Image

ബിഗില്‍ വിവാദത്തില്‍; കഥയില്‍ അവകാശം ഉന്നയിച്ച്‌ സംവിധായകന്‍, വഞ്ചനാക്കുറ്റത്തിന് കേസ്

Published on 02 November, 2019
ബിഗില്‍ വിവാദത്തില്‍; കഥയില്‍ അവകാശം ഉന്നയിച്ച്‌ സംവിധായകന്‍, വഞ്ചനാക്കുറ്റത്തിന് കേസ്

റെക്കോര്‍ഡുകള്‍ മറികടന്ന് സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ് തമിഴ് സൂപ്പര്‍താരം വിജയിയുടെ പുതിയ ചിത്രം ബിഗില്‍. അതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നവാഗത സംവിധായകനായ നന്ദി ചിന്നികുമാറിന്റെ പരാതിയിലാണ് ഹൈദരബാദ് ഗച്ചിബോവ്‌ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫുഡ്‌ബോള്‍ പരിശീലകനാകുന്ന ഗുണ്ടയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോള്‍ എന്ന ഫുഡ്ബോള്‍ കളിക്കാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഗുണ്ടാ ജീവിതം ഉപേക്ഷിച്ചാണ് അഖിലേഷ് ഫുഡ്‌ബോളിലേക്ക് എത്തുന്നത്. അഖിലേഷിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ നേരത്തെ കോപ്പിറൈറ്റ് വാങ്ങിയിരുന്നെന്നും ഇത് തെറ്റിച്ചാണ് ബിഗില്‍ സിനിമയില്‍ ഉപയോഗിച്ചത് എന്നുമാണ് നന്ദിയുടെ പരാതി.

ബിഗില്‍ നിര്‍മ്മാതാക്കള്‍ക്കും അഖിലേഷ് പോളിനും എതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് കേസ് എടുത്തിരിക്കുന്നത്. ഏത് ഭാഷയില്‍ വേണമെങ്കില്‍ ഫീച്ചര്‍ സിനിമയെടുക്കാനുള്ള അനുവാദം നല്‍കികൊണ്ടുള്ളതായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. 12 ലക്ഷം രൂപയ്ക്കായിരുന്നു കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി 5 ലക്ഷം രൂപ നന്ദിയില്‍ നിന്ന് അഖിലേഷ് കൈപ്പറ്റി. സിനിമാ ചിത്രീകരിച്ചതിനു ശേഷം ബാക്കി തുക കൈമാറാം എന്നായിരുന്നു കരാര്‍.

ബിഗിലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതുമുതല്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ആറ്റ്‌ലിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നുമാണ് നന്ധി ചിന്നി കുമാര്‍ പറയുന്നത്. സിനിമാറ്റോഗ്രഫി ആക്റ്റിന്റെയും കോപ്പിറൈറ്റ് ആക്റ്റിന്റെയും ലംഘനമാണ് നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നന്ദി ചിന്നി കുമാറിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക