Image

പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

Published on 20 June, 2018
പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം

വിയന്ന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിഭിന്ന സംസ്‌കാരങ്ങളില്‍ ജീവിക്കുന്നവരുടെ സംഗമ വേദിയായ പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് വര്‍ണ്ണോജ്ജ്വല സമാപനം. രണ്ടു ദിവസം നീണ്ടു നിന്ന മേള ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാനപതി ലൂര്‍ദസ് വിക്‌റ്റോറിയ കുര്‍സെ ഔപചാരികമായി ഉത്ഘാടനം ചെയ്തു.

ഓസ്ട്രിയയിലെ പ്രഥമ എക്‌സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പതിനെട്ടാമത്തെ മേളയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വിയന്നയില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ സംഗീത നൃത്ത മാമാങ്കത്തോടുകൂടി കൊടിയേറിയ ദ്വിദിന മേളയില്‍ നിര
വധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികള്‍ അരങ്ങേറി. ഓരോ പതിനഞ്ച് മിനിട്ടിലും ഉദ്ഗ്രഥനത്തിനും അതാത് സംസ്‌കാരങ്ങളുടെ പൈതൃകത്തെയും വിളിച്ചോതുന്ന വര്‍ണശബളമായ കലാവിനോദ പരിപാടികള്‍ നടന്നു.

മേളയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ഭാരതീയ ആചാരപ്രകാരമുള്ള ഭദ്രദീപം തെളിക്കലും ഉദ്ഘാടന സദസും ശ്രദ്ധേയമായി. തുടര്‍ന്ന് പ്രോസി എക്‌സലന്‍സ് അവാര്‍ഡ് അന്താരാഷ്ട്ര ആണണോവോര്‍ജ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന നൈജീരിയന്‍ ദിയസ്‌പോറ ചെയര്‍മാന്‍ എമി ഓഗുണ്‍ഡിലേയ്ക്ക് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ സ്ഥാനപതി സമ്മാനിച്ചു. ചടങ്ങില്‍ പ്രോസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തുകയും എക്‌സോട്ടിക് ഫെസ്റ്റിവലിന്റെ ജനപ്രിയതയെക്കുറിച്ചും സംസാരിച്ചു.

മാര്‍കൂസ് റൈത്തര്‍ (മേയര്‍), മയാനക് ശര്‍മ്മ (കൗണ്‍സിലര്‍ ഇന്ത്യന്‍ എംബസി), നാട്ടാമ കൂന്‍പോള്‍ (മിനിസ്റ്റര്‍ കൗണ്‍സിലര്‍, റോയല്‍ തായ് എംബസി), ഡോ. ജബമാലൈ (സീനിയര്‍ എക്കണോമിസ്റ്റ് & ഫോര്‍മര്‍ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍, യുഎന്‍), ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി (എംസിസി ചാപ്ലയിന്‍), ഏതാന്‍ ഇന്ദ്ര, ചെയര്‍മാന്‍ ആന്‍ഡ് ഫൗണ്ടര്‍, ഇന്ദ്ര വേള്‍ഡ് കന്പനി, മൗറീന്‍ ഇവന്‍ഗേലിസ്റ്റാ (ഫിലിപ്പീന്‍ കമ്യൂണിറ്റി റെപ്രെസെന്ററ്റീവ്, യൂത്ത് കൗണ്‍സില്‍ വിയന്ന അതിരൂപത), ഡോ. ജോസ് കിഴക്കേക്കര ( മുന്‍ യു.എന്‍ ഉദ്യോഗസ്ഥന്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫെസ്റ്റിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. മലയാളികളുടെ നൃത്തനൃത്യങ്ങളോടെ തുടങ്ങിയ പരിപാടിയില്‍ ആഫ്രിക്ക, കൊളംബിയ, ബ്രസീല്‍, നേപ്പാള്‍, മെക്‌സിക്കോ, തായ്‌ലന്‍ഡ്, ചൈന, പോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവരുടെ സംസ്‌കാര തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

മെഡിറ്റേഷന്‍ ബാന്‍ഡിന്റെ മുദ്ര യോഗയും, ആഫ്രിക്കന്‍ അക്രോബാറ്റ് പ്രകടനവും ഭാരതീയ ക്ലാസിക്കല്‍ നൃത്തങ്ങളോടൊപ്പം അവതരിപ്പിച്ച സംഗീതനിശയും ബോളിവുഡ് വര്‍ക് ഷോപ്പും ബംഗാള്‍, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്നുള്ള പരന്പരാഗത നൃത്തവും കാണികള്‍ ഏറെ ആസ്വദിച്ചു. ഗ്രേഷ്മ പള്ളിക്കുന്നേലും െ്രെബറ്റ് അചിനെക്കെയും പ്രധാന അവതാരകരായിരുന്നു.

രാവിലെ 11 മുതല്‍ രാത്രി 10 വരെ തുടര്‍ന്ന മേളയില്‍ ഏകദേശം എണ്ണായിരത്തിലധികം പേര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 300ല്‍ പരം കലകാരന്മാരുടെ ലൈവ് പരിപാടികള്‍ സമ്മേളനത്തിന്റെ സാംസ്‌കാരിക വൈശിഷ്ട്യം ഏറെ ശ്രേഷ്ഠമാക്കി. ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷകമായിരുന്ന സാം ബ്രിസ്‌ബേ ആന്‍ഡ് ബുഷ്ഫയര്‍ ബാന്‍ഡിന്റെ ലൈവ് സംഗീത നിശയോടുകൂടി മേള സമാപിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക