തിരുവനന്തപുരം :
ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് താന്‍
ആഗ്രഹിച്ചിരുന്നതെന്നും ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ ആണെന്നും റസൂല്‍
പൂക്കൂട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍
പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഒരു ഊര്‍ജ്ജതന്ത്രജ്ഞന്‍ ആകണമെന്നും
സൂപ്പര്‍കണ്ടക്‌റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹം.
നൊബേലിന് പകരം ഓസ്‌കാര്‍ ആണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച
ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമയിലെ ശബ്ദമിശ്രണത്തെ
ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിങ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍
ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്‌മമായ ശബ്ദങ്ങളെ പോലും
കൃത്യതയോടെ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നത്.
സിനിമയുടെ
ദൃശ്യാവിഷ്‌കാരത്തില്‍ മാത്രം കേന്ദ്രികരിച്ചിട്ടുള്ളവര്‍ ശബ്ദത്തിന്റെ പ്രാധാന്യം
മാനിസിലാക്കുന്നില്ല. ചിത്രീകരണം കഴിഞ്ഞാല്‍ സിനിമ പൂര്‍ത്തിയായി എന്നാണ്
പലരുടെയും ധാരണയെന്നും അദ്ദേഹം പറഞ്ഞു.