Image

വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകള്‍ക്ക് പോകാന്‍? (ലാലെന്‍സ്)

Published on 29 September, 2018
വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകള്‍ക്ക് പോകാന്‍? (ലാലെന്‍സ്)


വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകള്‍ക്ക് പോകാന്‍...? അവിടെയൊക്കെ പോയാല്‍ പോരെ? ശബരിമലയില്‍ തന്നെ പോകണമെന്നില്ലല്ലോ? മുന്‍പൊരിക്കല്‍ ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമോ എന്ന വിഷയത്തില്‍ വിശ്വാസിയായ ഒരു സ്ത്രീ പ്രതികരിച്ചതിങ്ങിനെ.

ഏതായാലും ഈ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നു. ഏതു പ്രായത്തിലുള്ള സ്ത്രീക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന ഭരണ ഘടനാ ബഞ്ചില്‍, നാലുപേര്‍ അനുകൂലമായപ്പോള്‍ എതിര്‍ത്തത് ബഞ്ചിലെ ഏക വനിതാ പ്രതിനിധി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രം. ഈ വിധിക്കു ശേഷം നേരത്തെ അഭിപ്രായം പറഞ്ഞ വിശ്വാസിയില്‍ എന്തെങ്കിലും മാറ്റം വരുമോ? അവരെ നിര്‍ബന്ധിച്ചു ആരെങ്കിലും ശബരിമലയില്‍ പറഞ്ഞയക്കുമോ? ഇല്ല. അതുപോലെ തന്നെ ലക്ഷക്കണക്കിനുള്ള അയ്യപ്പ ഭക്തന്മാരുടെ കാര്യവും. സ്ത്രീയായാലും പുരുഷനായാലും അവരുടെ ഭക്തിയിലോ, ഇത് വരെ തുടര്‍ന്ന് വന്ന രീതികളിലോ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.

പിന്നെ എന്തിനാണീ കോലാഹലം.

അതിനു മുന്‍പ് വിധിയുടെ സാംഗത്യം പരിശോധിക്കാം. അതിനു ഏറ്റവും നല്ല ആമുഖം ഈ വിധിയെ എതിര്‍ത്ത ഇന്ദു മല്‍ഹോത്രയുടെ ന്യായീകരണമാണ്. രാജ്യത്തെ ജനങ്ങളുടെ മതപരമായ വിശ്വാസത്തില്‍ കോടതി ഇടപെടുന്നതില്‍ പരിധിവേണം എന്നതാണ് അവര്‍ പറഞ്ഞ ന്യായം. വ്യംഗം, ഈ കോടതി വിധി ഇത്തരം പരിധി ലംഘനമാണെന്നും അതിനാല്‍ താന്‍ എതിര്‍ക്കുന്നുവെന്നുമാണ്. ആദ്യം പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു, എന്നാല്‍ വ്യംഗമായതോടു യോജിക്കാന്‍ കഴിയില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് - മതേതരം എന്നാല്‍ മതങ്ങളില്‍ നിന്നും അകന്നുള്ളത് എന്ന്. അതെ സമയം ഇന്ത്യന്‍ പൗരന് ഭരണ ഘടന, ആര്‍ട്ടിക്കിള്‍ 25-ഉം 26-ഉം ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യമുണ്ട്.

Article 25(1) in The Constitution Of India 1949. (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law. This guarantee is available to only Citizens of India and not to aliens.

ചുരുക്കത്തില്‍ ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനും, പ്രചരിക്കിക്കാനുമുള്ള അവകാശം. ഈ വിധി ഈ രണ്ടു ഭരണഘടനാ വിച്ഛേദങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളുണ്ടുകൊണ്ടുള്ളതാണ്. ഇവിടെ പ്രശ്‌നമാവുന്നത് ആര്‍ട്ടിക്കിള്‍ 14 ആണ്.

Article-14: The state not deny to any person equality before the law or the equal protection of the laws within The territory of India. protection prohibition of discrimination on grounds of religion, race, Caste, sex, or place of birth.

ലിംഗസമത്വം മുമ്പുപറഞ്ഞ മതസ്വാത്രന്ത്ര്യത്തിന്റെ മേഖലയിലേക്കുയര്‍ത്തിയതാണ് ഈ വിധിയെ ചരിത്ര പ്രധാനമാക്കുന്നത്.

ശബരിമലയില്‍ പത്തിനും അന്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിധി വരുന്നതുവരെ പ്രവേശനം നിരോധിച്ചിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ മുന്നില്‍ പത്തിനും അന്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പോകാന്‍ പാടില്ല എന്നതാണ് കാരണം. സ്ത്രീയുടെ ആര്‍ത്തവകാല അശുദ്ധിയാണ് കാര്യം. രണ്ടാമത് നാല്പത്തൊന്നു ദിവസത്തെ കഠിന വൃതം ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശാരീരിക കാരണങ്ങളാല്‍ എടുക്കാന്‍ സാധ്യമല്ല എന്നതാണ്. ഇത് നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ആചാരമാണ്. എന്തുകൊണ്ട് ഒരു കോടതിയും ഇതുവരെ ഇത്തരം ഒരു വിധി പ്രഖ്യാപിച്ചില്ല. ഇത് വരെ കോടതിയുടെ മുന്നില്‍ പരാതി എത്തിയിരുന്നില്ല എന്നതാണ് കാരണം. രാജ്യത്തെ ഒരു പൗരന്റെ പരാതിയിന്മേല്‍ ഭരണ ഘടന അനുശാസിക്കുന്ന അവകാശവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുക എന്നത് സുപ്രീം കോടതിയുടെ അധികാരവും ചുമതലയുമാണ്. 


അങ്ങിനെയുള്ള പരാതിയിന്മേല്‍ ഈ വിധിക്കു മുന്‍പും ഇത്തരം വിധികള്‍ വന്നിട്ടുണ്ട്. നാസിക്കിലെ മഹാലക്ഷ്മി ക്ഷേത്രം ഉദാഹരണമായി പറയാം. ഇതേ തലത്തിലല്ലെങ്കിലും തമിഴ് നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ചു നടത്തിയിരുന്ന ജെല്ലിക്കെട്ട് എന്ന ആചാരം, മൃഗങ്ങളോടുള്ള ക്രൂരത കണക്കിലെടുത്തു സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. 


ശബരിമല കാര്യത്തില്‍ ഇത്തരം ഒരു വിധി വന്നത് കൊണ്ട് ഒരു വിശ്വാസിയുടെയും വിശ്വാസ്സം തകരാന്‍ പോകുന്നില്ല. ഭാവിയില്‍ സ്ത്രീകള്‍ക്ക് മാത്രം പങ്കാളിത്തമുള്ള ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു ഒരു പരുഷന്‍ കോടതിയെ സമീപിച്ചാല്‍ കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കും എന്നാണെന്റെ വിശ്വാസ്സം, അവിടെയും ലിംഗ സമത്വം തന്നെ വിഷയമായി വരും.

സ്ത്രീയെ ദൈവമായിക്കാണുന്ന നമ്മുടെ സംസ്‌കാരം ആരാധനയില്‍ സ്ത്രീയെ ജൈവിക കാരണങ്ങള്‍ പറഞ്ഞു മാറ്റിനിറുത്തുന്നതിലെ വൈരുദ്ധ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായത്തില്‍ ആമുഖമായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസിക്ക് ചെല്ലാനുള്ളതാണ് ആരാധനാലയം. അവിടെ ആര്‍ത്തവ അശുദ്ധി പറഞ്ഞു സ്ത്രീ വിശ്വാസിയെ മാറ്റിനിരുത്തുന്നത് ലിംഗ പരമായ അസമത്വമാണ്. അതാണ് ഈ വിധി മൂലം ഇല്ലാതായത്. 


ഏറ്റവും ശക്തമായ വിധിയായി മാത്രമേ ഇതിനെ കാണാനാവൂ. ദൈവത്തെ സമീപിക്കുന്നതില്‍ ആര്‍ത്തവം തടസ്സമാണെങ്കില്‍ സൃഷ്ട്ടാവായ ദൈവം അത് സ്ത്രീക്ക് നല്കില്ലല്ലോ. ദൈവം അത് സ്ത്രീക്ക് നല്‍കിയത് തലമുറകളെ സൃഷ്ടിക്കാനും വളര്‍ത്തിയെടുക്കാനും അവള്‍ക്കു മാത്രമുള്ള ശക്തിയായാണ്. സ്ത്രീയെ അംഗീകരിക്കാത്ത ഒരു സംസ്‌കാരവും പുരോഗമിക്കില്ല കാരണം അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിലും വാര്‍ത്തെടുക്കുന്നതിലും അവര്‍ക്കാണ് മുഖ്യപങ്ക്. നാല്പത്തൊന്നു ദിവസത്തെ വൃതമെടുക്കാന്‍ സ്ത്രീക്ക് കഴിയില്ലെന്നു വിധിക്കുന്നതും പുരുഷന്‍ തന്നെ. അതവര്‍ക്ക് വിട്ടുകൊടുക്കു. അതുപോലെ 'female hygiene' എന്നതിനെ കുറിച്ച് ഇന്ന് താഴെത്തട്ടിലെ സ്ത്രീകള്‍ വരെ ബോധവതികളാണ്. കൂടാതെ ഗവണ്‍മെന്റിനെ ഭാഗത്തുനിന്ന് ബോധവല്‍ക്കരണ പരിപാടികളും ഫലവത്തായി തന്നെ മുന്നോട്ടു പോകുന്നു. ആര്‍ത്തവകാലത്തെ നേരിടാന്‍ ഇന്ന് പുതിയ സങ്കേതങ്ങളുണ്ട്. മൂന്നാം മുണ്ടുമുടുത്തു മൂലയില്‍ കുത്തിയിരിക്കേണ്ട കാര്യം ഇന്നില്ല.

വിശ്വാസ്സം നിലനിറുത്തിക്കൊണ്ടു തന്നെ ലിംഗ സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഈ വിധിയെ വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു. 


ഇനി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിയെ എതിര്‍ത്ത് ചൂണ്ടിക്കാട്ടിയ കാര്യത്തിലേക്ക്. ശെരിയാണ് വിശ്വാസ്സങ്ങളില്‍ കോടതി കൈകടത്തുന്നതില്‍ പരിധി വേണം. വിശ്വാസിക്ക് അവന്റെ ആചാരങ്ങളും വിശ്വാസങ്ങളും നടത്തിക്കൊണ്ടു പോവാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാക്കാലത്തും ഉറപ്പുവരുത്തണം. എവിടെയാണ് ഈ പരിധി ലംഘിക്കപ്പെടുക? ഒരു ഉദാഹരണം പറയാം. ഈ വിധിയുടെ ആനുകൂല്യത്തില്‍ ഒരു സ്ത്രീ, അവള്‍ക്കൊരു മുപ്പത്തഞ്ചു വയസ്സുകൊടുക്കാം, ശബരിമലയില്‍ പോകുന്നു എന്ന് കരുതുക. അവിടെയെത്തി ഒരു 'ബീഫ് പാക്കറ്റ്' നൈവേദ്യമായി കൊടുക്കണം എന്ന് പറഞ്ഞു മുന്നോട്ടു വന്നാല്‍ അത് വിശ്വാസത്തെ ഹനിക്കുന്നതാണ്. അവിടെ കോടതി ഇടപെട്ടാല്‍ കാര്യം വേറെ. ഒരിക്കലും അങ്ങിനെയൊരു കാര്യത്തില്‍ കോടതി ഇടപെടില്ല, അതിനു ഭരണ ഘടനയില്‍ വകുപ്പില്ല. അതെ സമയം, വെള്ളപ്പൊക്ക കാരണം അയ്യപ്പന്റെ ശാപമാണെന്നു വിശ്വസിച്ചു അമേരിക്കയില്‍പ്പോലും പൂജ നടത്താനുള്ള വിശ്വാസിയുടെ അവകാശം ഒരു കോടതിയും ചോദ്യം ചെയ്യില്ല.

ശബരിമല വിധിയുടെ വെളിച്ചത്തില്‍ നാളെ സ്ത്രീകള്‍ കൂടുതലായി തീര്‍ഥാടനം നടത്താന്‍ തുടങ്ങിയാല്‍, പ്രായോഗിക തലത്തില്‍ ചില കരുതലുകള്‍ അധികമായി വരും, പ്രധാനമായും സുരക്ഷയുടെതു തന്നെ. അത് ഗവണ്‍മെന്റിന്റെയും പോലീസിന്റെയും പിന്നെ പോകുന്ന സ്ത്രീകളുടെയും കാര്യമാണ്. അത് കാലക്രമേണ ശെരിയായിക്കോളും എന്ന് കരുതുന്നു.

ഇത്തരം നിസ്സാര കാര്യങ്ങള്‍ വലുതാക്കി സമൂഹത്തില്‍ 'law and order' പ്രശ്‌നങ്ങള്‍ സൃഷിക്കുന്നതു ആരാണെന്നും എന്തിനാണെന്നും ചൂണ്ടിക്കാട്ടി ഇതവസിപ്പിക്കാം. നൈഷ്ഠിക ബ്രഹ്മചര്യം പോലുള്ള പല ഹിന്ദുമത നിഷ്ട്ടകളും ആചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയാണ്. സവര്‍ണ ഫാഷിസം സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിച്ച ഇത്തരം ആചാരങ്ങളില്‍ തൂങ്ങി, പാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ അവനെ ബന്ധിച്ചു നിറുത്തേണ്ടത് പുതിയ സവര്‍ണ ഫാഷിസ്‌റ് ശക്തികളായ 'ഹിന്ദുത്വ' പോലുള്ള സംഘടനകളുടെ ഗൂഢതന്ത്രമാണ്. അതില്‍ വിവേകമുള്ള മലയാളി വിശ്വാസ്സത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും വീഴാതിരിക്കട്ടെ. പിന്നോട്ട് നോക്കിയാല്‍ മൃഗബലിയും ചാരായവും ആരാധനയുടെയും ആചാരത്തിന്റെയും ഭാഗമായിരുന്ന ഹിന്ദു സമൂഹം വളര്‍ച്ചയുടെയും ബോധോദയത്തിന്റെയും പല ഘട്ടങ്ങളില്‍ അവയൊക്കെ ദുരാചാരങ്ങളാണെന്നു തിരിച്ചറിയുകയും വേണ്ടെന്നു വക്കുകയും ചെയ്തിട്ടുണ്ട്. ആ വഴി തുടരുന്നതാവും ബുദ്ധി. 

വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകള്‍ക്ക് പോകാന്‍? (ലാലെന്‍സ്)
Join WhatsApp News
വിദ്യാധരൻ 2018-09-30 15:01:15
പുരുഷന്റെ ഈഗോയിൽ നിന്നായിരിക്കാം
മതമെന്ന ആശയാവിർഭാവം !
അതിൽ നിന്നുദിച്ചുയർന്നതാവാം 
നാം ഇന്ന് കാണുന്ന ദൈവമൊക്കെ 
മനുഷ്യന്റെ ദൈവങ്ങൾക്കൊക്കെയുണ്ട് 
അടക്കി ഭരിക്കുവാനുള്ള മോഹം
പണവും പ്രാതാപോം അധികാരവും 
കാമാസക്തി തീർക്കാൻ പെണ്ണുങ്ങളും
ദൈവ ചരിത്രം നാം പടിച്ചിടുകിൽ 
ഓരോന്നിനോരോ ദൈവത്തെ കണ്ടിടും നാം 
;സൃഷ്ടി സ്ഥിതി പ്രളയത്തിനൊക്കെ തന്നെ 
ദൈവങ്ങൾ വെവ്വേറെ ഉണ്ടുലകിൽ 
നവരസങ്ങൾക്ക് ചേർന്ന വണ്ണം 
ദൈവത്തെ നമ്മൾ തീർത്തു ഭൂവിൽ 
നമ്മുടെ അപരാധ ബോധം തീർക്കാൻ 
അഭയം പ്രാപിപ്പൂ അവരെ പിന്നെ 
പറഞ്ഞാൽ തീരീല്ല നമ്മൾ തീർത്ത 
ഈ ഊരാ കുടുക്കിൻ കഥ മരണംവരെ 
ഒരു കാര്യം വ്യക്തമാ സ്ഫടികംപോലെ 
ദൈവം പുറത്തല്ല അകത്തു തന്നെ .
കുമാറാനാശാന്റെ കവിതപോലെ 
"ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയന്നൊരു
ചിത്രചാതുരി കാട്ടിയും
ഹന്ത ! ചാരു കടാക്ഷ മാല
കളര്ക്ക രശ്മിയില് നീട്ടിയും
ചിന്തയാം മണിമന്തിരത്തില്‍
വിളങ്ങുമീശനെ വാഴ്ത്തുവിൻ "
Mathew Chacko 2018-10-01 14:58:42
ബ്രാഹ്മണ്യത്തെ തകർക്കാനുള്ള  ഇടതുപക്ഷ/ ദളിത  അനുഭാവികളുടെ നീക്കം. ഇന്ത്യൻ ജനസംഖ്യയുടെ  80% വരുന്ന  ദളിത/ആദിവാസി/ഒബിസി ശുദ്ര വർഗത്തിന്റെ നീക്കമാണിത്.  പക്ഷെ ഈ 80% അവർണർക്ക്   ഇന്ത്യയെ ഇതുവരെ എങ്ങും എത്തിക്കാൻ സാധിച്ചിട്ടില്ല. 20% വരുന്ന സവർണർ ചെയ്യുന്നതെല്ലാം മഹാ അപരാധം. ഇന്ത്യക്ക് ലോക ഭൂപടത്തിൽ ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുത്ത  പി. ൽ. ദേശ പാണ്ഡെ , ശരീരനിവാസ രാമാനുജൻ, സുന്ദർ പിച്ചായി,  N. ചന്ദ്രശേഖർ , സത്യ നദെല്ല, രവി ശങ്കർ,  രഘുറാം രാജൻ, N. R. നാരായണമൂർത്തി , സച്ചിൻ തെണ്ടുൽക്കർ, വെങ്കട്ടരാമൻ രാമകൃഷ്ണൻ , C. V. രാമൻ, സുബ്രമണ്യ ചന്ദ്രശേഖർ , ഹര് ഗോവിന്ദ് ഖുറാന  തുടങ്ങിയവർ തുടങ്ങിയവർ ഇവരോട് ക്ഷമിക്കുക.

1 ) ഹിന്ദുവിസത്തിൽ ഒരു ബ്രാഹ്മണ ദൈവങ്ങളുമില്ല.
2 ) അവർണരെ ചൂഷണം ചെയ്യാൻ ഹിന്ദുസ്ഥാനിൽ ഒരു ബ്രാഹ്മണ രാജാവും ഉണ്ടായിരുന്നില്ല .  ബ്രാഹ്മണർ എന്നും പുരോഹിതരായിരുന്നു. വിശ്വാസികൾ നൽകുന്ന ഭിക്ഷ കൊണ്ടാണ് ശമ്പളം ഇല്ലാത്ത ഇവർ ജീവിച്ചു പോന്നത്.
3 ) വേദ കൃതികൾ രചിച്ചത് അബ്രാഹ്മണരായിരുന്നു.  അബ്രാഹ്മണനായിരുന്ന  മനു രചിച്ച മനുസ്മൃതിയിലെ ധർമശാസ്ത്രം ബ്രാഹ്മണർക്ക് ഉന്നത പദവി നൽകി. വ്യാസനും വാല്‌മീകിയുമൊന്നും ബ്രാഹ്മണരായിരുന്നില്ല.
4) A .D . 400 ന്  ശേഷമാണ് തൊട്ടുകൂടായ്മ ഇന്ത്യയിൽ തുടങ്ങിയത്. ഇതിന് കാരണം മുസ്ലിം രാജാക്കന്മാർ ഇന്ത്യയെ കീഴടിക്കിയ ശേഷം  തുടങ്ങിയ നിർബന്ധിത  മതം മാറ്റമാണ്.  എത്രയോ ബ്രാഹ്മണ ഹത്യകൾ മുസ്ലിം രാജാക്കന്മാർ നടത്തി.  അവർ ജനങ്ങളെ നിർബന്ധിപ്പിച്ച് ഗോമാസം ഭക്ഷിപ്പിച്ചു അവർണരായി  മുദ്ര കുത്തി.
നൈഷ്ഠിക ബ്രഹ്മചാരിയായ  ശ്രീ ശാസ്താവിനെ സ്ത്രീകൾ തൊടുമ്പോൾ മണ്ണടിയുന്നത്  ആർഷ ഭാരത  ധർമ സംഹിതകളാണ്.
Indian 2018-10-01 15:13:50
ബ്രാഹ്മണ്യാധിപത്യം തകരണം. എന്നലെ ഇന്ത്യ ജനങ്ങളുടെതാകൂ. തലമുറകളായി പണി എടുക്കാതെ ബുദ്ദിപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ബ്രാഹ്മണര്‍ക്ക് വൈഭവം കൂടും. എന്നു കരുതി എന്തെങ്കിലും ഒരു കണ്ടു പിടുത്തം ബ്രാഹ്മണരോ ഇന്ത്യക്കാരോ നടത്തിയിട്ടുണ്ടോ? ഇല്ലല്ലൊ.
ഇന്ത്യാക്കാര്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവയിലൊക്കെ വിദഗ്ദരാണ്. പക്ഷെ അറ്റൊക്കെകണ്ടു പിടിച്ചത് സായിപ്പും ജൂതനുമാണു. ആരനും കണ്ടു പിടിച്ചാല്‍ കുരുട്ടുബുദ്ധി പ്രയോഗിക്കാന്‍ ഇന്ത്യാക്കര്‍ വിരുതര്‍.
പാമ്പിനെയും ബ്രാഹ്മണനെയും കണ്ടാല്‍ ആദ്യം ബ്രഹ്മണനെ കൈ കാര്യ്ം ചെയ്യാന്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ പറഞ്ഞത് കാരണമില്ലാതെ ആവില്ലല്ലൊ.
മുഗളരുടെയും ബ്രിട്ടീഷുകാരുടെയുമൊക്കെ ഉന്നത് ഉദ്യോഗസ്ഥര്‍ സവര്‍ണരായിരുന്നു.
തൊട്ടുക്കുടയമക്കു മുസ്ലികളുമായി ഒരു ബന്ധവുമില്ല. അതു പണ്ടെ ഉണ്ടായിരുന്നു. എ.ഡി.1100-ല്‍ ആണു ഇസ്ലാം ഇന്ത്യയില്‍ എത്തുന്നത്.
മുസ്ലിമിനെയും ക്രിസ്ത്യനിയേയും തോടാന്‍ സവര്‍ണര്‍ക്ക് മടി ഇല്ലായിരുന്നു. ഹിന്ദു മതത്തിലെ താഴ്ന്നവരെ തൊടാന്‍ തയ്യാറായിരുന്നില്ലെന്നു മാത്രം
ബ്രാഹ്മ്ണാധിപത്യം തിരിച്ചു കൊണ്ടു വരാനാണു ആര്‍.എസ്.എസ്.-ബി.ജെ.പി ശ്രമം. അതു വിജയിക്കില്ല. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക