ചോ: ചെറുകഥാ മത്സരത്തില്‍ തെല്‍മയ്‌ക്ക്
ഒന്നാം സ്ഥാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ എന്തുതോന്നി?
തെ: തീര്‍ച്ചയായും
അതൊരു സര്‍െ്രെപസ് ആയിരുന്നു. ഒന്നാം സ്ഥാനം തീര്‍ച്ചയായും ഞാന്‍
പ്രതീക്ഷിച്ചിരുന്നില്ല. കാരണം, വിവിധ രാജ്യങ്ങളിലെ എഴുത്തുകാരെ
അണിയിച്ചൊരുക്കിക്കൊണ്ടുള്ള ഈ മത്സരത്തില്‍ രണ്ടോ മൂന്നോ സ്ഥാനങ്ങള്‍ ലഭിച്ചേക്കാം
എന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ.
ചോ: അടുത്ത ചോദ്യത്തിലേക്ക്
കടക്കുന്നതിനു മുമ്പ് തെല്‍മയ്‌ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. രണ്ടും
മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ക്യാനഡ, ഗള്‍ഫ് (ദോഹ), ഇന്ത്യ എന്നീ
രാജ്യങ്ങളിലെ എഴുത്തുകാരായിരുന്നല്ലോ. അവര്‍ക്കും ഇത്തരുണത്തില്‍ എന്റെ
അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു. തെല്‍മയുടെ കഥയുടെ ശീര്‍ഷകം `മഞ്ഞില്‍
വിരിയുന്ന മഗ്‌നോളിയ' വായനക്കാരെ ചിന്താക്കുഴപ്പത്തിലാക്കിയില്ലേ? മഞ്ഞില്‍
മഗ്‌നോളിയ വിടരാറില്ലല്ലോപിന്നെങ്ങനെയാണ് തെല്‍മയ്‌ക്ക് ഈ പുതിയ ആശയം
ലഭിച്ചത്?
തെ: നാട്ടില്‍ നീലത്താമര വിരിഞ്ഞാല്‍ സ്വപ്‌നങ്ങള്‍
സാക്ഷാത്‌കരിക്കുമെന്ന വിശ്വാസമില്ലേ? അപൂര്‍വ്വമായിട്ടു മാത്രമേ നീലത്താമര
വിരിയാറുള്ളൂ. പക്ഷെ അതിനായി കാത്തിരിക്കുന്നവര്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍
പൂവണിയുന്നതുപോലെ മഞ്ഞില്‍ മഗ്‌നോളിയ വിരിയും പക്ഷെ അപൂര്‍വ്വമായി മാത്രം.
ശിശിരത്തിന്റെ അന്ത്യത്തിലാണ് അത് സംഭവിക്കുക.
ചോ: ഈ തത്വം അന്ധമായി
വിശ്വസിക്കുന്നത് നേറ്റീവ് അമേരിക്കന്‍സ് അഥവാ റെഡ് ഇന്ത്യന്‍സ് ആണെന്ന്
കഥവായിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. പക്ഷെ, തെല്‍മയ്‌ക്കെവിടെനിന്നാണ് ഈ പുതിയ
അറിവ് ലഭിച്ചത്?
തെ: എന്റെ അമേരിക്കന്‍ സുഹൃത്തുക്കളില്‍ പലരും ഭചെരക്കി
ഇന്ത്യന്‍സ്' ആണ്. അവരുടെ മുന്‍ഗാമികളാണ് നേറ്റീവ് അമേരിക്കന്‍സ് അഥവാ റെഡ്
ഇന്ത്യന്‍സ്. അവരുടെ മുന്‍ഗാമികളുടെ വിശ്വാസങ്ങളിലാണ് അവരിന്നും ജീവിക്കുന്നത്.
മഗ്‌നോളിയ പുഷ്‌പത്തിന്റെ വിശ്വാസം വെറും നിസാരമായ
വിശ്വാസങ്ങളിലൊന്നുമാത്രം.
ചോ: കഥയിലെ നായികയെ കണ്ണീരിന്റെ നായികയെന്ന്
വിശേഷിപ്പിക്കാന്‍ കാരണം? നായിക ഏറ്റവും ഭാഗ്യവതിയായ ഒരു സ്‌ത്രീയായിട്ടാണ്
എനിക്ക് തോന്നിയത്. കാരണം പ്രേമിച്ച പുരുഷനെ വിവാഹം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും
മിന്നു കെട്ടിയവന്‍ അവളെ കൈവള്ളയില്‍ വെച്ചുകൊണ്ടു നടക്കുന്നു, ആവശ്യമുള്ളതെല്ലാം
കൈവെള്ളയില്‍ വച്ചുകൊടുക്കുന്നു. പിന്നെങ്ങനെ അവള്‍ കണ്ണീരിന്റെ നായികയാകും. ആ
സ്‌ത്രീയാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി എന്നു ഞാന്‍ പറയുന്നു.
തെ:
ശരിയാണ്. പക്ഷെ സ്‌നേഹനിധിയായ ഭര്‍ത്താവ് അകാലത്തില്‍ ചരമമടയുമ്പോള്‍ വീണ്ടും
കണ്ണീര്‍ക്കയത്തിലേക്ക് താഴ്‌ന്നിറങ്ങുകയാണല്ലോ. പ്രേമിച്ച പുരുഷനെ
സ്വന്തമാക്കാന്‍ കഴിഞ്ഞില്ല, നെഞ്ചിലേറ്റി നടന്ന സ്‌നേഹധമന്‍ ഓര്‍ക്കാപ്പുറത്ത്
എന്നന്നേയ്‌ക്കുമായി വിടപറയുന്നു.
ചോ: അതു ദയനീയത നിറഞ്ഞ പരമാര്‍ത്ഥം. പക്ഷെ
തെല്‍മ ആ കഥ പര്യവസാനിപ്പിക്കുന്നത് അവള്‍ക്കൊരു പുതുജീവന്‍
നല്‍കിക്കൊണ്ടാണല്ലോ.
അവിവാഹിതനായി കഴിയുന്ന പൂര്‍വ്വ കാമുകന്‍
ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. വീണ്ടും അവളുടെ ജീവന്‍ തളിരിടുന്നു.
ഇതില്‍ നിന്നും കഥാകൃത്ത് ഓപ്‌റ്റിമിസ്റ്റിക് ആണെന്നു മനസിലാക്കാം. നല്ലത്.
എനിക്കത് ഇഷ്‌ടപ്പെട്ടു.
പക്ഷെ എനിക്ക് മനസിലാകാത്ത ഒരു കഥാപാത്രം ഈ കഥയില്‍
ഒളിഞ്ഞുകിടക്കുന്നു. അവരുടെ മകള്‍ ടീനേജറോ യങ്ങ് അഡല്‍റ്റോ എന്തുമാകട്ടെഎന്റെ
ചോദ്യം ആ കഥാപാത്രം സ്വന്തം അമ്മയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍
ശ്രമിക്കുന്നു. ``വൈ ഡോണ്‍ഡ് യു ഗോ ഓണ്‍ലൈന്‍ ആന്‍ഡ് സ്റ്റാര്‍ട്ട് ടെറ്റിംഗ്
വിത്ത് സംവണ്‍?'' എന്നിങ്ങനെ ഏതെങ്കിലും മക്കള്‍ പ്രത്യേകിച്ച് പെണ്‍മക്കള്‍
പറയുമോ? ഇതു വളരെ അരോചകമായി തോന്നുന്നില്ലേ? ഇത്തരമൊരു പ്രതിഭാസം കഥയില്‍
കൊണ്ടുവന്നതെന്തിനെന്ന് വ്യാക്തമാക്കാമോ?
തെ: ശരിയാണ്. അത്ഭുതപ്രതിഭാസം
തന്നെ. പക്ഷെ അമേരിക്കയില്‍ ജനിച്ചുവളരുന്ന കുട്ടികളുടെ ചിന്താഗതികള്‍ വളരെ
വിശാലമാണ്. അവരുടെ മനസ് ഇടുങ്ങിയതല്ല സങ്കുചിതമല്ല. ചെറു പ്രായത്തില്‍ തന്നെ
വിധവയായിത്തീര്‍ന്ന അമ്മയുടെ ദുഖവും കണ്ണുനീരും എന്നേയ്‌ക്കുമുള്ള മനോവ്യഥകളാണ്.
അവര്‍ വിളറിയ പ്രേതത്തെപ്പോലെ കണ്‍മുന്നില്‍ ജീവിക്കുമ്പോള്‍, ആ അമ്മയ്‌ക്ക്
മറ്റൊരു ജീവിതം ഉണ്ടായി കാണുന്നതിനുവേണ്ടി വിശാല ഹൃദയയായ ഒരു മകള്‍
പ്രേരിപ്പിച്ചാല്‍ അത്ഭുതത്തിനെന്തവകാശം? ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇത്
ഇവിടെ ജനിച്ചുവളരുന്ന കുട്ടികളുടെ കാര്യമാണ്. നാട്ടിലെ കുട്ടികള്‍ പോലും ഇന്ന്
അമേരിക്കനൈസ്‌ഡ് ആയിക്കൊണ്ടിരിക്കുന്നു.
ചോ: തെല്‍മയുടെ മറുപടി എന്നെ
തോല്‍പിച്ചുകളഞ്ഞു. ഇനി എനിക്കു ചോദിക്കുവാനുള്ളത് തെല്‍മ എഴുപതുകളില്‍ നാട്ടിലെ
പ്രസിദ്ധീകരണങ്ങളില്‍ മലയാളനാട്, കുങ്കുമം, ജനയുഗം, കൗമുദി എഴുതിത്തുടങ്ങിയ
എഴുത്തുകാരിയാണെന്നും, അമേരിക്കയില്‍ വന്നതിനുശേഷമല്ല എഴുതിത്തുടങ്ങിയതെന്നും
എനിക്കറിയാം. അന്ന് ജനയുഗം വാരിക പ്രസിദ്ധീകരിച്ച ഭവൃദ്ധന്‍' എന്ന
ചെറുകഥയെക്കുറിച്ച് ഞാന്‍ തന്നെ ഒരു റൈറ്റേഴ്‌സ് ക്യാമ്പില്‍ പ്രശംസിച്ചിരുന്നു.
തെല്‍മ ധാരാളം ചെറുകഥകളും, നോവലുകളും എഴുതിക്കൂട്ടിയിട്ടുണ്ടെങ്കിലും ഒരു നല്ല
നോവലിസ്റ്റ് എന്ന പേരിലാണല്ലോ അറിയപ്പെടുന്നത്. ഈ അടുത്തകാലത്ത്,
പ്രവാസികള്‍ക്കുള്ള`മുട്ടത്തുവര്‍ക്കി പുരസ്‌കാരവും' തെല്‍മയുടെ നോവലിന് ലഭിച്ചു.
ആകട്ടെ, എത്ര നോവലുകളാണ് എഴുതിയിട്ടുള്ളത്?
തെ: പത്തു നോവലുകളേ ഞാന്‍
എഴുതിയിട്ടുള്ളൂ.
ചോ: പത്തേ എഴുതിയിട്ടുള്ളെന്നോ? അതുപോരേ തെല്‍മേ?.
ആനയ്‌ക്ക് അതിന്റെ വലിപ്പമറിയില്ല എന്നു പറയുന്നതു എത്ര വാസ്‌തവം! ആകട്ടെ, ആ
നോവലുകള്‍ ഏതൊക്കെയാണ്.?
തെ: വനിത പ്രസിദ്ധീകരിച്ചത്
വെണ്‍മേഘങ്ങള്‍.
കേരളാ എക്‌സ്‌പ്രസില്‍മനുഷ്യാ നീ മണ്ണാകുന്നു
ഫിലാഡല്‍ഫിയ
രജനിയില്‍ അപസ്വരങ്ങള്‍.
ടെക്‌സസ് ആഴ്‌ചവട്ടത്തില്‍
ചിലന്തിവല
ഡിട്രോയിറ്റ് `ധ്വനി'യില്‍ അമേരിക്കന്‍ ടീനേജര്‍
അതുകൂടാതെ
പ്രസിദ്ധീകരണപ്പാതയിലേക്കുള്ളത് സിനിമസിനിമ, ബാലുവും ട്രീസയും പിന്നെ ഞാനും,
യാക്കോബിന്റെ കിണര്‍, ഒരു കന്യാസ്‌ത്രീയുടെ കഥ, തങ്കശ്ശേരി.
ചോ: ഇതൊക്കെ
കേട്ടിട്ട്, ഞാനിരിക്കുന്നത് ഭ്രമണപഥത്തിലെ കാലൊച്ചകള്‍ക്കിടയിലാണെന്നു
തോന്നുന്നല്ലോ! ഇനിയും തെല്‍മ ധാരാളം സാഹിത്യസൃഷ്‌ടികള്‍ രചിച്ച്
വിഹായസ്സിലേക്കുയരട്ടെ എന്നു ഞാനാശംസിക്കുന്നു.
തെ: ഇത്രയും സമയം ഈ
അഭിമുഖത്തിനായി ചിലവഴിച്ചതില്‍ ജോര്‍ജ് സാറിന് അകൈതവമായ നന്ദി
രേഖപ്പെടുത്തുന്നു.
(ഒരു ടെലികോണ്‍ഫറന്‍സ് അഭിമുഖം)