Image

ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കണം'; കൊല്ലം തുളസി

Published on 12 October, 2018
ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കണം';   കൊല്ലം തുളസി


ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി പ്രസ്‌താവിച്ച ജഡ്‌ജിമാര്‍ക്കെതിരേയും ശബരിമലയില്‍ വരാന്‍ ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്കെതിരേയും കൊലവിളി പ്രസംഗവുമായി നടനും ബി.ജെ.പി നേതാവുമായ കൊല്ലം തുളസി.

ശബരിമലയില്‍ വരുന്ന സ്‌ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ചവറയില്‍ നടന്ന എന്‍.ഡി.എയുടെ ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ്‌ കൊല്ലം തുളസി ഇത്തരത്തില്‍ സ്‌ത്രീ വിരുദ്ധ പ്രസംഗം നടത്തിയത്‌.

ശബരിമലയില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ചുകൊണ്ട്‌ ഉത്തരവിറക്കിയ ജഡ്‌ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്‌ അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്‌റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.

വില്ലന്‍ കഥാപാത്രങ്ങളെ കൊണ്ട്‌ സിനിമയില്‍ തിളങ്ങിയ കൊല്ലം തുളസി അടുത്ത കാലത്താണ്‌ ബി ജെ പി യില്‍ ചേര്‍ന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറയിലെ ബി ജെ പി സ്ഥാനാര്‍ഥി ആയിരുന്നു കൊല്ലം തുളസി.

നേരത്തെ ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ കൊലവിളിയും ഭീഷണിയുമായി ബി ജെ പി നേതാവ്‌ അഡ്വ. ഗോപാലകൃഷ്‌ണന്‍ രംഗത്ത്‌ വന്നിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയിലാണ്‌ സി പി എം നേതാവ്‌ സതി ദേവിക്കെതിരെ കൊലവിളിയുമായി ഗോപാലകൃഷ്‌ണന്‍ രംഗത്തെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക