Image

വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 28 May, 2018
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ 2018 ഒക്ടോബര്‍ പതിനാലാം തിയതി വിശുദ്ധനായി വാഴിക്കുന്ന വിവരം ഫ്രാന്‍സീസ് മാര്‍പ്പാപ്പ ലോകത്തെ അറിയിച്ചു കഴിഞ്ഞു. ഗര്‍ഭത്തില്‍ തന്നെ മാരകമായ അസുഖം ബാധിച്ചിരുന്ന ഒരു കുട്ടിയുടെ 'അമ്മ', പോള്‍ ആറാമന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും കുട്ടിയും അമ്മയും പൂര്‍ണ്ണ സുഖം പ്രാപിക്കുകയും ചെയ്തുവെന്ന അത്ഭുത രോഗശാന്തിയെപ്പറ്റി വത്തിക്കാന്‍ സ്ഥിതികരിച്ചിരിക്കുന്നു. അമ്മയുടെ ജീവനും അപകടമെന്ന് കണ്ട് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടിട്ടും ആ സ്ത്രീ സമ്മതിച്ചില്ല. അവര്‍ പ്രതീക്ഷകള്‍ കൈവിടാതെ പോള്‍ ആറാമന്റെ ജന്മസ്ഥലത്തു തീര്‍ഥാടനം നടത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആരോഗ്യവതിയായ ഒരു കുട്ടിയെ അവര്‍ പ്രസവിക്കുകയും അമ്മയുടെയും കുട്ടിയുടെയും രോഗം മാറുകയും ചെയ്തുവെന്നു  സാക്ഷ്യപ്പെടുത്തുന്നു. അത്ഭുതകരമായ ഈ രോഗ ശാന്തിയെപ്പറ്റിയുള്ള വാര്‍ത്ത വത്തിക്കാന്‍ സ്ഥിതികരിക്കുകയും ചെയ്തു.

1897 സെപ്റ്റംബര്‍ ഇരുപത്തിയാറാം തിയതി വടക്കേ ഇറ്റലിയില്‍ ബ്രെസ്‌സിയാ എന്ന സ്ഥലത്ത് ഭാവി മാര്‍പ്പാപ്പായായ 'ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി' ജനിച്ചു. മാര്‍പാപ്പായായ ശേഷമാണ് 'പോള്‍ ആറാമന്‍' എന്ന പേര് സ്വീകരിച്ചത്. മോണ്ടിനിയുടെ പിതാവ് ജോര്‍ജിയോ മോണ്ടിനി (ഏശീൃഴശീ ങീിശേിശ) ഒരു വക്കീലും ജേര്‍ണലിസ്റ്റുമായിരുന്നു. കത്തോലിക്ക പ്രവര്‍ത്തന സമിതിയുടെ ഡൈറക്റ്ററും ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗവുമായിരുന്നു. 'അമ്മ ജിയുഡെറ്റാ അല്‍ഖിസി (ഏശൗറലേേമ അഹഴവശശെ) സാധാരണ ഒരു ഗ്രാമീണ വീട്ടമ്മയുമായിരുന്നു. ജിയോവാന്നി മോണ്ടിനിക്ക് രണ്ടു സഹോദരന്മാരുമുണ്ടായിരുന്നു. അവരില്‍ ഫ്രാന്‍സികോ മോണ്ടിനി (എൃമിരലരെീ ങീിശേിശ) ഒരു ഡോക്ടറും രണ്ടാമത്തെ സഹോദരന്‍ ലോഡോവികോ മോണ്ടിനി ഒരു വക്കീലും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. 1897 സെപ്റ്റംബര്‍ മുപ്പതാം തിയതി ശിശുവായിരുന്ന  മോണ്ടിനിയെ  മാമ്മോദീസ മുക്കി.

കുഞ്ഞായിരിക്കുമ്പോള്‍ മോണ്ടിനി അസുഖം ബാധിച്ച ഒരു കുട്ടിയായിരുന്നു. ചെറുപ്പകാലങ്ങളില്‍ അനാരോഗ്യം മൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നത്, സ്വന്തം വീട്ടിലിരുന്നുകൊണ്ടുള്ള പഠനത്തില്‍ക്കൂടിയായിരുന്നു. പിന്നീട് അദ്ദേഹം ബ്രേസിയയില്‍ പഠിച്ചു. ഭൂരിഭാഗം ഇറ്റാലിയന്‍ കുട്ടികളെപ്പോലെ മോണ്ടിനിയെ മാതാപിതാക്കള്‍ കര്‍ശനമായ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തി.  1916ല്‍ സെമിനാരിയില്‍ പുരോഹിതനാകാന്‍ ചേര്‍ന്നു, 1920 മെയ് ഇരുപത്തിയൊമ്പതാം തിയതി പൗരാഹിത്യം സ്വീകരിച്ചു. ഉന്നത പഠനത്തിനായി മോണ്ടിനിയെ അദ്ദേഹത്തിന്റെ ബിഷപ്പ് റോമ്മിലയച്ചു. 1920ല്‍ അദ്ദേഹം പുരോഹിതനായപ്പോള്‍ മുതല്‍ വിശ്രമമില്ലാതെ സഭയുടെ ഔദ്യോഗികമായ ജോലികളില്‍ വ്യാപൃതനായിരുന്നു. ഫാദര്‍ മോണ്ടിനി തന്റെ പൗരാഹിത്യ ജീവിതത്തില്‍ ഒരിക്കലും ഒരു പള്ളി വികാരിയായി ജോലിചെയ്തിട്ടില്ല.

വത്തിക്കാന്റെ വാര്‍സോയിലുള്ള നയതന്ത്ര കാര്യാലയത്തില്‍ ജോലിയാരംഭിച്ചു. എന്നാല്‍ കൂടെ കൂടെയുള്ള അസുഖം നിമിത്തം അദ്ദേഹം വീണ്ടും അതേ വര്‍ഷം തന്നെ റോമ്മിലേക്ക് മടങ്ങി വന്നു. പിന്നീട് 1922 മുതല്‍ വത്തിക്കാന്‍ സെക്രട്ടറിയേറ്റിലായിരുന്നു ജോലി. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായുടെ ഏറ്റവും അടുത്ത സഹകാരിയായി പ്രവര്‍ത്തിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികളില്‍നിന്നും റോമന്‍ യഹൂദരെ രക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

റോമിലെ യുവാവായ ഈ പുരോഹിതന്‍ ജോലിക്കാര്യങ്ങളില്‍ കഴിവുകള്‍ പ്രകടിപ്പിച്ചതുകൊണ്ടും കഠിനമായ പ്രയത്‌നം കൊണ്ടും സ്ഥാനക്കയറ്റങ്ങള്‍ വഴി വത്തിക്കാന്റെ സുപ്രധാനങ്ങളായ കാര്യാലയ ചുമതലകളുടെ മേധാവിയായും പ്രവര്‍ത്തിച്ചു. ഒരു സ്വതന്ത്ര സര്‍ക്കാരിനെപ്പോലെ വത്തിക്കാന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളും ഏറെയുണ്ടായിരുന്നു. മുപ്പതു വര്‍ഷത്തോളം 'മോണ്ടിനി' വത്തിക്കാനിലെ വിവിധ തസ്തികകളില്‍ ജോലിചെയ്തു. അവസാനം വത്തിക്കാന്‍ സെക്രട്ടറിയേറ്റിന്റെ മേധാവിയുമായി. 1953ല്‍ കര്‍ദ്ദിനാളാകാന്‍ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും സ്വീകരിച്ചില്ല. 1954ല്‍ പന്ത്രണ്ടാം പിയൂസ് അദ്ദേഹത്തെ മിലാനിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. 1958ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍  കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കും ഉയര്‍ത്തി. 1963ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ മരണശേഷം കര്‍ദ്ദിനാള്‍ സംഘം മോണ്ടിനിയെ അടുത്ത മാര്‍പാപ്പയായി തിരഞ്ഞെടുത്തു. 1963ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുത്തതുമുതല്‍ 1978ല്‍ മരിക്കുന്ന വരെയുള്ള കാലഘട്ടം കത്തോലിക്കാ സഭയുടെ ഏറ്റവും നിര്‍ണ്ണായക നാളുകളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായിരുന്നു.

പോള്‍ ആറാമന്‍ മാര്‍പാപ്പ, മാര്‍പാപ്പയായി സ്ഥാനമേറ്റപ്പോള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആദ്യത്തെ സഭാസമ്മേളനം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആധുനിക ലോകവുമായി സഭയെ എങ്ങനെ നയിക്കാമെന്നുള്ള വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. വത്തിക്കാന്‍ സുന്നഹദോസില്‍ അംഗങ്ങളുടെയിടയില്‍ തീവ്ര വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കാന്‍ ഒരു വിഭാഗവും പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഗമനാശയങ്ങളുമായി വാദിക്കുന്ന മറ്റൊരു വിഭാഗവും സുന്നഹദോസിന്റെ ചര്‍ച്ചകളുടെ പ്രത്യേകതകളായിരുന്നു.

ഇറ്റലിക്ക് പുറത്തുള്ള രാജ്യങ്ങളില്‍ സഞ്ചരിച്ച ആദ്യത്തെ മാര്‍പ്പാപ്പയും അദ്ദേഹമായിരുന്നു. പറക്കുന്ന മാര്‍പാപ്പായെന്നും അറിയപ്പെട്ടിരുന്നു. അഞ്ചു ഭൂകണ്ഡങ്ങളിലായി പത്തൊമ്പതു രാജ്യങ്ങള്‍  സന്ദര്‍ശിച്ചിട്ടുണ്ട്. അക്കൂടെ മിഡില്‍ ഈസ്റ്റ്, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്ത്യ, ഫിലിപ്പിയിന്‍സ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും തുറസായ സ്ഥലങ്ങളില്‍ കാണാന്‍ താല്പര്യപ്പെട്ടിരുന്നു. 1970ല്‍ ചൈനയുടെ അടുത്തുള്ള ഹോങ്കോങ്ങിലും സന്ദര്‍ശനം നടത്തി. ഹോങ്കോങ് ചൈനയുടെ ഭാഗമായിരുന്നെങ്കിലും അന്ന് ആ രാജ്യം ബ്രിട്ടന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. മാവോ സേതുങ്ങിനെ നിരാശപ്പെടുത്താന്‍ കഴിയാത്തതു കൊണ്ട് ഹോങ്കോങ്ങിലെ പ്രസിഡന്റ് അദ്ദേഹത്തെ ഔദ്യോഗികമായി സ്വീകരിക്കാന്‍ വന്നില്ല.

1970 നവംബര്‍ ഏഴാം തിയതി പോള്‍ ആറാമന്‍ മാര്‍പാപ്പാ ഫിലിപ്പൈന്‍സിലുള്ള മനിലായില്‍ എത്തി. ജനക്കൂട്ടത്തിനിടയില്‍നിന്ന് ഒരു ബൊളീവിയന്‍ മനുഷ്യന്‍ മാര്‍പാപ്പയെ കത്തികൊണ്ട് വധിക്കാനായി എത്തി. എന്നാല്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തു നിന്ന ഷിക്കാഗോയിലെ ആറടിയില്‍ക്കൂടുതല്‍ പൊക്കവും അതിനൊത്ത ശരീരവുമുള്ള സുഹൃത്ത് 'ഫാദര്‍ പോള്‍ മാര്‍സിങ്കസ്' (ജമൗഹ ങമൃരശിസൗ)െ തക്ക സമയത്ത് പ്രതിരോധിച്ചതുകൊണ്ടു മാര്‍പാപ്പായുടെ ജീവന്‍ രക്ഷപെട്ടു. മാര്‍സിങ്കസിന്റെ ഈ സാഹസികപ്രവര്‍ത്തിക്ക് പിന്നീടുള്ള കാലങ്ങളില്‍ വലിയ വിലയും കൊടുക്കേണ്ടി വന്നു.  വത്തിക്കാനിലുള്ള അഴിമതികള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍  മുഴുവനായിത്തന്നെ പില്‍ക്കാലങ്ങളില്‍ മാര്‍പാപ്പായ്ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടിയും വന്നു.

ദരിദ്രരോടുള്ള സമീപനത്തില്‍ പോള്‍ ആറാമനും ഫ്രാന്‍സീസ് മാര്‍പാപ്പായുമായി വളരെയേറെ സാമ്യങ്ങളുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പായായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച കിരീടം വില്‍ക്കുകയും ഒരു മാര്‍പാപ്പാ രാജാവല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്നു നിരകളിലായുള്ള കിരീടം വിറ്റ വകയില്‍ ലഭിച്ച പണം കല്‍ക്കട്ടയിലെ മദര്‍ തെരേസ സമൂഹത്തിനു നല്‍കുകയും ചെയ്തു. അന്നുമുതല്‍ ഒരു മാര്‍പാപ്പാമാരും അധികാരചിന്ഹമായി കിരീടം ധരിച്ചിട്ടില്ല. അമേരിക്കയിലെ കത്തോലിക്കാ സമൂഹം മാര്‍പാപ്പായുടെ കിരീടം ഒരു മില്യണ്‍ ഡോളറിനു വിലയ്ക്ക് വാങ്ങുകയും ചെയ്തു. വാഷിംഗ്ടണ്‍ ഡീസിയില്‍ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയില്‍  കിരീടം സൂക്ഷിച്ചിരിക്കുന്നു. ഇന്ത്യയില്‍ സന്ദര്‍ശിച്ച വേളയില്‍ 'റോള്‍സ് റോയിസ്' കാര്‍ അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുകയുണ്ടായി. അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിപോയപ്പോള്‍ 'കാര്‍' മദര്‍ തെരാസായുടെ സാധുക്കള്‍ക്കായുള്ള ഫണ്ടിലേക്ക് നല്കുകയാണുണ്ടായത്. ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്ക് ലഭിച്ച വിലപിടിപ്പുള്ള 'ലാംബര്‍ഗിനി' കാറും ഇറാക്കിലെ സാധു ജന ഫണ്ടിലേക്ക് സംഭാവന നല്‍കിയതും എടുത്തു പറയേണ്ടിയിരിക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ പോള്‍ മാര്‍പാപ്പയും  വത്തിക്കാന്റെ ആഡംബരങ്ങള്‍ കുറച്ചിരുന്നു. മാര്‍പാപ്പായ്ക്ക് വേണ്ടിയുള്ള സ്വിസ് പട്ടാളക്കാരുടെ അംഗസംഖ്യയിലും ഗണ്യമായി കുറവ് വരുത്തി.

ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് എണ്‍പതു വയസു തികഞ്ഞപ്പോള്‍ അദ്ദേഹം പോള്‍ ആറാമന്‍ ധരിച്ചിരുന്ന ലളിതമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടായിരുന്നു ഞായറാഴ്ച കുര്‍ബാന ചൊല്ലിയത്. പോള്‍ മാര്‍പാപ്പായുടെ വെള്ളി വടി ഫ്രാന്‍സീസ് മാര്‍പാപ്പാ അന്ന് കൈകളില്‍ ഊന്നിയിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പായെപ്പോലെ പോള്‍ മാര്‍പ്പാപ്പയ്ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. പോള്‍ മാര്‍പാപ്പാ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സെമിനാരി കാലങ്ങളില്‍ സ്വന്തം വീട്ടിലായിരുന്നു കൂടുതല്‍ കാലങ്ങളും ചെലവഴിച്ചിരുന്നത്. അതുപോലെ ഫ്രാന്‍സീസ് മാര്‍പാപ്പയും കുഞ്ഞായിരുന്ന കാലങ്ങളില്‍ അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളില്‍ ഒന്ന് ഏതോ അണുബാധ കാരണം പ്രവര്‍ത്തനരഹിതമായിരുന്നു.

196265 കാലങ്ങളില്‍ മാര്‍പ്പാപ്പായുടെ നിര്‍ദ്ദേശപ്രകാരം വത്തിക്കാനില്‍ മെത്രാന്മാരുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു. ആഗോള തലത്തില്‍ നിലനിന്നിരുന്ന ലത്തീന്‍ ഭാഷയിലുള്ള കുര്‍ബാനയ്ക്കു  പകരം അതാത് നാട്ടു ഭാഷകളില്‍ കുര്‍ബാന അര്‍പ്പിക്കാനുള്ള തീരുമാനമാവുകയും ചെയ്തു. അല്മായര്‍ക്കും സഭയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളും പങ്കാളിത്തങ്ങളും നിര്‍ദ്ദേശിച്ചിരുന്നു. മറ്റുള്ള സഭകളുമായി ഐക്യവും ബന്ധവും സ്ഥാപിക്കാന്‍ വിപ്ലവകരങ്ങളായ മാറ്റങ്ങളും സൃഷ്ടിച്ചിരുന്നു. യഹൂദ ജനതയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ലഘൂകരിക്കാനും സാധിച്ചു. നൂറ്റാണ്ടുകളായി  ക്രിസ്തുവിന്റെ മരണത്തില്‍ യഹൂദര്‍ ഒന്നടങ്കം കുറ്റക്കാരെന്നുള്ള പഴിചാരലുകള്‍ അവസാനിപ്പിക്കുകയും ചെയ്തു. മുന്‍കാല സഭാ പിതാക്കന്മാരുടെ നിരവധി വിശ്വാസങ്ങള്‍ക്കു  മാറ്റങ്ങള്‍ വരുത്തിയ പോള്‍ ആറാമന്റെ കാലടികളാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പയും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സഭയെ കൂടുതല്‍ ചൈതന്യവത്താക്കാനുള്ള ഫ്രാന്‍സീസ് മാര്‍പാപ്പായുടെ ശ്രമങ്ങളും പോള്‍ തുടങ്ങി വെച്ച അതേ വഴികളില്‍ക്കൂടിയായിരുന്നു.

രണ്ടാം വത്തിക്കാന്‍ സുന്നഹദോസില്‍ ലൈംഗിക കാര്യങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ പോള്‍ മാര്‍പ്പാപ്പ നിലവിലുള്ള പാരമ്പര്യ വിശ്വാസങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവദിക്കില്ലായിരുന്നു. അതില്‍ കത്തോലിക്കാ ലോകം മാര്‍പാപ്പായുടെ ഈ കടുംപിടുത്തത്തില്‍ നിരാശരായിരുന്നു. പോള്‍ മാര്‍പാപ്പ തന്നെ സ്വന്തം താല്‍പ്പര്യം അനുസരിച്ച് ഒരു കമ്മീഷനെ നിയമിക്കുകയും കമ്മീഷന്‍ ജനന നിയന്ത്രണത്തിനെതിരായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഭൂരിഭാഗവും സഭയുടെ ഗര്‍ഭനിരോധനത്തെ സംബന്ധിച്ചുള്ള നയങ്ങളെ അനുകൂലിക്കുകയും ചെയ്തു. 'മാനുഷിക ജീവിത'മെന്ന അര്‍ത്ഥത്തില്‍ 'ഔാമിമല ഢശമേല' എന്ന സഭയുടെ വിജ്ഞാന പത്രിക പോള്‍ മാര്‍പാപ്പാ തയ്യാറാക്കി. കൃത്രിമ ജനന നിയന്ത്രണത്തെപ്പറ്റിയുള്ള സഭയുടെ പഠനം ഈ വിജ്ഞാപനം അനുസരിച്ച് ഇന്നും പിന്തുടരുന്നു. മനുഷ്യ ജീവിതം സംരക്ഷിക്കലും അതുവഴി വിശ്വാസത്തെ സംരക്ഷയ്ക്കലും സഭയുടെ കാതലായ വിഷയങ്ങളായി അദ്ദേഹം പാലിച്ചു വന്നിരുന്നു.

പോള്‍ മാര്‍പാപ്പായുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ഒന്ന് 1978ലെ വസന്തകാലത്തില്‍ അദ്ദേഹത്തിന്റെ ഉറ്റമിത്രമായിരുന്ന മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി 'എല്‍ദോ മോറോ' യെ 'റെഡ് ബ്രിഗേഡ്‌സ്' എന്ന ഭീകര സംഘടന തട്ടിക്കൊണ്ടു പോയതായിരുന്നു. അദ്ദേഹം ഭീകരരോട് എല്‍ദോ മോറോയെ യാതൊരു ഉപാധികളുമില്ലാതെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാറിന്റെ പുറകില്‍ ബുള്ളറ്റുകള്‍ തറച്ച അദ്ദേഹത്തിന്റെ ശവ ശരീരം കണ്ടെത്തുകയായിരുന്നു. പോള്‍ മാര്‍പാപ്പാ കാര്‍മ്മികനായി നടത്തിയ സ്‌റ്റേറ്റ് ശവ സംസ്‌ക്കാര ചടങ്ങുകളില്‍ 'മോറോ കുടുംബം' സംബന്ധിച്ചില്ല. ഉപാധികളൊന്നുമില്ലാതെ മോചിപ്പിക്കണമെന്ന വ്യവസ്ഥയില്‍ ഉറച്ചു നിന്നതുകൊണ്ടാണ് മോറോയുടെ  മരണം സംഭവിച്ചതെന്ന് കുടുംബം വിശ്വസിക്കുന്നു. ഭീകരരുടെ ഡിമാന്റുകള്‍ ചെവികൊണ്ടിരുന്നുവെങ്കില്‍ ഒരു പക്ഷെ പൊലിഞ്ഞുപോയ മോറോയുടെ ജീവിതം രക്ഷിക്കാമായിരുന്നുവെന്നു കുടുംബം വിശ്വസിക്കുന്നു.

രണ്ടാംവത്തിക്കാന്‍ കൗണ്‍സിലില്‍ 2500 ബിഷപ്പുമാരുടെ വ്യത്യസ്ത അഭിപ്രായങ്ങളിലും ഒരു പൊതു അജണ്ട തയ്യാറാക്കാനും അദ്ദേഹത്തിനു സാധിച്ചു. സഭയുടെ തത്ത്വങ്ങളെ ബലികഴിക്കാതെ അവര്‍ക്കിടയില്‍ ഒരു മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാനും സാധിച്ചു. ആയിരത്തില്‍പ്പരം വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന ഓര്‍ത്തോഡോക്‌സ് സഭയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ലഘുകരിക്കാനും സഭകള്‍ തമ്മിലുള്ള അകലം കുറക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനുമായുളള കൂടിക്കാഴ്ചയും ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. മതങ്ങള്‍ തമ്മിലുള്ള എല്ലാ വിധമുള്ള സൗഹാര്‍ദ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള വഴികള്‍ ഒരുക്കുകയും ചെയ്തു.

ഹൈന്ദവ വേദാന്തിയായ 'സ്വാമി ചിന്‍മോയ', പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ഒരു ആരാധകനായിരുന്നു. വത്തിക്കാനില്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ ചിന്‍മോയ എഴുതിയ മൂന്നു പുസ്തകങ്ങള്‍ അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. 'താങ്കള്‍ തന്ന ആത്മാവിന്റെ ഗീതങ്ങളടങ്ങിയ പുസ്തകങ്ങള്‍ വായിക്കുമെന്നും' മാര്‍പാപ്പ സ്വാമി ചിന്‍മോയ്ക്ക് ഉറപ്പു കൊടുത്തു. ചിന്മയോ മാര്‍പാപ്പായോട് പറഞ്ഞു, 'ഞാന്‍ അങ്ങയുടെ ചിന്തകളില്‍ ആകൃഷ്ടനാണ്. അങ്ങ് പറയുന്നു, ഭൗതികതയും ആത്മീയതയും ഒരേ ദിശയില്‍ പരസ്പ്പരം ബന്ധിച്ച് സഞ്ചരിക്കുന്നു. എന്റെ എളിയ ചിന്തകളും അതു തന്നെയാണ്. മനസ്സിനുള്ളിലെ ഉത്കടമായ അഭിലാഷങ്ങളും ആഗ്രഹങ്ങളും ബാഹ്യവും ഭൗതികമായ ജീവിതവും ദൈവികമായ സാക്ഷാത്ക്കരണത്തില്‍ക്കൂടി ഒത്തു ചേര്‍ന്നു പോവണം.' മാര്‍പാപ്പ പറഞ്ഞു, 'അങ്ങയുടെ താത്ത്വിക ചിന്തകളെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ക്രിസ്ത്യന്‍ ജീവിതവും ഹിന്ദു ജീവിതവും ഒരേ നദിയില്‍ക്കൂടി ഒരേ ഒഴുക്കില്‍ക്കൂടി ഒന്നായി സഞ്ചരിക്കണം. അങ്ങയുടെ സന്ദേശവും എന്റെ സന്ദേശവും ഒന്നുതന്നെയാണ്.' ഒരു വര്‍ഷം കഴിഞ്ഞു ചിന്മയോ രണ്ടാമതും വത്തിക്കാനില്‍ എത്തിയപ്പോള്‍ മാര്‍പാപ്പ പറഞ്ഞു, 'ഞാന്‍ വാക്കു തന്നപോലെ അങ്ങയുടെ എല്ലാ പുസ്തകങ്ങളും വായിച്ചു. മനസുനിറയെ സന്തോഷവുമുണ്ടായി. ഞാന്‍ പറയട്ടെ, 'അങ്ങൊരു ഇന്ത്യനാണ്. ഞാനും ഇന്ത്യയെപ്പറ്റി അങ്ങേയറ്റം അഭിമാനമുള്ളവനാണ്.' മൂന്നാം പ്രാവശ്യവും ചിന്മയോ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയെ ആദരിച്ചുകൊണ്ടുള്ള 'കാരുണ്യത്തിന്റെ പിതാവ്, സാഹോദര്യത്തിന്റെ വിജയി, ഉത്തമ സുഹൃത്ത്' (ഇീാുമശൈീിഎമവേലൃ, ഇവമാുശീിആൃീവേലൃ,ജലൃളലരശേീിഎൃശലിറ) എന്ന പേരിലുള്ള പുസ്തകവും സമ്മാനിച്ചു.

പോള്‍ മാര്‍പാപ്പ മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് പറഞ്ഞു, 'വിശ്വാസം സംരക്ഷിക്കാന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനും പൊരുതി. മനുഷ്യ ജീവിതത്തെ പ്രതിരോധിക്കുകയും ചെയ്തു.' ഗര്‍ഭ നിരോധനം സഭയുടെ പാപമായി മുദ്രകൊത്തിക്കൊണ്ടുള്ള കര്‍ശന നിയന്ത്രണം വഴി യാഥാസ്ഥിതികരുടെ കയ്യടി വാങ്ങിയതിലും മാര്‍പാപ്പ അഭിമാനിച്ചിരുന്നു. 1978 ആഗസ്റ്റ് ആറാംതീയതി അദ്ദേഹം റോമ്മിലുള്ള മാര്‍പാപ്പാമാരുടെ വസതിയില്‍ വിശ്രമത്തിലായിരിക്കവേ അവിചാരിതമായി മരണമടഞ്ഞു.

വത്തിക്കാന്റെ സാമ്പത്തികം കുഴഞ്ഞു മറിഞ്ഞ കാലങ്ങളിലായിരുന്നു പോള്‍ ആറാമനു അപ്രതീക്ഷിതമായ മരണം സംഭവിച്ചത്. ഒരു മാസത്തിനുള്ളില്‍ത്തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജോണ്‍ പോള്‍ ഒന്നാമന്റെ ആകസ്മികമായ മരണത്തില്‍ ദുരൂഹതകളുണ്ട്. മരണ കാരണത്തില്‍, വത്തിക്കാന്‍ ബാങ്കിന്റെ സാമ്പത്തിക അഴിമതികളുമായി ബന്ധപ്പെടുത്തിയുള്ള കിംവദന്തികളുമുണ്ട്. ലോകത്തിലെ നിഗുഢമായ ബാങ്കെന്നാണ് വത്തിക്കാന്റെ ഈ ബാങ്കിനെപ്പറ്റി ഫോബ്‌സ് മാഗസിന്‍ വിശേഷിപ്പിച്ചത്. ദൈവത്തിന്റെ ബാങ്കെന്നാണ് വത്തിക്കാന്‍ ബാങ്കിനെ അറിയപ്പെട്ടിരുന്നത്. ഈ ബാങ്കിന്റെ തലപ്പത്തിരുന്നുകൊണ്ടു ആര്‍ച്ച് ബിഷപ്പ് മാര്‍സിങ്കസ്  ദീര്‍ഘകാലം ഭരണം നടത്തിയിരുന്നു. ബാങ്കോ അംബ്രോസിയാനൊയുടെ ചെയര്‍മാനായിരുന്ന 'റോബര്‍ട്ടോ കാല്‍വി' ലണ്ടന്‍ പാലത്തിനടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇതൊരു കൊലപാതകമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊല ചെയ്തത് ആരെന്നു മാത്രം വ്യക്തമല്ല. റോബര്‍ട്ടോ കാല്‍വിക്ക് വത്തിക്കാന്‍ ബാങ്കുമായി ഇടപാടുകളും അടുത്ത ബന്ധവുമുണ്ടായിരുന്നു. കാല്‍വിയും വത്തിക്കാന്‍ ബാങ്കിന്റെ ചെയര്‍മാനായ ആര്‍ച്ച് ബിഷപ്പ് മാര്‍സിങ്കസുമായി സുഹൃത്തുക്കളുമായിരുന്നു.

1950ല്‍ മാര്‍സിങ്കസ്, റോമ്മിലേക്ക് പോവുന്നതിനുമുമ്പ് ഷിക്കാഗോ രൂപതയില്‍ സേവനം ചെയ്തിരുന്നു. അതിനുശേഷം കാനോന്‍ നിയമങ്ങള്‍ പഠിക്കാന്‍ റോമ്മിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. വത്തിക്കാന്‍ സെക്രട്ടറിയേറ്റില്‍ ജോലി ലഭിക്കുകയും ചെയ്തു. അക്കാലയളവിലാണ് ഭാവി മാര്‍പാപ്പായായ ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനിയുമായി സൗഹാര്‍ദ്ദ  ബന്ധം സ്ഥാപിച്ചത്. മാര്‍പാപ്പായായ ശേഷം പോള്‍ ആറാമന്‍ അദ്ദേഹത്തെ വത്തിക്കാന്‍ ബാങ്കിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചു. 'മാര്‍സിങ്കസ്' ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, ലിത്ത്‌വാനിയന്‍ എന്നീ ഭാക്ഷകള്‍ ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു. മാര്‍പ്പാപ്പാ വിദേശത്തു സഞ്ചരിക്കുന്ന വേളകളില്‍ അദ്ദേഹത്തോടൊപ്പം മാര്‍സിങ്കസും സഞ്ചരിക്കുമായിരുന്നു. അങ്ങനെയുള്ള ഒരു യാത്രക്കിടയിലാണ് മാര്‍സിങ്കസിന്റെ സമയോചിതമായ ഇടപെടല്‍ നിമിത്തം മാര്‍പാപ്പായുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക അഴിമതികളില്‍ മാര്‍സിങ്കസും കുറ്റവാളിയായിരുന്നു.

പോള്‍ ആറാമന്‍, ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തിയ മാര്‍സിങ്കസെപ്പോലെ വത്തിക്കാന്‍ ബാങ്കിന്റെ സാമ്പത്തിക അഴിമതികളില്‍ ഇത്രമാത്രം പങ്കുള്ള മറ്റൊരു പുരോഹിതനില്ല. പണമിടപാട് കേസില്‍ ഇറ്റാലിയന്‍ ക്രിമിനലന്വേഷകരുടെ ദൃഷ്ടിയില്‍ മാര്‍സിങ്കസ്  കുറ്റവാളിയാണെങ്കിലും പോള്‍ ആറാമന്‍ അദ്ദേഹത്തെ വത്തിക്കാനുള്ളില്‍ സുരക്ഷിതമായി സംരക്ഷിച്ചു. സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാനില്‍ താമസിക്കുന്ന മാര്‍സിങ്കസിനെതിരെ ഇറ്റാലിയന്‍ നിയമങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വത്തിക്കാന്‍ ബാങ്കുമായി അഴിമതി ബന്ധമുള്ള മറ്റൊരു 'ബാങ്കര്‍' ജയിലില്‍ വെച്ച് ഭക്ഷണത്തില്‍ ആരോ വിഷം കലര്‍ത്തി കൊല ചെയ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര രാഷ്ട്രമെന്ന പദവിയുടെ വെളിച്ചത്തിലും കത്തോലിക്കാ സഭയുടെ പരമോന്നത സ്ഥാനത്തിരിക്കുന്ന നിലയിലും പോള്‍ ആറാമന്‍ മാര്‍പാപ്പായ്ക്ക് മാര്‍സിങ്കസിനെ ഇറ്റാലിയന്‍ നിയമ വ്യവസ്ഥയില്‍നിന്നും ജയില്‍ ശിക്ഷയില്‍നിന്നും രക്ഷിക്കാന്‍ കഴിഞ്ഞു. തന്റെ ജീവന്‍ രക്ഷിച്ച കടപ്പാടുകള്‍ മൂലമുള്ള പ്രത്യുപകാരമായി മാര്‍പാപ്പാ അദ്ദേഹത്തെ വത്തിക്കാനുള്ളില്‍ സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്തു.

1978ല്‍ പോള്‍ ആറാമന്റെ മരണശേഷം ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പായായത് തികച്ചും യാദൃശ്ചികമായിരുന്നു. വത്തിക്കാന്‍ ബാങ്കിന്റെ സാമ്പത്തിക അഴിമതികളില്‍ ചുക്കാന്‍ പിടിച്ചിരുന്ന മാര്‍സിങ്കസോട് ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പായ്ക്ക് വ്യക്തിപരമായി നീരസവുമുണ്ടായിരുന്നു. മാര്‍സിങ്കറുടെ സാമ്പത്തിക അഴിമതികളുമായി ഒത്തുപോകാന്‍ പുതിയ മാര്‍പാപ്പായ്ക്ക് സാധിക്കില്ലായിരുന്നു. വത്തിക്കാന്‍ ബാങ്കിന്റെ തലപ്പത്ത് മാര്‍സിങ്കസ്  തുടരുന്നതിനോടും  വിയോജീപ്പുണ്ടായിരുന്നു. മാര്‍സിങ്കസിനു തന്റെ അധികാരം നഷ്ടപ്പെടുമോയെന്ന അങ്കലാപ്പുമുണ്ടായിരുന്നു. ജോണ്‍ പോള്‍ ഒന്നാമനെ മാര്‍പാപ്പയായി വാഴിച്ച രണ്ടാം ദിവസം റഷ്യന്‍ ഓര്‍ത്തോഡോക്‌സിലെ ആര്‍ച്ച് ബിഷപ്പ് 'നിക്കോടിമസ്' വത്തിക്കാന്റെ സ്വീകരണ മുറിയില്‍ തലയടിച്ചു വീണു മരണപ്പെട്ടിരുന്നു. കാപ്പിക്കകത്ത് വിഷം ചെന്ന് മരിച്ചതെന്നും വാര്‍ത്തകളുണ്ട്. വിഷം ജോണ്‍ പോള്‍ ഒന്നാമനെ ലക്ഷ്യം വെച്ചു വധിക്കാനായിരുന്നുവെന്നും പറയപ്പെടുന്നു. ഏതായാലും പിന്നീട് ഒരുമാസത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പാ മരണപ്പെടുകയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമനും മാര്‍സിങ്കസുമായി സുഹൃത്തുക്കളായിരുന്നതുകൊണ്ടു മാര്‍സിങ്കസിനു വത്തിക്കാന്‍ ബാങ്കിന്റെ സാമ്പത്തിക മേധാവിയായി തുടരാനും സാധിച്ചു.

പോള്‍ ആറാമന്‍ മാര്‍പാപ്പായുടെ ഉദ്ധരണിയും പ്രസക്തമാണ്. 'നിങ്ങള്‍ സമാധാനം കാംക്ഷിക്കുന്നുവെങ്കില്‍ നീതിക്കായി പൊരുതൂ! ലളിതമായ ജീവിതവും ഹൃദയത്തിന്റെ ഗീതങ്ങളില്‍നിന്നുള്ള പ്രാര്‍ത്ഥനയും പാവങ്ങള്‍ക്കു നല്‍കുന്ന സഹായവും സഹാനുഭൂതിയും വിനയവും ആത്മാര്‍പ്പണവും ത്യാഗവും നിസ്സംഗത്വവും നാം ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നു. വിശുദ്ധിയുടെ ഈ വാക്കുകളുടെ അഭാവത്തില്‍ ലോകത്ത് അരാജകത്തമുണ്ടാവുകയും ആധുനിക മനുഷ്യന്റെ ഹൃദയ സ്പര്‍ശനം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെയും വരുന്നു.'


വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
വിശുദ്ധ പദവിയിലെത്തുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയും സംഭവവിവരണങ്ങളും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക