Image

സാം വധം; ഭാര്യക്ക്‌ 22 വര്‍ഷവും കാമുകന്‌ 27 വര്‍ഷവും തടവ്‌

Published on 21 June, 2018
സാം വധം; ഭാര്യക്ക്‌ 22 വര്‍ഷവും കാമുകന്‌ 27 വര്‍ഷവും തടവ്‌


മെല്‍ബണ്‍: പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം(34) ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയക്കും കാമുകനായ പാലക്കാട്‌ സ്വദേശി അരുണ്‍ കമലാസനും തടവ്‌. സോഫിയക്ക്‌ 22 വര്‍ഷത്തെ തടവും അരുണ്‍ കമലാസനന്‌ 27 വര്‍ഷത്തെ തടവുശിക്ഷയുമാണ്‌ വിക്ടോറിയന്‍ കോടതി വിധിച്ചത്‌. കേസില്‍ ഇരുവരും കുറ്റക്കാരെന്ന്‌ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്‌ സെന്ററില്‍ ജോലിക്കാരനായിരുന്ന സാം എബ്രഹാം 2015 ഒക്ടോബര്‍ 14 നാണ്‌ കൊല്ലപ്പെട്ടത്‌. മെല്‍ബണിലെ താമസസ്ഥലത്തുവെച്ച്‌ സോഫിയ അരുണ്‍ കമലാസനുമായി ചേര്‍ന്ന്‌ സയനൈഡ്‌ ചേര്‍ത്ത ആഹാരം നല്‍കി സാമിനെ കൊല്ലുകയായിരുന്നു. ഭര്‍ത്താവ്‌ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ്‌ വീട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ചത്‌. ഒരു ഭാവഭേദവുമില്ലാതെ ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലത്തെിച്ച്‌ ഒക്ടോബര്‍ 23ന്‌ സംസ്‌കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു.
എന്നാല്‍, സോഫിയയുടെ അവിഹിതബന്ധം അറിയാമായിരുന്ന ബന്ധുക്കള്‍ സാമിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ മെല്‍ബണ്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു.

രഹസ്യപോലീസ്‌ ഇരുവരുടെയും മൊബൈല്‍ സംഭാഷണം നിരീക്ഷിച്ച്‌ കൊലപാതകത്തിന്റെ ചുരുളഴിക്കുകയായിരുന്നു. തുടര്‍ന്ന്‌ സോഫിയെയും അരുണ്‍ കമലാസനെയും പോലീസ്‌ അറസ്റ്റു ചെയ്‌തു. അന്നുമുതല്‍ ഇരുവരും റിമാന്റിലായിരുന്നു.

കരവാളൂര്‍ പുത്തുത്തടം സ്വദേശിനിയും സാമിന്റെ ഇടവകയില്‍പെട്ടതുമായ സോഫിയുമായി പഠനകാലത്തുണ്ടായ പ്രണയമാണ്‌ 2008ല്‍ വിവാഹത്തിലെത്തിയത്‌. നേരത്തേ ഗള്‍ഫിലായിരുന്ന സാം വിവാഹശേഷം സോഫിയുടെ ഓസ്‌ട്രേലിയയിലുള്ള ബന്ധുക്കളുടെ സഹായത്താലാണ്‌ 2013ല്‍ അവിടെയത്തെിയത്‌. എന്‍ജിനീയറിംഗ്‌ ബിരുദധാരിയായ സോഫി മെല്‍ബണില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

ഭാര്യയുടെ അവിഹിതബന്ധം സാം ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു.
സാമിന്റെ മൃതദേഹവുമായി നാട്ടിലത്തെിയ സോഫി മൂന്നുദിവസത്തിനുശേഷം മെല്‍ബണിലേക്ക്‌ മടങ്ങി. അവിടെയത്തെിയ സോഫി പഴയ വീട്‌ ഉപേക്ഷിച്ച്‌ കാമുകനൊപ്പം താമസം തുടങ്ങിയതും കേസന്വേഷണത്തിന്‌ വഴിത്തിരിവായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക