Image

ഭീഷണിഭയന്ന്‌ രക്ഷപ്പെട്ട കമിതാക്കള്‍ക്ക്‌ ഒന്നിച്ച്‌ ജീവിക്കാന്‍ കോടതിയുടെ അനുമതി

Published on 15 June, 2018
ഭീഷണിഭയന്ന്‌ രക്ഷപ്പെട്ട കമിതാക്കള്‍ക്ക്‌ ഒന്നിച്ച്‌ ജീവിക്കാന്‍ കോടതിയുടെ അനുമതി


തൊടുപുഴ: വീട്ടുകാരുടെ ഭീഷണി ഭയന്ന്‌ നാടുവിട്ട കമിതാക്കള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കോടതിയുടെ അനുമതി. യുവതിക്ക്‌ യുവാവിനൊപ്പം പോകാന്‍ ഇടുക്കി മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ അനുമതി നല്‍കിയത്‌.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന്‌ പാലക്കാട്‌ ചെര്‍പ്പുളശ്ശേരിയിലെ സ്റ്റേഷനില്‍ ഹാജരായ യുവാവിനെയും പെണ്‍കുട്ടിയെയും കരിമണ്ണൂരിലേക്ക്‌ കൊണ്ടുവന്നതിനു ശേഷമാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. യുവാവിനെയും സഹോദരിയെയും കൊല്ലുമെന്ന്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ അമ്മയും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ്‌ ഇതരമതസ്ഥരായ യുവാവും പെണ്‍കുട്ടിയും ഒരുമിച്ച്‌ ജീവിക്കാന്‍ നാടുവിട്ടത്‌. ഇതിന്‌ പിന്നാലെയാണ്‌ യുവാവിനെയും കുടംബത്തെയും കൊലപ്പെടുത്തുമെന്ന്‌ ഭീഷണി മുഴക്കി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്‌. ഇരുവരും എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ കുടുംബത്തോടൊപ്പം കൊലപ്പെടുത്തുമെന്നും കോട്ടയത്ത്‌ കൊല്ലപ്പെട്ട കെവിന്റെ അവസ്ഥയായിരിക്കും നിങ്ങള്‍ക്കും ഉണ്ടാകുക എന്നായിരുന്നു ഭീഷണി.

യുവാവിന്റെ പാലക്കാട്ടെ അമ്മാവന്റെ വീട്ടിലേക്കാണ്‌ ഇരുവരും അഭയം തേടിയെത്തിയത്‌. എന്നാല്‍ രണ്ട്‌ പേരും വ്യത്യസ്‌ത മതത്തില്‍പ്പെട്ടവരായത്‌ കൊണ്ട്‌ അമ്മാവന്‍ ചെര്‍പ്പുളശേരി പൊലീസിന്‌ കൈമാറുകയായിരുന്നു.

പൊലീസ്‌ സ്റ്റേഷനില്‍വച്ച്‌ യുവാവ്‌ പങ്കുവച്ച ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലാണ്‌ തനിക്ക്‌ വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും പറയുന്നത്‌. യുവതിയുടെ പിതാവ്‌ ഫോണിലൂടെ വധഭീഷണി സന്ദേശമയച്ചതായി യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. കഴിഞ്ഞ പതിനഞ്ച്‌ ദിവസംമുന്‍പ്‌ പത്രവാര്‍ത്ത കണ്ടില്ലെ ഞാനിനി ജീവിക്കുന്നത്‌ തന്നെ നിങ്ങളെ കൊല്ലാന്‍ വേണ്ടിയാണെന്ന്‌ യുവതിയുടെ പിതാവ്‌ യുവാവിനും സുഹൃത്തുക്കള്‍ക്കുമയച്ച സന്ദേശത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക