Image

ആല്‍വിന്‍ (ചെറുകഥ: നരന്‍ കോയിപ്രം (പ്രസാദ്മണ്ണില്‍)

Published on 17 November, 2018
ആല്‍വിന്‍ (ചെറുകഥ: നരന്‍ കോയിപ്രം (പ്രസാദ്മണ്ണില്‍)
ഗാഡമായ ഉറക്കത്തില്‍ നിന്നും അരുണ്‍ ഞെട്ടി ഉണര്‍ന്നത് ഒരു വിതുമ്പിക്കരച്ചില്‍ കേട്ടാണ് .തലവരെ മൂടിയ ബ്ലാങ്കറ്റ് മാറ്റി അയാള്‍ ബെഡ്‌ലാമ്പ് തെളിയിച്ചു. കരയുന്നത് ആല്‍വിന്‍ ആണ്. അരുണ്‍ ബെഡില്‍ നിന്ന് എഴുന്നേറ്റ് ആല്‍വിന്റെ അടുത്തുചെന്ന് കൈയ്യില്‍ തട്ടിവിളിച്ചു. "ചേട്ടായി.. ചേട്ടായി.. "അയാള്‍ ഞെട്ടി കണ്ണുകള്‍ തുറന്നു, നരച്ച താടിരോമങ്ങളിലുടെ കണീര്‍കണങ്ങള്‍ ഒലിച്ച് ഇറങ്ങിയിരുന്നു. ഏസിയുടെ കുളിര്‍കോരുന്ന തണുപ്പിലും അയാള്‍ വിയര്‍ത്ത് കുളിച്ചിരുന്നു.

അരുണ്‍ ഫ്രിഡിജില്‍ നിന്നും വെള്ളമെടുത്ത് അയാള്‍ക്ക് നേരെ നീട്ടി. വെള്ളം കുടിക്കുന്നതിനിടയില്‍ അയാള്‍ അവനോട് പതറിയ ശബ്ദത്തില്‍ ചോദിച്ചു. "ഇന്നും നിന്റെ ഉറക്കം കളഞ്ഞു ഞാന്‍ അല്ലേ." കിടക്കയില്‍ നിന്ന് എഴുനേറ്റ് അയാള്‍ മേശപ്പുറതിരുന്ന സിഗരറ്റ് പാക്കറ്റും ഫോണും കൈയ്യില്‍ എടുത്ത് ബാല്‍ക്കണിയുടെ വാതില്‍ തുറന്നിറങ്ങി. സിഗരറ്റിലെ പുകപടലങ്ങള്‍ അന്തിരീഷത്തിലെ ഇരുട്ടിനെ ഒന്നുകൂടി ഘനീഭവിപ്പിച്ചു.

ഫോണിന്റെ ഡിസ്‌പേയില്‍ ഒരു പെണ്‍കുട്ടിയുടെ മുഖചിത്രം തെളിഞ്ഞ് വന്നു. "ചേട്ടായി .. അവിടെയിപ്പം സമയം വെളുപ്പാന്‍കാലമായെതെയുള്ളു.." അരുണിന്റെ ശബ്ദമുഖത്തേക്ക് നോക്കി അയാള്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. "നീ കിടന്നോളു.. എനിക്ക് ഇനി ഉറങ്ങാന്‍ കഴിയില്ല." മുറിഞ്ഞ് മുറിഞ്ഞ് പോയവാക്കുകളില്‍ അയാള്‍ പറഞ്ഞു.

ആല്‍വിന്‍ ആന്റെണി .. മുറിക്കുള്ളിലെ ഇരുട്ടില്‍ ആല്‍വിന്റെ പുലര്‍വെട്ടം പോലെയുള്ള ഭൂതകാലത്തെ തിരയുകയായിരുന്നു അരുണ്‍. കുവൈറ്റ് എണ്ണഖനനത്തില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യം. അവിടുത്തെ തന്നെ എണ്ണകമ്പിനിയില്‍ ജോലിക്കാരനാണ് ആല്‍വിന്‍ എല്ലാ പ്രവാസികളെയും പോലെ കുടുബഭാരം ചുമന്ന ഒരാള്‍.

വീടും സഹോദരങ്ങളെയും രക്ഷപ്പെടുത്തുന്നതിനിടയില്‍ ജീവിക്കാന്‍ സ്വയം മറന്നു പോയ വ്യക്തി. ഒടുവില്‍ കുവൈറ്റിന് മേല്‍ ഇറാഖ് ആദ്യപത്യം സ്ഥാപിച്ചതുപോലെ അയാള്‍ പണിതുയര്‍ത്തിയ മണിമാളികപോലും സഹോദരന്‍മാര്‍ വീതം വെച്ച് എടുക്കുന്നതു കണ്ട് പടിയിറങ്ങേണ്ടി വന്ന ഹതഭാഗ്യന്‍.

നരച്ച മുടിയിഴകള്‍ കറുപ്പിക്കുന്നതിനിടെ ആല്‍വിന്‍ ആ സത്യം തിരിച്ചറിഞ്ഞു. വാര്‍ദ്ധക്യം പടിവാതിലില്‍ എത്തി നില്‍ക്കുന്നു. സഹപ്രവര്‍ത്തകരുടെയും ഒരു അകന്ന ബന്ധുവിന്റേയും നിര്‍ബന്ധത്തില്‍ അയാള്‍ വിവാഹിതനായി. വധു ജെനിഫര്‍. അവര്‍ തമ്മില്‍ പതിനഞ്ച് വയസുകളുടെ വ്യത്യാസം ഉണ്ടായിരുന്നു. അവര്‍ക്ക് പക്ഷെ അതൊന്നും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല.

അവര്‍ ഒരേഒരു കാര്യം മാത്രം ആവശ്യപ്പെട്ടു. ജെനിഫറിന്റെ മാതാപിതക്കളുടെ മരണം വരെ അവര്‍ക്കൊപ്പം താമസിക്കുക. കണക്ക് പറഞ്ഞ് പിരിഞ്ഞ് പോയ സഹോദരങ്ങളെ ഉപേക്ഷിച്ച അയാള്‍ക്ക് അതില്‍ ഒരു എതിര്‍പ്പും ഇല്ലായിരുന്നു.

ഗോവാ ബോര്‍ഡര്‍ ആയ ഘാര്‍വാറില്‍ ആല്‍വിന്‍ ,ജെനിഫര്‍ ബന്ധം പുത്തു തളിര്‍ത്തു. പ്രവാസ ജീവിതം അയാള്‍ ആഘോഷിക്കുക തന്നെയായിരുന്നു. അയാളില്‍ എത്തിചേര്‍ന്ന വാര്‍ദ്ധ്യക്കം ഓടിമറഞ്ഞു അവര്‍ക്കിടയിലേക്ക് ഒരു അതിഥികൂടിയെത്തി അലീനാ..

ജീവിതത്തില്‍ മറക്കാനാവാത്ത ദുരന്തം പേറികൊണ്ട് താന്‍ എത്തപ്പെട്ടത് ആല്‍വിന്‍ ചേട്ടായിയുടെ അടുത്ത് അരുണ്‍ ഓര്‍ത്തു. തന്റെ സങ്കടങ്ങള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ തന്നെ ചേര്‍ത്ത്പിടിച്ച് പറഞ്ഞു. "നിന്റെ സങ്കടങ്ങള്‍ ഇനി മുതല്‍ എന്റെയുംകൂടിയ, എനിക്ക് എല്ലാവരും ഉണ്ടായിരുന്നു എന്റെ സഹോദരങ്ങള്‍. അവര്‍ക്കു വേണ്ടിയത് എന്നെ അല്ലായിരുന്നു എന്റെ പണം മാത്രം മതിയായിരുന്നു. ഇനി മുതല്‍ നീ എന്റെ അനിയനാ". അന്ന് നെഞ്ചോട് ചേര്‍ത്ത് പിടിച്ചതാ ചേട്ടായീ എന്നെ.

ആല്‍വിന്‍ ചേട്ടായിയുടെ അസിസ്റ്റന്റ് ആയി പ്രൊഡക്ഷന്‍ ഓപ്പറെറ്റര്‍ ആയിരുന്നു ഞാന്‍. ഒരു റൂമില്‍ താമസം ,ഒരുമിച്ച് ജോലി ഒടുവില്‍ അവധിക്ക് നാട്ടില്‍ പോക്കും ഒരുമിച്ചായി. തന്റെ സങ്കടങ്ങള്‍ എല്ലാം ആല്‍വിന്‍ ചേട്ടന്റെ സ്‌നേഹത്തിന് മുന്‍പില്‍ ഉരുകി ഒലിച്ചുപോയി എന്നു വേണമെങ്കില്‍ പറയാം.

ഇടക്ക് ഓര്‍മ്മകള്‍ ആര്‍ത്തിരമ്പി വരുമ്പോള്‍ തന്നെയും കൊണ്ട് മരുഭൂമിയില്‍ കൂടി പ്രാഡോയില്‍ അതിവേഗം ഓടിച്ചുപോകും ഒടുവില്‍ മരുഭൂമിയില്‍ നിന്ന് അസ്തമനം കാണും അതിന് ശേഷം തന്നോടായി പറയും."സൂര്യന്റെ അസ്തമനം ഒരിക്കലും വേദനയോട് അല്ല. അവന്‍ അത്രയും നേരം ഭൂമിക്ക് മുഴുവന്‍ പ്രകാശം പരത്തിയ സന്തോഷത്തിലും മണിക്കുറുകള്‍ക്കുള്ളില്‍ അവന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലുമാണ് പോകുന്നത്." ആ വാക്കുകള്‍ക്ക് പല അര്‍ഥതലങ്ങളും ഉണ്ടെന്നു എനിക്ക് തോന്നി.

മരണം ഒരു തീരാവേദനതന്നെയാണ് ആ നഷ്ടം നികത്തി പകരമാകാന്‍ ആര്‍ക്കുമാവില്ല .ജീവിച്ചു തുടങ്ങുന്നതിന് മുന്‍പ് ജീവിതം നഷ്ടമാവുന്നവര്‍. അരുണ്‍ തലയുയര്‍ത്തി ടേബിളില്‍ വച്ചിരുന്ന ഫോട്ടോയിലേക്ക് നോക്കി. പുഞ്ചിരിതൂകി ആതിര.. തന്റെ അമ്മാളു .. എന്റെ പെങ്ങളുട്ടി... അയാളുടെ കണ്ണുകളില്‍ ജലം നിറഞ്ഞു.

എഞ്ചനിയറിംങ്ങ് റിസല്‍ട്ട് വന്ന ദിവസം തന്നെക്കാള്‍ ആകാംക്ഷയോട് കാത്തിരുന്നത് അമ്മാളു ആയിരുന്നു. തന്നെ ശുണ്ഡിപിടിപ്പിക്കാന്‍ ഇടക്ക് ഇടക്ക് അമ്മാളു പറയും. "എടാ ഏട്ടായി നീ തോല്‍ക്കുന്ന ലക്ഷണമാ." തന്നെക്കാള്‍ ഏഴ് വയസിന് ഏളയതാണെങ്കിലും അമ്മാളു തന്നെ അങ്ങനെയാണ് വിളിക്കുന്നത് അച്ഛന്റെ അകാലവിയോഗം അമ്മയെ തളര്‍ത്തിയെപ്പോഴും അമ്മാളുവിന്റെ കുസൃതിയും പൊട്ടിച്ചിരികളുമാണ് അമ്മയെയും വീടിനെയേയും ഉണര്‍ത്തിയത്.

"എടാ .. ഏട്ടായി നീ ജയിച്ചു." റിസല്‍ട്ട് നോക്കാന്‍ ഇന്റര്‍നെറ്റ് കഫെല്‍ പോയിവന്ന തന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അമ്മാളു .താന്‍ പുറത്ത് പോയപ്പോള്‍ കൂട്ടുക്കാരന്‍ വിളിച്ച് പറഞ്ഞു റിസല്‍ട്ട് .കുളി കഴിഞ്ഞ് പുറത്തിറങ്ങിയ തന്നെയും കാത്ത് അമ്മാളു. "ഏട്ടാ പെട്ടന്ന് വാ... ദീപാരാധന തുടങ്ങുന്നതിന് മുന്‍പ് അമ്പലത്തില്‍ എത്തണം, മലയച്ചന് ചുറ്റുവിളക്കാ പറഞ്ഞത്."

അമ്മാളുവിനേയും കൊണ്ട് അമ്പലത്തില്‍ എത്തി മണ്‍ചിരാതുകളില്‍ അവള്‍ തന്നെ ദീപം പകര്‍ന്നു .മലയച്ചനെ തൊഴുത് തിരിച്ചു നടന്നപ്പോള്‍ അമ്മാളു പറഞ്ഞു. "ഏട്ടാ ജപിച്ച ചരട് മേടിച്ചില്ല." അതും പറഞ്ഞ് അവള്‍ തിരിഞ്ഞ് നടന്നു.

"അരുണ്‍...." എന്നുള്ള ഉറക്കെയുള്ള വിളികേട്ട് നോക്കുമ്പോള്‍ തന്റെയൊപ്പം സ്കൂളില്‍ പഠിച്ച വിവേക്. റോഡ് മുറിച്ച് കടന്ന് അവന്റെ അരികില്‍ എത്തി. "ഏട്ടാ..." എന്നുള്ള അമ്മാളുവിന്റെ നിലവിളി കേട്ട് തിരിഞ്ഞ് നോക്കിയ താന്‍ കണ്ടത് വായുവില്‍ ഉയര്‍ന്ന് പൊങ്ങുന്ന അമ്മാളുവിനെയാണ്. ജീപ്പിന്റെ ബോണറ്റില്‍ വീണ് അമ്മാളു റോഡിലേക്ക് വീഴുമ്പോള്‍ ആണ് താന്‍ കണ്ടത് സ്വപ്നമല്ലയെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്.

അമ്മാളുവിന്റെ ശരീരം തന്റെ മടിയിലേക്ക് കിടത്തുമ്പോള്‍ അവളുടെ കൈകള്‍ തന്റെ കഴുത്തില്‍ ചുറ്റിയിരുന്നു. തലയില്‍ നിന്നൊഴുകിയ ചോരച്ചാലുകള്‍ അവളുടെ മുഖത്തെ നിറച്ചിരുന്നു. "ഏട്ടാ.." എന്നുള്ള വിളിയില്‍ അവളുടെ കണ്ണുകള്‍ അടയുമ്പോള്‍ അമ്മാളുവിന്റെ കൈക്കുള്ളില്‍ അപ്പോഴും പിടിവിടാതെ ജപിച്ച ചരടുമുണ്ടായിരുന്നു.

കണ്‍മുന്‍പിലുള്ള അമ്മാളുവിന്റെ മരണവും അമ്മയുടെ കുറ്റപ്പെടുത്തുന്നതുപോലെയുള്ള വാക്കുകളും തന്റെ ജീവിതം മുറിക്കുള്ളിലെ നാല് ചുവരുകള്‍ക്കുള്ളിലാക്കി. എന്റെ "കുട്ടിയെ കരുതാന്‍ നിനക്കായില്ലല്ലോ." അമ്മയുടെ വാക്കുകള്‍ ഇപ്പോഴും തീ അമ്പുകളായി നെഞ്ചില്‍ വന്ന് പതിക്കാറുണ്ട്.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ദുരന്തമാണ് ആല്‍വിന്‍ ചേട്ടായിയെ ഈ നിലയില്‍ എത്തിച്ചത്. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോയതാണ് ചേട്ടായിയും താനും. അമ്മയെയും കൂട്ടി താന്‍ എല്ലാ അവധിക്കും മൂകാംബികയിലും ആല്‍വിന്‍ ചേട്ടായിയുടെ വീട്ടിലും പോയിരുന്നു. അമ്മക്ക് ചേട്ടായിയുടെ വീട്ടില്‍ പോകാം എന്ന് പറഞ്ഞാല്‍ ആ മുഖം സന്തോഷത്താല്‍ വിരിയും .അലീന .. ഞങ്ങളുടെ അമ്മാളു തന്നെയെന്ന് തോന്നിപോകും അത്രക്ക് ഉണ്ട് സാമ്യം.

അവധി കഴിഞ്ഞ് തിരച്ച് പോകുവാന്‍ പത്ത്ദിവസം മാത്രം ഉള്ളപ്പോഴാണ് ആല്‍വിന്‍ ചേട്ടായി ടൂര്‍ പോകാന്‍ ഒരുങ്ങിയത് ഗോവയിലേക്ക് .. ഒരു ദുരന്തത്തിലേക്കാണ് പോകുന്നതെന്ന് അറിയാതെ...

ഗോവയിലെ ഹോട്ടല്‍ മെറീനാ. സമുദ്രനിരപ്പോട് ചേര്‍ന്ന് കിടക്കുന്ന ഹോട്ടല്‍. ആ ഹോട്ടലിന്റെ ടെറസിന് മുകളില്‍ നിന്ന് ജെനിഫര്‍ സെല്‍ഫി എടുക്കാന്‍ നിന്നിടത് നിന്നും കാല്‍ വഴുതി താഴെ പറക്കെട്ടുകളിലേക്ക് വീണു മരണപ്പെട്ടു. എല്ലാം നഷ്ടമായവനെ പോലെ ആല്‍വിന്‍ ചേട്ടായി എത്തിയിട്ട് ദിവസങ്ങളെ ആയിട്ടൊള്ളു. ചിന്തകളില്‍ ഉടക്കി കിടന്ന അരുണിനെ നിദ്ര കൂട്ടിക്കൊണ്ട് പോയി.

ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അരുണ്‍ കാണുന്ന കാഴ്ച കുവൈറ്റില്‍ കിട്ടുന്ന വാറ്റ് ചാരായം കഴിക്കുന്ന ആല്‍വിനെയാണ്. "ചേട്ടായി.. എന്തായിത് ഇപ്പോ രാവില്ലേം തുടങ്ങിയോ? " ഗ്ലാസിനുള്ളിലെ അവശേഷിക്കുന്ന മദ്യവും വായിലേക്ക് കമഴെത്തിയതിന് ശേഷം. "അല്ല നീ മറന്നോ ഇന്ന് വെള്ളിയാഴ്ചയാ? ഉള്ളിലെ നീറ്റല്‍ ഒന്ന് മാറാന്‍ ഇതല്ലാതെ. ഇല്ല ഒരു ലഹരിക്കും കഴിയുമെന്ന് തോന്നുന്നില്ല എന്റെ ഉള്ളിലെ തീ അണക്കാന്‍.

ആല്‍വിന്‍ യൂണിഫോം അണിഞ്ഞ് അരുണിനെ വിളിച്ചു. "ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു വെല്‍ നമ്പര്‍ 218 ല്‍ അഡ്ജസ്റ്റ് വാല്‍വിന് പ്രശ്‌നം പോണം നീ വേഗം റെഡിയാകു." പ്രാഡോ മരുഭൂമിയിലെ മണല്‍തരികളെ അമര്‍ത്തി താഴത്തി പാഞ്ഞു.നോക്കത്താ ദൂരത്ത് പരന്ന് കിടക്കുന്ന മരുഭൂമിയില്‍ പൊടിപറത്തിക്കൊണ്ട് പ്രാഡോ നിന്നു.

ആല്‍വിന്‍ ഡോറ് തുറന്നിറങ്ങി. അരുണ്‍ ഒന്നും മനസ്സിലാക്കാത്തവനെ പോലെ ഒരു നിമിഷം ഇരുന്നു. ആല്‍വിന്‍ സിഗരറ്റിന് തീ കൊളുത്തിയ ശേഷം അരുണ്‍ ഇരിക്കുന്ന വശത്തെ ഡോര്‍ തുറന്നു. ചൂട്കാറ്റ് മുഖത്തെ പൊള്ളിച്ചു തുടങ്ങി. "ഏട്ടായി.. "അരുണിന്റെ വിളി അയാള്‍ കേട്ടതായി ഭാവിച്ചില്ല പകരം അടുത്ത സിഗരറ്റിന് തീകൊടുത്തു. "അരുണ്‍ മരണങ്ങള്‍ നമ്മളെ വല്ലാതെ വേദനിപ്പിക്കും നമ്മളെ ചിലപ്പോള്‍ മറ്റോരാള്‍ ആക്കും അല്ലേ. മരണങ്ങള്‍ വേദന അല്ലാതെ മറ്റെന്തെങ്കിലും നമ്മള്‍ക്ക് നല്‍കുമോ?? "

"ജെനിഫര്‍ .. അവളുടെ മരണം .. അത് എന്നില്‍ വേദനയെക്കാള്‍ സന്തോഷമാണ് നിറച്ചത് അരുണ്‍..!! അവള്‍ കാല് തെന്നി വീണതല്ല അരുണ്‍ .. എന്റെ ഈ കൈകള്‍ കൊണ്ട് ഞാന്‍.. "പാഞ്ഞ് അടുത്ത പൊടിക്കാറ്റ് അരുണിന്റെ കാഴ്ചയെ മറച്ചു.

ആല്‍വിന്‍ കൊടുത്ത മൊബൈല്‍ അരുണിന്റെ കൈകളില്‍ ഇരുന്ന് വിറകൊണ്ടു. ജെനിഫര്‍ ..പല ആണുങ്ങളുമായി ഉള്ള ഫോട്ടോകള്‍. അര്‍ധനഗ്‌നയായയും അല്ലാതെയും .. "എല്ലാം ഞാന്‍ ക്ഷമിച്ചേനെ അരുണ്‍.. എന്റെ ബലഹീനതകള്‍ ആവാം അവളെകൊണ്ട് ഇങ്ങനെ.. പക്ഷെ.. എന്റെ മോള്‍ ... എനിക്ക് അവളെയെങ്കിലും രക്ഷിക്കണമായിരുന്നു അരുണ്‍."

ആല്‍വിന്റെ ശബ്ദത്തില്‍ കരച്ചിലിന്റെ സ്വരം കേള്‍ക്കാമായിരുന്നു. അരുണിന്റെ കൈകളില്‍ ഇരുന്ന മൊബൈലില്‍ ജെനിഫറിനോടൊപ്പം കണ്ട ചില വ്യക്തികള്‍ അലീനക്കും ജെനിഫറിനും ഒപ്പം. "നിയമത്തിന്റെ കോടതിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടെക്കാം.. പക്ഷെ ദൈവത്തിന്റെ കോടതിയില്‍ ... എന്റെ മോള്‍.. അവള്‍ക്ക് ആരുമില്ലാതാവും അരുണ്‍." അയാള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പൂഴിമണ്ണിലേക്ക് മുട്ടുകുത്തി ഇരുന്നു.
************************************
ഗോവ എയര്‍പോര്‍ട്ട്. അറൈവല്‍ ഗെയ്റ്റ് നമ്പര്‍ മുന്നിന് മുന്നില്‍ അരുണ്‍ അയാളുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു. ഈ ഗെയിറ്റിന് മുന്‍പില്‍ ആരും ആരേയും സന്തോഷത്തോടെ സ്വീകരിക്കാന്‍ വരില്ല. ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പ്ലൈവുഡ് പെട്ടിക്കുള്ളില്‍ അടക്കം ചെയ്യത് വരുന്നവര്‍. അന്ന് രാത്രി കിടക്കുന്നതിന് മുന്‍പ് ആല്‍വിന്‍ അരുണിനോട് പറഞ്ഞു "ഇന്ന് ഞാന്‍ ഉറങ്ങും അരുണ്‍. ഇന്നെന്റെ മനസ്സ് ശാന്തമാണ്." അതെ ആല്‍വിന്‍ ഉറങ്ങി. ഒരിക്കലും ഉണരാത്ത ഉറക്കം.

കാറിന്റെ വേഗതയിലും അരുണ്‍ കണ്ടു കേരളം സ്വാഗതം എന്ന ബോര്‍ഡ്. ആല്‍വിന്റെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാട്ടില്‍ നിന്നും അമ്മയും വന്നിരുന്നു. കാറിന്റെ ഫ്രണ്ട് മിററില്‍ കൂടി അരുണ്‍ നോക്കി .അമ്മയുടെ മുഖത്ത് പതിവില്ലാത്ത പ്രസന്നത. "അമ്മേ .. ഉറങ്ങിയോ?" "ഉം ഉറക്കമായി.." അമ്മ മന്ത്രിക്കുന്നതുപോലെ മറുപടി പറഞ്ഞു അരുണ്‍ തിരിഞ്ഞ് നോക്കി. അമ്മയുടെ മടിയില്‍ അലീന !! അവളുടെ മുടിയഴകുകളിലുടെ വിരലുകള്‍ ഓടിച്ച് അമ്മ.

ആല്‍വിന്‍ ചേട്ടായി. എല്ലാം മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു അല്ലേ.. അലീനയുടെ സ്കൂളില്‍ ഗാര്‍ഡിയന്റെ പേര് മുതല്‍ വീടും സ്വത്തുക്കളും എല്ലാം തന്റെ പേരില്‍ എഴുതി. അയാള്‍ വീണ്ടും തിരിഞ്ഞ് അലീനയുടെ മുഖത്തേക്ക് നോക്കി.. അമ്മാളു അല്ലേ ഇത്. അതെ ഇത് ഞങ്ങളുടെ അമ്മാളുവാ..

"അസ്തമയം അവസാനം അല്ല ഉദയത്തിന്റെ ആരംഭമാണ്." അരുണിന്റെ കാതുകളില്‍ ആല്‍വിന്റെ ശബ്ദം പ്രതിധ്വനിക്കുന്നതായി തോന്നി. "ഉണര്‍ന്നെഴുനേല്‍ക്കുന്ന അലീനയുടെ കണ്ണുകളില്‍ നാളെയുടെ വെളിച്ചം വിതറി ആല്‍വിന്‍ ചേട്ടായിയുടെ ആത്മാവും ഒപ്പമുണ്ടാകട്ടെ." അരുണ്‍ മനസ്സില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക