Image

ഉഴവൂരില്‍ 11 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ കസ്റ്റഡിയില്‍

Published on 20 November, 2019
ഉഴവൂരില്‍ 11 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ കസ്റ്റഡിയില്‍


ഉഴവൂര്‍: കോട്ടയം ഉഴവൂരില്‍ മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉഴവൂര്‍ കാനത്തില്‍ എം.ജി കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) മകള്‍ സൂര്യ രാമനെയാണ് (11) കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ നിലയില്‍ വാടക വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച അമ്മ സാലിയെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ഉഴവൂര്‍ കരുനെച്ചി ഭാഗത്ത് ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു വരികയാണിവര്‍. അരീക്കര എസ്.എന്‍.യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച സൂര്യ. സഹോദരന്‍ സ്വരൂപ് എഴാം ക്ലാസ് വിദ്യര്‍ഥിയും. സാലിയ്ക്ക് വയ്യാത്തത് കൊണ്ട് സൂര്യയോടെ സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞതായി സ്വരൂപ് പറയുന്നു.

വൈകീട്ട് അഞ്ചോടെ സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ സ്വരൂപിനെ വീട്ടില്‍ കയറ്റാന്‍ സാലി വിസമ്മതിച്ചു. സ്വരൂപ് വാടകവീടിന്റെ ഉടമയുടെ വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുടമ അറിയിച്ചതനുസരിച്ച് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. സുരേഷ് വീട്ടിലെത്തി. വാതില്‍പ്പടിയിലിരുന്ന സാലി താന്‍ മകളെ കൊലപ്പെടുത്തിയതായി സുരേഷിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഴുത്തില്‍ തോര്‍ത്ത് ചുറ്റിയ നിലയില്‍ കട്ടിലില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് സൂര്യയെ ഉഴവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. 

പാലാ രാമപുരം നെച്ചിപ്പുഴൂര്‍ സ്വദേശികളായ ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഉഴവൂര്‍ കരുനെച്ചി ഭാഗത്തെ ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് സാലി ചികിത്സ തേടിയിട്ടുളളതായി കുറവിലങ്ങാട് പോലീസ് പറഞ്ഞു. കുഞ്ഞപ്പന്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്. സൂര്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക