Image

പി.കെ ശശി മുതല്‍ ബാര്‍ ഡാന്‍സറുടെ ആരോപണം വരെ; ദിനം തോറും തകര്‍ന്ന് തരിപ്പണമാകുകയാണ് സിപിഎം

കല Published on 18 June, 2019
പി.കെ ശശി മുതല്‍ ബാര്‍ ഡാന്‍സറുടെ ആരോപണം  വരെ; ദിനം തോറും  തകര്‍ന്ന് തരിപ്പണമാകുകയാണ്  സിപിഎം

പി.കെ ശശി എംഎല്‍എയ്ക്ക് എതിരായി ലൈംഗീക പീഡന പരാതി നല്‍കിയ പാലക്കാട്ടെ വനിതാ ഡിവൈഎഫ്ഐ നേതാവ് സംഘടനയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. അതായത് മുതിര്‍ന്ന പാര്‍ട്ടി നേതാവില്‍ നിന്നും ലൈംഗീക അതിക്രമം നേരിട്ട യുവതി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. 
എന്താണ് ഇങ്ങനെയൊരു രാജിക്ക് കാരണം. ഇനിയും സിപിഎം പാര്‍ട്ടിയില്‍ തുടരേണ്ട എന്ന് ഇരയായ പെണ്‍കുട്ടിയോട് നരേന്ദ്രമോദി വന്ന് ഉപദേശിച്ചോ? 
തീര്‍ച്ചയായും അല്ല. തനിക്ക് ഇതുവരെയും സിപിഎം നീതി നല്‍കിയില്ല എന്ന ഉറച്ച ബോധ്യത്തിലാണ് പെണ്‍കുട്ടി രാജിവെച്ചത്. ലൈംഗീക പരാതിയിന്‍മേല്‍ ശ്രീമതിടീച്ചറുടെ അന്വേഷണ കമ്മീഷനെ വെച്ച് വളരെ തീവ്രത കുറഞ്ഞ പീഡനമാണ് പി.കെ ശശി നടത്തിയതെന്ന് നാട്ടുകാരോട് വിളിച്ചു പറഞ്ഞ് മാനം കെട്ടിട്ട് അധികം കാലമായിട്ടില്ല. അതിന് പുറകെ ഇപ്പോള്‍ ലൈംഗീക പരാതി ഉന്നയിച്ചതിന് യുവതിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിലപാട് സ്വീകരിച്ച ആളുകളെ ഡിവൈഎഫ്ഐയുടെ ജില്ല വൈസ് പ്രസിഡന്‍റും മറ്റു സ്ഥാനമാനങ്ങളും നല്‍കി. ഇരയായ തന്‍റെ നീതിക്ക് വേണ്ടി പാര്‍ട്ടിയില്‍ വാദിച്ചവരെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. എങ്ങനെയുണ്ട് പാര്‍ട്ടിയുടെ മാന്യത. ഇങ്ങനെയാണ് സിപിഎം സ്ത്രീസമത്വം നടപ്പില്‍ വരുത്തുന്നത്. 
ഇതിന്‍റെ അവസാനം പരാതിക്കാരിയായ യുവതി സിപിഎമ്മിന്‍റെ അപചയത്തെ തുറന്ന് പറഞ്ഞുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് തനിക്ക് നീതിയില്ലെന്ന് പറഞ്ഞുകൊണ്ട്, ഈ പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് സമൂഹത്തോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്നു. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയോട് ലൈംഗീക അതിക്രമം നടത്തിയ മാന്യന്‍ പാര്‍ട്ടിയുടെ എംഎല്‍എയായി സസുഖം വാഴുന്നു. ഇപ്പോഴും പാര്‍ട്ടിയെ നിയന്ത്രിക്കുന്നു. ഇടതുപക്ഷം ഹൃദയപക്ഷം എന്നൊക്കെ വാഴ്ത്തി നടക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി സ്തുതിപാഠകര്‍ക്ക് ലജ്ജയുണ്ടാകുമോ ആവോ. 
എന്തായാലും സ്ത്രീവിഷയം സിപിഎമ്മിനെ വിട്ട് ഒഴിയാന്‍ പോകുന്നില്ല എന്നതാണ് മുമ്പോട്ട് കാണപ്പെടുന്ന വസ്തുത. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയാണ് പുതിയ ലൈംഗീക ആരോപണം. ബിനോയ് കോടിയേരി തനിക്ക് വിവാഹം വാഗ്ദാനം നല്‍കി വര്‍ഷങ്ങളായി ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നുവെന്നും തങ്ങള്‍ക്ക് ഒരു മകനുണ്ടെന്നും വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭീഷിണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെടുന്നു. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതിയെ ദുബായില്‍ വെച്ചാണ് ബിനോയ് പരിചയപ്പെടുന്നത്. ബാറില്‍ നൃത്തം ചെയ്യുമ്പോള്‍ ബിനോയ് തനിക്ക് മേല്‍ നോട്ടുകള്‍ വാരി വിതറാറുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. 
എന്തായാലും തെളിയിക്കപ്പെടുന്നത് വരെ ബിനോയിക്ക് നേരെയുള്ളത് വെറും ആരോപണം മാത്രമാണ് എന്ന് ശക്തമായി പറയട്ടെ. തെളിയിക്കപ്പെട്ടാല്‍ മാത്രമേ ബിനോയ് കുറ്റക്കാരനാകു. ഇപ്പോള്‍ ബിനോയ് ആരോപിക്കുന്നത് പോലെ ഇത് യുവതിയുടെ ഗൂഡാലോചനയും ബ്ലാക്ക് മെയിലിംങ് തന്ത്രവും ആവാം. യുവതി പറഞ്ഞതെല്ലാം കളവാണെന്ന് ബിനോയ് വ്യക്തമാക്കിയിട്ടുമുണ്ട്. 
എന്നിരുന്നാലും യുവതിയെ പരിചയമുണ്ടെന്ന് ബിനോയ് സമ്മതിക്കുന്നുണ്ട്. ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബീഹാറുകാരിയായ യുവതിയെ എന്തായാലും സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ വെച്ച് ബിനോയ് പരിചയപ്പെട്ടിരിക്കാന്‍ വഴിയില്ല. ദുബായില്‍ വെച്ച് തന്നെയാവണമല്ലോ പരിചയം. ബാര്‍ ഡാന്‍സറെ പരിചയപ്പെടാന്‍ ബാറില്‍ എത്തുകയും വേണം. 
അതിപ്പോ ബിനോയ്ക്ക് ദുബായില്‍ പോയ്ക്കൂടേ, ബാറില്‍ പോയ്ക്കൂടേ എന്നൊക്കെ ചോദിക്കാം. അത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരം കാര്യങ്ങളില്‍ പോകുന്നതില്‍ ചില പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ചും കോടിയേരിയുടെ മക്കളായ ബിനോയ്യും ബിനീഷും എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ച് പാര്‍ട്ടിയുമായി സഹകരിച്ച് പോരുന്നവരാണ്. അപ്പോള്‍ പിന്നെ അവര്‍ക്ക് ഒരു കമ്മ്യൂണിസ്റ്റിന്‍റെ ശൈലിയെ പാലിക്കാന്‍ ഉത്തരവാദിത്വമുണ്ട്. 
എന്നാല്‍ ഇത്തരം ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടിയില്‍ ഇന്ന് പാലിക്കപ്പെടുന്നില്ല. ഷംസീറുമാര്‍ പാര്‍ട്ടിയുടെ മുഖമായി മാറുന്നിടത്ത് പി.കെ ശശിമാര്‍ സംരക്ഷിക്കപ്പെടുകയും ദയനീയ പരാജയങ്ങള്‍ പാര്‍ട്ടിയുടെ വിധിയാകുകയും ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച വന്‍ പരാജയം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ക്കൂടി ആവര്‍ത്തിക്കപ്പെട്ടാല്‍ കേരളത്തില്‍ പിന്നെ സിപിഎം ബാക്കിയുണ്ടാകുമോ. എത്ര തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഇടതുപക്ഷം ഹൃദയപക്ഷമായിരിക്കുമെന്നൊക്കെ വീമ്പ് പറയാന്‍ കൊള്ളാം. പക്ഷെ ഇരകള്‍ക്ക് നീതിയില്ലാത്ത പക്ഷം ജനത്തിന്‍റെ പക്ഷമായിരിക്കില്ല എന്ന് മാത്രമാണ് സിപിഎമ്മിനോട് ബോധിപ്പിക്കാനുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക