Image

മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച്‌ റിപ്പബ്ലിക്‌ ടി.വി റിപ്പോര്‍ട്ടര്‍: അറസ്റ്റിലായ പ്രതിയെ വിട്ടയച്ചു

Published on 08 December, 2018
മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച്‌ റിപ്പബ്ലിക്‌ ടി.വി റിപ്പോര്‍ട്ടര്‍: അറസ്റ്റിലായ പ്രതിയെ  വിട്ടയച്ചു

ന്യൂദല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ റിപ്പബ്ലിക്‌ ടി.വി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വിട്ടയച്ചു. ആസാമിലാണ്‌ സംഭവം.

വനിതാ റിപ്പോര്‍ട്ടറെ പീഡിപ്പിച്ച പരാതിയില്‍ ഡിസംബര്‍ ഒന്നിന്‌ രാത്രി ആസാം പൊലീസാണ്‌ റിപ്പബ്ലിക്‌ ടി.വിയുടെ ആസാം കറസ്‌പോണ്ടന്റായ അനിരുദ്ധ ഭകത്‌ ചൗടിയയെ കസ്റ്റഡിയിലെടുത്തത്‌. എന്നാല്‍ പിറ്റേദിവസം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നെന്നാണ്‌ നോര്‍ത്തീസ്റ്റ്‌ നൗ വെബ്‌സൈറ്റ്‌ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

ഗുവാഹത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ്‌ ചൗടിയയ്‌ക്കെതിരെ പരാതി നല്‍കിയത്‌. ചൗടിയയുടെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടതിനു പിന്നാലെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഓഫീസില്‍ നിന്നും വീട്ടിലേക്കു പോകവേ നഗരത്തിലെ സിക്‌സ്‌മൈല്‍ മേഖലയില്‍ വെച്ച്‌ ചൗടിയ തന്നെ തട്ടിക്കൊണ്ടുപോയെന്നാണ്‌ യുവതി പറയുന്നത്‌. പിന്നീട്‌ ജയനഗറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി. വീട്ടിനുള്ളില്‍വെച്ച്‌ അദ്ദേഹം തന്നെ ശാരീരികമായി ഉപദ്രവിക്കുകയും അതു തടയാന്‍ ശ്രമിച്ചപ്പോള്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്‌തുവെന്നാണ്‌ അവര്‍ പറയുന്നത്‌.

ചൗടിയയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പൊലീസ്‌ സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി വെളിപ്പെടുത്തി.
' ഡിസംബര്‍ ഒന്നിന്‌ രാത്രിയാണ്‌ ഞാന്‍ അനിരുദ്ധയ്‌ക്കെതിരെ പരാതി നല്‍കിയത്‌. എന്നാല്‍ ഇന്നുവരെ പൊലീസ്‌ എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.' അവര്‍ പറയുന്നു.

സെക്ഷന്‍ 161 പ്രകാരമുള്ള മൊഴി അവര്‍ രേഖപ്പെടുത്തിയത്‌ പരാതി നല്‍കി രണ്ടുദിവസത്തിനുശേഷമാണെന്നും അവര്‍ പറയുന്നു.മാധ്യമപ്രവര്‍ത്തകയുടെ വാദങ്ങള്‍ കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ഭാഗ്യ ദേകയും ശരിവെച്ചിട്ടുണ്ട്‌. ' ഒരു സബ്‌ ഇന്‍സ്‌പെക്ടറാണ്‌ അവരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി രേഖപ്പെടുത്താത്തതിന്‌ പൊലീസ്‌ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

കസ്റ്റഡിയിലെടുത്ത്‌ മണിക്കൂറുകള്‍ക്കകം പൊലീസ്‌ ചൗടിയയെ വെറുതെ വിടുകയായിരുന്നു. 'ആവശ്യം വരികയാണെങ്കില്‍ അദ്ദേഹത്തെ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിക്കും.' എന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം.

മജിസ്‌ട്രേറ്റിനു മുമ്പില്‍ പോലും ഹാജരാക്കാതെ പൊലീസ്‌ അദ്ദേഹത്തെ വെറുതെ വിട്ടത്‌ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്നാണ്‌ പരാതിക്കാരി   പറഞ്ഞത്‌. ' പൊലീസ്‌ ചൗടിയയ്‌ക്കെതിരെ സെക്ഷന്‍ 354 ചുമത്തിയെങ്കിലും മജിസ്‌ട്രേറ്റിനു മുമ്പില്‍ പോലും ഹാജരാക്കാതെയാണ്‌ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ്‌ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ നിന്നത്‌.' അവര്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക