Image

ഗുജറാത്തിലെ അധ്യാപകര്‍ മദ്യപാനികള്‍: ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി

Published on 15 June, 2018
 ഗുജറാത്തിലെ അധ്യാപകര്‍ മദ്യപാനികള്‍: ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി

പാറ്റ്‌ന: ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ വിദ്യാഭ്യാസ തകര്‍ച്ചയ്‌ക്ക്‌ കാരണം മദ്യപാനികളായ അധ്യാപകരാണെന്ന്‌ ബി.ജെ.പിയുടെ ലോക്‌സഭാ എം.പി മന്‍സുക്‌ വസാവ.

നര്‍മദ ജില്ലയിലെ വാവ്‌ദി ഗ്രാമത്തില്‍ നടന്ന ശാല പ്രവേശനോത്സവത്തില്‍ പങ്കെടുത്ത്‌ സംസാരിക്കവേയാണ്‌ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഇദ്ദേഹം രംഗത്തെത്തിയത്‌.

ചില മേഖലകളില്‍ നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാന്‍ മദ്യപാനികളായ അധ്യാപകര്‍ക്കും കഴിയുന്നില്ലെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതായികൊണ്ടിരിക്കുകയാണ്‌. ജില്ലാതലത്തില്‍ വന്നിരിക്കുന്ന റിസള്‍ട്ടിലും ഇത്‌ പ്രകടമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപേക്ഷിച്ച്‌ ഇവിടുത്തെ മറ്റ്‌ സ്വകാര്യ സ്‌കൂളുകളിലേക്ക്‌ കുട്ടികള്‍ പോകുന്നത്‌.

ഞാനും ഒരു സ്‌കൂള്‍ നടത്തുന്ന വ്യക്തിയാണ്‌. എത്ര മാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ്‌ അതെന്ന്‌ എനിക്കറിയാം. ഇവിടെയുള്ള പല സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും മദ്യപിച്ചാണ്‌ സ്‌കൂളിലെത്തുന്നതും ക്ലാസ്‌ എടുക്കുന്നതും. പലരും ചൂതാട്ടങ്ങളിലും മറ്റും മുഴുകിയിരിക്കും. ഇങ്ങനെയുള്ളവര്‍ എന്ത്‌ മൂല്യമാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പകര്‍ന്നു നല്‍കുക?

ഇവിടെ ഏതാണ്ട്‌ 60-70 ശതമാനം അധ്യാപകര്‍ കടുത്ത മദ്യപാനികളാണ്‌. അടുത്തിടെ ഞാന്‍ ദീദിപാഡ സന്ദര്‍ശിച്ചപ്പോള്‍ സ്‌കൂളുകളില്‍ എങ്ങനെയാണ്‌ അധ്യാപകര്‍ എത്തുന്നത്‌ എന്നതിനെപ്പറ്റി ചിലര്‍ പറഞ്ഞു തന്നു. ഇതുകൊണ്ട്‌ തന്നെയാണ്‌ ജില്ലാ തലത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌ കഴിയാത്തതെന്നും എം.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക