തിരുവനന്തപുരം: കാസര്‍കോട് യൂത്തു കോണ്‍ഗ്രസുകാരുടെ കൊലപാതകത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി എകെജി സെന്ററില്‍ എത്തി കോടിയേരി ബാലകൃഷ്‌ണനുമായി ഒരു മണിക്കൂറോളം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്‌തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കവേ കാസര്‍കോട് ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് സിപിഎം നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തല്‍.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ട് മേഖലാ ജാഥകളിലായി പ്രധാനപ്പെട്ട രണ്ട് നേതാക്കള്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് എതിരാളികള്‍ക്കെതിരെ വലിയ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് പെരിയയിലെ ഇരട്ടക്കൊല നടക്കുന്നത്.
എല്‍ഡിഎഫ് ജാഥകള്‍ തന്നെ അതുകൊണ്ട് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും സിപിഎം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നടപടികള്‍ ഉറപ്പാണെന്നുംആയിരുന്നു കോടിയേരിയുടെ പ്രതികരണം.
അതേസമയം പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തുവരുകയുണ്ടായി.
വകതിരിവില്ലായ്‌മ എവിടെ ഉണ്ടായാലും, അവിടെ തിരുത്തല്‍ വേണമെന്നും ഇ ചന്ദ്രശേഖരന്‍ വിമര്‍ശിച്ചു. വകതിരിവില്ലായ്‌മ എവിടെ ഉണ്ടായെന്ന് എല്ലാവര്‍ക്കും അറിയാമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
കുറ്റവാളികൾ ആരായാലും ഉടനടി നടപടി എടുത്തു ശിക്ഷിക്കുക . ജയിലിൽ ഇട്ടു പരോളിന് ഇടം കൊടുക്കരുത് .