Image

സിപിഎം -എസ്‌ഡിപിഐ സംഘര്‍ഷം : പന്തളത്ത്‌ വീടുകള്‍ തല്ലിത്തകര്‍ത്തു

Published on 12 December, 2018
സിപിഎം -എസ്‌ഡിപിഐ സംഘര്‍ഷം : പന്തളത്ത്‌ വീടുകള്‍ തല്ലിത്തകര്‍ത്തു

പന്തളം: പന്തളത്തു സിപിഎം- എസ്‌ഡിപിഐ സംഘര്‍ഷം തുടരുന്നു. ഇന്നലെ രണ്ട്‌ സിപിഎം നേതാക്കളുടെ വീട്‌ ആക്രമിച്ച്‌ തല്ലിത്തകര്‍ത്തു. നേരത്തെ മുതല്‍ ഇവിടെ സംഘര്‍ഷമാണ്‌.
സിപിഎം പന്തളം ലോക്കല്‍ കമ്മിറ്റി അംഗം ജയപ്രസാദിനെ വെട്ടിയതുള്‍പ്പെടെയുള്ള സംഭവങ്ങളാണ്‌ സംഘര്‍ഷത്തിലേക്ക്‌ വഴിവെച്ചത്‌. തലയ്‌ക്ക്‌ വെട്ടേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കൂടാതെ കഴിഞ്ഞ ആഴ്‌ച ഇവിടെ ഡിവൈഎഫ്‌ഐ, എസ്‌ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനു ശേഷം 9 എസ്‌ ഡി പി ഐ പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ ഏരിയാ കമ്മിറ്റി സെക്രട്ടറി മുടിയൂര്‍ക്കോണം കൂടത്തിനാല്‍ കെ.ആര്‍.പ്രമോദ്‌ കുമാര്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കടയ്‌ക്കാട്‌ തട്ടാന്‍പറമ്പ്‌ മുകടിയില്‍ കോട്ടവീട്ടില്‍ പരേതനായ ഹസന്‍ റാവുത്തര്‍ എന്നിവരുടെ വീടുകളാണ്‌ ആക്രമിക്കപ്പെട്ടത്‌.

അക്രമത്തില്‍ കെ.ആര്‍.പ്രമോദിന്റെ മകന്‍ അര്‍ജുന്‌ (25) പരുക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്കാണ്‌ പ്രമോദ്‌ കുമാറിന്റെ വീട്‌ ആക്രമിക്കപ്പെട്ടത്‌.

പ്രമോദ്‌ കുമാറും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേരാണ്‌ വീടിന്റെ ജനാലകളും അരമതിലിന്റെ ടൈലും തല്ലിത്തകര്‍ത്തത്‌.

സംഭവത്തെത്തുടര്‍ന്ന്‌ അകത്തേക്കോടിയ മകന്റെ പിന്നാലെയെത്തിയ അക്രമികള്‍ സ്വീകരണമുറിയിലെ ടിവിയും തകര്‍ത്തതിനു ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി പന്ത്രണ്ടോടെയാണ്‌ ഹസന്റെ വീട്‌ തകര്‍ത്തത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക