ന്യൂയോര്‍ക്ക്: തകര്‍ച്ചയിലായ കശുവണ്ടി
വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു ഫിഷറീസ്
മന്ത്രി മേഴ്സിക്കുട്ടിയമ്മ.
പാരമ്പര്യമായി കൊല്ലമാണ് കശുവണ്ടിയുടെ കേന്ദ്രം. കശുവണ്ടിക്ക് ന്യായമായ വില
ലഭിക്കുന്നില്ല. എല്ലാ വസ്തുക്കള്‍ക്കും വില കൂടിയെങ്കിലും ആനുപാതികമായ
വര്‍ദ്ധന കശുവണ്ടിക്കു മാത്രം ഉണ്ടായില്ല- വെസ്റ്റ് ചെസ്റ്റര്‍ മലയാളി
അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ മന്ത്രി പറഞ്ഞു.
കശുവണ്ടി തൊഴിലാളിക്ക് 250 രൂപയെന്ന തുച്ഛമായ കൂലിയാണ് കിട്ടുന്നത്.
അന്താരാഷ്ട്ര രംഗത്ത് മൂന്നു വ്യക്തികളാണ് കശുവണ്ടി വ്യവസായം
നിയന്ത്രിക്കുന്നത്. കശുവണ്ടിക്ക് അമേരിക്കയിലും മറ്റും നേരിട്ട്
മാര്‍ക്കറ്റ് കണ്ടെത്തിയാല്‍ വലിയ മാറ്റം വരുമെന്നവര്‍ പറഞ്ഞു.
ഗ്രൗണ്ട് വാട്ടര്‍ സംരക്ഷണത്തില്‍ കൊല്ലം ജില്ലയാണ് കേരളത്തില്‍ മുന്നില്‍.
'ഇടം' പദ്ധതിയില്‍ പാര്‍പ്പിടം മാത്രമല്ല ചുറ്റുപാടുകളും പ്രകൃതിയുമെല്ലാം
ഉള്‍പ്പെടും. ഇടം പദ്ധതിക്കായി നാലു ലക്ഷം രൂപ ചെലവില്‍ വീട്
നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് കൊല്ലം ടി.കെ.എം.
എന്‍ജിനീയറിംഗ് കോളജാണ്. ഒരു വീട് കോളജ് നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.
കുട്ടികള്‍ക്ക് പ്രോത്സാഹനമെന്ന നിലയില്‍ കേരള സര്‍ക്കാരും ഇതുമായി
സഹകരിക്കുന്നു. കമ്പികളുടെ ഉപയോഗം കുറച്ച് കല്ലും മണ്ണുമാണ് വീടുപണിക്ക്
ഉപയോഗിക്കുന്നത്. അതിനു നല്ല ഉറപ്പുണ്ട്. ഇതിനാവശ്യമായ സിമന്റ് ഇഷ്ടിക
നിര്‍മ്മിക്കാന്‍ തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ സേവനം
ഉപയോഗപ്പെടുത്തുന്നു. വീട് 60 ദിവസംകൊണ്ട് നിര്‍മ്മിക്കാം.
ഈ പദ്ധതിക്കാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. അതുമായി ബന്ധപ്പെട്ടാണ് അമേരിക്കയിലെത്തിയത്.
വനിതകളുടെ ശാക്തീകരണത്തിനുള്ള പദ്ധതികളും യു.എന്നില്‍ അവതരിപ്പിക്കും. ഓഖി
കൊടുങ്കാറ്റ് കേരളത്തില്‍ കാലാവസ്ഥാരംഗത്തെ മാറ്റത്തെ കാണിക്കുന്നു.
ആന്ധ്രയിലും മറ്റും മാത്രമേ കൊടുങ്കാറ്റ് വരൂ എന്നതാണ് നാം മുമ്പൊക്കെ
കരുതിയിരുന്നത്- മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയില്‍ മാത്രം 40,000 പേര്‍ വീടില്ലാത്തവരാണെന്ന് കൊല്ലം
കളക്ടര്‍ കാര്‍ത്തിക് പറഞ്ഞു. അവരില്‍ 15,000 പേര്‍ക്ക് സ്ഥലമുണ്ടെങ്കിലും
വീടില്ല.
ഇടം പദ്ധതിക്ക് വിദേശ മലയാളികളുടെ സഹായം കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ മുമ്പ് വീടിനുവേണ്ടി സഹായം നല്‍കിയപ്പോള്‍ അതു
ജനങ്ങള്‍ക്ക്കിട്ടുകയുണ്ടായില്ലെന്നു ഫോമാ നേതാവും ചേംബര്‍ ഓഫ് കൊമേഴ്സ്
പ്രസിഡന്റുമായ തോമസ് കോശി ചൂണ്ടിക്കാട്ടി. എന്നാല്‍ സഹായങ്ങള്‍ ഭവനം
ലഭിക്കുന്ന വ്യക്തിക്ക് നേരിട്ട് കിട്ടുന്ന രീതിയിലാണ്
തയാറാക്കിയിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
വനിതകളാണ് പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാരെന്നും അതില്‍
മേഴ്സിക്കുട്ടിയമ്മയും ഉള്‍പ്പെടുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നു ജോസ്
കാടപ്പുറം (കൈരളി ടിവി) പറഞ്ഞു. അഴിമതിക്കാരെ പുറത്താക്കുന്ന
മന്ത്രിയാണവര്‍.
അമേരിക്കയിലെ മിക്ക കുടുംബങ്ങളിലും നഴ്സുമാരുണ്ടെന്നു ഫോമ നേതാവ് ജോണ്‍ സി.
വര്‍ഗീസ് (സലീം) പറഞ്ഞു. അവരാണ് ഈ സമൂഹത്തിന്റെ നട്ടെല്ല്. അത്തരമൊരു
പ്രൊഫഷനിലുള്ളവര്‍ക്ക് കേരളത്തില്‍ അര്‍ഹമായ ശമ്പളം കൊടുക്കുന്നില്ലെന്നത്
ഖേദകരമാണെന്നു സലീം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാട് എടുത്തിട്ടുണ്ടെന്നും എന്നാല്‍
കോടതി വിധി തത്കാലം തടസം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരള എന്‍ജിനീയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് കോശി പ്രതിവര്‍ഷം
പത്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന
കാര്യം ചൂണ്ടിക്കാട്ടി. പത്തുവര്‍ഷംകൊണ്ട് സംഘടന 100,000 ഡോളര്‍
സ്‌കോളര്‍ഷിപ്പായി നല്‍കി.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്
മന്ത്രിയെ പരിചയപ്പെടുത്തി. പ്രസിഡന്റ് ആന്റോ വര്‍ക്കി, മുന്‍ പ്രസിഡന്റ്
ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്, അലക്സ് ഏബ്രഹാം, റോമ നേതാവ്
റോയ് ചെങ്ങന്നൂര്‍, ജോര്‍ജ് പാടിയേടത്ത്, കൊച്ചുമ്മന്‍ ജേക്കബ് എന്നിവര്‍
സംസാരിച്ചു.
മന്ത്രിയുടെ വരവിന് വഴിയൊരുക്കുകയും എല്ലാ സംഘാംഗങ്ങള്‍ക്കും
ആതിഥ്യമരുളുകയും ചെയ്യുന്ന യു.എന്‍. ഉദ്യോഗസ്ഥന്‍ സജി തോമസും സംസാരിച്ചു.