Image

മുസ്ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം പൊലീസ്‌ കേസെടുത്തു

Published on 18 April, 2019
മുസ്ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം പൊലീസ്‌ കേസെടുത്തു

മുസ്ലിം വിരുദ്ധ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. 153,153 എ എന്നീ വകുപ്പുകളിലാണ്‌ കേസ്‌. സിപിഎം നേതാവ്‌ വി.ശിവന്‍കുട്ടിയുടെ പരാതിയിലാണ്‌ കേസെടുത്തത്‌. മതസ്‌പര്‍ധ വളര്‍ത്തി, വര്‍ഗീയ ചേരിതിരിവിന്‌ ഇടയാക്കി എന്നിവയാണ്‌ കുറ്റങ്ങള്‍.

ഇതേ പരാമര്‍ശത്തില്‍ ശ്രീധരന്‍ പിള്ളക്കെതിരെ നടപടി വേണമെന്ന്‌ സി.ഇ.ഒ ടിക്കറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ശുപാര്‍ശ ചെയ്‌തിരുന്നു. ജനപ്രാധിനിധ്യ നിയമത്തിന്റെ ലംഘനമാണ്‌ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നടത്തിയിരിക്കുന്നത്‌.

`ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ്‌ ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരന്‍ പിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം.

ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിന്‌ ഇടയിലായിരുന്നു പരാമര്‍ശം. റിട്ടേണിംഗ്‌ ഓഫീസറുടെ അനുമതി വാങ്ങാതെയാണ്‌ ഈ പരിപാടി നടത്തിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ്‌ ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്‌. വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന്‌ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.


 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക