Image

ഇരുപതുകളില്‍ അവസാനിച്ചു പോയ പ്രേമത്തെക്കുറിച്ചൊരു സ്ത്രീയുടെ ഓര്‍മ്മപ്പുസ്തകം

Published on 12 June, 2018
ഇരുപതുകളില്‍ അവസാനിച്ചു പോയ പ്രേമത്തെക്കുറിച്ചൊരു സ്ത്രീയുടെ ഓര്‍മ്മപ്പുസ്തകം
ഇരുപതുകളില്‍ അവസാനിച്ചു പോയ പ്രേമത്തെക്കുറിച്ചൊരു സ്ത്രീയുടെ ഓര്‍മ്മപ്പുസ്തകം

എല്ലുകളിലും സന്ധികളിലും ആമവാതം വന്നു തൂങ്ങിയ ജീവിത സന്ധ്യയില്‍ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കി. ഒടുക്കം ഒന്ന് മാത്രമേ ശേഷിപ്പായുള്ളൂ. അത് നീയായിരുന്നു.. ചുളിവുകള്‍ വീണു തുടങ്ങിയ സ്വര്‍ണ്ണത്തൊലിയിലെ യൗവ്വനം, നരവീഴുന്ന വെള്ളിവരയെ മാറ്റി നീട്ടിയ കറുത്ത പട്ടുനൂല്‍ മുടിയുടെ സ്‌നേഹഗന്ധം, പ്രാത: കാല പ്രകാശരശ്മി പോലെ ജീവിതത്തെ തണുപ്പിക്കയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നീളക്കണ്ണുകളിലെ പ്രേമം. നനഞ്ഞ ഓറഞ്ചല്ലിപ്പതുപ്പിന്റെ തുപ്പലുമ്മകളില്‍ പകുത്ത് തേയ്ക്കുന്ന കാമം, നെഞ്ചിന്റെ ഇടതുഭാഗത്ത് തലചേര്‍ത്തുവെക്കാന്‍ നീട്ടുന്ന ഹൃദയത്തലയിണയുടെ ജീവത്മിടുപ്പ്. ഓരോ കൂടിച്ചേരലുകളിലും നാവുകൊണ്ട് നിറചിത്രങ്ങള്‍ വരച്ചും പല്ലുകാര്‍ന്ന് ഗുഹാച്ചിത്രങ്ങളുടലില്‍ മുദ്രിതമാക്കിയും നീ തരുന്ന ആഴമുള്ള വേദന.. പ്രാണനറുന്ന് ഊര്‍ന്ന് വരുന്ന ആഹ്ലാദങ്ങളും വിയര്‍ത്ത പുറന്തണുപ്പും. ഉറക്കത്തില്‍ നമ്മളിരു പേരും ഒറ്റ പുതപ്പില്‍ ഒട്ടി, പരസ്പരം ശ്വസിച്ച്, ഉരുകിത്തീരുന്നു.

രാവിലെയില്‍ ഒരു വിളിയാണ് നീ.... നെറ്റിയില്‍ തണുവിരല്‍ കൊണ്ടൊന്നുരതി . മുടിച്ചുരുളുപദ്രവങ്ങളെ ചെവിക്ക് പുറകിലേക്ക് മാടി, കവിളില്‍ മൃദുവായൊരുമ്മ തൊട്ട് നീയെന്റെ ഉണര്‍ച്ചയിലേക്കുള്ള കാത്തിരിപ്പാകുന്നു. ചിലപ്പോള്‍ കാപ്പിപ്പൂ ക്കള്‍ ഒന്നിച്ചു പൂത്ത വയനാടന്‍ പ്രഭാതം, നാട്ടുപശുക്കള്‍ ഇല്ലാത്ത നഗരത്തില്‍, മില്‍മപ്പാലൊഴിച്ച് നീയെനിക്ക് നീട്ടുന്നു. പ്രാതല്‍ വിശപ്പില്‍ ചിലപ്പോള്‍ നീ പാതി വെന്ത കോഴിമുട്ടയുടെ പ്രാക് രുചി. മറിച്ച് പൊട്ടിയ അരി ദോശയിലെ മൊരിഞ്ഞ ചട്ടണിക്കഷണം. വിശപ്പൊടുക്കിയാല്‍ നീ പിന്നെ തണുത്തൊരു ഷവറാണ്. ചാറ്റല്‍ മഴക്കാലങ്ങളുടെ ആഹ്ലാദം നീയെന്റെ നഗ്‌നതയില്‍ അലിവായ് പെയ്യുന്നു. ബേബീ സോപ്പിന്റെ ഉറുമാമ്പഴമണവും പാന്റീന്‍ ഷാമ്പുവിന്റെ രഹസ്യപ്പൂമണവും നീയെന്റെ ഉടല്‍ ചൂടിക്കുന്നു... എന്റെ മുടിയിഴകള്‍ക്കും പിങ്കഴുത്തിനുമിടയിലെ ഇരുട്ടിലാണ് നീ വസന്തം സൂക്ഷിച്ചത്.

ചിലപ്പോള്‍ നീ എന്റെ ഭംഗിയാകുന്നു. ബേബിക്രീമുകളും പൗഡറുമിട്ട് കരിതേച്ച് എന്നെ തിളക്കുന്നു. ചോന്ന പൊട്ടു കുത്തി എന്നെ പെണ്ണാക്കുന്നു. നീലച്ചുട്ടി പതിഞ്ഞ ആയിരം ഉഗ്രനിറങ്ങളില്‍ ഉടുപ്പുകളും പട്ടിന്റെയും പരുത്തിയുടേയും പുതു രഹസ്യങ്ങള്‍ എനിക്ക് നീട്ടുന്നു.

ഞാന്‍ കരയുമ്പോള്‍ സങ്കടപ്പെടുമ്പോള്‍ കഠിന വിഷാദ സമുദ്രത്തില്‍ മുങ്ങിച്ചാവുമ്പോള്‍ നീ പ്രേമക്കനലിലൂതിയ സന്തോഷങ്ങളുമായ് വരുന്നു. എന്റെ സ്വപ്നത്തില്‍ എന്റെ അമ്മയ്ക്ക് പകരം വെച്ചൊരാള്‍ നീയാണ്. ചൂടുവെള്ളം ശമിപ്പിക്കാത്ത വേദനകളെ കാല്‍ കയറ്റി വെച്ചും രാത്രി മുഴുവന്‍ തലോടിയമര്‍ത്തിയും നീയെന്നിലെ രക്തസപ്ത രാത്രികളെ ആശ്വസിപ്പിക്കുന്നു . ഒരു പുരുഷന് കാമുകനും ഭര്‍ത്താവും മകനും അച്ഛനുമാകാന്‍ എളുപ്പമാണ് പക്ഷെ അതൊക്കെ ആയിരിക്കെത്തന്നെ ഉന്മാദിയായൊരു സ്ത്രീയ്ക്ക്, ഉള്ള് കൊണ്ട് നിസ്സഹായയും സദാ ദുര്‍ബലയുമായ ഒരുവള്‍ക്ക് അവളുടെ അമ്മ കൂടിയായിത്തീരുക എളുപ്പമല്ല.... നീയങ്ങനെയാണ്....
തണുപ്പുള്ള മഴ ചാറ്റലിന്റെ ഈറന്‍ പോലൊരാള്‍.... കൊടും ശൈത്യത്തില്‍ ചൂടുപകരുന്ന സൂര്യവെളിച്ചം പോലൊരാള്‍... ഇരുട്ടില്‍ ചന്ദ്ര വെട്ട മുതിര്‍ത്ത് എനിക്ക് കാഴ്ചയായൊരാള്‍.... ഞാനയാളെ സ്‌നേഹിക്കുന്നു.... ഞാനയാളെ പ്രേമിക്കുന്നു..... അയാളെന്റെ ജീവിതത്തില്‍ എന്തല്ല എന്നറിയുന്ന അത്യാഹ്ലാദത്തില്‍.... ഞാനവനെ എന്നിലേക്കു പൂഴ്ത്താന്‍ പ്രേമത്തിന്റെ ആദ്യ മുറിവാകുന്നു ...

എന്റെ രക്തപ്പൂക്കള്‍ കൊണ്ട് വസന്തകാലം ഭൂമിയെ ചോപ്പിച്ചതു പോലെ, അരൂത വിത്ത് കവിളില്‍ സൂക്ഷിച്ചവനെ എന്റെ ഓമനച്ചെറുക്കാ ഞാന്‍ എന്റെ ഓര്‍മ്മ കെട്ട കാലത്ത് നിന്നെ പ്രേമിച്ചു കൊണ്ടേയിരിക്കുന്നു.
മുടികള്‍ വെള്ളി കെട്ടിയും ശബ്ദത്തെ ബധിരതയെടുത്തും കാഴ്ചയെ ആന്ധ്യതിമിരം മൂടല്‍ മങ്ങിച്ചും വാര്‍ദ്ധക്യത്തിന്റെ അസ്ഥികള്‍ നഗ്‌നമായ ഈ നിമിഷത്തിലും പ്രിയനേ ഞാന്‍ നിന്നില്‍ ഇടവകാല ഞാവല്‍മരമായി തളിര്‍ത്ത്, പ്രേമത്തിന്റെ വയലറ്റാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക