തിരൂര്‍ : കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ എഴുത്ത് നഷ്ടപ്പെടുത്താത്ത അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് മലയാളത്തിന്റെ ഭീഷ്മാചാര്യന്‍ എം.ടി.വാസുദേവന്‍ നായരുടെ അഭിനന്ദനവും ആദരവും. ലാനയുടെ കേരളാ കണ്‍വന്‍ഷന്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച് സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ സ്വന്തം കഥാകാരന്‍.
ഭാഷയോട് അവര്‍ നല്‍കുന്ന ആദരവിനെ നാം കാണാതെ പോകരുത്. മൂന്ന് ദിവസം മുന്തിയ ഹോട്ടലുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കാനല്ല അവര്‍ ശ്രമിച്ചത് സാഹിത്യ, കലാ, സാംസ്‌കാരിക ക്ഷേത്രങ്ങളിലേക് ഒരു തീര്‍ത്ഥയാത്രയാണ് അവര്‍ സംഘടിപ്പിച്ചത്. എല്ലാ അഭിനന്ദനങ്ങളും ലാന അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ഭാഷയുടെ പ്രാമുഖ്യത്തെക്കുറിച്ച് വാചാലനായി.
മലയാള ഭാഷയ്ക്ക് കയ്യും, കണക്കും ഉണ്ടാക്കിയ തുഞ്ചന്റെ മണ്ണില്‍ നിന്ന് ഭാഷയെക്കുറിച്ച് പറയുവാന്‍ എനിക്കഭിമാനമുണ്ട്. അമേരിക്കയില്‍ ഉള്ള ആളുകള്‍ നാല്‍പത് ശതമാനം മാത്രമാണ് ഇംഗ്ലീഷ് സംസാരിക്കുന്നതെന്നാണ് എന്റെയൊരു നിഗമനം. അറുപത് ശതമാനം ആളുകളും അവരുടെ വീടുകളില്‍ അവരുടെ സ്വന്തം ഭാഷയാണ് സംസാരിക്കുന്നത്. കുടിയേറ്റക്കാരായ അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും നാട്ടുഭാഷയായി ഇംഗ്ലീഷും, വീട്ടു ഭാഷയായി സ്വന്തം ഭാഷയും ഉപയോഗിക്കുന്നു. എന്തുകൊണ്ട് സ്വന്തം ഭാഷ വിട്ടുകളയാന്‍ അവര്‍ക്കാവുന്നില്ല. നോബല്‍ സമ്മാനജേതാവ് ഡെറിക് വാല്‍ക്കോട്ട് എന്ന വെസ്‌ററിന്റീസ് കവി ഒരിക്കല്‍ എഴുതി തന്റെ ചെറുപ്പത്തിലെ ഭാഷ, ഉറക്കു പാട്ട് ഒക്കെ നഷ്ടപ്പെട്ടു. അവയെല്ലാം ഒന്ന് തിരികെകിട്ടിയിരുന്നുവെങ്കില്‍ എന്ന്. ഇത് പലയിടത്തും സംഭവിച്ചു. ആസ്‌ട്രേലിയയില്‍ അടിമപ്പണി ചെയ്തിരുന്ന ആദിവാസികളെ പുനരധിവസിപ്പിച്ച് ജീവിതവും, സുഖ സൗകര്യങ്ങളൊക്കെ ലഭിച്ചു കഴിഞ്ഞപ്പോള്‍ ബാല്യത്തില്‍ കേട്ട നാട്ടുഭാഷയെക്കുറിച്ച് അന്വേഷിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുമായിരുന്നത്രേ.
നമ്മുടെ ഭാഷ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മലയാളത്തോട് നമുക്ക് സ്‌നേഹം വേണം. ഭാഷയോട് ഭ്രാന്ത് വേണ്ട. ജവഹര്‍ലാല്‍ നെഹറു എഴുതി ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക 2 ഇംഗ്ലീഷ് കൊണ്ടുവന്നുവെന്ന് ഒന്ന് കറുത്ത ഇംഗ്ലീഷ് മറ്റൊന്ന് വെളുത്ത ഇംഗ്ലീഷ്.
നമുക്ക് ഇംഗ്ലീഷും വേണം. ഒന്ന് മറ്റൊന്നിന് എതിരല്ല. നമ്മുടെ ഭാഷയെ അവഗണിക്കരുത്. വന്ദിക്കുക. ജോലിത്തിരക്കു കഴിഞ്ഞ് നിങ്ങളൊക്കെ എഴുതുന്നു. അതൊരു വലിയ കാര്യമാണ്. ഏതു ഭാഷയില്‍ എഴുതുന്നു എന്നതിനെക്കാള്‍ അവനവന്റെ ചെറുതും വലുതുമായ മോഹങ്ങള്‍, ഭാവം, ഒക്കെ തനിക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നത് സ്വന്തം ഭാഷയാണെന്ന് തോന്നുന്നു.
ബങ്കിംചന്ദ്ര ചാറ്റര്‍ജി ആദ്യകാലത്ത് ഇംഗ്ലീഷിലാണ് എഴുതിയത്. പിന്നീടദ്ദേഹം ബംഗാളിയിലേക്ക് എഴുത്ത് മാറ്റി. വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി ആദ്യം എഴുതിയത് ഇംഗ്ലീഷിലായിരുന്നു. പിന്നീടാണ് മലയാളത്തിലെഴുതിയത്.
നമ്മുടെ അകംപ്രകടിപ്പിക്കുവാന്‍ ഏതു ഭാഷയാണ് സൗകര്യം അതില്‍ എഴുതുക. അപ്പോള്‍ കൂടുതല്‍ ആളുകള്‍ നമ്മെ തേടിയെത്തും. നമ്മുടെ ഭാഷയുടെ ശക്തിയാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ “അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.” ആ മണ്ണിലാണ് നിങ്ങള്‍ നില്‍ക്കുന്നത്.
എന്റെ മകന്‍ മലയാളം പറയില്ല എന്ന് അഭിമാനത്തോടെ ഒരിക്കലും പറയാന്‍ ശ്രമിക്കരുത്. ഇംഗ്ലീഷില്‍ എഴുതുകയും വായിക്കുകയും ചെയ്‌തോളൂ. പക്ഷെ നമ്മുടെ മലയാളം വരും തലമുറയ്ക്ക് നമ്മളായി നഷ്ടപ്പെടുത്തരുത്.
എം.ടിയുടെ പ്രഭാഷണം നിശ്ബദമായി കേട്ടിരുന്ന കാണികള്‍ക്ക് വലിയ അനുഭവമാണ് സമ്മാനിച്ചത്. ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം സ്വാഗതം ആശംസിച്ചു. പെരുമ്പടവം ശ്രീധരന്‍, സി.രാധാകൃഷ്ണന്‍, പി.ടി. നരേന്ദ്രമേനോന്‍, സഖറിയ, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, അക്ബര്‍ കക്കട്ടില്‍, ആര്‍.ഗോപാലകൃഷ്ണന്‍, പിഎസ് നായര്‍, കെ.രാധാകൃഷ്ണന്‍നായര്‍, ജോസ് ഓച്ചാലില്‍, ഏബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‌ലി ലൂക്കോസ്(സ്വാഗത സംഘം കോ-ചെയര്‍മാന്‍) നന്ദി പ്രകാശിപ്പിച്ചു.
അമേരിക്കന്‍ മലയാളി എഴുത്തുകാരായ ജോണ്‍ മാത്യൂ, തമ്പി ആന്റണി, ഷീലാ മോന്‍സ് മുരിക്കന്‍ റിനി മമ്പലം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.