Image

കത്വവ, ഉന്നാവ നാണക്കേട് തീരുന്നില്ല; സൂററ്റ് പെണ്‍കുട്ടി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 15 April, 2018
കത്വവ, ഉന്നാവ നാണക്കേട് തീരുന്നില്ല; സൂററ്റ് പെണ്‍കുട്ടി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കത്വവയിലെ കണ്ണീര്‍ ഉണങ്ങുന്നതിനു മുന്നേ സൂററ്റിലും സമാനസംഭവം നടന്നുവെന്നത് രാജ്യത്തിന്റെ കീര്‍ത്തിക്ക് തിരിച്ചടി. ശരീരത്തില്‍ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം ഗുജറാത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരിച്ച പെണ്‍കുട്ടി ദിവസങ്ങളോളം തടങ്കലില്‍വച്ച് പീഡനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പൊലീസ്.

സൂറത്തിലെ ബെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൃതദേഹത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മുറിവുകളില്‍ ചിലത് ഏഴു ദിവസത്തേയും, ചിലതിന് ഒരു ദിവസത്തേയും പഴക്കമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചിരുന്നു. ഇതില്‍ നിന്നാണ് കുട്ടി എട്ടു ദിവസമെങ്കിലും പീഡനത്തിന് ഇരയായിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. പീഡനം നടന്നിട്ടുണ്ടൊയെന്ന് സ്ഥിരീകരിക്കാനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒന്‍പതിനും പതിനൊന്നിനും ഇടയ്ക്ക് പ്രായം കണക്കാക്കുന്ന പെണ്‍കുട്ടിയെ തിരിച്ചറിയാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്് സൂററ്റില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും സമീപ കാലത്ത് കാണാതായ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് പോലീസ് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മാധ്യമങ്ങളുടേയും നവ മാധ്യമങ്ങളുടേയും സഹായവും പോലീസ് തേടിയിട്ടുണ്ട്.

കത്വവ, ഉന്നാവ പീഡനങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് സൂററ്റില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൂററ്റിലെ ബെസ്താനില്‍ നിന്ന് ഏപ്രില്‍ ആറിനാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിവുകളില്‍ പലതിനും ഏഴ് ദിവസം വരെ പഴക്കമുണ്ട്. മരം കൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് മുറിവേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക