Image

കേരളത്തിന്റെ പുന:സൃഷ്ടിക്ക്‌ വന്‍ തുക ആവശ്യം: മന്ത്രി ചന്ദ്രശേഖരന്‍

Published on 13 September, 2018
കേരളത്തിന്റെ പുന:സൃഷ്ടിക്ക്‌ വന്‍ തുക ആവശ്യം: മന്ത്രി   ചന്ദ്രശേഖരന്‍

കാസര്‍കോട്‌:  പ്രളയ ദുരന്തം വിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക്‌ ആവശ്യമായി വരുന്ന പണം വളരെ വലുതാന്നെന്ന്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നാശനഷ്ടം സംഭവിച്ചവര്‍ക്ക്‌ ചെറിയ രീതിയില്‍ ആശ്വാസധനം സഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കിനു കോടി രൂപ ആവശ്യമായിവരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട്‌ താലൂക്കിലെ ധനസമാഹരണ യജ്ഞം പരപ്പ ബ്ലോക്ക്‌ പഞ്ചായത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ലഭിച്ച കണക്കനുസരിച്ച്‌ പ്രളയത്തില്‍ 40,000 വളര്‍ത്തു മൃഗങ്ങള്‍ മാത്രം ചത്തു. പക്ഷി വിഭാഗത്തില്‍പ്പെട്ട കോഴി, താറാവ്‌ ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പക്ഷികള്‍ക്കു നാശമുണ്ടായി. 59,000 ഹെക്ടര്‍ കൃഷി നശിച്ചു. 11,000 വീടുകള്‍ പൂര്‍ണ്ണമായും 1.2 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ നശിച്ചു. ചെറുകിട വ്യാപാരങ്ങള്‍ തകര്‍ന്നു. ഇപ്പോള്‍ കണക്കാക്കിയതനുസരിച്ച്‌ 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്‌.

ഇവര്‍ക്കൊക്കെ ചെറിയ ആശ്വാസധനസഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കനു കോടി രൂപ വേണം. റോഡുകളും പാലങ്ങളും തകര്‍ന്നതു നന്നാക്കുവാനും വേണം വന്‍തുക. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിക്കുന്നുണ്ട്‌. എന്നാല്‍ ഇതുവരെ ലഭിച്ച സഹായങ്ങള്‍ നാടിന്റെ പുനഃസൃഷ്ടിക്ക്‌ പര്യാപ്‌തമല്ല. ഇപ്പോള്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ ഇതുവരെ സഹായം നല്‍കാന്‍ കഴിയാത്തവര്‍ അതൊരു അവസരമായി കാണണം.

ഒന്നും രണ്ടും തവണ സഹായിച്ചവര്‍ നമ്മള്‍ക്കിടയിലുണ്ട്‌. അവരില്‍ നിന്ന്‌ ഇനിയും സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക