Image

മക്ക മസ്‌ജിദ്‌ സ്‌ഫോടനം; വിധി പ്രഖ്യാപിച്ച എന്‍ഐഎ ജഡ്‌ജിയുടെ രാജി തള്ളി

Published on 19 April, 2018
മക്ക മസ്‌ജിദ്‌ സ്‌ഫോടനം; വിധി പ്രഖ്യാപിച്ച  എന്‍ഐഎ ജഡ്‌ജിയുടെ രാജി തള്ളി

ഹൈദരാബാദ്‌: 2007ലെ മക്ക മസ്‌ജിദ്‌ സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട്‌ വിധി പുറപ്പെടുവിച്ച എന്‍.ഐ.എ ജഡ്‌ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രാപ്രദേശ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ നിരസിച്ചു.

വിധി പറഞ്ഞതിന്‌ പിന്നാലെ ജഡ്‌ജി 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ച രവീന്ദ്രര്‍ റെഡ്ഡിയോട്‌ രാജി സ്വീകരിക്കുന്നില്ലെന്നും അവധി റദ്ദാക്കി എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാനും ചീഫ്‌ ജസ്റ്റിസ്‌ നിര്‍ദ്ദേശിക്കുകയായിരുന്നു.

 കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ചുപേരേയും കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയായിരുന്നു റെഡ്ഡി രാജി സമര്‍പ്പിച്ചത്‌.

2007 മെയ്‌ 18 ലാണ്‌ ഹൈദരാബാദിലെ പ്രമുഖ മുസ്ലിം ആരാധനാലയമായ മക്ക മസ്‌ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്‌. വെള്ളിയാഴ്‌ച ജുമുഅക്ക്‌ എത്തിയ ഒന്‍പത്‌ പേരാണ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. 58 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന്‌ ശേഷം കേസ്‌ സി.ബി.ഐക്ക്‌ കൈമാറിയിരുന്നു. പിന്നീടാണ്‌ ദേശീയ അന്വേഷണ ഏജന്‍സി കേസ്‌ ഏറ്റെടുത്തത്‌.

ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേരെ കുറ്റാരോപിതരായി കേസെടുത്തെങ്കിലും അവരില്‍ അഞ്ച്‌ പേര്‍ മാത്രമേ അറസ്റ്റ്‌ ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്‌തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്‌ത, ലോകേഷ്‌ ശര്‍മ, ഭരത്‌ മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത്‌ ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌ത്‌ വിചാരണയ്‌ക്ക്‌ വിധേയമാക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക