ലോങ്ങ് ഐലന്‍ഡ് റെയില്‍റോഡ് ട്രെയിന്‍ പെന്‍സ്‌റ്റേഷനില്‍ ചെന്നു നിന്നാലുടന്‍ എത്രയും പെട്ടെന്ന് സബ്ബ്‌വേ ട്രെയിനില്‍ ടൗണ്‍ടൗണ്‍ മന്‍ഹാട്ടനിലേക്കാണ് ജോലിക്കുള്ള പതിവുള്ള ഓട്ടം. രാവിലെയുള്ള തിരക്കില്‍ ആറരലക്ഷം പേരുള്ള മനുഷ്യത്തിരമാലയില്‍പ്പെട്ടു അങ്ങനെ ഒരു ഒഴുകിപോക്കലാണ്. കുറെയേറെ വര്‍ഷങ്ങളായുള്ള സ്ഥിരം പാതകള്‍,സമയം, സഹയാത്രികര്‍ ഒക്കെ.
ഒരു നനുത്ത പ്രഭാതത്തില്‍ പതിവുപോലെ തിരക്ക് പിടിച്ചു സബ്ബ്‌വേ ട്രെയിന്‍ പിടിക്കാന്‍ വേഗത്തില്‍ നീങ്ങുകയായിരുന്നു. ഉറുമ്പുകള്‍ സഞ്ചരിക്കുന്നതുപോലെ കൂട്ടമായി ഒഴുകിപ്പോകുന്ന തിരക്കില്‍ പൊടുന്നനെ മുന്നിലുള്ള ഒരാള്‍ പെട്ടന്ന് തിരിഞ്ഞു. ആറരയടിയോളം പൊക്കമുള്ള വെള്ളക്കാരനായ ആ മസില്‍മാന്‍ തന്റെ പുറത്തു തൂക്കിയിട്ടിരുന്ന ഭാരിച്ച ബാഗ് അയാളോടൊപ്പം തന്നെ തിരിഞ്ഞു വീശി. അയാള്‍ തന്റെ കൂട്ടുകാരനായ, എന്റെ പിറകില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൊക്കംകുറഞ്ഞയാളോട് ഉച്ചത്തില്‍ എന്തോ പറയാനാണ് തിരിഞ്ഞത്. ഭാഗ്യത്തിന് അയാളുടെ ബാഗ് എന്റെ മുഖത്തു ഇടിക്കാതെ ഒഴിവായി എന്ന് പറയാം. നീരസഭാവത്തില്‍ അയാളുടെ മുഖത്തേക്കു തുറിച്ചുനോക്കി. താടി വളര്‍ത്തിയ കൊമ്പന്‍ തലമുടിയുള്ള അയാളുടെ ക്രൂരമായ മുഖഭാവം ഭയപ്പെടുത്തി. ഇനി ഒരിക്കലും അയാളെ കാണരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ടു പോയി.
ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തു, ഒരു നൂറ്റാണ്ടിനു മുന്‍പ് രണ്ടുലക്ഷം പേര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ പണിത, പടിഞ്ഞാറന്‍ ഹെമിസ്ഫിയറിലെ ഏറ്റവും തിരക്കുള്ള ട്രെയിന്‍ സ്‌റ്റേഷനാണ് പെന്‍സല്‍വാനിയ സ്‌റ്റേഷന്‍ അഥവാ പെന്‍ സ്‌റ്റേഷന്‍. ഓരോ 90 സെക്കന്ഡുകളിലും ആയിരത്തിലധികം യാത്രക്കാര്‍ കടന്നു പോകുന്നു എന്നാണ് കണക്കാക്കുന്നത്. കാലപ്പഴക്കംകൊണ്ട് ത്രേതായുഗത്തിലെ രാവണ ക്കോട്ടയെ ഓര്‍മ്മപ്പെടുത്തും ഭൂഗര്‍ഭത്തിലായി എട്ടു ഏക്കറില്‍ പരന്നു കിടക്കുന്ന ഈ യാത്രാസങ്കേതം. ന്യൂയോര്‍ക്ക് സിറ്റിയുടെ പ്രത്യേകത കൊണ്ട്, യാത്രക്കാര്‍ വിവിധ നിറക്കാരും തരക്കാരുമാണ്.
കുറെയേറെ ചവിട്ടുപടികള്‍ ഓടിക്കയറി സ്ഥിരമായി ട്രെയിന്‍ കാത്തു നില്‍കുന്നയിടത്തു നിലയുറപ്പിച്ചു. ഇടിച്ചു പിടിച്ചു ട്രെയിനില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ മൂക്ക് പൊത്തിക്കൊണ്ടു പിന്നോട്ട് മാറുന്നു. ഏതോ ഒരു ഹോംലെസ്സ് മനുഷ്യന്‍ കിടന്നു ഉറങ്ങുകയാണ്. ഓടി അടുത്ത കമ്പാര്‍ട്‌മെന്റില്‍ കയറിപറ്റി ട്രെയിന്‍ മുന്നോട്ടു നീങ്ങി.
ഹോംലെസ്സ് സിറ്റുവേഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാണുന്നുണ്ട്. പ്രത്യകിച്ചും ഭൂഗര്‍ഭ ട്രെയിനില്‍ ഇവരുടെ മുഷിഞ്ഞ നാറിയ മണം അസഹനീയമായി തോന്നിയിട്ടുണ്ട് . ചിലര്‍ ചില പ്ലാറ്റുഫോമുകളില്‍ സ്ഥിരതാമസമാക്കിയതാണെന്നു തോന്നുന്നു. ഇവരെ കണ്ടുപിടിച്ചു ഷെല്‍റ്ററുകളില്‍ എത്തിക്കാനുള്ള വലിയ സംരംഭം സിറ്റി സംവിധാനത്തില്‍ ഉണ്ട്. എന്നാല്‍ എല്ലാ ഷെല്‍റ്ററുകളും നിറഞ്ഞു കവിഞ്ഞു എന്ന് തോന്നുന്നു. ഇവര്‍ നഗരത്തിന്റെ മുക്കിലും മൂലകളിലും ഒളിഞ്ഞും പതിഞ്ഞും എപ്പോഴും കാണാനുണ്ട്.
ഏതാണ്ട് 3,675 പേരോളം ഇങ്ങനെ നഗരത്തിന്റെ വിവിധ കോണുകളില്‍ ഓരോ രാത്രികളിലും അന്തിയുറങ്ങുന്നു എന്നു കണക്കാക്കപ്പെടുന്നു. അഫൊര്‍ഡബിള്‍ ഹൗസിംഗ് അഥവാ താങ്ങാനാവുന്ന പാര്‍പ്പിടം ന്യൂയോര്‍ക്ക് നഗരത്തിന്റെ ഏറ്റവും പരിഗണ അര്‍ഹിക്കുന്ന വിഷയമാണെന്ന് സിറ്റി മേയര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിക്കുമ്പോഴും , ഗുരുതരമായ ഈ വിഷയം എങ്ങുമെത്താതെ അലയുന്നു എന്ന് നഗര വാസികള്‍ക്ക് അറിയാം. സത്യത്തില്‍ സാധാരണ ശമ്പളക്കാര്‍ക്കു താങ്ങാനാവാത്ത ആഡംബര ഫ്‌ലാറ്റുകള്‍ കൊണ്ട് നഗരം നിറയുകയാണ്. ആരാണ് ഇത് പണിയുന്നതെന്നോ ആരാണ് ഇവിടെ താമസിക്കാന്‍ പോകുന്നതെന്നോ അറിയില്ല എന്ന് പബ്ലിക് റേഡിയോ ഹോസ്റ്റ് പറയുന്നത് ശ്രദ്ധിച്ചിരുന്നു.
എന്തായാലും റെസ്‌റ്റോറെന്റുകളിലും ബാറുകളിലും ഒക്കെ കയറിപ്പറ്റാന്‍ നീണ്ടനിര എപ്പോഴും ഉണ്ട്. നമ്മുടെ പുതിയ തലമുറക്കാരും നഗരത്തിലേക്ക് ചേക്കേറുന്നുണ്ട്. സ്വന്തമായി വീടും കാറും ഒന്നും ഇപ്പോള്‍ അമേരിക്കന്‍ ചെറുപ്പക്കാരെ അഭിരമിപ്പിക്കാറില്ല. വാടകക്കു പുറമേ, കുതിച്ചുയരുന്ന പ്രോപ്പര്‍ട്ടി നികുതിയും, ഇന്‍ഷ്വറന്‍സും, നിലക്കാത്ത അറ്റകുറ്റപ്പണികളും ചിന്തിക്കയേ വേണ്ട. ആരൊക്കയോ ചിട്ടപ്പെടുത്തിയ ജന്‍ട്രിഫിക്കേഷന്‍ എന്ന പുതിയ ജീവിതചര്യകളില്‍ ജനം അറിയാതെ സഞ്ചരിച്ചു തുടങ്ങി.
സിറ്റിയില്‍ വിദേശ സഞ്ചാരികള്‍ നിറഞ്ഞു ഒഴുകുകയാണ്. കഴിഞ്ഞ വര്ഷം 65 മില്യണിലധികം സഞ്ചാരികളാണ് ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിച്ചത്. അവര്‍ മാത്രം സിറ്റിയില്‍ ചിലവാക്കിയത് 44 ബില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്ക്. വര്ഷങ്ങളായി ഈ മഹാ നഗരത്തിന്റെ ഒരു സേവനഭാഗമാകാന്‍ കഴിയുന്നു എന്നത് ചാരിതാര്‍ഥ്യം തരുന്നുണ്ട്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആതോറിറ്റിയില്‍ തന്നെ വളരെയധികം മലയാളികള്‍ ജോലി ചെയ്യന്നുണ്ട്. കുമ്പനാട് യൂണിവേഴ്‌സിറ്റി ഡിഗ്രി മുതല്‍ എന്തൊക്കയോ പറഞ്ഞു ആദ്യകാലത്തു ഇവിടെ ജോലിക്കു കയറി പറ്റിയവര്‍ ഇപ്പോള്‍ മുന്തിയ പെന്‍ഷനും പറ്റി റിട്ടയര്‍മെന്റ് അടിച്ചു പൊളിക്കയാണ്. ലോക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന, രാവും പകലും, മഞ്ഞിലും വേനലിലും ഭ്രമിപ്പിക്കുന്ന ഈ നഗരം എത്രയോ ദേശക്കാരുടെ ജീവിതങ്ങളുടെ അടിസ്ഥാന പടവാണ് ഇന്നും.
നിറഞ്ഞ ആ ട്രെയിനില്‍ ഒരു ചെറിയ കോണ്‍ പിടിച്ചു കമ്പിയില്‍ തൂങ്ങി സെല്‍ഫോണിലെ മെസ്സേജുകള്‍ നോക്കാന്‍ ശ്രമിച്ചു. ട്രെയിനിന്റെ വേഗത കൂടിയും കുറഞ്ഞും നിന്നതിനാല്‍ അടുത്തുള്ള ആളുകള്‍ തമ്മില്‍ ചെറുതായി മുട്ടിയുരുമ്മിയാണ് പൊയ്‌ക്കൊണ്ടിരുന്നത്. പൊടുന്നനെ മുന്നില്‍ നിന്നയാളുടെ പുറത്തു തൂക്കിയിരുന്ന ഭാരമുള്ള ബാഗ് എന്റെ മൂക്കിന് നേരേ നില്‍ക്കുന്നു. വാതിലില്‍ ചാരി നില്‍ക്കുന്ന എനിക്ക് ഒരു ഇഞ്ചുപോലും ഒതുങ്ങാന്‍ സാധിക്കുന്നില്ല. കഴിവതും അയാളുടെ ബാഗ് ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ട് സാഹസികമായ മെയ്‌വഴക്കം കാണിച്ചുകൊണ്ടിരുന്നു. അയാള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആരോടോ ചലപല ഉച്ചത്തില്‍ സംസാരിക്കുകയും അതിനനുസരിച്ചു അയാളുടെ ബാഗ് ചാഞ്ചാടുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ബാഗ് എന്റെ മുഖത്തുതന്നെ ഇഞ്ചോടിഞ്ചു ദൂരത്തില്‍ നില്‍ക്കെയാണ്. പതുക്കെ അയാളുടെ ശരീരത്തില്‍ തട്ടി, ദയവായി അല്‍പ്പം സ്ഥലംതരൂ എന്ന് വിനീത ഭാവത്തില്‍ അഭ്യര്‍ത്ഥിച്ചു.
അയാള്‍ പെട്ടന്ന് തിരിഞ്ഞു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു തുറിച്ചു നോക്കികൊണ്ട് എന്തോ പിറുപിറുക്കുകയാണ്. ആ നോട്ടത്തില്‍ ഞാന്‍ ഉരുകിപ്പോയി എന്ന് പറയാം, അതെ , ഇനി ഒരിക്കലും കാണരുതേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച മുഖം. സാക്ഷാല്‍ ഒരു റെഡ്‌നെക്ക്!! (ഉള്‍നാടുകളില്‍ താമസിക്കുന്ന വിദ്യാഭ്യാസമില്ലാത്ത വെള്ളക്കാരെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ഒരു നിന്ദാ വചനം). അയാളുടെ മുഖഭാവത്തില്‍ എല്ലാം വ്യക്തമായിരുന്നു. ഏയ് ഇഡിയറ്റ് ഇമ്മിഗ്രന്റ്, നീ ഒക്കെ എന്റെ സ്ഥലമാണ് കൈക്കലാക്കിയിരിക്കുന്നത് . എന്റെ ജോലിയും എനിക്ക് അവകാശപ്പെട്ടതെല്ലാം നീ അനര്‍ഹമായി കൈയടക്കിയിട്ടു എന്നോട് മാറി നില്ക്കാന്‍ പറയാന്‍ നിനക്ക് എന്ത് ധൈര്യം?