Image

ഏഭ്യന്‍ (കഥ: പി. ടി. പൗലോസ്)

Published on 03 November, 2019
ഏഭ്യന്‍ (കഥ: പി. ടി. പൗലോസ്)
കല്‍ക്കട്ട കിയോര്‍തല ഘട്ടില്‍ പപ്പേട്ടന്റെ ശവദാഹം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ രാഘവേട്ടന്‍ എന്നോട് പറഞ്ഞു.

''മുരളി, നീ പപ്പന്റെ ചിതാഭസ്മവുമായി
വന്നോളൂ. അകത്തൊരു പയ്യനെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. ഞാന്‍ പോകുന്നു. കടയില്‍ ആരുമില്ല''

''ശരി രാഘവേട്ടാ''

കൂടെയുണ്ടായിരുന്ന ബംഗാളി ചെറുപ്പക്കാരുമായി രാഘവേട്ടന്‍ പോയി. നേരം നന്നേ പുലര്‍ന്നുകഴിഞ്ഞു. പച്ചമാംസം കത്തിയുയരുന്ന പുകയും മനം മടുപ്പിക്കുന്ന ഗന്ധവും. ഡിസംബറിലെ
തണുപ്പില്‍ ഞാന്‍ ശ്മാശാന ഓഫീസിനോട് ചേര്‍ന്നുള്ള ആലിന്‍തറയില്‍ ഇരുന്നു. ആരായിരുന്നു എനിക്ക് പപ്പേട്ടന്‍ ? ആരുമായിരുന്നില്ല എന്ന് പറയാനൊക്കില്ലല്ലോ. രണ്ട് പതിറ്റാണ്ടോളം ഞാന്‍ ഹൃദയത്തോട്
ചേര്‍ത്തുനിര്‍ത്തിയ മനുഷ്യസ്‌നേഹി. അല്ലെങ്കില്‍ എന്നില്‍ ഒരനുജനെകണ്ട ജേഷ്ടന്‍ .  ചിന്തകള്‍ പിന്നോട്ട് പാഞ്ഞു.

ഞാനാദ്യമായി എ. പി. എന്‍. എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എ. പദ്മനാഭന്‍ നായര്‍ എന്ന പപ്പേട്ടനെ കാണുന്നത് 1969 ജനുവരിയില്‍ നോര്‍ത്ത് കല്‍ക്കട്ടയിലെ ബര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വച്ചാണ്. നക്‌സല്‍ബാരി വില്ലേജുള്‍പ്പടെയുള്ള വടക്കന്‍ബംഗാളിലെ നക്‌സല്‍ ആക്രമണത്തെപ്പറ്റി ഞാനെഴുതിയ ഫീച്ചര്‍ അച്ചടിച്ചുവന്ന ഫ്രീതോട്ട് ഇംഗ്ലീഷ് വാരികയുമായി സെന്‍ട്രല്‍ അവന്യൂവിലെ ബോബജാറില്‍ രാത്രി പത്തുമണിക്ക് ശേഷം ഞാന്‍ നില്‍ക്കുന്നത് കല്‍ക്കട്ട പൊലീസിലെ സ്‌പെഷ്യല്‍ സ്ക്വാഡ് കാണാനിടയായി. നക്‌സലിറ്റ് ആണെന്ന സംശയത്തില്‍ എന്നെ അറസ്റ്റ് ചെയ്ത് ബര്‍ത്തല പോലീസ് സ്‌റ്റേഷനിലാക്കി. ഒരു മലയാളിയെ നക്‌സലിറ്റ് സംശയത്തില്‍ അറസ്റ്റ് ചെയ്ത് ബര്‍ത്തല പോലീസ് ലോക്കപ്പില്‍ ഉണ്ടെന്ന് ആരോ പറഞ്ഞറിഞ് പിറ്റേദിവസം മരംകോച്ചുന്ന തണുപ്പത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ കാണാന്‍ പപ്പേട്ടന്‍ ഓടിയെത്തി. ഹിന്ദുസ്ഥാന്‍ ഹെറാള്‍ഡിലെ സീനിയര്‍ ജേര്‍ണലിസ്റ്റ് എന്ന തന്റെ പദവിയും ഉന്നത ബന്ധങ്ങളും ഉപയോഗിച്ച് അന്നുതന്നെ എന്നെ പോലീസ് സ്‌റ്റേഷനില്‍ നിന്നും ഇറക്കി. അന്നുതുടങ്ങിയതാണ് ഞാനും പപ്പേട്ടനും തമ്മിലുള്ള ആത്മബന്ധം.

കല്‍ക്കട്ട മലയാളികളുടെ സാംസ്കാരിക കൂട്ടായ്മകളിലെല്ലാം പപ്പേട്ടന്‍ ഒരു സ്ഥിരസാന്നിദ്ധ്യം ആയിരുന്നു. ഹിന്ദുസ്ഥാന്‍ ഹെറാള്‍ഡ് വിട്ട് പത്രമാഫീസുകള്‍ മാറിക്കൊണ്ടിരുന്നെങ്കിലും മലയാളികളുടെ പ്രശ്‌നങ്ങളില്‍ അവരോടൊപ്പം എന്നുമുണ്ടായിരുന്നു അവരുടെ എ. പി. എന്‍. ആയി. വ്യക്തിപരമായി എനിക്ക് പപ്പേട്ടന്‍ ഫ്രണ്ടും ഫിലോസഫറും ഗൈഡും ആയിരുന്നു. എന്റെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്നതുതന്നെ അദ്ദേഹമായിരുന്നു. ഞാനിന്നുമോര്‍ക്കുന്നു എഴുപതുകളുടെ തുടക്കത്തില്‍ ഞാന്‍ 'അഗ്‌നിചയനം' എന്ന നാടകമെഴുതാന്‍ കാരണം തന്നെ പപ്പേട്ടന്‍ ആയിരുന്നു. 1891 ലെ ബ്രിട്ടീഷ് ഇന്ത്യയുടെ ഏജ് കണ്‍സന്‍റ് ആക്ടിന് വഴിതെളിച്ച 35 വയസ്സുള്ള ഹരിമോഹന്‍ മൈത്തി എന്ന നവ വരന്‍ ആദ്യരാത്രിയില്‍ 10 വയസ്സുള്ള ഫൂല്‍മണിദാസി എന്ന കുഞ്ഞു നവ വധുവിനെ കാമപൂര്‍ത്തീകരണത്തിനിടയില്‍ നടുവൊടിച്ചുകൊന്ന സംഭവം വിവരിച്ചുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു.

''മുരളി, 1889 ല്‍ കല്‍ക്കട്ടയില്‍ നടന്ന ഈ സംഭവത്തെ ഇതിവൃത്തമാക്കി നീ ഒരു നാടകമെഴുതണം''

അങ്ങനെയാണ് അഗ്‌നിചയനം എന്ന
എന്റെ വിവാദനാടകത്തിന്റെ പിറവി. രഞ്ജന്‍ ചൗധരി എന്ന പ്രസിദ്ധ ബംഗാളി നാടകകൃത്തിനെക്കൊണ്ട് ബംഗാളിയിലേക്ക് മൊഴിമാറ്റി കല്ക്കട്ടയിലും പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലും നിരവധി വേദിയൊരുക്കിയതും പപ്പേട്ടന്‍ തന്നെ. ഇതിനിടയില്‍ പപ്പേട്ടന്‍ ലക്ഷ്മിയേടത്തിയെ വിവാഹം കഴിച്ചു.
ഹിന്ദുസ്ഥാന്‍ ഹെറാള്‍ഡില്‍ അദ്ദേഹത്തിന്റെ സ്‌റ്റെനോഗ്രാഫറായിരുന്നു ലക്ഷ്മി എന്‍. നമ്പ്യാര്‍ എങ്കിലും വീട്ടുകാര്‍ അറിഞ്ഞുള്ള വിവാഹമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായ തലശ്ശേരി പൊന്നിയത്ത് കെ. നാരായണന്‍ നമ്പ്യാരുടെ മൂത്ത മകളാണ് ലക്ഷ്മി. വിവാഹം ആര്‍ഭാടമല്ലായിരുന്നു .  മതപരമായ ചടങ്ങുകളും ഇല്ലായിരുന്നു. അവര്‍ സൗത്ത് കല്‍ക്കട്ടയിലെ ലേക് ഗാര്‍ഡന്‍സില്‍ താമസം തുടങ്ങി. പിന്നീട് എനിക്ക് പപ്പേട്ടനുമായി വര്‍ഷങ്ങളോളം ബന്ധമില്ലായിരുന്നു. ഓഫീസ് എവിടെയാണന്നറിയില്ല. വീട്ടിലെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ സുഖമില്ല അല്ലെങ്കില്‍ തെരക്കുണ്ട് എന്നുപറഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. ഇടക്ക് ആരോ പറഞ്ഞറിഞ്ഞു പപ്പേട്ടന് സ്കൂട്ടര്‍ ആക്‌സിഡന്‍റില്‍ കാലൊടിഞ്ഞു എന്ന്. ചോദിച്ചറിഞ്ഞ് ഞാന്‍ ലേക് ഗാര്‍ഡന്‍സിലെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ എത്തി. ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. ഞാന്‍ തിരികെ പോന്നു .  പിന്നീടറിഞ്ഞു  അവര്‍ രണ്ടുപേരും അത്ര യോജിപ്പിലല്ല എന്ന്. ഞാന്‍ പിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചുമില്ല.

വര്‍ഷങ്ങള്‍ ഓരോന്നായി കടന്നുപോയി. അഷിം ചാറ്റര്‍ജി, കനു സന്യാല്‍ തുടങ്ങിയ സമുന്നത വിപ്ലവനേതാക്കളുടെ രഹസ്യയോഗങ്ങളില്‍ പങ്കെടുത്ത, 1972 ജൂലൈ 28 ന് ചാരു മജുംദാറിനെ ലോക്കപ്പില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ കരിദിനത്തില്‍ കല്‍ക്കട്ട ആലിപൂര്‍ ജയിലിനു മുന്‍പില്‍ ഒറ്റയ്ക്ക്  ''സി. പി. ഐ (എം. എല്‍ ) സിന്താബാദ് '' വിളിച്ച് അറസ്റ്റ് വരിച്ച നട്ടെല്ലുള്ള നക്‌സലിറ്റ് രാഘവേട്ടന്‍ വിപ്ലവരാഷ്ട്രീയം വിട്ട് ബാലിഗഞ്ചില്‍ മെസ്സ് നടത്തുന്നു. ഒറ്റയാനായ ഞാന്‍ മെസ്സിലെ സ്ഥിരതാമസക്കാരനും രാഘവേട്ടന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും. കഴിഞ്ഞ വര്‍ഷം ജ്യോതിബാസു സര്‍ക്കാര്‍ പത്താം വാര്‍ഷികം ആഘോഷിച്ച ദിവസം. ഗ്രാമങ്ങളില്‍നിന്നും പാര്‍ട്ടിസഖാക്കളെ കുത്തിനിറച് സ്വകാര്യബസ്സുകള്‍ സിറ്റിയിലേക്ക് ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. എവിടെയും ജനത്തിരക്ക്. കല്‍ക്കട്ട മൈതാന്‍ ചെങ്കടലായി. തെരക്കില്‍പെടാതെ ഞാന്‍ മെസ്സില്‍ നേരത്തേയെത്തി കലാഭൂമിക്ക് ആ മാസം അയക്കേണ്ട ലേഖനം എഴുതിത്തുടങ്ങി. മുറിയുടെ വാതിലില്‍ ആരോ മുട്ടുന്നു. വാതില്‍ തുറന്നപ്പോള്‍ പപ്പേട്ടന്‍ ! ഒരു വയസ്സനെപ്പോലെ. താടിരോമങ്ങള്‍ നീണ്ടുനരച്ച്, മുഷിഞ്ഞ കുര്‍ത്തയും പൈജാമയും, ഇടതുകൈയില്‍ ഇടതുകാലിന് സപ്പോര്‍ട്ടായി വാക്കിങ് സ്റ്റിക്, വലതുകൈയില്‍ പഴയ ഒരു തുകള്‍പ്പെട്ടിയും .

''പപ്പേട്ടന്‍''
''അതെ മുരളി ഞാന്‍ തന്നെ''
''പപ്പേട്ടന്‍ അകത്തുവാ''
പെട്ടി ഞാന്‍ വാങ്ങി മുറിക്കുള്ളിലേക്ക്
നടന്നു.

''നിന്റെ കൂടെ കൂടണമെന്ന് മനസ്സ്
പറയുന്നു.  എന്റെ കൈയില്‍ അല്പം
പണമുണ്ട്. അത് നീ രാഘവന് കൊടുത്ത് നിന്റെ മുറിയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കണം''

എന്തുപറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചുനിന്നപ്പോള്‍ വെളിയിലെവിടെയോപോയ രാഘവേട്ടന്‍ എത്തി. അന്നുമുതല്‍
പപ്പേട്ടന്‍ എന്റെ മുറിയില്‍ താമസമാക്കി. കഴിഞ്ഞ കാലങ്ങളെപ്പറ്റി ഞാനൊന്നും ചോദിച്ചില്ല. എന്നോട് ഒന്നും പറഞ്ഞുമില്ല. എങ്കിലും പപ്പേട്ടന്റെ
ജീവനറ്റ കണ്ണുകളില്‍നിന്നും എനിക്ക്
ചിലതു മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്രമാത്രം.

ഞാന്‍ പപ്പേട്ടനെ ഓരോ മുറിയിലെ
താമസക്കാരെയും പരിചയപ്പെടുത്തി. പഴയ പലര്‍ക്കും
അറിയാമായിരുന്നു എ. പി. എന്‍. എന്ന പത്രപ്രവര്‍ത്തകനെ. പുതിയ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും
വാങ്ങിക്കൊടുത്തു. സിനിമകള്‍ക്കും
നാടകങ്ങള്‍ക്കും കൊണ്ടുപോയി. അദ്ദേഹത്തെ എത്രമാത്രം സന്തോഷിപ്പിക്കാമോ അതൊക്കെ ചെയ്തു. അവധിദിവസങ്ങളില്‍ മെസ്സിലെ ചെറുപ്പക്കാരുടെ ' 28 ചീട്ടുകളി ' കൂട്ടായ്മയുണ്ട്. അതില്‍ പപ്പേട്ടനെയും കൂട്ടി. പിള്ളേര്‍ക്കും പപ്പേട്ടന്‍ എ. പി. എന്‍. ആയി. ചീട്ടുകളിക്കുമ്പോള്‍ ചില സരസന്മാര്‍ എ. പി. എന്‍. ലോപിപ്പിച്ച്  ''ഏഭ്യന്‍'' എന്ന് തമാശക്ക് വിളിച്ചു. പിന്നെ  എല്ലാവരും എ. പി. എന്‍ നെ ഏഭ്യന്‍ എന്ന് വിളിച്ചുതുടങ്ങി. അങ്ങനെ രാഘവേട്ടന്റെ മെസ്സില്‍ പപ്പേട്ടന്‍ എല്ലാവരുടെയും പ്രിയപ്പെട്ട ഏഭ്യനായി. ആ വിളി പപ്പേട്ടന്‍ ആസ്വദിക്കുകയായിരുന്നു. ഒരു വര്‍ഷം കൊണ്ട് അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങളുണ്ടായി. പ്രസരിപ്പും ചങ്കുറപ്പുമുള്ള പഴയ പത്രക്കാരനെ തിരിച്ചുകിട്ടിയപോലെ.

ഇന്നലെ രാവിലെ പതിവ് നടത്തം കഴിഞ്ഞ് ഞാന്‍ റൂമില്‍ തിരിച്ചെത്തിയിട്ടും പപ്പേട്ടന്‍ എഴുന്നേറ്റില്ല. ഞാന്‍ ചോദിച്ചു
''ഏഭ്യന്‍ ഇതുവരെ എണീറ്റില്ലേ ?''

പപ്പേട്ടന്റെ വിഷാദം കലര്‍ന്ന മറുപടി
''നീയും എന്നെ ഏഭ്യന്‍ എന്ന് വിളിച്ചുതുടങ്ങി''

ഞാന്‍ ഇളിഭ്യനായി.
''അല്ല പപ്പേട്ടാ...അത്.... ഏഭ്യന്‍ എന്ന് വിളിക്കുമ്പോള്‍ പപ്പേട്ടന്റെ ചിരിക്കുന്ന മുഖം കാണാന്‍ ഒരു ഭംഗിയുണ്ട്. അത് കാണാനുള്ള കൊതികൊണ്ട് വിളിച്ചുപോയതാണ്''

പപ്പേട്ടന്‍ നിസ്സാരമായി
''അത് വിട്ടുകളയടാ. നീ ഇരിക്ക്.''

ഞാന്‍ പപ്പേട്ടന്റെ കട്ടിലിന്റെ അരികില്‍ ഇരുന്നു.
''നിനക്ക് തെരക്കുണ്ടോ''
''ഇല്ല. പപ്പേട്ടന്‍ പറഞ്ഞോളൂ''

പപ്പേട്ടന് നല്ല സുഖമില്ലാത്തതുപോലെ തോന്നി. എങ്കിലും പറഞ്ഞുതുടങ്ങി.

''നിനക്ക് എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി അറിയണമെന്നുണ്ടാകും. നിന്റെ മാന്യതകൊണ്ട് അതെന്നോട് ചോദിച്ചില്ല. വിവാഹശേഷം കുടുംബത്തിനുവേണ്ടി ഞാന്‍ സ്വാര്‍ത്ഥനായി. ലക്ഷ്മിക്ക് ജോലിക്കു
പോകുന്നതിന് താല്പര്യമില്ലായിരുന്നു.മോളുണ്ടായ ശേഷം ജോലി വേണ്ടെന്നു വെച്ചു .  ഞാന്‍ കുടുംബത്തിനുവേണ്ടി എന്തുചെയ്താലും അവള്‍ക്ക് തൃപ്തിയാവില്ല. ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആയിരുന്നു. സമ്പാദിച്ചത് മുഴുവനും അവള്‍ പിന്‍വലിച്ചു. പണം എന്തുചെയ്തു എന്നുചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. ഒരു ദിവസം നല്ല സുഖമില്ലാത്തതുകൊണ്ട് നേരത്തെ വീട്ടിലെത്തി. ബെഡ്‌റൂമില്‍ ഏതോ പുരുഷന്റെ കിന്നാരം പറച്ചിലും ലക്ഷ്മിയുടെ അടക്കിച്ചിരിയും. ഞാന്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ കണ്ടത്
ലക്ഷ്മിയും എന്റെ മോള്‍ടെ ട്യൂഷന്‍ മാസ്റ്ററും നൂല്‍വസ്ത്രമില്ലാതെ....
നിയന്ത്രണം വിട്ട ഞാന്‍ അവളുടെമേല്‍ ചാടിവീഴുകയായിരുന്നു. കൊല്ലാന്‍ കഴുത്തിനുപിടിച്ചു ഞെരിച്ചു.അവള്‍ പിടിവിടുവിച്ചു ചാടിയെഴുന്നേറ്റ് ഇരുമ്പുകസേര എടുത്ത് എന്റെ ഇടതുകാലിന് അടിച്ചു. ഞാന്‍ ഭിത്തിയില്‍ തലയിടിച്ചു തറയില്‍വീണു .  ഈ സമയം ട്യൂഷന്‍ മാസ്റ്റര്‍ ഓടിരക്ഷപെട്ടു .  ആക്‌സിഡന്റ് ആക്കി എന്നെ അവള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പുറംലോകം കേട്ടത് സ്കൂട്ടര്‍ ആക്‌സിഡന്റില്‍ എന്റെ കാലൊടിഞ്ഞെന്നാണ്. മാസങ്ങളോളം ഹോസ്പിറ്റലില്‍ കഴിഞ്ഞു. ഡിസ്ചാര്‍ജ് ചെയ്താല്‍ വീട്ടിലേക്ക് വരണ്ട എന്നുപറയാന്‍ ഒരുദിവസം അവള്‍ ഹോസ്പിറ്റലില്‍ വന്നിരുന്നു. അപ്പോഴാണ് ഞാനോര്‍ത്തത് ഫ്‌ലാറ്റ് ലക്ഷ്മിയുടെ പേരിലാണല്ലോയെന്ന് . ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷിക സമ്മാനമായി ഞാനവളുടെ പേരില്‍ വാങ്ങി രജിസ്റ്റര്‍ ചെയ്തുകൊടുത്ത ഫ്‌ലാറ്റാണത്. ഹോസ്പിറ്റലില്‍ നിന്നും ഞാന്‍ പോയത് ബാരാനഗറിലെ ആശാബെന്‍ മെമ്മോറിയല്‍ റിട്ടയര്‍മെന്റ് ഹോമിലേക്കായിരുന്നു. അവിടെനിന്ന് ഇങ്ങോട്ടും ''

പപ്പേട്ടന്‍ ചുമയ്ക്കാന്‍ തുടങ്ങി. കഥകേട്ട് തരിച്ചിരുന്ന ഞാന്‍ കൂജയില്‍നിന്നും കുറെ വെള്ളമെടുത്തു കുടിക്കാന്‍ കൊടുത്തു. എന്നിട്ട് ചോദിച്ചു
''അപ്പോള്‍ മോള്‍ ?''

''അവിടെയാണ് ഞാന്‍ മുഴുവനും തളര്‍ന്നുപോയതു് .  അമ്മയുടെ കാമുകനായ ട്യൂഷന്‍ മാസ്റ്റര്‍ 9 ല്‍ പഠിച്ചിരുന്ന എന്റെ മോളെയും കൊണ്ട് നാട് വിട്ടു. എന്റെ മോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല''

ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്നതുപോലെ . ഈ പാവം
മനുഷ്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ
നിന്നപ്പോള്‍ പപ്പേട്ടന്‍ തലയിണക്കടിയില്‍നിന്നും ഒരു കവര്‍ എടുത്തെനിക്ക് തന്നിട്ട് പറഞ്ഞു.

''മുരളി, നിനക്ക് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ലക്ഷ്മിയുടെ ഫ്‌ലാറ്റില്‍ പോയി ഈ കവര്‍ അവള്‍ക്ക് കൊടുക്കണം. ഇത് എന്റെ പാലക്കാട്ടുള്ള തറവാട് വീടിന്റെയും പുരയിടത്തിന്റെയും ആധാരമാണ്. ഇത് ലക്ഷ്മിക്കും എന്റെ മോള്‍ ജീവിച്ചിരുപ്പുണ്ടെങ്കില്‍ അവള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. ഇതൊക്കെ ഞാനറിഞ്ഞു ചെയ്യേണ്ടതല്ലേ. ഞാന്‍ ചെന്നാല്‍ അവള്‍ എന്നെ വീട്ടില്‍ കയറ്റില്ല. അതുകൊണ്ടാണ് നിന്നെ അയക്കുന്നത്''

ഞാന്‍ കവര്‍ വാങ്ങി എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു .  എനിക്ക്  പ്രസ്സ്ക്ലബ്ബില്‍ മീറ്റിങ് ഉള്ളതുകൊണ്ട്
പപ്പേട്ടനോട് പറഞ്ഞ് ഞാന്‍ താഴെയെത്തി. രാഘവേട്ടന്‍ കൗണ്ടറില്‍ ഉണ്ടായിരുന്നു.

''രാഘവേട്ടാ, എനിക്ക് ഇന്ത്യ പ്രസ്സ് ക്ലബ്ബില്‍ ഒരു മീറ്റിംഗ് ഉണ്ട്. പപ്പേട്ടന് നല്ല സുഖമില്ലെന്ന് തോന്നുന്നു. ഒന്ന് ശ്രദ്ധിക്കണേ ''
എന്നുപറഞ് ഞാന്‍ വേഗത്തില്‍ നടന്നകന്നു.

വൈകുന്നേരം മീറ്റിങ് കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പ്രസ്സ്ക്ലബ് സെക്രട്ടറി സുഷമ ചാറ്റര്‍ജി വന്നുപറഞ്ഞു.

''മുരളിക്ക് ഒരു കോളുണ്ട് .  ഫോണ്‍
ഹോള്‍ഡ് ചെയ്തിട്ടുണ്ട്. വേഗം ചെല്ലൂ''

ഫോണെടുത്തപ്പോള്‍ രാഘവേട്ടന്റെ ശബ്ദം.
''മുരളി, നീ വേഗം വെല്‍വ്യൂ നഴ്‌സിംഗ് ഹോമിലേക്ക് വാ. പപ്പന് ഒരു ശ്വാസതടസ്സം ഉണ്ടായി. ഉടനെ ഇവിടെ എത്തിച്ചെങ്കിലും പപ്പന്‍ പോയടാ ''
''ലക്ഷ്മിയേടത്തി ?''
''ലക്ഷ്മിയെ അറിയിച്ചു. അവള്‍ വരുന്നില്ലെന്ന് പറഞ്ഞു''

എനിക്ക് ഭൂമി കറങ്ങുന്നതുപോലെ തോന്നി. സുഷമ തന്നെ അവളുടെ കാറില്‍ എന്നെ വെല്‍വ്യൂവില്‍ എത്തിച്ചു.

രാഘവേട്ടന്‍ പറഞ്ഞേല്‍പ്പിച്ച പയ്യനെത്തി. ഞാന്‍ ആലിന്‍തറയില്‍നിന്നും എഴുന്നേറ്റ് ചിതാഭസ്മം വാങ്ങി. വരിവരിയായി ഇരിക്കുന്ന ഭിക്ഷാടകരെ മറികടന്ന് മൂടിക്കെട്ടിയ ഭസ്മകലശവുമായി പപ്പേട്ടന്‍ തന്ന കവര്‍ ഹാന്‍ഡ് ബാഗില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി ശ്മശാനത്തിന് വെളിയില്‍ ഒരു ടാക്‌സിക്കായി കാത്തുനിന്നു.

Join WhatsApp News
Sudhir Panikkaveetil 2019-11-04 13:14:47
യാഥാർഥ്യത്തിന്റെ പ്രതീതിയുളവാക്കുന്ന 
കഥകൾ ( augmented relaity). അനുഭവങ്ങളെ 
കലാപരമായി ആവിഷ്‌കരിക്കുമ്പോൾ 
കഥയും  ജീവിതവും ഊടും പാവും പോലെ 
ചേരുന്നു.  ശ്രീ പൗലോസ് 
അത്തരം രചനകളിൽ മികവ് പുലർത്തുന്നു.
അഭിനന്ദനങൾ. 
Vineetha 2019-12-03 21:56:28
Uncoooo...Superb
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക