അവളുടെ കരഞ്ഞു കുതിര്‍ന്ന മുഖം കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആധിയാണ്. ഈ നിമിഷങ്ങളെ ആ പെണ്‍കുട്ടി എങ്ങനെയാവും അതിജീവിക്കുക?! മൂന്നു വര്‍ഷത്തെ പ്രണയത്തിന്റെയൊടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുന്നു, വീട്ടുകാര്‍ അറിയാതെ നടത്തിയ വിവാഹത്തിന്റെയൊടുവില്‍ മൂന്നാം നാള്‍ അയാള്‍ കൊല്ലപ്പെടുന്നു. അതിക്രൂരമായി അയാളെ കൊലപ്പെടുത്തിയത് ഇരുപത് വര്‍ഷത്തോളം സ്വന്തമായി സ്‌നേഹിച്ചിരുന്നവര്‍, സ്വന്തം വീട്ടുകാര്‍...
ഒരു കൊലപാതകം പോലും ചെയ്യാന്‍ മടിയില്ലാത്ത ബന്ധുക്കളെ ഓര്‍ക്കുമ്പോള്‍ ഭീതി കൊണ്ട് അവളുടെ ഉള്ളില്‍ കടലിരമ്പുന്നുണ്ടാവണം!
മകള്‍ സ്‌നേഹിച്ചതിന്റെ പേരില്‍ , മകന്‍ സ്‌നേഹിച്ചതിന്റെ പേരില്‍, ജാതിയിലും മതത്തിലും താഴ്ന്ന പങ്കാളിയെ ഇല്ലാതാക്കുന്നത് ഒരു പുതിയ നിലപാടല്ല . കാലങ്ങള്‍ മുന്‍പോട്ടു മനുഷ്യര്‍ നടക്കുമ്പോഴും പിന്നോട്ട് നടക്കുന്ന ചിലരുടെ ദുരഭിമാനം എല്ലായ്‌പ്പോഴും പ്രണയം കടന്നു ജാതിയിലും മതത്തിലും ഒക്കെ വന്നു തറയ്ക്കും.
'ആഹ്, അവള് .... ചെക്കന്റെ കൂടെ ഒളിച്ചോടി അല്ലെ....?'
അന്വേഷണത്തിനായി വന്നു ചേരുന്ന നാട്ടിന്‍പുറത്തിന്റെ ഭാഷയില്‍ അമര്‍ത്തി വയ്ക്കപ്പെട്ട സന്തോഷമുണ്ടാകും. സമാധാനത്തോടെ , വലിയ നിലയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വന്നൊരു ഗതിയെ! എന്നൊക്കെ അവര്‍ തലയില്‍ കൈ വച്ച് വിഷമം അഭിനയിച്ചു പങ്കു വയ്ക്കുകയും ചെയ്യും. അവിടെ തകര്‍ന്നു വീഴുന്ന ദുരഭിമാനത്തിനു പിന്നെ കണ്ണുകളില്ല. പോയവള്‍ പോയവളാണ്, അവളോട് ഇനി ഒരു ബന്ധവുമില്ല, അവള്‍ മരിച്ചു പോയവളാണ്, അവളിനി സുഖിച്ചു ജീവിക്കുകയും വേണ്ട... പ്രതികാരം അവളെ കൊണ്ടു പോയവനോടല്ല, ഇത്രയും നാള്‍ കൂടെ ജീവിച്ച മകളോടാണ് . അവള്‍ വിധവയായാലും വേണ്ടില്ല, സുഖിച്ചു ജീവിക്കാന്‍ വിടില്ല! എന്തൊരു നിശ്ചയദാര്‍ഢ്യമായിരിക്കും അപ്പോള്‍ മനസ്സില്‍!
ആ പെണ്‍കുട്ടി ഇനി ആരെയാണ് വിശ്വസിക്കേണ്ടത്? ആരെയാണ് സ്‌നേഹിക്കേണ്ടത്? സ്‌നേഹം ഒരിക്കലും തെറ്റാണെന്ന് അവള്‍ക്ക് ഇന്നേവരെ ആരും പറഞ്ഞു കൊടുത്തിരുന്നില്ല, വായിച്ചിടത്തും കേള്‍ക്കുന്നിടത്തും എല്ലാം സ്‌നേഹത്തിന്റെ പ്രകമ്പനങ്ങള്‍, ജാതിയും മതവും എല്ലാം കടന്നു പ്രണയത്തിന്റെ നെഞ്ചിടിപ്പ് പകരാന്‍ കെല്‍പ്പുള്ള ഒരാള്‍, അവന്‍ അവളെ ചതിച്ചില്ല. മൂന്നു വര്‍ഷം, പൊന്നെ, കരളേ എന്ന് പറഞ്ഞു കൊണ്ടു നടന്നിട്ട്, അവളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞില്ല. പകരം, കൂടെ പോരുന്നോ പെണ്ണെ എന്ന് വിളിച്ചു അവളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി. ചങ്കൂറ്റമുള്ള കാമുകനായിരുന്നു കെവിന്‍. ഇത്രയും പ്രണയത്തോടെ കൈപിടിച്ചവനാണ് മൂന്നാം ദിവസം സ്വന്തക്കാരുടെ ക്രൂരമായ കൈകള്‍ കൊണ്ടു കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട് മരണത്തിലേയ്ക്ക് നടന്നു പോയത്. ഇനി അവനില്ല!
തിരിച്ചു ചെല്ലേണ്ടത് ജനിപ്പിച്ച,പക്ഷെ , കൊല്ലാന്‍ മടിയില്ലാത്ത മനുഷ്യരുടെ അടുത്തേക്കാണ്... ഇപ്പോഴുള്ള നിസ്സംഗമായ ഹൃദയാവസ്ഥകളെ കളഞ്ഞു സത്യത്തിലേക്ക് ചെല്ലുമ്പോള്‍ അവള്‍ മനസ്സിലാക്കും മതത്തിനും അഭിമാനത്തിനും മീതെ ആയിരുന്നില്ല സ്‌നേഹമെന്ന്, അത് അവള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തത് ബന്ധുക്കളും. ഇല്ല, ഇനി ആ പെണ്‍കുട്ടിയ്ക്ക് ആരെയും സ്‌നേഹിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല... അമ്മയോടും അച്ഛനോടും ബന്ധുക്കളോടും നിരന്തരമായ ഉള്‍ഭീതിയില്‍ അവള്‍...
അന്യായത്തിനും അനീതിയ്ക്കും എതിരെ എന്തെങ്കിലും ഫലം കിട്ടുമെന്ന് കരുതി അവള്‍ ചെന്ന് മുട്ടി വിളിച്ചത് സംസ്ഥാന പോലീസിന്റെ ഓഫീസിലാണ്. മറ്റെവിടെയാണ് ചെല്ലേണ്ടത്? പ്രണയിച്ചവനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്നു അവള്‍ക്ക് ഉറപ്പായിരുന്നു, പക്ഷെ അതൊക്കെ പറഞ്ഞിട്ടും പോലീസ് ഒരു സ്ത്രീയുടെ ഭാഗം പറഞ്ഞില്ല, അവളുടെയൊപ്പം നിന്നില്ല. സ്റ്റേഷനിലെ ഇടനാഴിയില്‍ അവള്‍ തല കുമ്പിട്ട്, കരഞ്ഞു കലങ്ങി എത്ര നേരം നിന്നിട്ടുണ്ടാവണം! ഒടുവില്‍ ഇനി അവന്‍ തിരിച്ചു വരാത്ത ലോകത്തേയ്ക്ക് മടങ്ങിയെന്നറിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക് കേരളത്തിലെ നീതി വ്യവസ്ഥയോടും ഉള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കണം. സഹായിക്കാന്‍ ആരുമില്ലാത്തവളായി ഏറ്റവും നിസ്സംഗയായി അവള്‍ തനിച്ചായിപ്പോയി. ഇനി അവള്‍ക്ക് എവിടെ നിന്നും നീതി ലഭിക്കാനാണ്! ഗാന്ധിനഗറിലെ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത മുഖം രക്ഷിച്ച പോലീസ് വകുപ്പിന് ലജ്ജ തോന്നുന്നില്ലേ എന്നല്ലാതെ എന്താണ് വേറെ ചോദിയ്ക്കാന്‍! അല്ലെങ്കിലും നാളുകളേറെയായി പോലീസ്, നിയന്ത്രണം നഷ്ടപ്പെട്ടു പല ജീവനുകള്‍ക്കും ഉത്തരം നല്കാനാകാതെ തല കുമ്പിട്ട് നില്‍ക്കുക തന്നെയാണല്ലോ...
പ്രണയിച്ചാണ് വിവാഹം കഴിച്ചത്, ജാതിയ്ക്കും വ്യത്യാസമുണ്ടായിരുന്നു. പൊട്ടലിന്റെയും ചീറ്റലിന്റെയും അപ്പുറം സ്‌നേഹത്തിന്റെ വില മനസ്സിലാക്കുന്ന സ്വന്തക്കാര്‍ .. ഹോ, അതെന്തൊരു പ്രിവിലേജായിരുന്നു! മതമല്ല മനുഷ്യനാണ് വലുതെന്നു കണ്ടെത്തുമ്പോള്‍ സ്‌നേഹത്തിനും വിശ്വാസത്തിനും അതിര്‍ത്തികളില്ലാതാകുന്നു. പക്ഷെ കണക്കും ബിസിനസും സയന്‌സുമൊക്കെ പഠിച്ച കൂട്ടത്തില്‍ സ്‌നേഹത്തെ കുറിച്ച് പഠിക്കാനാകാതെ പോയ പല മനുഷ്യരില്‍ പെട്ടവരായിപ്പോയല്ലോ കെവിന്‍ നിന്നെ കൊന്നവര്‍! നാളെ ഒരുപക്ഷെ ഈ കേസില്‍ നിന്നും അവര്‍ പതിവ് പോലെ രക്ഷപെട്ടേക്കാം, എന്നിരുന്നാലും സ്‌നേഹം നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിസ്സംഗത മരണത്തില്‍ പോലും അവരെ വെറുതെ വിടുമെന്ന് തോന്നുന്നില്ല.
ദുരഭിമാനക്കൊല ആവര്‍ത്തിക്കപ്പെടുന്നു. അടുത്ത് തന്നെ ഇത് എത്രാമത്തെയാണ്! നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ദുരാചാരങ്ങളുടെ പ്രേതാത്മാക്കള്‍ ഇപ്പോഴും ഈ നൂറ്റാണ്ടിലും മനുഷ്യരില്‍ അലഞ്ഞു നടക്കുന്നുണ്ടെന്നറിയുമ്പോള്‍ ലജ്ജ തോന്നുന്നു. അവനവന്‍ ചെയ്യുന്ന ജോലിക്കനുസരിച്ചു വിഭജിക്കപ്പെട്ട ജാതി വ്യവസ്ഥ നിറത്തിലും ജാതിക്കോളത്തിലും മാറ്റി നിര്‍ത്തി മനുഷ്യര്‍ അവഗണിക്കപ്പെടുമ്പോള്‍ അത് സ്‌നേഹത്തിലേക്കും വന്നെത്തുന്നു. മനുഷ്യര്‍ മാറ്റി നിര്‍ത്തപ്പെടുന്നു, കെട്ടിയിടപ്പെടുകയും മര്‍ദ്ദിക്കപ്പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്നു. നിയമത്തെ നിസ്സാരമായി അവഗണിച്ചു നിറവും ജാതി മേല്‍ക്കോയ്മയും അധികാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഇനിയുമെത്ര ദുരഭിമാനക്കൊല ന്യൂ ജനെറേഷനായി എന്നഭിമാനിക്കപ്പെടുന്ന മലയാളികള്‍ കാണണം! അനാഥരാക്കപ്പെടുന്ന സ്‌നേഹങ്ങളുടെ ശാപങ്ങള്‍ നമ്മുടെ തലയ്ക്കു മീതെയുണ്ടെന്നോര്‍ക്കണം ഓരോ നിമിഷവും.
ആ പെണ്‍കുട്ടിയുടെ താഴ്ന്ന മുഖം, ചിലമ്പിച്ച ശബ്ദം എല്ലാം ചങ്കിലേയ്ക്കടിച്ചു കയറുന്നു. ഓരോ മനുഷ്യനും സ്വയം സംസാരിക്കണം, ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ സ്‌നേഹത്തെയും മനുഷ്യനെയും വേര്‍തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മനസിലാകില്ല, കെവിന്റെ മരണം നിങ്ങളെ സംഭ്രമിപ്പിക്കില്ല. അവളുടെ അനാഥത്വവും ഭീതിയും ഊഹിക്കാന്‍ പോലും കഴിയുകയുമില്ല.
കരച്ചില് വരുന്നു...
ചുറ്റുമുള്ള ലോകം ഇത്രമേല്‍ സ്‌നേഹരാഹിത്യമുള്ളവരുടേതുമായിപ്പോയല്ലോ!
കോഴിക്കോട്ട് ഇതു പോലെ ഒരു പെണ്‍കുട്ടി ഓടിപ്പോയി. പയ്യനെയും കുടുംബക്കാരെയും പോലീസ് വിരട്ടി. പയന്റെ് ചെട്ടന്‍ ആത്മഹത്യ ചെയ്തു.
കാമുകന്റെ വീട്ടില്‍ കക്കൂസ് പോലുമില്ലത്രെ. പിന്നെ നാട്ടുകാര്‍ ഒരു കുഴി കക്കൂസ് തീത്തു കൊടുത്തു.
അപ്പനും കുടുംബവും തിരിഞ്ഞു നോക്കാത്തതില്‍ അവരെ പഴിക്കണ്ടല്ലൊ.
വനിതാ എഴുത്തുകാരികളാണു ഈ ദുരന്ത പ്രണയങ്ങളെ വാഴ്ത്തുന്നത്. കുടുംബം നോക്കാന്‍ കഴിവില്ലാത്തവര്‍ പ്രേമിക്കാന്‍ പോകരുത്
ഇപ്പോള്‍ കേരളത്തിലെ ഓരോ കുടുംബത്തിലും സ്ത്രീകളുടെ സ്വാതന്ത്യം കുറഞ്ഞു. അച്ചനമ്മമാര്‍ പെണ്മക്കളെ സംശയത്തോടെ നോക്കുന്നു.
ഇത്തരം തെറ്റായ സ്ഥിതിക്കു കാരണക്കാരി എന്തോ മഹാകാര്യം ചെയ്തു എന്ന് എഴുതരുതേ.