Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -10: കാരൂര്‍ സോമന്‍)

Published on 08 September, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം -10: കാരൂര്‍ സോമന്‍)
ദൈവദൂതന്‍

ജാക്കി വന്നതിനുശേഷം സഹോദരനെയും കുടുംബത്തെയും കാണണമെന്നുള്ള മോഹം മനസ്സിലുണ്ട്. ആ ഹൃദയവികാരം കൂടുതല്‍ ശക്തി പ്രാപിച്ചു വരികയാണ്. വളരെ അകലത്തില്‍ കഴിയുന്നവരെ കാണുക അത്ര എളുപ്പമാണോ? ഫോണിലൂടെ സംസാരിച്ച് ഒരല്പം ആശ്വാസം കണ്ടെത്താന്‍ കഴിയില്ലേ? മണ്‍മറഞ്ഞ പിതാവിന്റെ മുഖം ഇനി കാണാന്‍ പറ്റുന്നത് കോശിയിലൂടെയാണ്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല കോശിയുമായി ഒരു ബന്ധം ഉണ്ടാകുമെന്ന്. ആ ബന്ധം ജാക്കിയിലൂടെ സാദ്ധ്യമായിരികുന്നു. ദൈവം അയച്ച ഒരു ദൂതന്‍. അവനെ കണ്ടതുമുതല്‍ മനസ്സില്‍ ബന്ധങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. ആകാശത്ത് പാറിപ്പറക്കുന്ന മഞ്ഞുപൂക്കളെപ്പോലെ മനസും പാടിപ്പറക്കുന്നു. ശബ്ദമുണ്ടാക്കി പാടുന്നു. സംഗീതം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെന്നവണ്ണം കാറ്റും കൊടുംകാറ്റും അന്തരീക്ഷത്തെ ഇളക്കി മറിക്കുന്നു. കാറ്റിനും മനുഷ്യന്റെ മനസ്സിന്റെ സ്വഭാവമെന്ന് തോന്നും. ശാന്തമായി അന്തരീക്ഷത്തിലൊഴുകുന്നു.

 പ്രതീക്ഷയോടെ മൊബൈല്‍ എടുത്തു. ഷാരോണിന്റെ നമ്പര്‍ ഇതിലുണ്ട്. ഇന്ന് ശനിയാഴ്ച ആയതിനാല്‍ എല്ലാവരും വീട്ടില്‍ കാണുമായിരിക്കും. ജനാലകളെ ഛിന്ന ഭിന്നമാക്കുംവിധം കാറ്റ് ആഞ്ഞടിച്ചു.
നിമിഷനേരത്തേക്ക് ചിന്തയിലാണ്ടു. കോശിക്ക് താന്‍ ആരെന്ന് പറഞ്ഞാല്‍ വിശ്വസിക്കണമെന്നുണ്ടോ? ആര്‍ക്കുമറിയാത്ത ബന്ധമായിരുന്നില്ലേ അമ്മയുമായി ഉണ്ടായിരുന്നത്. എന്തായാലും സത്യം തുറന്നുപറയാം. വരാനിരിക്കുന്നത് സന്തോഷമോ സഹതാപമോ എന്തുമാകട്ടെ. ഇനിയും മനസ്സിലിട്ട് നീറ്റാന്‍ വയ്യ. കുറഞ്ഞപക്ഷം സഹോദരന്റെ ശബ്ദമെങ്കിലും കേള്‍ക്കാമല്ലോ. ഒരിക്കലും കാണാനാകുമെന്ന് കരുതിയതല്ല. എന്തായാലും വിളിക്കുക തന്നെ. ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. നഷ്ടപ്പെട്ട ഒരു ബന്ധം ഊട്ടി ഉറപ്പിക്കുക എന്നത് ദൈവഹിതം തന്നെ. നമ്പര്‍ തപ്പിയെടുത്ത് അതിലേക്ക് വിളിച്ചു.
ഷാരോണിന്റെ ഫോണ്‍ ശബ്ദിച്ചു. അവള്‍ അതെടുത്തുനോക്കി. ഇത് ഇംഗ്ലണ്ടില്‍ നിന്നാണല്ലോ. ജാക്കിയുടെ നമ്പരല്ല. അവന്റെ ആരെങ്കിലുമാണോ?
""ഹലോ'' സിസ്റ്റര്‍ കാര്‍മേലിന്റെ കണ്ണുകള്‍ വികസിച്ചു.
""മോളെ, ഞാന്‍ സിസ്റ്റര്‍ കാര്‍മേല്‍, ഇംഗ്ലണ്ടില്‍ നിന്നും വിളിക്കുന്നു, മോള്‍ക്ക് സുഖമാണോ? എന്നെ അറിയുമോ?''
ആ ശബ്ദം അവളുടെ ഹൃദയത്തില്‍ തട്ടി. പെട്ടെന്നവള്‍ സന്തോഷത്തോടെ പറഞ്ഞു, ""ഞാന്‍ സുഖമായിരിക്കുന്നു. സിസ്റ്ററെപ്പറ്റി ജാക്കി ധാരാളം പറഞ്ഞിട്ടുണ്ട്.''
സിസ്റ്റര്‍ അവളുടെ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ പപ്പയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. അവള്‍ സന്തോഷത്തോടെ പപ്പയുടെ മുറിയിലേക്ക് നടന്നു.
ഏതോ കേസ് പഠിച്ചുകൊണ്ടിരുന്ന കോശിയെ അവള്‍ വിളിച്ചു. ""പപ്പാ, ഇംഗ്ലണ്ടില്‍ നിന്ന് സിസ്റ്റര്‍ കാര്‍മേല്‍ വിളിക്കുന്നു.''
പൊടുന്നനെ കൊട്ടാരം കോശിയുടെ മുഖത്ത് അമ്പരപ്പുണ്ടായി. വിടര്‍ന്ന കണ്ണുകളോടെ ഷാരോണെ നോക്കിയിരുന്നു.
""ഇതാ പപ്പ ഫോണ്‍''
എഴുന്നേറ്റ്  ഫോണ്‍ വാങ്ങി.
""ഹലോ, ഞാന്‍ കോശിയാ''
കണ്ണുകള്‍ തിളങ്ങി. ഗൃഹാത്വരത്തിന്റെ ഒരിളം കാറ്റ് കാതുകളില്‍ വന്നിറങ്ങിയതുപോലെ സിസ്റ്റര്‍ കാര്‍മേലിന് തോന്നിച്ചു.
""എന്നെ അറിയുമോ?'' ഇത്രയും നാളില്ലാത്തൊരു ശബ്ദമമാധുര്യം. ഫോണിന്റെ മറുതലയ്ക്കല്‍ ഒരു ശബ്ദമില്ലായ്മ.
 കോശിയുടെ മിഴികള്‍ വിടര്‍ന്നുവികസിച്ചു. ആ തുടുത്ത കവിളുകളിലെ മാംസപേശികളില്‍ ഒരു ചലനം. അധരങ്ങളില്‍ നേരിയ വിറയലും വിതുമ്പലും. മൗന നൊമ്പരങ്ങളോടെ പറഞ്ഞു.

""അറിയാം..... അറിയാം പെങ്ങളെ ..... അറിയാം.....എനിക്കറിയാം'' ആ ""പെങ്ങളെ'' എന്ന വിളിയിയില്‍ സാഹോദര്യത്തിന്റെ ആത്മനൊമ്പര മര്‍മ്മരം.  രക്തം രക്തത്തെ തിരിച്ചറിയുന്നു. മനസ്സിന്റെ അടുക്കുകളില്‍ സൂക്ഷിച്ചുവെച്ച രഹസ്യം അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. വികേന്ദ്രികരിക്കപ്പെടുന്നതിന്റെ ചിറകുകള്‍ ഒന്നിക്കപ്പെടുന്നു. ഉള്ളിന്റെയുള്ളില്‍ ശക്തമായ ഒരേയൊരു വികാരമേയുള്ളു. അത്  നിര്‍വ്യാജമായ സ്‌നേഹമാണ്.

പപ്പായുടെ മുഖത്തുണ്ടായ  സ്‌നേഹഹര്‍ഷം ഷാരോണ്‍ കൃത്യമായി ശ്രദ്ധിച്ചു.  അത് സ്‌നേഹത്തിന്റെ മിന്നലാട്ടമാണ്. പപ്പായ്ക്കിതെന്തു പറ്റി?  ഫോണ്‍ വിളിയിലെ ഒന്നോ രണ്ടോ വാക്കുകളില്‍ പപ്പായുടെ മുഖം വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ പ്രകടനം നടത്തി. ആ ഭാവതെളിമയുടെ ശുദ്ധാര്‍ത്ഥം മനസ്സിലാവാതെ അവള്‍ മിഴിച്ചുനിന്നു. പരസ്പരം ബന്ധമുള്ളവരെ പോലെ! അവരുടെ സ്‌നേഹവും അനുകമ്പയും ആ സന്ദേശമാണ് നല്കുന്നത്. സിസ്റ്റര്‍ കാര്‍മേല്‍ ആരാണ്!!
""കോശി......കോശി... എന്താ ഒന്നും പറയാത്തെ..........''
ഫോണില്‍ ശബ്ദമില്ലാതായപ്പോള്‍ സിസ്റ്റര്‍ ആരാഞ്ഞു.
""  ങ്ഹാ......! ങ്ഹാ....... പെങ്ങള്‍ക്ക്.....പെങ്ങള്‍ക്ക് സുഖമാണോ!........''
ഷാരോണിന് അമ്പരപ്പ് മാറുന്നില്ല. ഉത്കണ്ഠ വര്‍ദ്ധിച്ചു. ഇത്ര നിര്‍വികാരമായി പപ്പ പ്രതികരിക്കുന്നതെന്താണ്? കോടതികളില്‍ വാചിക പ്രഹരങ്ങള്‍ കൊണ്ട് എതിര്‍വാദ വക്കീലന്‍ന്മാരെ കൊമ്പുകുത്തിക്കുന്ന ഈ പപ്പായ്ക്കിതെന്ത് പറ്റി? അതും പെങ്ങളെ....പെങ്ങളെയെന്ന്. കന്യാസ്ത്രീയാണ്. സിസ്റ്ററെയെന്നല്ലേ വിളിക്കേണ്ടത്? മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമാകുന്നു. ഒന്നും മനസ്സിലാകുന്നില്ല. വല്യപ്പച്ചന്‍ ധാരാളം കുട്ടികളെ പഠിപ്പിച്ചതായി പപ്പായില്‍ നിന്നും നാട്ടുകാരില്‍ നിന്നും കേട്ടിട്ടുണ്ട്. ഭൂതകാലത്തെ ഓര്‍മ്മകള്‍ പുതുജീവിതം കെട്ടിപ്പെടുത്തുന്നവര്‍ പങ്കുവെക്കുന്നതാകാം. നന്ദി പ്രകടിപ്പിക്കുക നല്ല മനുഷ്യരുടെ മനഃസാക്ഷിയുടെ ഭാഗമാണ്. അങ്ങനെയാകുമ്പോള്‍ ഒരു കൃതാര്‍ത്ഥതയും ഒരു പ്രത്യുപകാര വാഞ്ചയുമൊക്കെ സിസ്റ്റര്‍ക്കുണ്ടാവും. പക്ഷെ ഇതെന്തോ.....?
കോശിയുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നു. ഉള്ളു നിറഞ്ഞ ആഹ്ലാദം തുളുമ്പാതെ നിന്ന ആ കണ്ണീരലകളില്‍  തുടിച്ചു നിന്നു.
""പെങ്ങള്‍ക്ക് സുഖമാണല്ലോ........ങ്ഹാ.....ങ്ഹാ.
അതു കേട്ടാമതി....ങ്ഹാ....പിന്നെ.........പിന്നെ
ഞങ്ങള്‍ക്ക്....ഞങ്ങള്‍ക്ക്.......ഒന്ന് കാണണമെന്നുണ്ട്.......''
നനവാര്‍ന്ന സ്വരത്തില്‍ കോശി പറഞ്ഞു നിറുത്തി.
""ഞാനിവിടെ സുഖമായിരിക്കുന്നു കോശീ. നിനക്കും
കുടുംബത്തിനും സുഖമല്ലേ?.........എനിക്കും നിങ്ങളെയൊക്കെ കാണാന്‍ ആഗ്രഹമുണ്ട്.
പിന്നെ......പിന്നെ.......അപ്പന്റെ ശവകല്ലറ....... ഒന്നു കാണണമെന്നുണ്ട്....''
കല്ലറയുടെ കാര്യം പറഞ്ഞപ്പോള്‍ സിസ്റ്റര്‍ കാര്‍മേലിന്റെ സ്വരത്തില്‍ ശോകം വിഴുങ്ങിയ ഒരു നേരിയ വിതുമ്പല്‍. ആ ശോകമൂകത കോശിയുടെ മുഖത്തും നിഴലിച്ചു.
മൂടികിടന്ന മഞ്ഞുമലകള്‍ ഉരുകിതീര്‍ന്ന ഒരനുഭവം കോശിയുടെ മനസ്സിലുണ്ടായി. അയാള്‍ അതീവ സന്തോഷത്തോടെ പെട്ടന്ന് പറഞ്ഞു.
""പെങ്ങള്‍ക്ക് എപ്പോള്‍ വരണമെന്നു തോന്നിയാലും വരാം......വരണം.......എനിക്കും........എനിക്കും....... കാണണം. ഇതെന്റെ മോടെ നമ്പരാണ് എന്റെ നമ്പര്‍ കൂടി എഴുതിക്കോ.........ഇനിയും വിളിക്കണം  പെങ്ങളെ.........വിളിക്കണം.............''

ടെലിഫോണ്‍ നമ്പര്‍ പറഞ്ഞുകൊടുത്തു.   പറഞ്ഞറിയിക്കാനാവാത്ത അത്യാനന്ദം ആ ഫോണ്‍ വിളി കോശിയില്‍ തടഞ്ഞുനിന്നു. അസാധാരണമായ ഒരാനന്ദം അനുഭവിച്ചുകൊണ്ട് ഫോണ്‍ മകള്‍ക്ക് കൈമാറി. അവള്‍ അകത്തേക്ക് പോയി.
ആകാശമറിയാതെ ഉദിച്ച നക്ഷത്രം പോലെയായിരുന്നു ഈ ഫോണ്‍വിളി കോശിക്ക്. മുറിഞ്ഞ ഗാനം പാടി പൂര്‍ത്തിയാക്കാന്‍ സ്വയം ഹൃത്തടത്തില്‍ നുഴഞ്ഞുകയറിയ സംഗീതം.

കോശിക്ക് വിലപ്പെട്ട എന്തോ നിധി കിട്ടിയപോലായിരുന്നു. അയാള്‍ ചിന്താമഗ്നനായി കസേരയിലിരുന്നു. മുറിക്കുള്ളിലാകെ നിശ്ശബ്ദത വ്യാപരിച്ചു. എക്കാലവും ഈ സഹോദരി മനസ്സിലുണ്ടായിരുന്നു.  ഒരിക്കലും കാണുമെന്ന് പ്രതീക്ഷിച്ചതല്ല. അറിവുപോലെ സ്‌നേഹവും അഗാധമാണ്. അത ്‌നമ്മെ അദൃശ്യമായൊരു ലോകത്ത് എത്തിക്കും. ജീവിതത്തിലെ ഏറ്റവും വലിയൊരു അഭിലാഷം പൂര്‍ത്തീകരിക്കാന്‍ പോകുന്നു. അതിനുള്ള സാധ്യതകളാണ് മുന്നില്‍ വ്യക്തമായി തെളിഞ്ഞിരിക്കുന്നത്. മനസ്സിലെ സന്തോഷം ഒഴിയുന്നില്ല. സത്യം അടുത്താണ്. അത് അകലെയല്ല. മണ്ണില്‍ തകര്‍ന്ന് കിടന്ന പഴയവീട് വീണ്ടും പുതുതായി പണിതുയര്‍ത്തണം. അതിലാണ് ഇനിയുളള്ള ആനന്ദം. ആ ലഹരിയില്‍ നിമിഷങ്ങള്‍ ഇരുന്നു.  മനസ്സില്‍ ചൂഴ്ന്ന് നിന്നിരുന്ന എല്ലാ വ്യഥകളും മാറിയിരിക്കുന്നു. എന്നിട്ടും മനസ്സിനെ നിയന്ത്രിക്കാനോ തൃപ്തിപ്പെടുത്താനോ കഴിയുന്നില്ല. ഞങ്ങളുടെ കൂടികാഴ്ചയ്ക്ക് ആരെങ്കിലും പ്രതിബന്ധം സൃഷ്ടിക്കുമോ?

സന്യാസിമഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ച സഹോദരിയെ ഓര്‍ത്ത് പലപ്പോഴും മനസ് വ്യാകുലപ്പെട്ടിരുന്നു. ആത്മീയജീവിതത്തിലേക്ക് പിശാച് നുഴഞ്ഞു  കയറിയ കാലമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്‍സണ്‍  ചര്‍ച്ചിലിന്റെ വാക്കുകള്‍ ഓര്‍ത്തു. "" റഷ്യ എന്ന കരടിയും അമേരിക്കയെന്ന കാട്ടുപോത്തിനുമിടയില്‍ ഞാനൊരു വെറും കഴുത'' ആ കഴുതകള്‍ എല്ലാരംഗത്തും ഇന്നും മൂകരായിരിക്കുന്നു. അതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. മനുഷ്യര്‍ ആത്മശുദ്ധി നടത്തിയില്ലെങ്കില്‍ എല്ലാം തകര്‍ത്തെറിയാന്‍ ഇനിയുമൊരു മലവെള്ളപ്രവാഹമോ  ഭൂമികുലുക്കമോ പ്രതീക്ഷിക്കാം. കീഴടങ്ങാത്തവര്‍ കീഴടങ്ങും അല്ലെങ്കില്‍ പ്രകൃതി കീഴടക്കും. ഇന്ന് താന്‍ സന്തുഷ്ടനാണ്. സ്വന്തം സഹോദരി പാപത്തില്‍ കഴിയുന്നവരെ വീണ്ടെടുത്ത് ജീവിതം നല്കുന്നു. ഇവിടെയാണ് മനുഷ്യര്‍ ദൈവത്തെ കാണുന്നത്. സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ഈശ്വരന്റെ മണ്ണിലെ മക്കള്‍!

സിസ്റ്റര്‍ കാര്‍മേല്‍ സന്തോഷവതിയായിരുന്നു. എന്നിട്ടും  സ്വന്തം അന്തേവാസികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ് ഭാരപ്പെടുന്നു. എത്രയോ പെണ്‍കുട്ടികളുടെ ജീവിതമാണ് നിത്യവും അന്ധകാരത്തിലാകുന്നത്. അവരെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള കാമഭ്രാന്തന്മാര്‍ ലൈംഗികസുഖത്തിനായി മാത്രം ഉപയോഗിക്കുന്നു. ഉപേക്ഷിക്കപ്പെടുന്നു. പലരം നിസ്സഹായരാണ്. പുരുഷന്റെ അടങ്ങാത്തദാഹം സ്ത്രീകളുടെ വേദനകളായി മാറുന്നു. എല്ലാവര്‍ക്കും മോഹങ്ങളും സ്വപ്നങ്ങളുമുണ്ട്. അതോരിക്കലും ഒരു സ്ത്രീയുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാകരുത്. അതിന്റെ ശിക്ഷ തലമുറകളായി അവരുടെ മീതെ ഉയര്‍ന്നുകൊണ്ടിരിക്കും. മണ്ണിലാണ്ടുപോയവര്‍ കുഴിച്ചിട്ടിടത്തു നിന്ന് ഒരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. മനുഷ്യന്റെ ദുര്‍ബലവികാരങ്ങളാണ് അവരെ സംഘട്ടനത്തിലേക്കും സര്‍വ്വനാശങ്ങളിലേക്കും നയിക്കുന്നത്. അറിവോ ആത്മാവിന്റെ പ്രേരണയോ ഇവരിലുണ്ടെങ്കില്‍ ഒരിക്കലും ഒരു പാപവും സൃഷ്ടിക്കപ്പെടില്ല. അതിന് മനസ്സ് വേണം. അത് മാത്രം പോരാ. സന്മനസ്സുവേണം. അവര്‍ക്ക് ഏതുതിന്മയും തോല്‍പ്പിക്കാന്‍ സാധിക്കും. സിസ്റ്ററുടെ മൊബൈയില്‍ ശബ്ദിച്ചു. അതെടുത്ത് ആരുമായോ ഇംഗ്ലീഷില്‍ സംസാരിച്ചതിന് ശേഷം കംമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു. അതിലെ കത്തുകള്‍ക്ക് മറുപടിഎഴുതി അയച്ചുകൊണ്ടിരിക്കെ ഫാത്തിമ അവിടേക്കു വന്നു. പുഞ്ചിരിച്ചുകൊണ്ട് ഇരിക്കാന്‍ പറഞ്ഞു. അവള്‍ ഇരുന്നു. അവളുടെ മുഖത്ത് സന്തോഷം പ്രകടമാകുന്നുവെങ്കിലും അവളുടെ ഉള്ളു നിറയെ മുറിവുകളെന്ന് സിസ്റ്റര്‍ മനസ്സിലാക്കി.

  ""നാളത്തെ യാത്രക്ക് തയ്യാറായോ?  ''
"" സിസ്റ്റര്‍ നമ്മള്‍ ആദ്യം പോകുന്നത് ദുബൈയിലേക്കോ, അതോ ബഹ്‌റിനോ?'' ഫാത്തിമ സംശയത്തോടെ ചോദിച്ചു.
"" ആദ്യം ബഹ്‌റനിലേക്കാണ്. എന്നോടൊപ്പം വരുന്നതില്‍ ബുദ്ധിമുട്ടുണ്ടോ?''
""സിസ്റ്റര്‍ക്കൊപ്പം എവിടെ വരാനും  ഞാന്‍ തയ്യാര്‍'' അവളുടെ മനസ്സ് മന്ത്രിച്ചത് തന്നെപ്പോലെ ധാരാളം പെണ്‍കുട്ടികള്‍ വഴിതെറ്റി ജീവിക്കുന്നുണ്ട്. അവരെ രക്ഷപെടുത്തുക എന്റെയുംകൂടി കടമയാണ്.

ഫാത്തുമ്മയുടെ മുഖത്ത് പ്രകാശം തുടിച്ചു നിന്നിരുന്നു. ഇത്രനാളും ശരീരം വിറ്റ് കാശാക്കിയവള്‍ ഇന്ന് ലോകത്തിനുവേണ്ടി നന്മകള്‍ ചെയ്യാന്‍ തയ്യാറായി നില്ക്കുന്നു. സിസ്റ്ററ് അവളെ സന്തോഷത്തോടെ നോക്കി. ഇതുപോലെ ദുഷിച്ച പ്രവണതകളെ തളയ്ക്കാന്‍ പെണ്‍കുട്ടികള്‍ ഒന്നാകെ ശ്രമിച്ചാല്‍ ലോകത്തെ മാറ്റത്തിലേക്ക് നയിക്കാന്‍ സാധിക്കും.
അവര്‍ സംസാരിച്ചിരിക്കെ മെര്‍ളിന്‍ യാത്രാ ടിക്കറ്റും അന്നത്തെ പത്രവുമായി മുറിയിലേക്ക് വന്നു.  സിസ്റ്ററെ അതേല്പിച്ചിട്ട് അവള്‍ മടങ്ങിപ്പോയി. ഫാത്തിമയിലെ മാറ്റം സിസ്റ്റര്‍ കാര്‍മേലിനെ വല്ലാതെ സന്തോഷിപ്പിച്ചു. സിസ്റ്റര്‍ പറഞ്ഞു ""മോളെ, നിന്റെ കണ്ണു തുറന്നു കണ്ടതില്‍ സന്തോഷമുണ്ട്.''

 സിസ്റ്ററെ അവള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കി. അമ്മ മകളെ വിളിക്കുന്നതുപോലെ തോന്നി. ""മോളെ ''എന്ന വിളി കേട്ടപ്പോള്‍ അമ്മ മുന്നിലിരിക്കുന്നതായി തോന്നി. സ്വന്തം പെറ്റമ്മപോലും തന്നെ ഇത്രയധികം സ്‌നേഹിച്ചിട്ടില്ല. അവരും താല്കാലിക സുഖങ്ങളിലായിരുന്നു താല്പര്യം കാണിച്ചത്. തന്നെ ഈ രീതിയിലേക്ക് തള്ളിവിട്ടതില്‍ അമ്മയ്ക്കും നല്ലൊരു പങ്കുണ്ട്.
അമ്മയുടെ സഹോദരനും രണ്ടാനച്ഛനും എത്രയോ തവണ തന്നെ പീഡിപ്പിച്ചിരിക്കുന്നു.

മിക്ക ദിവസവും രണ്ടുപേരും തന്റെ ശരീരം കൊത്തിവലിച്ചു. പ്രായമാകുംതോറും താനവരെ വെറുത്തു. സ്കൂള്‍ ജീവിതവും വ്യത്യസ്തമായിരുന്നില്ല. അവിടെ ഇതെല്ലാം അനുവദനീയമാണ്. ചെറുപ്രായം മുതലെ ലൈംഗികശാസ്ത്രം പഠിപ്പിക്കുകയാണ്. അതില്‍ താല്പര്യമുള്ള ആണ്‍കുട്ടികള്‍ ധാരാളമാണ്. തെല്ലും ഭയവും ഭീതിയുമില്ലാതെ ലൈംഗികത ആസ്വദിക്കുന്ന രാജ്യങ്ങള്‍ ഇതുപോലുണ്ടെങ്കില്‍?  ഒരു സ്ത്രീ ഭര്‍ത്താവിന് എങ്ങനെ കിരീടമാകും? പെണ്‍കുട്ടികള്‍ ആപത്തിലാകും. നല്ല കുട്ടികള്‍ ഒരിക്കലും അതിന് അടിമപ്പെടില്ല. സന്തോഷവും സ്‌നേഹവും എങ്ങനെ നിലനിര്‍ത്തും?. ഭാര്യയും ഭര്‍ത്താവും സല്‍സ്വഭാവികളായിരിക്കണം എന്ന കാഴ്ചപ്പാടില്ലാത്തവര്‍ക്ക് ഇതൊന്നും വിഷയമല്ല. സ്വാതന്ത്ര്യം നിയന്ത്രണരേഖ വിട്ടുകഴിഞ്ഞാല്‍ ആണിനും പെണ്ണിനും ഏത് ഉടുക്ക് വഴികളിലൂടെയും സഞ്ചരിക്കാമല്ലോ!
സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാത്ത സ്വഭാവം സ്വന്തം നിയന്ത്രണത്തിലാക്കുന്ന കുട്ടികളുമുണ്ട്. അങ്ങനെയുള്ളവര്‍ പരിശുദ്ധവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നു. അങ്ങനെയുള്ള കുടുംബങ്ങളില്‍ കുടുംബകലഹങ്ങളും വേര്‍പിരിയലുമില്ല. നല്ല അമ്മമാരെ ഒരിക്കലും മക്കള്‍ തള്ളിക്കളയില്ല. അവര്‍ എന്നും മക്കള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളില്‍ ഒപ്പം നില്ക്കുന്നവരാണ്. തന്റെ അമ്മയ്ക്ക് അതിന് കഴിഞ്ഞില്ല. അമ്മയുടെ വേണ്ടാധീനങ്ങള്‍ കണ്ടാണ് താനും വളര്‍ന്നത്. ഇപ്പോഴിതാ മകളെ പോലെ സ്‌നേഹിക്കാന്‍ ഒരമ്മയെ കിട്ടിയിരിക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. സ്ത്രീത്വത്തിനേല്ക്കുന്ന ഏറ്റവും വലിയ അപമാനം തന്നെയാണ് വേശ്യാവൃത്തി. പട്ടിണിയില്‍ കഴിയുന്ന പാവം സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചീഞ്ഞു നാറുന്ന കുപ്പത്തൊട്ടിയില്‍ വീഴുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഇന്റര്‍നെറ്റില്‍ വായിച്ചത് അവളുമായി പങ്കുവച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക