭാവം പോലും നടിക്കില്ല. അല്ലെങ്കില്‍ തന്നെ മാതാപിതാക്കളുടെ വാശി നമ്മള്‍ മക്കള്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ വേറെ ആരാ നടത്തിക്കൊടുക്കാന്‍.

എല്ലാം കഴിഞ്ഞ്‌ ഒടുവില്‍ വീട്ടിലെത്തിയപ്പോ മണി ഒമ്പത്‌ കഴിഞ്ഞു. അപ്പോഴേക്കും എന്റെ വയറ്‌ മുരയാനും കരയാനും നിലവിളിക്കാനും തുടങ്ങിയിരുന്നു. ദൈവാധീനം...കാപ്പി വിളമ്പി രണ്ടാം ട്രിപ്പ്‌ ആയിരുന്നു. ആരും ക്ഷണിക്കാതെ തന്നെ ഞാന്‍ കേറിയിരുന്നു. ആരും ഒന്നും പറഞ്ഞില്ല. മൂന്നപ്പം ചോദിച്ചെങ്കിലും എല്‍.ഐ.സി സാറ്‌ അവിടെയും കേറി ഉടക്കിട്ടു. `രണ്ടെണ്ണം കഴിച്ചിട്ട്‌ പോരായെകില്‍ പിന്നെ തരാം. ഇപ്പൊ മുമ്പില്‍ കിട്ടിയത്‌ കഴിക്ക്‌'. ഇങ്ങേര്‍ക്ക്‌ വേറെ ഒരു പണീം ഇല്ലേ? വന്നപ്പോ തുടങ്ങിയ ആള്‌ കളിയാ...

കഴിച്ച്‌ പകുതിയായി. അപ്പൊ കേള്‍ക്കാം ഒരു വിളി `ജോജോയെ'...എനിക്കങ്ങനേം ഒരു പേരുണ്ട്‌. ഞാന്‍ തലപൊക്കി നോക്കി. എല്‍.ഐ.സി എന്റെ നേരെ നടന്നു വരുന്നു. അടുത്ത്‌ വന്ന്‌! എന്റെ ഇലയുടെ മൂലയ്‌ക്ക്‌ ഒരു പാക്കറ്റ്‌ സിസ്സേഴ്‌സ്‌ വച്ചിട്ട്‌ എന്നെനോക്കി പറഞ്ഞു `ഇനി എന്തെങ്കിലും വേണേ പറയണേ. വല്ല ബീഡിയോ മുറുക്കാനോ'. എനിക്കാദ്യം ഒന്നും മനസ്സിലായില്ല. കഴിപ്പ്‌ നിര്‍ത്തി എല്ലാരും തലപൊക്കി നോക്കി. കൂടെ അച്ചാച്ചനും അമ്മച്ചീം. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍ ഞാന്‍ ഒരു മിനിട്ട്‌ എടുത്തു. അപ്പൊ അങ്ങേര്‌ പറഞ്ഞു...`ഇന്നലത്തെ പാക്കറ്റ്‌ തീര്‍ന്നല്ലോ'. അപ്പം തിന്നാന്‍ ഞാന്‍ തുറന്ന വാ അങ്ങനെ തന്നെ ഇരിക്കുന്നു...വാ അടക്കണോ അങ്ങനെ തന്നെ ഇരിക്കണോ എന്ന്‌ തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥ. മറുപടി ഒന്നും പറയാനില്ലാത്ത ആ അവസ്ഥ അനുഭവിച്ചാലേ മനസ്സിലാകൂ. അപ്പൊ ഇങ്ങേര്‌ അതും കണ്ടു.

ഇപ്പൊ എനിക്ക്‌ ഒരുകാര്യം തീര്‍ച്ചയായി. എല്‍.ഐ.സി ഓഫീസ്സര്‍ വറുഗീസ്‌ സാറിന്‌ അവിടെ പ്രത്യേകിച്ച്‌ യാതൊരു പണീമില്ല. എന്നെ വാച്ച്‌ ചെയ്യുകയാണ്‌ അങ്ങേരുടെ വിനോദം. അമ്മാച്ചന്മാരായാല്‍ ഇങ്ങനെ വേണം. മരുമക്കള്‍ക്കിട്ട്‌ തന്നെ വേണം പണിയാന്‍.

പക്ഷെ അമ്മാവന്‍ ഒരുപകാരം ചെയ്‌തു. സംഭവം അച്ചാച്ചനോട്‌ പറഞ്ഞെങ്കിലും എനിക്കിട്ടു പൂശ്‌ കിട്ടാതെ്‌ നോക്കി.

രാവിലെ ഇങ്ങനെ ഒക്കെ സംഭവിച്ചെങ്കിലും കെട്ടിന്റെ സമയമായപ്പോഴേക്കും ഞാനെല്ലാം മറന്നു. കല്യാണം ഞാന്‍ ശരിക്കും മുതലെടുത്തു. അന്നാണ്‌ ആദ്യമായി ഞാന്‍ ബീഫ്‌ കട്ട്‌ലറ്റ്‌ കഴിക്കുന്നത്‌. ഊഹം ശരിയാണെങ്കില്‍ ഒരു പത്ത്‌ - പന്ത്രണ്ട്‌ കട്ട്‌ലറ്റ്‌ എങ്കിലും അമക്കീട്ടുണ്ടാവും അന്ന്‌. കൂടെ ഫ്രൂട്ട്‌ സാലഡും. എത്ര കപ്പ്‌ കഴിച്ചെന്നോര്‌മ്മ യില്ല.

ഗുണപാഠം: ഒരല്‍ വിഴുങ്ങിയാലും വിരല്‍ മറ വേണം.
കലവറക്കള്ളന്‍ (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
lissy mathew 2014-09-14 05:57:56
ഒന്നാംതരം എഴുത്ത്   മണിമലയുടെ  വെളിച്ചത്തില്‍ മനസ്സ് നിറയ്ക്കുന്ന കാഴ്ചകള്‍
Sudhir Panikkaveetil 2014-09-14 15:12:39
ഓർമ്മകളുടെ കലവറയിൽ എന്തെല്ലാം വിഭവങ്ങൾ. വളരെ രസകരം.  ചില കഥകൾ വായിച്ച് ഒന്നും
മനസ്സിലാകാതെ വിഷമിക്കുമ്പോൾ ജീവിതത്തെ
സ്പർശിച്ച് എഴുതിയ താങ്കളുടെ കഥ ആശ്വാസം
തരുന്നു. ഇങ്ങനെ എഴുതിയാൽ സാഹിത്യ അക്കാദമി
അവാര്ഡ് കിട്ടില്ലായിരിക്കും. എന്നാൽ എത്രയോ
പേർ അവരുടെ യൌവ്വന ആരംഭത്തിൽ കാട്ടികൂട്ടിയ
കുസൃതികൾ ആലോച്ചിച്ച് ഹൃദയം തുറന്നു
ചിരിച്ച് കാണും., അഭിനന്ദനങ്ങൾ ! 
V. Raj 2014-09-14 19:13:42
"...ഒരു സൈഡില്‍ പെട്രോള്‍ മാക്‌സിന്റെ വെട്ടത്തില്‍ കുറെ ആളുകള്‍ ചേര്‍ന്ന്‌ ആടിനെ കൊല്ലുന്നു, മറ്റു ചിലര്‍ പോത്തിനെ വെട്ടുന്നു, ഒരു പണീം ഇല്ലാത്ത കുറെപേര്‌ ആ കാഴ്‌ച്ച കാണുന്നു...." "....സമയം എട്ട്‌ എട്ടര ആയപ്പോ എല്ലാര്‍ക്കും കപ്പേം ഇറച്ചീം വിളമ്പി... വാഴയിലയില്‍. നല്ല അടിപൊളി കപ്പബിരിയാണി. ഇപ്പൊഴും വായില്‍ വെള്ളം വരുന്നു അതോര്‍ക്കുമ്പോള്‍...." അമ്മാച്ചന്റെ മോൻ അപ്പച്ചന്റെ കല്ല്യാണപ്പാർട്ടി ആസ്വദിക്കുന്ന ഒരു ബാലന്റെ ചെയ്തികളും കാഴ്ചപ്പാടും ചിത്രീകരിച്ചുകൊണ്ടു കോട്ടയം (മണിമല) അച്ചായന്മാരുടെ ജീവിതരീതികൾ സംബവ ബഹുലമായി ചിത്രീകരിച്ചിരിക്കുന്ന കഥ! സൂഷ്മതയോടെ പെറുക്കിയെടുത്ത സംഭവങ്ങളെ ഭംഗിയായി കോർത്തിണക്കി അവതിരിപ്പിച്ചിരിക്കുന്ന കഥാരീതിയിൽ കഴിവുള്ളയൊരു കലാകാരനെ കാണാൻ കഴിയുന്നു!
Paul Chacko 2014-09-17 07:07:39

രാജ്, സുധീര്‍ & ലിസ്സി...നിങ്ങളുടെ പ്രോത്സാഹനം പകരുന്ന നല്ല വാക്കുകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. ഒത്തിരി സന്തോഷമായി. അവാര്‍ഡിനേക്കാള്‍ കൂടുതല്‍ ഈ അംഗീകാരമാണ് മനസ് നിറയ്ക്കുന്നത്

Truth man 2014-09-17 08:03:08
Very good writing ,really I appreciate ,who want my appreciation 
But I like very much. Keep writing ,thank you very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക