Image

ശബരിമലയില്‍ നിന്നുള്ള പാഠങ്ങള്‍ ..

മുരളി തുമ്മാരുകുടി Published on 08 December, 2018
ശബരിമലയില്‍ നിന്നുള്ള പാഠങ്ങള്‍ ..
ശ്രീ കെ സുരേന്ദ്രന്‍ ജയിലില്‍ നിന്നും മോചിതനായതോടെ ശബരിമലയിലെ കാര്യങ്ങള്‍ ഏതാണ്ട് തീരുമാനമായ മട്ടായി. ബി ജെ പിയുടെ സെക്രട്ടറിയേറ്റ് സമരവും പ്രതിപക്ഷ എം എല്‍ എ മാരുടെ നിയമസഭാ കവാടത്തിലെ സമരവും ഒക്കെ നടക്കുന്നുണ്ടോ എന്ന് പോലും പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രഹ്ന ഫാത്തിമയുടെ കാര്യവും ഏതാണ്ട് അതുപോലെയായി.

ഒറ്റ നോട്ടത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിലപാടുകളുടെ വിജയം ആണ് എന്ന് തോന്നിയേക്കാം. പക്ഷെ നിക്ഷ്പക്ഷം ആയി ചിന്തിക്കുമ്പോള്‍ വിജയിച്ചത് വിശ്വാസ സംരക്ഷകര്‍ തന്നെയാണ്. ഇന്ത്യയിലെ പരമോന്നത കോടതി പന്ത്രണ്ടു വര്‍ഷം ഒരു കേസ് കേട്ട് കാര്യകാരണസഹിതം വിശദീകരിച്ച് ഒരു വിധി പറഞ്ഞിട്ട് പോലും ശബരിമലയിലെ കഴിഞ്ഞ മണ്ഡലക്കാലത്തെ സ്ഥിതി നില നിര്‍ത്താന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞു. വിശ്വാസം കൊണ്ടോ അല്ലാതേയോ മലകയറാന്‍ വന്ന എല്ലാവരേയും തെറി പറഞ്ഞോ വിരട്ടിയോ തല്‍ക്കാലം കുഴപ്പം ഒന്നും ഉണ്ടാക്കേണ്ട എന്നോ സുരക്ഷ ഉറപ്പു കൊടുക്കാന്‍ പറ്റില്ല എന്ന് സര്‍ക്കാരിനെക്കൊണ്ട് പറയിപ്പിച്ചോ ഒക്കെ മടക്കി വിടാന്‍ പറ്റി. അങ്ങനെ ഈ കാവിലെ പാട്ടുമത്സരത്തില്‍ വിശ്വാസി 1 - ഭരണഘടന 0 എന്ന നിലയില്‍ ആണ് സ്‌കോര്‍. ഇനി അടുത്ത മാസം ഇരുപത്തി രണ്ടു കഴിഞ്ഞേ അടുത്ത മത്സരം വരൂ എന്ന് തല്‍ക്കാലം എല്ലാവരും തീരുമാനിച്ചൂ എന്ന് തോന്നുന്നു.

പക്ഷെ വാസ്തവത്തില്‍ മലയില്‍ നടന്ന മാമാങ്കത്തിന്റെ റിസള്‍ട്ട് വരാന്‍ പോകുന്നത് അടുത്ത ജനുവരി ഇരുപത്തി രണ്ടാം തീയതി അല്ല, രണ്ടായിരത്തി ഇരുപത്തി ഒന്നിലെ അസംബ്ലി തെരഞ്ഞെടുപ്പിലാണ്. ശബരിമലയിലെ പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമായി ഒന്നുമല്ല തുടങ്ങിയത്. കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിക്കും ഈ കേസിലോ അതിന്റെ വിധി വന്ന സമയത്തിന്റെ കാര്യത്തിലോ ഒരു പങ്കും ഉണ്ടായിരുന്നില്ല. വിധി വന്ന ഉടന്‍ മുഖ്യ പാര്‍ട്ടികള്‍ എല്ലാം തന്നെ അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. പക്ഷെ ഒരു പാര്‍ട്ടിയുടേയും പിന്‍ബലം ഇല്ലാതെ, പാര്‍ട്ടികള്‍ക്ക് അതീതമായി വിശ്വാസികള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ ആണ് ഇതിലെ രാഷ്ട്രീയ സാധ്യതയും വെല്ലുവിളിയും നേതാക്കള്‍ക്ക് ബോധ്യമായത്.

രണ്ടു രാഷ്ട്രീയ മുന്നണികള്‍ ഏതാണ്ട് തുല്യ ശക്തിയോടെ നില നില്‍ക്കുന്ന അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണത്തിന്റെ ബാറ്റണ്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊടുക്കുന്ന ഒരു 'സ്ഥിരത' ഉള്ള ഒരു രാഷ്ട്രീയ സംവിധാനം ആണ് കേരളത്തില്‍ ഏതാണ്ട് നാലു പതിറ്റാണ്ടായി. അത് മാറ്റി ഒരു ഭരണ തുടര്‍ച്ച ഉണ്ടാക്കണം എന്ന് രണ്ട് കൂട്ടര്‍ക്കും താല്പര്യം ഉണ്ട്. ഭരണത്തിലെ ഏറ്റവും അടിസ്ഥാനമായ തീരുമാനങ്ങള്‍ ഒക്കെ, അത് ചാരായം നിരോധിക്കുന്നതായാലും വിമാനത്താവളം പണിയുന്നതായാലും ഒക്കെ, ഇത് മുന്നില്‍ കണ്ടെടുക്കുന്നവയാണ്. പക്ഷെ എന്തൊക്കെ പ്ലാന്‍ ചെയ്താലും ഭരണകക്ഷിക്ക് അവസാനത്തെ ആറുമാസത്തില്‍ എന്തെങ്കിലും തരികിട സംഭവിക്കും, അതിനു മുമ്പുള്ളതൊക്കെ ജനം മറക്കും. കാറ്റ് പതിവ് പോലെ മാറി വീശും. അതാണ് കേരളത്തിലെ പൊതു രാഷ്ട്രീയം.

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. മുന്നണികള്‍ മൂന്നോ അതിലധികമോ ഉണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ അനുസരിച്ച് പോള്‍ ചെയ്ത വോട്ടില്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന ആള്‍ക്കാണ് ജയം. അപ്പോള്‍ തിരഞ്ഞെടുപ്പ് വിജയം എന്നത് രാഷ്ട്രീയം മാത്രമല്ല കണക്കിലെ കളി കൂടെ ആണ്. ഇലക്ടറേറ്റിനെരണ്ടു തുല്യ മുന്നണിയില്‍ നിന്നും മൂന്ന് ശക്തമായ മുന്നണികള്‍ ആയി മാറ്റി കിട്ടിയാല്‍ പ്രാദേശികമായി കൂടുതല്‍ ശക്തി ഉള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകും, ഏറ്റവും അടിത്തറ ഉള്ള പാര്‍ട്ടിക്ക് ഭരണ തുടര്‍ച്ച സാധ്യമാകും. ഇതാണ് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്നത്.

ഈ സാധ്യതയാണ് ശബരിമല മുന്നോട്ട് വച്ചത്. ഇതുകൊണ്ടാണ് വിശ്വാസികളുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയ കക്ഷികള്‍ എടുത്തു ചാടിയത്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെയുള്ള നിലപാട് മാറ്റത്തിന്റ കാരണവും അത് തന്നെ.ഇതില്‍ ആര് എങ്ങനെ വിളവെടുക്കും എന്ന് രണ്ടായിരത്തി ഇരുപത്തി ഒന്നിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കാണാം.

പക്ഷെ ഞാന്‍ പഠിച്ച രണ്ട് വലിയ പാഠങ്ങള്‍ ഉണ്ട്. ഒന്ന് വിദ്യാഭ്യാസം കൊണ്ട് വിശ്വാസത്തെ മറികടക്കാന്‍ പറ്റില്ല. രണ്ട്, നമ്മള്‍ സ്വയം പറഞ്ഞുണ്ടാക്കിയത് പോലെ ഉള്ള വലിയ രാഷ്ട്രീയ പ്രബുദ്ധത ഒന്നും നമുക്കില്ല. വിശ്വാസത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരുപറഞ്ഞു ഒന്നിളക്കി വിട്ടാല്‍ ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാര്‍ തന്നെയാണ് നമ്മളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക