ഇസ്ലാമാബാദ്: ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേയ്ക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനയിലേക്ക് വഴി തിരിച്ചു വിടുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തോട് വളരെ തണുപ്പന്‍ പ്രതികരണം. ഈ വിഷയത്തില്‍ ഉത്കണ്ഠയോ എതിര്‍പ്പോ ഇല്ലെന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജലവിഭവ വകുപ്പ് സെക്രട്ടറി ഖ്വാജ ഷുമൈലിന്‍റെ പ്രതികരണമെന്ന നിലയില്‍ പാക്കിസ്ഥാന്‍ പത്രമായ ഡോണ്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം വഴി തിരിച്ച് വിടുമെന്ന് കേന്ദ്രഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നദികള്‍ വഴിതിരിച്ചു വിടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ പാക്കിസ്ഥാനെതിരെ സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
1960ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ആറ് നദികളില്‍ രവി, ബീസ്, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും ഛലം, ചിനാബ്, സിന്ധു നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. വിഭജനത്തിന് ശേഷം അതിര്‍ത്തിയിലെ ആകെയുള്ള ആറ് നദികള്‍ ഇരുരാഷ്ട്രങ്ങളും പകുത്തെടുക്കുകയായിരുന്നു.
പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ വെള്ളം നിയന്ത്രിക്കാനുള്ള അവകാശം ഇന്ത്യയ്ക്കാണ്. ഈ നദികളില്‍ ഡാമുകള്‍ പണിത് അതില്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ട വെള്ളം യമുനയിലേക്ക് വഴി തിരിച്ചു വിടാനാണ് തീരുമാനം. ഇതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ യമുനയില്‍ കൂടുതല്‍ ജലമെത്തും. ജമ്മു-കാശ്മീരിലേയും പഞ്ചാബിലേയും ജല ആവശ്യങ്ങള്‍ക്കും പുതിയ പദ്ധതി ഉപകാരപ്പെടുമെന്നും ഗഡ്കരി പറഞ്ഞു.
രവി നദിയിലെ സഹാപുര്‍കന്തി മേഖലയില്‍ ഡാമിന്‍റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജമ്മു-കാശ്മീരിലെ ആവശ്യങ്ങള്‍ക്ക് വേണ്ട വെള്ളം ശേഖരിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള ജലം രവി-ബീസ് ലിങ്ക് കനാല്‍ വഴി മറ്റു മേഖലകളില്‍ എത്തിക്കും. അതിര്‍ത്തിയിലെ നദികളിലെ ഡാം നിര്‍മ്മാണം ദേശീയപദ്ധതികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.