Image

പാലാരിവട്ടം മേല്‍പ്പാലം; വിജിലന്‍സിന് നിര്‍ണാക തെളിവ്, ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ നീക്കം

Published on 23 September, 2019
പാലാരിവട്ടം മേല്‍പ്പാലം; വിജിലന്‍സിന് നിര്‍ണാക തെളിവ്, ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാന്‍ നീക്കം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സിന് നിര്‍ണാക തെളിവ് ലഭിച്ചു. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രൊജക്‌ട് എംഡി സുമിത് ഗോയലിന്റെ സ്വകാര്യ ലാപ്‌ടോപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു. പണമിടപാട്, ഉന്നതരുടെ പേരുകള്‍, കത്തിടപാടുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ലാപ് ടോപ്പാണ് ലഭിച്ചിട്ടുള്ളത്. കേസില്‍ ഒന്നാം പ്രതിയായ സുമിത് ഗോയല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.


ആര്‍ഡിഎസ് പ്രൊജക്‌ട്‌സിന്റെ എല്ലാ സാമ്ബത്തിക ഇടപാടുകളും ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുമിത് ഗോയല്‍ നേരത്തെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. പ്രധാനപ്പെട്ട ഡിജിറ്റല്‍ തെളിവായേക്കാവുന്ന ലാപ്‌ടോപ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധനക്കായി സി ഡാക്കിന് കൈമാറിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയുടേയും കോടതിയില്‍ നടത്തിയ വെളിപ്പെടുത്തലിന്റേയും അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനാണു അന്വേഷണസംഘത്തിന്റെ നീക്കം. ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഇന്ന് നോട്ടീസ് നല്‍കി. പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ പ്രോസിക്യൂഷനോട് നിയമോപദേശവും തേടിയിട്ടുണ്ട്.



അഴിമതി നടന്ന കാലത്ത് ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ചിലരിലേക്കും അന്വേഷണം നീളും. പിടിച്ചെടുത്ത ഫയലുകളേക്കുറിച്ച്‌ വ്യക്തത വരുത്താന്‍ പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും സമീപിക്കും. അന്വേഷണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിജിലന്‍സ് കൂടുതല്‍ വിവരം ശേഖരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക