Image

ചരിത്രവിധികള്‍ക്കൊടുവില്‍ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ ഇന്ന്‌ പടിയിറങ്ങുന്നു

Published on 17 November, 2019
ചരിത്രവിധികള്‍ക്കൊടുവില്‍ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌  ഇന്ന്‌ പടിയിറങ്ങുന്നു

 ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ധീരനായ സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ ചരിത്രവിധികള്‍ക്കൊടുവില്‍ ഇന്ന്‌ പടിയിറങ്ങുന്നു. അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ റിട്ടയര്‍മെന്റിന്‌ ശേഷവും ഇസഡ്‌ കാറ്റഗറി സുരക്ഷ തുടരും. 

ലൈംഗിക ആരോപണം നേരിട്ട ആദ്യ ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്നു രഞ്‌ജന്‍ ഗൊഗോയ്‌. സുപ്രിംകോടതിയിലെ മുന്‍ ജീവനക്കാരിയുടെ ആരോപണങ്ങള്‍ ജുഡിഷ്യറിയെ തകര്‍ക്കാനാണെന്ന്‌ അസാധാരണ സിറ്റിങ്‌ നടത്തി വിളിച്ചുപറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ സ്വഭാവമുണ്ടായിരുന്ന സിറ്റിങ്‌ വിവാദമായി. ആഭ്യന്തര അന്വേഷണം രഞ്‌ജന്‍ ഗൊഗോയിയെ കുറ്റവിമുക്തനാക്കി. 

ആരോപണത്തിന്‌ പിന്നിലെ ശക്തികളെ കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രത്യേക ബെഞ്ച്‌ നിയോഗിച്ചു. എന്നാല്‍, ഇതുവരെ തുടര്‍നടപടിയായില്ല. അയോധ്യാ കേസില്‍ മാരത്തണ്‍ വാദം നടത്തി 134 വര്‍ഷത്തെ നിയമയുദ്ധത്തില്‍ അന്തിമതീര്‍പ്പ്‌ കല്‍പ്പിച്ചു.

ചീഫ്‌ ജസ്റ്റിസ്‌ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രവിധിയും പുറപ്പെടുവിച്ചു. ഒടുവില്‍ ശബരിമല കേസിലും ഉത്തരവ്‌ പറഞ്ഞതിന്‌ ശേഷമാണ്‌ രഞ്‌ജന്‍ ഗൊഗൊയ്‌ പദവി ഒഴിയുന്നത്‌. 

നവംബര്‍ 17 ന്‌ വിരമിക്കുന്നതിന്‌ ശേഷം അസമില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിടുന്ന രഞ്‌ജന്‍ ഗൊഗോയിയുടെ ദിബ്രുഗറിലോയും ഗുവാഹത്തിയിലേയും വീടുകള്‍ക്ക്‌ സെഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ നല്‍കാന്‍ ആണ്‌ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക