Image

മഴക്കാലങ്ങളുടെ ഓര്‍മ്മയിലേക്ക്... (ചെറുകഥ- ബിന്ധ്യ സുബോദ്)

ബിന്ധ്യ സുബോദ് Published on 12 June, 2018
മഴക്കാലങ്ങളുടെ ഓര്‍മ്മയിലേക്ക്... (ചെറുകഥ- ബിന്ധ്യ സുബോദ്)
ചാരു ഫ്ളാറ്റിന്റെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിക്കയാണ്, രാത്രിയേറെയായ് നല്ല മഴയാണ്, നിര്‍ത്താതെ പെയ്യുന്ന മഴ. വൈകുന്നേരം വരെ ചിണുങ്ങി ചിണുങ്ങി മാത്രം പെയ്തോണ്ടിരുന്ന മഴയാണ്, ഇപ്പോ... മഴ എന്നും ചാരുവിന്റെ ബലഹീനതയായിരുന്നു. മഴ എപ്പോഴൊക്കെ പെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചെറുവിരലെങ്കിലും നനയ്ക്കാതിരുന്നിട്ടില്ല ചാരു ഇന്നുവരെ.

രാത്രി മഴ പൊതുവെ എല്ലാവര്‍ക്കും ഇഷ്ടായിരിക്കും, എല്ലാവരും ഉറങ്ങുമ്പോ ചെറു തണുപ്പോടെ ആ മഴയങ്ങനെ നില്‍ക്കും, മഴയുടെ ശബ്ദം അതും നല്ല താളാത്മകമാണ്. ചാരു എല്ലാവരും ഉറങ്ങാനായി കാത്തിരിക്കയാണ്. കാത്തിരിപ്പ് മുഷിയാതിരിക്കാന്‍ കുറേ ഓര്‍മ്മകളുണ്ട് കൂട്ടിന് പണ്ടൊക്കെ മഴക്കാലത്ത് ചാരു മഴയെ ആഘോഷിച്ചിരുന്നതെന്നാല്‍, ഏറ്റവും തല ചാഞ്ഞ തെങ്ങിന്‍ ചുവട്ടിലെ കുളിയായിരുന്നു... തെങ്ങോലയിലൂടെ ഒഴുകിയെത്തുന്ന മഴത്തുള്ളികള്‍ ഒന്നിച്ച് പെയ്യും ഒരു പക്ഷെ ആദ്യത്തെ ഷവ്വര്‍ കുളി അതായിരുന്നു. ഓരോ തെങ്ങും ഓരോരുത്തര്‍ക്ക് അതായിരുന്നു കണക്ക്. ചാരുവിന്റെ മാതാ പിതാക്കളുടെ സഹോദരീ പുത്രികളും കൂട്ടിനുണ്ടായിരുന്നു. ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഏറ്റവും ചെറിയ പ്രായത്തിലെ ഓര്‍മ്മകളില്‍ ഒന്നാണിത്. അതിന് മുമ്പേയുള്ള മഴക്കാലങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചാരുവിന് ഓര്‍മ്മയില്ല...

പിന്നീട് കുറച്ചുകൂടി വലുതായപ്പോ മഴയത്തിറങ്ങാന്‍ ആരും സമ്മതിക്കാതായ കാലത്ത്, കുറച്ചകലെയുള്ള വീട്ടില്‍ നിന്നും കുടിവെള്ളം ശേഖരിക്കാന്‍ പോകുമായിരുന്നു അന്നൊക്കെ, ചാരുവും കൂട്ടരും രാവിലെ തന്നെ കുടവുമായി താഴെ പടിക്കെട്ടില്‍ മഴ വരുന്നുണ്ടോന്നു നോക്കി നിക്കും, ചെറുതായി ചാറുന്നുണ്ടെന്നു കണ്ടാല്‍ ഇറങ്ങിയോടും കുറച്ചെത്തുമ്പോഴേക്കും മഴ നന്നായി പെയ്യും അത് മുഴുവന്‍ നനയും. ചോദിച്ചാല്‍ പറയാല്ലോ മഴ പെട്ടന്ന് ചെയതപ്പോ നനഞ്ഞതാണെന്ന്. ചില സമയങ്ങളില്‍ ചാരുവിന്റെ കാലാവസ്ഥാ നിരീക്ഷണ ഫലം തെറ്റാറുമുണ്ട് ചാറിയ മഴ മുഴുവിപ്പിക്കാതെ പോയ്ക്കളയും, എന്നാലും മോഹം കൊണ്ട് തലയിലൂടെ കിണറ്റിലെ വെള്ളം മുക്കിപ്പാരും എന്നിട്ട് അവിടെ നല്ല മഴയായിരുന്നെന്ന് കള്ളം പറയും. ഇടക്ക് പിടിക്കപ്പെടും തല്ലും കിട്ടും.

മഴക്കാലത്ത് വ്യാപകമായി കണ്ടുവരുന്ന മഴത്തുള്ളി എന്ന മതിലിലും മറ്റും പര്റിപ്പിടിച്ചു വളരുന്ന ചെടിയിലെ മഴത്തുള്ളി കണ്ണിലെഴുതാനും ചാരു മറന്നിരുന്നില്ല.

മഴക്കാലമായാല്‍ ചാരുവിന്റെ വീടിനടുത്തെ പൊട്ടക്കിണറ്റില്‍ വെള്ളം കവിഞ്ഞൊഴുകും. അതൊഴുകി പോകും വഴിയിലെ ചെറിയ വെള്ളക്കെട്ടില്‍ ചെറിയ മീനുകളും ഉണ്ടാകും. കൈ കൊണ്ട് വരെ മീനുകളെ പിടിക്കാന്‍ പററുന്ന അത്രയും മീനുകളും ഉണ്ടായിരുന്നു ആ ചെറിയ ചെറിയ വെള്ളക്കെട്ടില്‍...

നിറഞ്ഞൊഴുകുന്ന കിണറ്റില്‍ വെള്ളം കോരാന്‍ പ്രത്യേകിച്ച് തൊട്ടിയൊന്നും വേണ്ടാത്തതിനാല്‍ കുടത്തോടെ വെള്ളം കോരുന്നതും, അത്യാവശ്യം അപകട സാധ്യതയുണ്ടായിരുന്ന ഓരു ഹോബി കൂടി ചാരുവിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പൊട്ടക്കിണറ്റിലേക്ക് കാലിട്ടിരിക്കുക... ചാരുവിനോ കൂട്ടുകാര്‍ക്കോ ആര്‍ക്കും തന്നെ നീന്തലറിയില്ലതാനും.

സാധാരണ സമയത്ത് എല്ലാസമയവും ആളുകളുണ്ടാകുന്ന അമ്പലക്കുളത്തില്‍ പോലും മഴക്കാലത്ത് ആളുകളുണ്ടാകില്ലെന്നതിനാല്‍ ചാരുവും കൂട്ടരും ആരും അറിയാതെ അമ്പലക്കുളത്തില്‍ പെരും മഴയത്ത് കുളത്തില്‍ കാലിട്ടിരിക്കുമായിരുന്നു.

കാലങ്ങള്‍ കുറച്ചുകൂടി കടന്നപ്പോള്‍ മഴക്കാലങ്ങള്‍ ടെറസ്സുകള്‍ മാത്രം അറിയാന്‍ തുടങ്ങി ചാരുവിനേയും ചാരുവിന്റെ മഴയോടുള്ള ആവേശത്തേയും.തെങ്ങില്‍ നിന്നുറ്റുന്ന വെള്ളത്തിന് പകരം ടെറ്സ്സിന് മുകളില്‍ നിന്ന് താഴേക്ക് വരുന്ന വെള്ളത്തിലേക്കുള്ള മാറ്റം പോലൂം അന്ന് ചാരുവിന് തിരിച്ചറിയാനായിക്കാണില്ല.

പിന്നീട് സുഹൃത്തുക്കളോടൊപ്പം മഴയത്ത് കടലില്‍ കളിക്കാനും തണുത്ത ഐസ്‌ക്രീം കഴിക്കാനും, കുടയില്ലാതെ നടക്കാനും മഴവെള്ളം തമ്മില്‍ തെറുപ്പിക്കാനും ആവേശകരമായ മഴയോര്‍മ്മകള്‍ ചാരുവിനെ നൊമ്പരപ്പിച്ചു... ഇനിയൊരിക്കലും വീണ്ടും ആഘോഷിക്കാന്‍ പറ്റാത്ത നിമിഷങ്ങള്‍...

കാലം കടന്നു പോയപ്പോള്‍ ഇപ്പോ മഴക്കാലത്തെ ബൈക്കിലും കാറിലുമായാണ് ആഘോഷിക്കുന്നത് പലരും, ചാരുവും മഴയത്ത് കാറിലിരിക്കാനും ഒരു ചന്തം തന്നെയാ... നല്ലെ കടുത്ത മഴയാണെങ്കില്‍ ചാരുവിനു ചുറ്റും മഴപെയ്യുന്ന പോലെ... പക്ഷെ ചാരുവിന് മഴയത്ത് ബൈക്കില്‍ പോകാനാണ് കൂടുതലിഷ്ടം ഒരു തുള്ളി മഴവെള്ളം പോലും പാഴാകരുത്, എല്ലാം തന്നിലൂടെ വേണം ഭൂമിയെ പുണരാന്‍... ഏറെ ദൂരം അങ്ങനെ പോകണം. മഴയത്ത് വിജനമായ റോഡിലൂടെ കുടയില്ലാതെ നടക്കാനും ചാരുവിന് ഇഷ്ടമാണ്. മഴ പെയ്യുമ്പോ കടലുകാണാനും പ്രത്യേക ഭംഗിയാണ്... ചാരുവിന് കണ്ടാലും കണ്ടാലും മതിവരില്ല.

അതെ ഇപ്പോ എല്ലാവരും ഉറങ്ങി... ഇന്ന് ചാരുവിന് മഴ നനയണം. ഓര്‍മ്മകളോളം എത്തില്ലെങ്കിലും തീര്‍ത്തും വ്യത്യസ്തമായൊരോര്‍മ്മയെന്നോണം അടുത്ത മഴക്കാലത്തേക്കോര്‍ക്കാന്‍, ടെറസ്സില്‍ നിന്നും മഴ നനയാന്‍...
മഴക്കാലങ്ങളുടെ ഓര്‍മ്മയിലേക്ക്... (ചെറുകഥ- ബിന്ധ്യ സുബോദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക