ജീവിതപങ്കാളിയില്ലാത്തൊരവസ്ഥ എന്നെ തളര്‍ത്തി! എന്റെ ദിനരാത്രികളില്‍ ഏകാന്തതയുടെ ക്ലേശം! ദിനചര്യയുടെ ക്രമം തെറ്റി. അലസതയും വിഷാദവും എന്നെ രോഗിയാക്കി! ആ സമയത്ത് ജയ്‌സന്‍ വന്നു വിളിച്ചു. നിര്‍ബ്ബന്ധിച്ചു. അതുകൊണ്് മകന്റെ വീട്ടില്‍ താമസിച്ചു. അതൊരു പുതിയ ജീവിതമായിരുന്നു. ഇരുളില്‍ നിന്നും പുലര്‍കാലപ്രഭയിലെത്തിയ പ്രതീതി! ജയ്‌സന്റെ കുഞ്ഞുങ്ങളോടൊത്തു കളിച്ചും ചിരിച്ചും ചിലവഴിച്ച ഒരു വര്‍ഷം മധുരമായിരുന്നു! അത് മറക്കാവുന്നതല്ല.
അപ്പോള്‍ ആലീസ് കൗതുകത്തോടെ ചോദിച്ചു. മക്കള്‍ സ്രഷ്ടാവിന്റെ ദാനമാണെന്ന് വിശ്വസിക്കുന്നുണ്ടോ?
അങ്ങനെ കരുതുന്നവരുണ്ട്. എന്നാല്‍ ശാസ്ത്രദൃഷ്ടി അംഗീകരിക്കുന്നില്ല. നാലും അഞ്ചും തലമുറകളെ കണ്ടിട്ട് കണ്ണടച്ചവരുണ്ട്. അവരെ ഭാഗ്യമുള്ളവരെന്നു വിളിക്കുന്നു. പുസ്തകവായന എന്നെ ഏറെ സഹായിച്ചു. അത് നല്‍കിയദര്‍ശനം പുസ്തകവായനയുടെ ഉപാസകനാക്കി. അനവധി ഗ്രന്ഥങ്ങള്‍ നല്‍കിയ ജ്ഞാനം വലിയ നേട്ടമായി. ഇരുളും പ്രകാശവും കലര്‍ന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ, വായന കാണിച്ചുതന്നു. നിരവധി ചോദ്യങ്ങളും സംശയങ്ങളുമുണ്ടായി. വായനയുടെ ലഹരിയില്‍ കാന്തശക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഭാവികാല മനുഷ്യന്റെ ജീവിതക്രമങ്ങളും സ്വഭാവവും, ഭക്ഷണരീതിപോലും, നവീകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ഒരേ മനസ്സില്‍ത്തന്നെ ന•തി•കള്‍ ഉരുവാകുന്നതിനാല്‍, ഗുണഭാവങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഇവ എന്റെ 'ലക്കും ലഗാനുമില്ലാത്ത' മനോരഥമെന്ന് ആലീസിന് തോന്നിയേക്കാം.
ആത്മസന്തോഷത്തോടെ ആലീസ് പറഞ്ഞു: വായന എനിക്കിഷ്ടമാണ്. ജോസഫ് സാറിന്റെ വായന ലോകവ്യാപകവിഷയങ്ങളിലേക്കു പടര്‍ന്നു പോകുന്നു. എന്റെ വായന മുഖ്യമായും ആത്മീയ വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു.
ജോസഫ് പെട്ടെന്ന് വിവാദിയെപ്പോലെ തുടര്‍ന്നു: ആത്മീയതക്കുമുണ്ട് ചരിത്രം. അത് മനുഷ്യനിര്‍മ്മിതമെന്ന് തോന്നാന്‍ കാരണങ്ങളുമുണ്ട്- ഞാന്‍ പറഞ്ഞതിന്റെ ബാക്കിഭാഗം തുടരട്ടെ. ഒരു ദിവസം സന്ധ്യക്ക് നടത്തംകഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് മടങ്ങി. വാതില്‍ക്കല്‍ എത്തിയപ്പോള്‍ ഉച്ചത്തിലുള്ള സംസാരം കേട്ടു. വാതില്‍ തുറന്നില്ല. ജയ്‌സനും ഭാര്യയും തമ്മിലുണ്ടായ തര്‍ക്കമായിരുന്നു. കുടുംബരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. എന്നാലും, ആലീസിനോട് പറയണമല്ലോ. 'കെയ്‌സി' യുടെ പരാതി: 'ഇവിടിപ്പോള്‍ എനിക്ക് സ്വാതന്ത്ര്യമില്ലാണ്ടായി. സ്വന്തഭവനത്തില്‍ മറ്റുള്ളവരെ ഭയന്ന് ജീവിക്കണം. എന്റെ മക്കളോടൊത്തു സന്തോഷിക്കാന്‍ സാധിക്കുന്നില്ല. ആരും എന്റെ സ്വകാര്യതക്ക് തടസ്സമാകുന്നത് എനിക്കിഷ്ടമല്ല. തള്ളാനും കൊള്ളാനും കഴിയാത്തൊരു ഗതികേട്. വയസ്സ•ാരെ വൃദ്ധസദനത്തിലാണ് താമസിപ്പിക്കേണ്ടത്. എന്നോട് ഒരു വാക്കുപോലു പറയാതെയല്ലെ വിളിച്ചുകൊണ്ടുവന്നത്. ഇനി എപ്പോള്‍ ഈ സൊല്ലാപ് ഒഴിഞ്ഞു പോകും.' അത് കേട്ടു സ്തംഭിച്ചാല്‍ ഞാന്‍ ഹൃദയവേദനയോടെ തിരിഞ്ഞുനടന്നു. മകന്റെ ഭവനത്തില്‍ ഒരധികപ്പറ്റാണെന്നധാരണ എന്നെ തളര്‍ത്തി.
ശണ്ഠയുണ്ടാക്കുന്നവരുടെ നാവിന് ശക്തികൂടുമെന്നറിയാം. കെയ്‌സിയെ കുറ്റപ്പെടുത്താനാവില്ല. അവളുടെ സുഖത്തിനും സ്വാതന്ത്ര്യത്തിനും തടസ്സമായത് ഞാനാണ്. ഭര്‍ത്താവിന്റെ പുത്രധര്‍മ്മം ഭാര്യക്ക് ഭാരമാകുമെന്ന തിരിച്ചറിവ് എനിക്കില്ലായിരുന്നു. പിറ്റേന്നും ഒരു തീരുമാനമെടുക്കാനാവാതെ ഞാന്‍ ഉഴറി നടന്നു. രണ്ട് ദിവസം കഴിഞ്ഞ് എന്റെ വീട്ടില്‍ മടങ്ങിയെത്തി. എപ്പോഴും മനസ്സില്‍ മന്ദതമുറ്റിനിന്നു. വീണ്ടും അനാഥത്വം! വീട്ടില്‍ നിശ്ശബ്ദത. ഭാവിയെ സംബന്ധിച്ച ആശങ്ക! വിവേകത്തോടെ ജീവിക്കാനുള്ള മോഹം. ജീവിതത്തില്‍ തോറ്റവനായി അറ്റുപോകുമെന്ന ഭയം. പുറമേ ചിരിച്ചപ്പോഴും അകം വിലപിച്ചു! വാര്‍ദ്ധക്യത്തിലെത്തുന്ന ഒരു വിഭാര്യന്റെ, ഏകാന്തതയുടെ അപാരനൊമ്പരം യൗവനം അറിയുന്നില്ല. ചിറകുകള്‍ ഉണ്ടെങ്കിലും, പറന്നുയരാന്‍ പറ്റാത്തൊരു പറവയുടെ ദുരവസ്ഥ! ഞാന്‍ വീട്ടിനുള്ളില്‍ ഒതുങ്ങി. ജീവിതക്രമം തെറ്റി. ഏറെ ചിന്തിച്ചപ്പോള്‍, ഏതൊരു വീഴ്ച ഭവിച്ച ജീവിതത്തിലും സാന്ത്വനവും സഹകരണവും ഊര്‍ജ്ജമായിത്തീരുമെന്നു തോന്നി. എന്നെ ചൂഴുന്ന യാഥാര്‍ത്ഥ്യങ്ങളറിഞ്ഞ്, പൂര്‍ണ്ണമനസ്സോടെ ഒന്നിക്കുവാന്‍ സ•നസ്സുള്ള, സഹചാരിണിയെ കണ്ടെത്തണമെന്ന് നിശ്ചയിച്ചു.'
സ്വീകരണമുറിയില്‍ നിശ്ശബ്ദത. ആലോചനയുടെ നിമിഷങ്ങള്‍. ആലീസ് കരുതലോടെ പറഞ്ഞു: 'യാദൃശ്ചിക സംഭവങ്ങള്‍ ജീവിതഗതി മാറ്റും. ക്ഷമയും സഹനശക്തിയുമുള്ളവര്‍ പിടിച്ചുനില്‍ക്കും. കൊടുക്കാനും വാങ്ങാനും ശേഷിയില്ലാത്ത അവസ്ഥയിലെത്തിച്ചേരുന്നതാണ് വാര്‍ദ്ധക്യം. ജോസഫ് സാറിനുവേണ്ടത് ആത്മത്യാഗപരമായ സ്‌നേഹമുള്ള ഒരാളിനെയാണ്. ആത്മത്യാഗത്തിന് ഏത് ഇണയേയും ആശ്വസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാധിക്കുമോ?'
ജോസഫ് പെട്ടെന്ന് ഉത്തരം പറഞ്ഞു: 'സാധിക്കും. സുവിശേഷക•ാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്പനേരം മിണ്ടാതിരുന്നശേഷം, ആലീസ് പറഞ്ഞു: മനുഷ്യസ്‌നേഹത്തിന്റെ മാദകശക്തിയെക്കുറിച്ച് ഞാനും വായിച്ചിട്ടുണ്ട്. പൂക്കളുടെ സുഗന്ധത്തിലെന്നപോലെ സ്‌നേഹത്തിന്റെ സൗരഭ്യത്തിലും വ്യത്യസ്തയുണ്ടല്ലോ. ഞാന്‍ ഉദ്യോഗസ്ഥയായപ്പോള്‍ ഒത്തിരിവിവാഹലോചനകള്‍ വന്നു. ഉടനെ വേണ്ടെന്നായിരുന്നു എന്റെ തീരുമാനം. അപ്പോഴും, സ്‌നേഹിക്കണം സ്‌നേഹിക്കപ്പെടണമെന്ന മോഹം എനിക്കില്ലായിരുന്നു. യൗവനവികാരങ്ങള്‍ എന്നെ അലട്ടിയില്ല. ഞാനിവിടെ വന്നപ്പോള്‍, എന്റെ അമ്മച്ചി കൂടെയുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു താമസം. എന്നാല്‍ ഞാന്‍ ജോലിക്കുപോകുമ്പോള്‍ ഒറ്റക്കിരിക്കേണ്ടിവന്നതിനാല്‍, അമ്മച്ചി മടങ്ങിപ്പോയി. ഞാന്‍ 'വുമെണ്‍സ് ഹോസ്റ്റലി'ല്‍ താമസിച്ചു. ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണമറിയാന്‍ കൂടെത്താമസിച്ചവര്‍ ശ്രമിച്ചിട്ടുണ്ട്. നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടുന്നതല്ല യൗവനത്തിന്റെ ഇമ്പങ്ങളെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. ആ നേരത്തും, തിരുവസ്ത്രം ധരിക്കാത്ത ഒരു കന്യാസ്ത്രീയുടേതുപോലെയായിരുന്നു എന്റെ പെരുമാറ്റം. എന്റെ ജീവതം മറ്റുള്ളവരുടെ ഇഷ്ടത്തിന് ചിട്ടപ്പെടുത്തുവാന്‍ സമ്മതിച്ചില്ല. സ്വതന്ത്രസഞ്ചാരവും, സമ്പര്‍ക്കങ്ങളും വഴിതെറ്റിക്കുന്ന പ്രലോഭനങ്ങളാകുമെന്നുകരുതി സ്വയം നിയന്ത്രിച്ചു. എന്നാല്‍, പുരുഷവിരോധിയും സ്ത്രീവിമോചനവാദിയുമല്ലായിരുന്നു. ആ സമയത്താണ് ഞങ്ങളുടെ കോളേജില്‍ പ്രൊഫസര്‍ ബാബു വര്‍ഗ്ഗീസ് വന്നത്. ഒരു ചെറുപ്പക്കാരന്‍.
അദ്ദേഹം നല്ല പ്രാസംഗികനായിരുന്നു. ഒരു യുക്തിവാദിയെന്നു പറയാം. ദൈവമുണ്ടെന്നു തെളിയിക്കുന്നത് മതങ്ങളല്ല, പ്രകൃതിയുടെ പ്രതിഭാസങ്ങളെന്ന് വിശ്വസിച്ച വ്യക്തി. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന സംസാരശൈലിയുള്ളയാള്‍. വിദ്യാര്‍ത്ഥിസമൂഹം ഇഷ്ടപ്പെട്ട അദ്ധ്യാപകന്‍. സ്ത്രീകളില്‍നിന്നും അകന്നു ജിവിച്ച തത്ത്വവാദി. വായനമുറിയിലുണ്ടായ ഞങ്ങളുടെ ഒരാകസ്മിക സംസാരം, നിമിത്തമായി! ആധുനിക സാഹിത്യം സംബന്ധിച്ച ചര്‍ച്ചയിലായിരുന്നു തുടക്കം. പിന്നീട്, കുടുംബകാര്യങ്ങളിലേക്കും വ്യക്തിതാല്‍പര്യങ്ങളിലേക്കും കടന്നു. വീണ്ടും കാണാനും കാര്യം പറയാനുമുള്ള താല്‍പര്യം അതുണ്ടാക്കി. ക്രമേണ, ഞങ്ങളുടെ സംസാരവേളകള്‍ വര്‍ദ്ധിച്ചു. തികച്ചും വിശുദ്ധമായിരുന്നു ആ സൗഹൃദം. ലക്ഷ്യബോധമില്ലാത്ത സമ്പര്‍ക്കമെന്ന് കരുതാം. ആശയവിനിമയത്തിലുളവായ ആനന്ദം അനുഭവിച്ചിട്ടും, പരസ്പരം ആകര്‍ഷിക്കപ്പെട്ടില്ല. അപ്രകാരം, കുറച്ച് കാലം കഴിഞ്ഞു. മദ്ധ്യവേനലവധിക്കു മുമ്പ്, ഒരു ദിവസം, പ്രൊഫസര്‍ എന്നെ വിളിച്ചു. മുന്നില്‍ നിറുത്തിയിട്ട് പറഞ്ഞു: 'ഇഷ്ടമാണെങ്കില്‍, വിവാഹത്തിന് സമ്മതമാണെങ്കില്‍, അറിയിക്കണം.' അതുകേട്ട് അത്ഭുതപ്പെട്ട ഞാന്‍, അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്റെ ഹൃദയത്തിന്റെ ആവശ്യം വ്യക്തമാക്കിയില്ല. ഒറ്റക്ക് തീരുമാനിക്കാനുള്ള തന്റേടവും എനിക്കില്ലായിരുന്നു. സഭാപരമായ വ്യത്യാസം ഒരു തടസ്സവുമായിരുന്നു. ഞാന്‍ സ്‌നേഹിക്കപ്പെടുന്നു എന്ന വിശ്വാസത്തില്‍, എന്റെ സ്‌നേഹം വേഗം വളര്‍ന്നു! അത് എല്ലാറ്റിനും പരിഹാരമായി! ഞാനും പ്രൊഫസര്‍ ബാബു വര്‍ഗ്ഗീസും തമ്മിലുള്ള വിവാഹം മംഗളമായി നടന്നു. ദൈവദൃഷ്ടിയില്‍ നീതിയും സ്‌നേഹവുമുള്ള ദമ്പതികളായി!
അപ്പോഴും, എന്റെ മതവിശ്വാസം ഒരു കടിഞ്ഞാണായിരുന്നു! ഞങ്ങളുടെ ലൈംഗികബന്ധം സന്താനോല്പാദനത്തിനുമാത്രമുള്ളതാണെന്നും, ്അതിനുവെളിയിലുള്ള സംസര്‍ഗ്ഗം പാപമെന്നുമുള്ള വിശ്വാസം കിടക്കയില്‍ അസ്വാരസ്യമായി. അദ്ദേഹത്തിന് അതൃപ്തിയുണ്ടായെങ്കിലും, കലഹിച്ചില്ല. എന്റെ വിശ്വാസപ്രമാണം ഒരു തെറ്റായവ്യാഖ്യാനത്തിന്റെ പതിപ്പാണെന്നും, വേദവിപരീതമാണെന്നും, ദമ്പതികള്‍ക്ക് അന്യോന്യം ആനന്ദം പകരാനുള്ള അവകാശം ദൈവദത്തമാണെന്നും, അതിനെ നിഷേധിക്കുന്നതാണ് തെറ്റെന്നും, ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട് എന്റെ ഭര്‍ത്താവ് വിശദീകരിച്ചു. എന്റെ സംശയങ്ങളെ നീക്കി. അതോടെ, കുടുംബജീവിതം പൂര്‍വ്വാധികം സന്തുഷ്ടമായി. പിന്നീട്, ഒരു കുഞ്ഞിനുവേണ്ടിയായിരുന്നു പ്രാര്‍ത്ഥന.'
(തുടരും)