തിരൂര്‍: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന) ജൂലൈ 27ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച സാഹിത്യോത്സവത്തിന്റെ തുടക്കത്തിന് പ്രത്യേകതകള്‍ ഏറെ. ഇാവിലെ 10 മണിക്കു തന്നേ കവിയും എഴുത്തുകാരനുമായ തമ്പി ആന്റണി പൊന്‍കുന്നത്തുനിന്നും തിരൂരിലെത്തി. കലാമണ്ഡലത്തിലെ കലാസദ്യയുടെ ആലസ്യത്തില്‍ നിന്നും സരോജാ വര്‍ഗീസ്, ഏബ്രഹാം തെക്കേമുറി, ജോസ് ഓച്ചാലില്‍, ജോസന്‍, മിനു, ഷീലാ മോന്‍സ്, ജോണ്‍ മാത്യൂ എല്ലാവരും രാവിലെ ഹാജര്‍. ഷാജന്‍ ആനിത്തോട്ടവും കെ.രാധാകൃഷ്ണന്‍ നായരും തലങ്ങും വിലങ്ങും ഓടി നടക്കുന്നു. എം.ടി., സഖറിയ, സി. രാധാകൃഷ്ണന്‍, രാമനുണ്ണി, അക്ബര്‍ കക്കട്ടില്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി പ്രഗത്ഭരായ എഴുത്തുകാരെല്ലാവരും റഡി. എങ്കിലും അമേരിക്കയില്‍നിന്നും വിരലിലെണ്ണാവുന്ന ലാനാ പ്രവര്‍ത്തകര്‍ മാത്രം.
തുഞ്ചന്‍ പറമ്പിന്റെ പ്രധാന കവാടത്തില്‍ അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരെ സ്വീകരിക്കാന്‍ പഞ്ചവാദ്യം, തായമ്പക തുടങ്ങിയ വാദ്യ ഉത്സവങ്ങള്‍ സ്വീകരണം തുടങ്ങാറായപ്പോള്‍ അതിഥികളെ സ്വീകരിക്കാനെത്തിയത് മലയാളത്തിന്റെ അവതാരം സാക്ഷാല്‍ എം.ടി. എഴുത്തുകാര്‍ക്ക് ആനന്ദ ലബ്ധിക്കിനി എന്തുവേണം? (അക്ഷരങ്ങളിലൂടെ അസൂയപ്പെടുത്തുന്നവരൊക്കെ ഒന്നു നേരിട്ട് കാണേണ്ട ചടങ്ങ്) മലയാളത്തിലെ എഴുത്തുകാരെല്ലാം പ്രവാസി എഴുത്തുകാരോടൊപ്പം കൂടി. സ്വീകരണത്തിന് മുമ്പ് എംടി പെരുമ്പടത്തോട് പറഞ്ഞു. ഈ എഴുത്തുകാരുടെ മനസാണ് തുഞ്ചന്‍ പറമ്പിനെ ഇപ്പോള്‍ ധന്യമാക്കുന്നതെന്ന്. ഭാഷയുടെ പിതാവിന്റെയടുത്ത് ഒരു ദിവസം ചിലവിടാന്‍ കാട്ടിയ സന്മനസിനോടൊപ്പമായിരുന്നു എംടിയും എഴുത്തുകാരും.
പ്രൗഢ ഗംഭീരമായ സ്വീകരണത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരും, അവരുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
അമേരിക്കന്‍ മലയാളി എഴുത്തുകാരോട് എംടി കാട്ടിയ സ്‌നേഹത്തിന് അമേരിക്കന്‍ മലയാളികള്‍ക്ക് കടപ്പാടുണ്ടാകണം. ഭാഷയെ സ്‌നേഹിക്കുന്നവര്‍ അവരുടെ കേരളയാത്രയ്ക്കിടയില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോകണം. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ കാല്‍ ചവുട്ടി നില്‍ക്കണം. എന്നിട്ട് കൈക്കാത്ത കാഞ്ഞിരമരച്ചുട്ടില്‍ നിന്ന് ഉച്ചത്തില്‍ വിജിച്ചു പറയാം “എന്റെ മക്കള്‍ക്ക് മലയാളം അറിയാം” എന്ന്. അതുമാത്രമാണ് നമുക്ക് ഭാഷാ പിതാവിനോടും കണ്ണിലെ കൃഷ്ണമണിപോലെ ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലെ സംരക്ഷിക്കുന്ന എംടിയോടും നമുക്ക് ചെയ്യാവുന്ന സ്‌നേഹസമ്മാനം അല്ലെങ്കില്‍ ആദരവ്!