തിരുവനന്തപുരം : സിസ്റ്റര്‍ അഭയക്കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ സാക്ഷിയും അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ രംഗത്ത് .
കേസിന്റെ പല ഘട്ടങ്ങളിലും മൊഴി മാറ്റിപ്പറയാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട് . തന്നെ ഒറ്റപ്പെടുത്തുകയും തനിക്ക് നേരെ കല്ലെറിയുകയും വരെ ചെയ്‌തു. കുടുംബത്തെ ഭീഷണിപ്പെടുത്തിയാണ് പ്രതിഭാഗം, സാക്ഷിമൊഴികള്‍ മാറ്റിപ്പറയിപ്പിക്കുന്നതെന്നും ത്രേസ്യാമ്മ വെളിപ്പെടുത്തി .
' ആദ്യം കാണുമ്‌ബോള്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മുഖത്താണ് മുറിവുണ്ടായിരുന്നത് . താനും സഹഅധ്യാപികയും കൂടിയാണ് അഭയയുടെ മൃതദേഹം കാണാന്‍ പയസ് ടെന്‍ത് കോണ്‍വെന്‍റിലേക്ക് പോയത് .
കിണറിനു സമീപത്ത് മൃതദേഹം ബെഡ്‌ഷീറ്റുകൊണ്ട് മൂടിയ നിലയിലായിരുന്നു. കേസില്‍ പ്രതിയായ ജോസ് പുതൃക്കയിലാണ് ബെഡ്‌ഷീറ്റ് മാറ്റി മൃതദേഹം തങ്ങളെ കാണിച്ചത്.
മുഖവും കഴുത്തിന്‍റെ ഭാഗവുമാണ് കണ്ടത്. മുഖത്ത് മുറിവുണ്ടായിരുന്നു'. അത് താന്‍ അന്വേഷണസംഘത്തോടും കോടതിയിലും പറഞ്ഞതായി ത്രേസ്യാമ്മ വ്യക്തമാക്കി .
പ്രതികളായ വൈദികര്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ പലപ്പോഴും തന്നോട് പരാതി പറഞ്ഞിരുന്നു. അവരുടെ സ്വാഭാവരീതിയും തങ്ങളോടുള്ള നോട്ടവും ശരിയല്ലെന്നാണ് പറഞ്ഞിരുന്നത്. വൈദികര്‍ക്കെതിരെ മൊഴി നല്‍കിയതിന് തനിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെന്നും ത്രേ്യസ്യാമ്മ പറഞ്ഞു.