പാരതന്ത്ര്യത്തിന്‍ കനല്‍ക്കൂനതന്‍ നിറം
പാമരന്മാര്‍ക്കുമേല്‍ പത്തികള്‍ പലതരം
പതിതര്‍ക്കൊരായുസ്സു പരതിയാലീവിധം
പതിരുമാത്രം ലഭിക്കുന്നതോ ജീവിതം?
പേപിടിച്ചെന്നപോല്‍ പായിച്ചിടുന്നതിന്‍
ഹേതുവെന്തെന്നറിയുന്നതില്ലെങ്കിലും
ജാലകപ്പഴുതിലൂടെന്നുമെന്‍ തമ്പുരാ
നേറുകണ്ണിട്ടു രസിക്കുന്നു പിന്നെയും?
നഞ്ചുപാത്രംചേര്‍ത്തു നെഞ്ചോടുവച്ചുകൊ
ണ്ടെത്രകാലം കഴിഞ്ഞീടാനൊരേവിധം;
പശി കലശലാകില്‍ വിശപ്പുമാറ്റാനിതേ
വശമുള്ളു കേള്‍ക്കയീയവസാന നിസ്വനം.
കൈവശ,മാറടിമണ്ണിന്റെ പട്ടയം,
കെട്ടകാലത്തിന്റെ ജാതകക്കുറിമണം
കെട്ടിമേയാനില്ലൊരുത്തരം; തേടുന്നു
നഷ്ടലോകത്തില്‍ കണക്കറ്റ ജീവിതം.
പെറ്റവര്‍ക്കറിയില്ലിതിന്‍ ദോഷമെങ്കിലും
പെട്ടുപോയ് മാനവനെന്ന ഗണത്തിലും
വൃഷ്ടിവര്‍ഷിക്കുവാനാകില്ലയെങ്കി,ലാ
ദൃഷ്ടിയൊരല്പം കുനിച്ചുനോക്കീടണം.
സൃഷ്ടിഞാന്‍; സമസൃഷ്ടിയല്ലെങ്കി,ലെന്തിനീ
ഹൃഷ്ടയാം ലോകത്തിലിനിയുള്ള ജീവിതം?
പേടിയേറ്റീടുന്നു പാരതന്ത്ര്യത്തിന്റെ
കൂറ്റന്‍ചിറകുകള്‍ വീശുന്നതിന്‍ സ്വരം.
നീറ്റുന്ന നെഞ്ചി,ലാഴത്തിലായമ്പുകള്‍;
ചുറ്റിലും പെരുകിടുന്നാര്‍ത്തട്ടഹാസങ്ങള്‍
കൂട്ടത്തില്‍നിന്നകന്നേകനായകലെ നീ;
യേങ്ങിത്തളര്‍ന്നുവീഴുന്നു നിന്‍ പ്രതിനിഴല്‍!!
* അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ (മധു) യാചന കേള്‍ക്കാത്തവര്‍ക്ക്