Image

ആര്‍ത്തവ സമരത്തില്‍ പങ്കുചേരുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 17 October, 2018
ആര്‍ത്തവ സമരത്തില്‍ പങ്കുചേരുമ്പോള്‍ (മുരളി തുമ്മാരുകുടി)
ഒക്ടോബര്‍ ഒന്നിനാണ് കേരളത്തിലേക്ക് വന്നത്. ആദ്യമായി കേരളത്തിലേക്ക് ഔദ്യോഗിക സന്ദര്‍ശനം ആയിരുന്നു. പ്രളയവും മണ്ണിടിച്ചിലും ഉള്‍പ്പെട്ട ദുരന്തത്തിന്റെ നഷ്ടത്തിന്റെ കണക്കെടുക്കലും പുനര്‍ നിര്‍മ്മാണത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കലും ആയിരുന്നു ലക്ഷ്യം. ദുരന്താനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാധിക്കുന്ന നിര്‍ദ്ദേശങ്ങളൊക്കെ നല്‍കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമായിരുന്നു. അതിനും ഒന്നര മാസം മുന്‍പ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം കേരളത്തെ ഗ്രസിച്ചപ്പോള്‍ അതിനെ മലയാളികള്‍ നേരിട്ട രീതിയും അഭിമാനമുണ്ടാക്കിയിരുന്നു, അത് ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന യു എന്‍ ഉദ്യോഗസ്ഥരോട് പറയാനുള്ള അവസരം കൂടിയായിരുന്നു.

ഇന്നലെ, ഒക്ടോബര്‍16 ന്, ഔദ്യോഗിക ഉത്തരവാദിത്തങ്ങള്‍ എല്ലാം കഴിഞ്ഞു കേരളത്തില്‍ നിന്നും തിരിച്ചെത്തി. കേരളത്തിലേക്ക് വന്നപ്പോള്‍ ഉള്ള ആവേശം ഇപ്പോഴില്ല. കാരണം പ്രളയവും പുനര്‍നിര്‍മ്മാണവും ഒന്നും ഇപ്പോള്‍ മലയാളികളുടെ മനസിലോ മാധ്യമങ്ങളിലോ ഇല്ല. ഇപ്പോഴത്തെ കേരളത്തിലെ പ്രധാന വിഷയം ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ അവകാശമുണ്ടോ എന്നതാണ്. അതിനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിനെച്ചൊല്ലിയാണ് കേരളത്തിലങ്ങോളമിങ്ങോളം റോഡുകളില്‍ വിശ്വാസികള്‍ അതും ബഹുഭൂരിപക്ഷം സ്ത്രീകള്‍, നാമജപ ഘോഷയാത്ര നടത്തുന്നത്. അതിനെ ചൊല്ലിയാണ് നിലക്കല്‍ മുതല്‍ പമ്പ വരെ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നത്.

ആര്‍ത്തവകാലത്തെ ശബരിമല തീര്‍ത്ഥാടന വിലക്കിനെതിരെ വന്ന സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന അപൂര്‍വ്വവും അതിശയകരവുമായ കേരളത്തിലെ സാഹചര്യങ്ങള്‍ വിദേശത്തെ മാധ്യമങ്ങള്‍ ശരിക്കും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ സമ്പൂര്‍ണ്ണ സാക്ഷരത, ഉന്നത വിദ്യാഭ്യാസത്തില്‍ സ്ത്രീകള്‍ക്ക് മുന്‍തൂക്കം എന്നൊക്കെ പുട്ടിന് പീര പോലെ ഞാനിടക്കിടക്ക് പറയാറുള്ളതാണ്. അവരോടൊക്കെ കേരളത്തിലെ സ്ത്രീകള്‍ സമരം ചെയ്യുന്നത് എന്തിനു വേണ്ടിയാണെന്ന് ഏതുവിധത്തില്‍ വിശദീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഞാന്‍.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് കയറാന്‍ അവകാശമുണ്ടെന്ന് വിധിച്ച സുപ്രീം കോടതിയുടെ തീരുമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് യോജിച്ചതായിരുന്നുവെന്നും പുരോഗമനപരമായിരുന്നുവെന്നുമുള്ള കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. അതിനെതിരെ യാഥാസ്ഥിതികരായ പുരുഷന്മാര്‍ സമരം ചെയ്യുന്നത് എനിക്ക് മനസിലാക്കാം. പക്ഷെ നാമജപഘോഷയാത്രയില്‍ ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിലുള്ള സ്ത്രീകള്‍ ഉണ്ടെന്നുള്ളത് എന്നെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നു. കേരളത്തിലെ എന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ യുവജനങ്ങളും സ്ത്രീകളും ആണെന്ന് ഞാന്‍ പറയാറുണ്ടല്ലോ. അവരും അവരുടെ മുന്‍ തലമുറയെ പോലെ വിശ്വാസം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ കണ്ടീഷന്‍ ചെയ്തുപോയിട്ടുണ്ടെങ്കില്‍ പിന്നെ ആരാണ് നവകേരളം നിര്‍മ്മിക്കാന്‍ പോകുന്നത്? ആര്‍ക്ക് വേണ്ടിയാണ് നവകേരളം നിര്‍മ്മിക്കേണ്ടത്?.

കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ശബരിമലയില്‍ ആണെന്നത് എന്നെ പലതരത്തില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ദുരന്തം സംഭവിച്ച സ്ഥലങ്ങളുടെ പുനര്‍നിര്‍മ്മാണം ആഴ്ചകളും മാസങ്ങളും അല്ല വര്‍ഷങ്ങള്‍ നീളുന്ന ഒരു പ്രക്രിയയാണെന്ന് എനിക്കറിയാം. ടി വി കാമറകളും പൊതുജനശ്രദ്ധയും മാറിക്കഴിഞ്ഞാലും ദുരന്തത്തില്‍ അകപ്പെട്ടവരുടെ ദുരിതം മാറുന്നില്ല. അപ്പോള്‍ ദുരന്തമുണ്ടായി രണ്ടു മാസത്തിനകം മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ ഈ പ്രധാന വിഷയത്തില്‍ നിന്ന് മാറുന്‌പോള്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ പുനര്‍നിര്‍മ്മാണത്തില്‍ നിന്നും ക്രമസമാധാന പാലനത്തിലേക്ക് തിരിയുമ്പോള്‍, ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട നാട്ടിലേയും മറുനാട്ടിലേയും മലയാളികള്‍ ആര്‍ത്തവത്തിന്റെ പേരു പറഞ്ഞു തമ്മിലടിക്കുമ്പോള്‍ നഷ്ടം സംഭവിക്കുന്നത് ദുരിതബാധിതര്‍ക്കാണ്. .

ദുരന്തവിഷയം ഒഴിവാക്കിയാല്‍ പോലും കേരളസമൂഹം നേരിടുന്ന പത്ത് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നു പോലുമല്ല ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. ഖരമാലിന്യ സംസ്ക്കരണം മുതല്‍ വര്‍ദ്ധിച്ചു വരുന്ന ചികിത്സാ ചിലവുകള്‍ വരെ, കേരളത്തില്‍ നിന്നും പുറത്തു പോകുന്ന പ്രവാസികളുടെ പ്രശ്‌നം മുതല്‍ കേരളത്തില്‍ എത്തിയിരിക്കുന്ന ദശലക്ഷക്കണക്കിന് മറുനാടന്‍ തൊഴിലാളികളുടെ പ്രശ്‌നം വരെ, കേരളത്തിലങ്ങോളമിങ്ങോളം ഉള്ള പ്രകൃതി നശീകരണം മുതല്‍ കാലാവസ്ഥ വ്യതിയാനം വരെ, ഇപ്പോള്‍ ഇന്ത്യയില്‍ അലയടിക്കുന്ന #ാലീേീ വിഷയം തൊട്ട് പ്രായമായവരുടെ സംരക്ഷണം വരെയുള്ള എത്രയോ ഗുരുതര പ്രശ്‌നങ്ങള്‍ കേരളസമൂഹം അഭിമുഖീകരിക്കുന്നു.

ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കേരളം അഭിമുഖീകരിക്കുന്ന മുകളില്‍ പറഞ്ഞതുള്‍പ്പടെ ഉള്ള ഒരു പ്രശ്‌നത്തിനും ശബരിമലയിലെ പ്രശ്‌നങ്ങള്‍ ഒരു പരിഹാരമല്ല. ശബരിമലക്കെന്നല്ല കേരളത്തിലെ ഒരു ആരാധനാലയത്തിനും, ഒരു മതത്തിനും ഈ നൂറ്റാണ്ടില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരവും ഇല്ല. അതേ സമയം മുന്‍പ് പറഞ്ഞ പ്രശ്‌നങ്ങള്‍ ഒന്നിനെതിരെ പോലും നമ്മള്‍ ഒരു സമരവും നടത്തുന്നില്ല. ഒരു പത്തു പേരെയെങ്കിലും സംഘടിപ്പിച്ച് ഒരു മീറ്റിങ് നടത്താന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട്. അപ്പോള്‍ ഒരു വശത്ത് പ്രധാന പ്രശ്‌നങ്ങളെ പറ്റി സംസാരിക്കാനോ സമരം ചെയ്യാനോ ആരെയും കിട്ടുന്നില്ല. മറു വശത്ത് നമ്മുടെ പ്രധാന പ്രശ്‌നമല്ലാത്ത, പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലാത്ത വിഷയത്തിന് വേണ്ടി ആളുകള്‍ തെരുവില്‍ ഇറങ്ങുന്നു. നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ?

അതേ സമയം തന്നെ ഒരു കാര്യം നാം ശ്രദ്ധിച്ചേ പറ്റൂ. മുകളില്‍ പറഞ്ഞ പോലെ ആയിരക്കണക്കിന് ആളുകള്‍, അതും സാധാരണഗതിയില്‍ ഒരു വിഷയത്തിലും പ്രതികരിക്കാത്തവര്‍ മൊത്തമായി തെരുവിലിറങ്ങുകയാണ്. എന്തൊക്കെയോ അവരെ അതിന് പ്രേരിപ്പിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും തീവ്ര ഹിദുത്വത്തിന്റെ ആളുകളോ എന്തിന് ബി ജെ പി ക്ക് വോട്ട് ചെയ്യുന്നവരോ ഒന്നും അല്ല. അവരെ "പിന്തിരിപ്പന്മാര്‍" ആണെന്ന് കളിയാക്കിയിട്ട് കാര്യമില്ല. അവരുടെ ചിന്തകള്‍ മനസ്സിലാക്കി അവരെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൂടുതല്‍ തീവ്രമായ നിലപാടുള്ളവര്‍ക്ക് "വിളവെടുക്കാന്‍" നമ്മള്‍ കളമൊരുക്കി കൊടുക്കുകയാവും ഫലം. അതുകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഭാവിക്കോ ഞാന്‍ മുന്‍പ് പറഞ്ഞ യഥാര്‍ത്ഥ വിഷയങ്ങളുടെ പരിഹാരത്തിനോ ഒരു ഗുണവും ഉണ്ടാവുകയും ഇല്ല.

എന്റെ തൊട്ടു ചുറ്റുമുള്ള ഏറെ ആളുകള്‍, പ്രത്യേകിച്ചും സ്ത്രീകള്‍, ഈ വിഷയത്തില്‍ കോടതി വിധിക്കെതിരാണ്. അതില്‍ എണ്‍പത് കഴിഞ്ഞ വല്യമ്മമാര്‍ തൊട്ട് ഇരുപതുകളില്‍ ഉള്ള മരുമക്കള്‍ വരെ ഉണ്ട്. പത്താം കഌസ്സ് പാസ്സാവാത്തവര്‍ മുതല്‍ പി എച്ച് ഡി ക്കാര്‍ വരെ ഉണ്ട്, സ്ഥിരം അമ്പലത്തില്‍ പോകുന്നവര്‍ തൊട്ട് അമ്പലത്തില്‍ പോകാത്തവര്‍ വരെ ഉണ്ട്. മുന്‍പ് പറഞ്ഞത് പോലെ അവരൊന്നും തീവ്ര ഹിന്ദുത്വ വാദികള്‍ ഒന്നുമല്ല. എന്തിന് "അരിവാളിനല്ലാതെ" ആയുസ്സില്‍ വോട്ട് ചെയ്യില്ല എന്ന് ഉറപ്പിച്ചവര്‍ ഉണ്ട്. അവരോടൊക്കെ ഞാന്‍ ഈ വിഷയത്തെ പറ്റി ഞാന്‍ സംസാരിച്ചു. അതില്‍ നിന്നും എനിക്ക് കിട്ടിയ ഫീഡ്ബാക്ക് ഞാന്‍ പറയാം.

ഈ വിധിയെ എതിര്‍ക്കുന്നവര്‍ പൊതുവില്‍ മൂന്നു തരത്തില്‍ ഉണ്ട്.
ഒന്നാമത് ഇതൊരു ആചാരമായി കാണുന്നവര്‍, അതുകൊണ്ട് തന്നെ അത് ഒറ്റയടിക്ക് മാറ്റാന്‍ മടിയുള്ളവര്‍. ആര്‍ത്തവ സമയത്ത് സാധാരണ ക്ഷേത്രങ്ങളില്‍ പോലും ഇവര്‍ പോകാറില്ല, അവിടെ ഒന്നും ആരെയും പരിശോധിക്കുന്നില്ല, എന്നാലും ചെറുപ്പത്തിലേ പരിശീലിച്ചത് കൊണ്ട് അതൊരു തെറ്റാണെന്ന് തോന്നുന്നു, സ്വയം അത് ആചരിക്കുന്നു. നമ്മള്‍ എല്ലാം തന്നെ ഈ തരത്തില്‍ പല ആചാരങ്ങളുടെയും വക്താക്കള്‍ ആണ്. അതിന്റെ ശരിയും തെറ്റും നോക്കിയല്ല നമ്മള്‍ അത് ആചരിക്കുന്നത്. നമുക്ക് മുന്‍പ് ഉണ്ടായിരുന്നവരും നമുക്ക് ചുറ്റും ഉള്ളവരും അത് ചെയ്യുന്നു, അതുകൊണ്ട് നമ്മളും. ഇതില്‍ ചിലതൊക്കെ വ്യക്തിപരമായും സാമൂഹികമായും ഹാനികരമാണ്, മറ്റുള്ളവ അങ്ങനെ അല്ല. എന്നാല്‍ പോലും ആചാരങ്ങളില്‍ നിന്നും മാറാന്‍ എല്ലാവര്‍ക്കും മടിയാണ്. ഉദാഹരണത്തിന് വിവാഹ ശേഷം സ്ത്രീ പുരുഷന്റെ വീട്ടിലേക്കാണ് പൊതുവില്‍ പോകുന്നത്. അതിന് പ്രത്യേകിച്ച് ഒരു ലോജിക്കും ഇല്ല, ആരും തന്നെ അതിനെ ചോദ്യം ചെയ്യാറും ഇല്ല. എന്നാലും ഒരു ദിവസം പെട്ടെന്ന് അത് മാറ്റാന്‍ പറഞ്ഞാല്‍ ഭൂരിഭാഗത്തിനും അത് ബുദ്ധിമുട്ടായി തോന്നും.

ചിലര്‍ എതിര്‍ക്കുകയും ചെയ്യും. സമൂഹം നമ്മിലേക്ക് അറിയാതെ അടിച്ചേല്‍പ്പിച്ച ഒരു വികാരം ആണിത്. ബ്രിട്ടനില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന് പറഞ്ഞതിനെതിരെ എത്രയോ സ്ത്രീകള്‍ സമരം ചെയ്തിരിക്കുന്നു. അതൊക്കെ തലമുറകളായി കണ്ടീഷന്‍ ചെയ്തതിന്റെ ഭാഗമാണ്. അതേ സമയം ആചാരങ്ങള്‍ ഒക്കെ (ദൈവദത്തം എന്ന് ചിന്തിക്കുന്നവ ഉള്‍പ്പടെ) മനുഷ്യ നിര്‍മ്മിതം ആയത് കൊണ്ട് അവയോക്കെ മാറ്റാവുന്നതാണ്, എത്രയോ മാറ്റിയിരിക്കുന്നു. ഇക്കാര്യം ഈ "ആചാര വാദികളെ" മനസ്സിലാക്കണം എന്ന് മാത്രം. ഇന്നലത്തെ മുഖ്യമന്ത്രിയുടെ പ്രസംഗം അത്തരത്തില്‍ ഒന്നായിരുന്നു. മാറിയ ആചാരങ്ങളെയും അനാചാരങ്ങളേയും പറ്റി, ആചാരങ്ങള്‍ മാറ്റേണ്ടതിനെ പറ്റി ഒക്കെ മുഖ്യമന്ത്രി ദീര്‍ഘമായി സംസാരിച്ചു. ഇത്തരം ശ്രമങ്ങള്‍ തുടരണം. വളര്‍ന്ന സാഹചര്യം കൊണ്ട് ആചാരത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്നവരെ കളിയാക്കിയോ അപമാനിച്ചോ മറുകണ്ടം ചാടിക്കരുത്.

രണ്ടാമത്തെ കൂട്ടരുടെ പ്രശ്‌നം നിയമമാണ്. ഇതൊരു ഇതൊരു വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ കോടതികള്‍ ഇടപെടേണ്ട എന്നുമാണ് വാദം. ഇത് വളരെ കുഴപ്പം പിടിച്ചതാണെന്ന് അവര്‍ അറിയുന്നില്ല. ഇംഗ്‌ളീഷില്‍ സ്ലിപ്പറി സ്ലോപ്പ് എന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പറയുക. "വിശ്വാസത്തിന്റെ കാര്യത്തില്‍ ഭരണഘടന ഇടപെടേണ്ട" എന്നൊരു തത്വം നാം അംഗീകരിച്ചു കഴിഞ്ഞാല്‍ നാളെ അത് ഏതൊക്കെ കാര്യത്തില്‍ എവിടെ വരെ എത്തുമെന്ന് പറയാന്‍ പറ്റില്ല. ഒരാളുടെ വിശ്വാസം ആകില്ല മറ്റൊരാളുടേത്, ഒരു മതത്തിന്റെ വിശ്വാസം മറ്റൊരു മതത്തിന്റേതിന് എതിരാകാം, അപ്പോള്‍ ആരുടെ വിശ്വാസത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത് ?.

ഭരണഘടനയില്‍ അധിഷ്ഠിതമായ രാജ്യത്ത് നിന്നും മതാധിഷ്ഠിതമായ രാജ്യത്തിലേക്കായിരിക്കും ആ സ്ലോപ്പ് നമ്മെ എത്തിക്കുക. ഇതൊന്നും ചിന്തിക്കാതെയാണ് താല്‍ക്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പലരും ഈ "വിശ്വാസ സംരക്ഷണ" സമരങ്ങളെ പിന്തുണക്കുന്നത്. ശ്രീ തോമസ് ഐസക്ക് ഈ വിഷയത്തില്‍ നല്ലൊരു പോസ്റ്റ് ഇട്ടിരുന്നു. ഇന്ത്യയിലെ നിയമത്തിലെ അവസാന വാക്ക് നമ്മുടെ ഭരണഘടന ആണ്. അതിനെ വ്യാഖ്യാനിക്കുന്ന അവസാന വാക്കാണ് സുപ്രീം കോടതി. അങ്ങനെ ആയിരിക്കുന്നിടത്തോളം കാലമേ നമുക്ക് സുപ്രീം കോടതി വിധിക്കെതിരെ പോലും അഭിപ്രായം പറയാനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടാകൂ. കോടതി വിധി വന്നാല്‍, അതിഷ്ടപ്പെട്ടില്ലെങ്കില്‍, അതിനെ നേരിടാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടത്. അപ്പോള്‍ ഭരണഘടനക്ക് മുകളില്‍ വിശ്വാസം കയറ്റിവെക്കണം എന്ന് പറഞ്ഞു തെരുവില്‍ ഇറങ്ങുന്നത് നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ കടയില്‍ കത്തിവെക്കുന്നതാണ്. "ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല", നന്നായി പറഞ്ഞു കൊടുക്കണം !

മൂന്നാമത്തെ കൂട്ടര്‍ നമുക്ക് പരിചിതര്‍ ആണ്. ഇവര്‍ക്ക് ആചാരവും വിശ്വാസവും ഒന്നുമല്ല പ്രശ്‌നം. "ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേ കോടതി ഇടപെടുന്നുള്ളു, മറ്റുള്ളവരുടെ കാര്യത്തില്‍ ഇല്ല" എന്നതാണ് ഇവരുടെ പ്രധാന പ്രശ്‌നം. ഏതെങ്കിലും കാര്യത്തില്‍ ഒക്കെ ഇന്ത്യയില്‍ ഒരു തീരുമാനം ഉണ്ടാകുമ്പോള്‍ "പാകിസ്ഥാനില്‍ ഇത് നടക്കുമോ, സൗദിയില്‍ നടക്കുമോ" എന്നൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ടല്ലോ, അതേ ലൈന്‍. ഈ ആര്‍ത്തവ സമര കാലത്ത് സ്ത്രീകള്‍ തന്നെ ഈ ലോജിക്കും ആയി വരുമ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വരും. അടുത്തടുത്ത വീട്ടില്‍ രണ്ടു കള്ളുകുടിയന്മാര്‍ ഉണ്ടെന്നും രണ്ടുപേരും കള്ളു കുടിച്ചുവന്നാല്‍ ഭാര്യമാരെ പിടിച്ച് തല്ലുന്നവരും ആണെന്ന് കരുതുക. അതില്‍ ഒരാളോട് ഭാര്യയെ തല്ലരുതെന്ന് കോടതി പറഞ്ഞാല്‍ അക്കാര്യം അടുത്ത വീട്ടിലും പറയണമെന്ന് ഒന്നാമത്തെ വീട്ടിലെ ചേട്ടന്‍ പറയുന്നത് നമുക്ക് മനസ്സിലാക്കാം. അതേസമയം ഒന്നാമത്തെ വീട്ടിലെ തല്ലുകൊള്ളുന്ന ചേച്ചിയും "അടുത്ത വീട്ടിലെ ചേട്ടനോട് ഭാര്യയെ തല്ലുന്നത് നിര്‍ത്താന്‍ വിധി ഉണ്ടാകുന്നത് വരെ എന്നെ തല്ലുന്നത് നിര്‍ത്താന്‍ പറയുന്നത് വിവേചനം ആണെന്ന്" പറയാന്‍ തുടങ്ങിയാല്‍ നമ്മള്‍ എന്ത് ചെയ്യും?.

ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, സുപ്രീം കോടതി വിധി പുരോഗമന പരവും ചരിത്ര പ്രധാനമായതും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനെതിരെ നടക്കുന്ന സമരങ്ങളുടെ ശക്തി കണ്ടിട്ടോ അക്രമങ്ങള്‍ ഒഴിവാക്കണം എന്ന് തോന്നിയിട്ടോ ഈ വിധി നടപ്പിലാക്കാതെ പോയാല്‍ അത് നമ്മുടെ സമൂഹത്തെ പിന്നോട്ടടിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല. ലോകത്തെവിടെയും കോടതി വിധികള്‍ നടപ്പിലാക്കുക എന്നത് ജനാധിപത്യ സര്‍ക്കാരുകളുടെ ഭരണഘടനാ ബാധ്യതയാണ്. അത് നിറവേറ്റും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതും. ഇന്ന് കണ്ടത് പോലെ വരുന്ന മലയിലേക്ക് വരുന്ന സ്ത്രീകളെ, വിശ്വാസികള്‍ ആണെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ആണെങ്കിലും, വഴിയില്‍ തടയുന്നതും ആക്രമിക്കുന്നതും ഒന്നും നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ അനുവദിച്ചുകൂടാ. മലയില്‍ പോകാന്‍ താല്പര്യം ഉള്ള സ്ത്രീകളോട് ഓണ്‍ലൈനില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ പറയുകയാണെങ്കില്‍ എത്ര പേര്‍ക്ക് ഈ മണ്ഡലക്കാലത്ത് താല്പര്യം ഉണ്ടെന്ന് അറിയാമല്ലോ. അവര്‍ക്ക് വേണ്ടി വേണ്ട സമയമെടുത്ത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാമല്ലോ.

കേരളത്തില്‍ ആര്‍ത്തവത്തെ ചൊല്ലി നാമജപ ഘോഷയാത്ര നടക്കുമ്പോള്‍ ആര്‍ത്തവത്തെപ്പറ്റി ജനീവയില്‍ നടന്ന ഒരു പ്രകടനത്തെപ്പറ്റി കൂടി എഴുതി ഈ ലേഖനം അവസാനിപ്പിക്കാം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഞാന്‍ ജനീവയില്‍ കൂടി നടക്കുമ്പോള്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്ലക്കാര്‍ഡുമായി ജാഥ നടത്തുന്നതു കണ്ടു. സാധാരണനിലയില്‍ ജനീവയില്‍ ജാഥകള്‍ പതിവില്ല. പ്ലക്കാര്‍ഡുകള്‍ ഫ്രഞ്ചിലായതിനാല്‍ അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ, ഏതു വിഷയത്തിലാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയതെന്ന ആകാംഷ മൂലം ഞാന്‍ അവരുടെ കൂടെച്ചേര്‍ന്നു. ജാഥയില്‍ ഇംഗ്ലീഷ് അറിയാവുന്നവരെ കണ്ടെത്തി വിവരമന്വേഷിച്ചു. ‘എന്‍ഡോമെട്രിയോസിസ്’ ( ഋിറീാലേൃശീശെ)െ എന്ന ആര്‍ത്തവനാളുകള്‍ വേദനാജനകമാക്കുന്ന അവസ്ഥയെ പറ്റി
ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ പണം ലഭ്യമാക്കണമെന്നും, ഇതിന്റെ ചികിത്സയില്‍ സ്‌പെഷലൈസ് ചെയ്ത കൂടുതല്‍ ഡോക്ടര്‍മാരെ ജനീവയില്‍ നിയമിക്കണം എന്നതുമായിരുന്നു അവരുടെ ആവശ്യം. ഇതിനാണ് പ്ലക്കാര്‍ഡുമായി അവര്‍ തെരുവിലിറങ്ങിയത്. പത്തിലൊരു സ്ത്രീകളെ ബാധിക്കുന്നുവെന്നും ഇപ്പോള്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലത്തതിനാല്‍ രോഗനിര്‍ണയത്തിന് തന്നെ വര്‍ഷങ്ങള്‍ എടുക്കുന്നുവെന്നും ആയിരുന്നു അവരുടെ പരാതി. സ്വിട്‌സര്‍ലാന്‍ഡിന്റെ മൂന്നിരട്ടി ജനസംഖ്യയുള്ള പ്രദേശമാണ്
കേരളം. അപ്പോള്‍ ഇവിടെ എത്രയോ ലക്ഷം സ്ത്രീകള്‍ ആ അവസ്ഥയില്‍ വേദന അനുഭവിക്കുന്നുണ്ടാകും ?.

ഇവിടെ ഈ അവസ്ഥക്ക് ഒരു മലയാള വാക്ക് പോലും ഇല്ല. ഒരു ഗവേഷണവും ഈ വിഷയത്തില്‍ നടക്കുന്നതായി കേട്ടിട്ടില്ല. ഈ വിഷയത്തില്‍ സ്‌പെഷലൈസ് ചെയ്ത ഡോക്ടര്‍മാരെ ഞാന്‍ കണ്ടിട്ടില്ല. എന്തിന്, ആര്‍ത്തവകാലത്തുള്ള അമിതമായ വേദന സ്വാഭാവികമാണെന്ന ചിന്തക്കപ്പുറം അതൊരു പ്രത്യേക കണ്ടീഷന്‍ ആകാം എന്ന് ദശലക്ഷക്കണക്കിനുള്ള കേരളത്തിലെ സ്ത്രീകള്‍ അറിയുന്നു പോലുമില്ല. അവരെല്ലാം നിശബ്ദമായി സഹിക്കുകയാണ്. സ്ത്രീകളെ ബാധിക്കുന്ന ഈ വിഷയത്തെ പറ്റി മൗനം അവസാനിപ്പിക്കുക ("ഋിറ വേല ടശഹലിരല" ) എന്നതായിരുന്നു ജനീവയിലെ മാര്‍ച്ചിന്റെ ടാഗ് ലൈന്‍.

ആര്‍ത്തവം വിഷയമാക്കി സ്ത്രീകള്‍ ഒരിക്കല്‍ തെരുവിലിറങ്ങിയ സ്ഥിതിക്ക് ആയിരക്കണക്കിന് മലയാളി സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ എന്നാണ് കേരളത്തില്‍ ഇത്തരം ഒരു സ്ത്രീകളുടെ ഒരു സര്‍വ്വ മത (മതമില്ലാത്തവരുടേതുള്‍പ്പടെ) മാര്‍ച്ച് ഉണ്ടാകുന്നത് ?. അതൊക്കെയാണ് നവകേരളത്തില്‍ ഞാന്‍ സ്വപ്നം കാണുന്നത്. അങ്ങനെ ഒന്നുണ്ടായാല്‍ തീര്‍ച്ചയായുംഅതിനെ പിന്തുണക്കാന്‍ ഞാന്‍ ഉണ്ടാകും.

(അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്)
ആര്‍ത്തവ സമരത്തില്‍ പങ്കുചേരുമ്പോള്‍ (മുരളി തുമ്മാരുകുടി)
Join WhatsApp News
വിദ്യാധരൻ 2018-10-17 23:52:47
മീട്ടുക മീട്ടുക നിന്റെ മുരളി ഇടയ്ക്കിടെ 
കേൾക്കട്ടെ അയ്യപ്പൻ അവശ നിലയിലാ തുമ്മാരുകുടി 
ആർത്തവം കൊടുത്ത ദൈവത്തിനെതിരെ 
ആർത്തിരമ്പുന്നു  സാഗരം പോലെ സ്ത്രീകൾ 
സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകളായി മാറുന്ന 
നാറുന്നു നാട് ചീഞ്ഞഴുകി പ്രളയ കെടുതിയെക്കാൾ
എരിയുന്ന തീയിലേക്ക് ഏണ്ണയൊഴിക്കുവാൻ ചുറ്റി 
തിരിയുന്നു നാടാകെ ദൈവത്തിൻ കാവൽ നായ്ക്കൾ 
ദൈവത്തിൻ ജീവിതം അപകടത്തിലാണ് 
രക്ഷിച്ചില്ലെങ്കിൽ ചത്തുപോകും അവൻ തീർച്ച 
നാമ ജപ പൂജകൾ നടക്കുന്നു ലോകം എമ്പാടും 
പാവം ദൈവം അത്യാസന്ന നിലയിൽ ശ്വാസം വലിക്കുന്നു 
ചാവുന്നതിന് മുൻപ് ദർശിക്കാൻ പറ്റുമോ 
സുന്ദരികളാം തന്റെ ഭക്തകളെ എന്നടക്കം പറയുന്നു
ഇല്ല നടക്കില്ലാഗ്രഹം വെറുതെ മനക്കോട്ട കെട്ടണ്ട 
കൊല്ലാൻ തയാറായി നിൽക്കുന്നു അയ്യപ്പൻമാർ 
നിന്നെ ദർശിക്കാൻ വരും സ്ത്രീകളെ മുഴുവനും
സ്ത്രീകളെ കാണാതെ മരിക്കാനാണ് നിൻ വിധി 
നീയാണവരെ സൃഷിട്ടിച്ചെന്നു പറഞ്ഞിട്ടെന്തു കഥ 
വിധിയെ തടുക്കാനാവില്ല ദൈവമാണെങ്കിൽ പോലും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക