Image

അഭിമന്യൂ കൊലപാതകത്തിന്‌ പിന്നില്‍ സി.പി.ഐ.എമ്മിന്‌ പങ്കുണ്ടെന്ന്‌ പി.ടി തോമസ്‌

Published on 18 July, 2018
അഭിമന്യൂ കൊലപാതകത്തിന്‌ പിന്നില്‍ സി.പി.ഐ.എമ്മിന്‌ പങ്കുണ്ടെന്ന്‌ പി.ടി തോമസ്‌
കൊച്ചി: മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും എസ്‌.എഫ്‌.ഐ നേതാവുമായ അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.ഐ.എമ്മിന്‌ പങ്കുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും എം.എല്‍.എയുമായ പി.ടി തോമസ്‌. ഒരു എം.എല്‍.എയുടെ ഭാര്യ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം. മനോരമ ഓണ്‍ലൈനിന്റെ മറുപുറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന്‌ പങ്കുണ്ടെന്ന്‌ തന്നെയാണോ താങ്കളുടെ നിലപാട്‌ എന്ന ചോദ്യത്തിന്‌ ഉണ്ട്‌ എന്നായിരുന്നു പി.ടി തോമസിന്റെ മറുപടി.

എംഎല്‍എയുടെ ഭാര്യതന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഈ പ്രതികള്‍ എറണാകുളത്ത്‌ വന്നത്‌ ആരുടെ സംരക്ഷണയിലാണ്‌ എ്‌ന അവരുടെ ചോദ്യത്തിന്‌ വലിയ അര്‍ഥങ്ങളാണുള്ളതെന്നും പി.ടി തോമസ്‌ പറയുന്നു.

എറണാകുളം പട്ടണത്തിന്റെ നടുവില്‍ നടന്നൊരു കൊലപാതകത്തിലെ പ്രതികള്‍ എങ്ങനെയാണ്‌ ഇത്രയെളുപ്പത്തില്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞത്‌. ആ കുട്ടിയുടെ ഫോണിലേക്ക്‌ വന്ന കോളുകള്‍ ഏതു ഫോണില്‍ നിന്നു പോയതാണെന്ന്‌ പൊലീസ്‌ പറയണം. എന്തോ ഒന്ന്‌ ഇതിന്റെയുള്ളില്‍ ചീഞ്ഞു നാറുന്നുണ്ടെന്നത്‌ വാസ്‌തവമാണ്‌.

അഭിമന്യു വീട്ടില്‍ പോയപ്പോള്‍ ആ കുട്ടിയെ നിരന്തരമായി വിളിച്ചതാരാണെന്നു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ. ആ കുട്ടിയുടെ ഫോണ്‍ പരിശോധിച്ചാല്‍ മാത്രം മതി. എം.എല്‍.എയുടെ ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്‌. കാരണം മഹാരാജാസില്‍ മറ്റ്‌ വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അതിനെ ഏക പാര്‍ട്ടി ക്യാമ്പസാക്കി മാറ്റിയത്‌ എസ്‌.എഫ്‌.ഐയാണ്‌.

മഹാരാജാസ്‌ കോളജിന്റെ ഹോസ്റ്റല്‍ മുഴുവന്‍ സാമൂഹികവിരുദ്ധരാണ്‌. കോളജിന്റെ യൂണിയന്‍ ഓഫിസ്‌ മുഴുവന്‍ ആയുധങ്ങളാണ്‌. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ക്യാംപസ്‌ ഫ്രണ്ട്‌ പോലുള്ള സംഘടനകളെ അടിച്ചമര്‍ത്തണമെന്ന്‌ തന്നെയാണ്‌ എന്റെ നിലപാട്‌.

എസ്‌.എഫ്‌.ഐ നേതാക്കള്‍ വര്‍ഗീയതയ്‌ക്കെതിരെ പോരാട്ടം നടത്തുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ ഞങ്ങളുടെ സഖാവിനെ കൊന്ന ഇത്തരം സംഘടനകളുമായി ഒരു ബന്ധവും ഞങ്ങളുടെ മാതൃപ്രസ്ഥാനമായ സി.പി.ഐ.എം സ്വീകരിക്കരുത്‌ എന്നു പറയാന്‍ എസ്‌.എഫ്‌.ഐ നേതാക്കള്‍ക്ക്‌ തന്റേടമുണ്ടോയെന്നും പി.ടി തോമസ്‌ ചോദിക്കുന്നു.

ചില തീവ്രവാദ സംഘടനകളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞിട്ടും ആ കൊലപാതകത്തെ അപലപിക്കാനോ ഈ സംഘടനകളെ തള്ളിപ്പറയാനോ ഒരു കോണ്‍ഗ്രസ്‌ നേതാവും മുതിര്‍ന്നിട്ടില്ലെന്നും ഈ മൃദുസമീപനം എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിന്‌ ആ പറഞ്ഞത്‌ പൂര്‍ണമായും തെറ്റാണെന്നും കേരളത്തിലെ പല കോണ്‍ഗ്രസ്‌ നേതാക്കളും അതിനെ അപലപിച്ചിട്ടുണ്ട്‌ എന്നുമായിരുന്നു പി.ടി തോമസിന്റെ മറുപടി.

രമേശ്‌ ചെന്നിത്തല സ്ഥലത്തില്ലായിരുന്നതിനാലാണ്‌ അദ്ദേഹം അതെക്കുറിച്ച്‌ പ്രതികരിക്കാഞ്ഞതെന്നും ബാക്കി എല്ലാ നേതാക്കളും പ്രത്യേകിച്ച്‌ എറണാകുളം ജില്ലയിലെ നേതാക്കള്‍ അഭിമന്യുവിന്‌ അന്തിമോപചാരമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറയുന്നു.

എന്‍.ഡി.എഫ്‌, എസ്‌.ഡി.പി.ഐ, ക്യാമ്പസ്‌ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളുമായി കേരളത്തില്‍ ഒരു സഖ്യമോ ധാരണയോ ഉണ്ടാക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ്‌ മാത്രമാണെന്നും അഭിമന്യു കൊല്ലപ്പെട്ടതിനു പിറ്റേന്നാണ്‌ തിരുവനന്തപുരത്ത്‌ വെമ്പായം പഞ്ചായത്തില്‍ ഒരു എസ്‌.ഡി.പി.ഐ മെമ്പറുടെ സഹായത്തോടെ സി.പി.ഐ.എം ഭരണം പിടിച്ചെടുത്തതെന്നും പി.ടി. തോമസ്‌ കുറ്റപ്പെടുത്തി.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്‌.ഡി.പി.ഐ എന്നാല്‍ സജി ചെറിയാനായിരുന്നു. ഈ സംഘടനകളുമായി ഒരു ബന്ധവുമില്ലാത്ത പാര്‍ട്ടി കോണ്‍ഗ്രസാണ്‌. ഇവരുമായി ഒരുപാട്‌ സഖ്യമുണ്ടാക്കിയ പാര്‍ട്ടിയാണ്‌ സി.പി.ഐ.എം.എം.എല്‍.എ പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക