Image

യുവതിയുടെ പരാതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍; ബലാല്‍സംഗം ചെയ്‌തെന്ന കേസ്‌ തള്ളി ബിനോയ്‌ കോടിയേരി

Published on 18 June, 2019
യുവതിയുടെ പരാതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍; ബലാല്‍സംഗം ചെയ്‌തെന്ന കേസ്‌ തള്ളി ബിനോയ്‌ കോടിയേരി


കോഴിക്കോട്‌: ബിനോയ്‌ കോടിയേരിക്കെതിരെ മുംബൈയില്‍ യുവതി നല്‍കിയ പരാതി തള്ളി ബിനോയ്‌ കോടിയേരി. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ്‌ കേസെന്നും ബിനോയ്‌ പറഞ്ഞു.

പരാതിക്കാരിയെ അറിയാമെന്നും ബിനോയ്‌ പറഞ്ഞു. എന്നാല്‍ പരാതിയെ കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാന്‍ ബിനോയ്‌ തയ്യാറായില്ല. അഭിഭാഷകനുമായി സംസാരിച്ച്‌ വിശദീകരണം നല്‍കാം എന്നാണ്‌ ബിനോയ്‌ പറഞ്ഞത്‌.

വിവാഹ വാഗ്‌ദാനം നല്‍കി ബലാല്‍സംഗം ചെയ്‌തു എന്നാണ്‌ ബിനോയ്‌ക്കെതിരെയുള്ള കേസ്‌. 33 കാരിയായ മുംബൈ സ്വദേശിയാണ്‌ ബിനോയ്‌ കോടിയേരിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്‌. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ്‌ ജൂണ്‍ 13-ന്‌ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തു.

ബിനോയ്‌ വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്‌തെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

2009 മുതല്‍ 2018 വരെ ബിനോയ്‌ പീഡിപ്പിച്ചെന്നാണ്‌ യുവതി പരാതിയില്‍ പറയുന്നത്‌. ദുബൈയില്‍ ഡാന്‍സ്‌ ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ്‌ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ്‌ യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന്‌ പരാതിയില്‍ പറയുന്നു.

`ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന്‌ മുംബൈയിലേക്ക്‌ തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ്‌ വാടകക്കെടുത്ത്‌ തന്നെ അവിടേക്ക്‌ മാറ്റി. ഇതിനിടെ ബിനോയ്‌ പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു' യുവതിയുടെ പരാതിയില്‍ പറയുന്നു.

`2015 ല്‍ ബിസിനസ്‌ മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ്‌ ബിനോയ്‌ വിവാഹിതനാണെന്നും രണ്ട്‌ കുട്ടികളുണ്ടെന്നും അറിയുന്നത്‌. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട്‌ ഭീഷണി തുടങ്ങി'യെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക