Image

വിഷുക്കണി ഒരിക്കലും മായാത്ത ഓര്‍മ്മയാണ് ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 April, 2018
വിഷുക്കണി  ഒരിക്കലും മായാത്ത ഓര്‍മ്മയാണ് ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ കേരളത്തിന്റെ സവിശേഷമായ ഉത്സവദിനമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വര്‍ഷഫലത്തെ കുറിച്ചും ഇക്കാലയളവില്‍ ജനങ്ങള്‍ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ഉണ്ട്.ഈ ആഘോഷങ്ങള്‍ എല്ലാം സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും കഥകളാണ് പറയുന്നത്.

മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്‍ക്ക്  മറക്കാനാവാത്തതാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, പൊന്‍നിറമുള്ള കണി വെള്ളരി, ഇരട്ടക്കര മുണ്ട്,  വാല്‍കണ്ണാടി, വാല്‍കണ്ണാടിയുടെ കഴുത്തില്‍ പൊന്‍മാല, പാദത്തില്‍ കൊന്നപ്പൂങ്കുല, കുങ്കുമച്ചെപ്പ്, കണ്‍മഷിക്കൂട്, പൊതിച്ച നാളികേരം, പഴം, താമ്പൂലം, വെള്ളിനാണയങ്ങള്‍, കൊളുത്തിവച്ച നിലവിളക്ക്, ചക്ക, മാങ്ങാ തുടങ്ങിയ വീട്ടുവളപ്പില്‍ വിളഞ്ഞ ഫലവര്‍ഗങ്ങള്‍ എന്നിവ ഒത്തു ചേരുന്നതാണ് വിഷുക്കണി. അപ്രിയമായതൊന്നും കണ്ണില്‍ പെടാതിരിക്കാനായി വഴിയിലെങ്ങും കണ്ണു തുറക്കാതെയാണ് കണികാണാന്‍ വരിക. എന്റെ കുട്ടികാലത്തെ വിഷുക്കണി ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്. 

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.  അതുകൊണ്ടു തന്നെയായിരിക്കും വിഷു ഒരു  കാര്‍ഷികോത്സവമായി കേരളത്തില്‍  ആഹോഷിക്കുന്നത്.  ഞാന്‍ ജനിച്ചു വളര്‍ന്നത്  ഒരു കാര്‍ഷിക കുടുംബത്തില്‍ആണ്, അതുകൊണ്ടു തന്നെ വിഷു ഞങ്ങള്‍ക്ക് ഓണം പോലെ തന്നെ ആയിരുന്നു. ഒരുപക്ഷേ ഓണത്തേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത് വിഷുതന്നെ, കാരണം കൈ  നിറയെ പണം കിട്ടുന്ന ഒരു ദിവസം. ഞങ്ങള്‍ കുട്ടികള്‍ക്ക് അന്ന് മുതിര്‍ന്നവര്‍ എല്ലാം ക്കൈനീട്ടം തരുന്നത് ഒരു പതിവായിരുന്നു. വിഷുവിന് വീട്ടിലെ കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി  കാണുന്നവരുണ്ട്.

കണിക്കൊന്ന വിഷുവുമായി ബന്ധമുള്ള ഒന്നാണ് (ഇന്ത്യന്‍ ലബര്‍ണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്‍കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കര്‍ണ്ണികാരം എന്നും അറിയുന്ന കണികൊന്നകളില്‍ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിര്‍ത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്. വിഷുവിന് കണിവയ്ക്കാനുപയോഗിക്കുന്നതുകൊണ്ടാണ് ഇതിന് കണിക്കൊന്ന എന്ന പേരുവന്നത്. കൊന്നപ്പൂവ് വിഷുവിന്റെ അഴകും കാഴ്ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന, അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.

നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം.  ജ്യോതിശാസ്ത്രപ്രകാരം വിഷുസംക്രമം എന്നാല്‍ രാശിമാറ്റം എന്നാണര്‍ഥം. മീനം രാശിയില്‍ നിന്ന് സൂര്യന്‍ മേടം രാശിയിലേയ്ക്ക് പ്രവേശിക്കുന്ന വേളയാണിത്. വിഷുവിനാണ് സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരേ മുകളില്‍ ഉദിക്കുന്നത്. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.വിഷുവിനാണത്രേ സൂര്യന്‍ നേരേ കിഴുക്കുദിക്കുന്നത്.മേടം പത്തിന് സൂര്യന്‍ രാവണനെ ഭയപ്പെടാതെ അന്തരീക്ഷത്തില്‍ ഉച്ചസ്ഥായിയില്‍ ഉദിച്ചതിനാല്‍ പത്താമുദയം എന്ന സങ്കല്‍പ്പം പ്രചാരത്തില്‍ വന്നു എന്നാണ് മറ്റൊരു ഐതിഹ്യം.

വിഷു കുട്ടികളുടെ ആഘോഷമാണെന്ന് പറയാം. അവര്‍ അക്ഷമരായി കാത്തു നില്‍ക്കുന്നത് ഇതിനാണ്.  കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗം കൈനീട്ടം നല്‍കുന്നു. കുട്ടികള്‍ക്കും തന്നേക്കാള്‍ പ്രായം കുറഞ്ഞ എല്ലാവര്‍ക്കും നല്കുന്നു. കൈനീട്ടത്തില്‍ നാണയം, കൊന്നപ്പൂവ്, അരി, ഉരുളിയില്‍ വെച്ചിരിക്കുന്ന സ്വര്‍ണ്ണം എന്നിവയുണ്ടാവും. ഇതില്‍ സ്വര്ണ്ണവും അരിയും ഉരുളിയിലേക്കു തന്നെ തിരിച്ചിടുന്നു. പൂക്കള്‍ രണ്ടു കണ്ണിനോടും ഭക്ത്യാ ചേര്‍ത്തമര്‍ത്തി നാണയം സൂക്ഷിച്ചു വെയ്കുന്നു. 

കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം. ഇത് കണി കണ്ടവര്‍കെല്ലാം അവകാശപ്പെട്ടതാണ്. കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്. ജന്മി  കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ പൊന്‍ നാണയം തന്നെയായിരുന്നു കൈനീട്ടം. ഒരു വിധത്തില്‍ പറഞ്ഞാല്‍ വിഷു ആഘോഷത്തോടൊപ്പം അല്പം ധന സമ്പാദന മാര്‍ഗം കൂടിയാണ്. കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്കാണ് ട്രഷര്‍ ഹണ്ട്. അവിടെ അവരുടെ വരുമാനമനുസരിച്ച് കൈനീട്ടം പ്രതീക്ഷിക്കാം. വിഷു വരുന്ന ആഴ്ചയിലെ വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടം പ്രതീക്ഷിക്കാം. പഴയകാലത്ത് കൈനീട്ടം വീട്ടിലെ വേലക്കാര്‍ക്കും വയല്‍പ്പണിക്കാര്‍ക്കും കുടിയാന്മാര്‍ക്കും നല്കുമായിരുന്നു. ഇവിടെ പ്രതീകാത്മകമായി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും സന്തോഷവും എല്ലാവരുമായി പങ്കുവെയ്കുകയാണ്. 

മേടമാസം ചക്കവിളയുന്ന കാലംകൂടെ യാണ് ഈ സമയത്തു  ദേശാടനം നടത്തുന്ന ഒരു പക്ഷിയാണ് ഉത്തരായണക്കിളി. ഈ പക്ഷിയെ  വിഷുക്കാലമായാല്‍ കാണുന്നതുകൊണ്ടു വിഷുപ്പക്ഷി എന്നും വിളിക്കാറുണ്ട്.

മലയാളക്കരയില്‍ കാര്‍ഷികവൃത്തികള്‍ക്കു തുടക്കം കുറിക്കുന്ന അവസരമാണ് ഇത്. മേടം ഒന്നു മുതല്‍ പത്താമുദയം വരെ കൃഷിപ്പണികള്‍ തുടങ്ങാന്‍ നല്ല കാലമാണ്. കൊല്ലവര്‍ഷം വരുന്നതിനുമുമ്പ് വിഷുവായിരുന്നു കേരളത്തിന്റെ ആണ്ടുപിറപ്പ്. വസന്തത്തിന്റെ വരവിനെയാണ് അക്കാലത്ത് നവവത്സരത്തിന്റെ തുടക്കമായികണക്കാക്കി പോന്നത്.

വിഷു കഴിഞ്ഞാല്‍ പിന്നെ വേനലില്ല.  മഴക്കാലം തുടങ്ങി എന്നാണീ ചൊല്ല്.  മേടം പത്തിനു മുമ്പ് കൃഷിയിടം എല്ലാം ഉഴുതു പത്താമുദയത്തിന്  കൃഷിയിറക്കുന്നത് ഭാഗ്യമായി അന്നത്തെ കൃഷിക്കാര്‍  കണ്ടിരുന്നു. പത്താമുദയത്തിന് കൃഷിയിറക്കിയാല്‍ പൊന്നും വിള കിട്ടും  എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. കാര്‍ഷിക സംസ്‌കൃതി അന്യംനിന്നുപോവുന്നു കേരളത്തില്‍, വയലേലകളില്‍ നിറയുന്നതാവട്ടെ കര്‍ഷകന്റെ കണ്ണീരും. എങ്കിലും കൊന്നയ്ക്കു പൂക്കാതിരിക്കാനാവാത്തതുപോലെ നമുക്ക് വിഷു ആഘോഷിക്കാതിരിക്കാനുമാകില്ല. ഹൃദയത്തിന്റെ ഭാഷയില്‍  എല്ലാവര്‍ക്കും  ഐശ്വര്യവും സമാധാനവും സമൃദ്ധിയുടെയും ഉണ്ടാകാന്‍     എന്റെ വിഷു ആശംസകള്‍
വിഷുക്കണി  ഒരിക്കലും മായാത്ത ഓര്‍മ്മയാണ് ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക