Image

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക അപവാദ പ്രചരണം

Published on 20 August, 2019
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക  അപവാദ പ്രചരണം
കല്‍പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച്  മാനന്തവാടി രൂപതയിലെ പി.ആര്‍.ഒ. ടീമിലെ അംഗമായ ഫാ. നോബിള്‍ പാറക്കലിനെതിരേ സിസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി.

സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്ന സിസിടിവി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാണാന്‍ വരുന്നവരുടെ കൂട്ടത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയുള്ള ഭാഗം വെട്ടി ഒഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്.

ഒരു വര്‍ഷമായി മഠത്തിന്റെ പ്രധാന വാതില്‍ സ്ഥിരമായി പൂട്ടിയിടുന്നതിനാല്‍ എല്ലാവരും അടുക്കള വശത്തുള്ള വാതിലാണ് ഉപയോഗിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസികളപ്പുരക്കല്‍ പറയുന്നു.

'എന്നെ അപമാനിച്ചിരിക്കയാണ്. ആയിരക്കണക്കിന് കുട്ടികളുണ്ട് എനിക്ക്. അവരുടെ മുന്നില്‍ അപമാനിച്ചിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തെ തന്നെ വലിച്ചു കീറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഈ മാനസിക പീഡനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണ നല്‍കുന്നതു കൊണ്ടാണ് ജീവിച്ചിരിക്കുന്നത് തന്നെ.' സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്ററിന്റെ ബന്ധുക്കള്‍ മഠത്തിലെത്തി കണ്ടു. സിസ്റ്റര്‍ക്ക് ആവശ്യമായ നീതി ലഭിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക