ആള്‍ ദൈവങ്ങള്‍ തൊട്ട് അത്ഭുത മരങ്ങള്‍, ശിലാ വിഗ്രഹങ്ങള്‍, അരൂപികള്‍ വരെ
ഏറെയുണ്ട് ദൈവങ്ങള്‍ ഭൂമിയില്‍. അവരെ പ്രീതിപ്പെടുത്താന്‍ പല തരത്തിലുള്ള
വഴിപാടുകളും മനുഷ്യന്‍ കണ്ടു പിടിച്ചിട്ടുണ്ട്.
ഉണ്ണിയപ്പം മുതല്‍ പാല്‍പ്പായസം വരെയുള്ള വഴിപാടുകള്‍ കേരളത്തിലെ
ക്ഷേത്രങ്ങളില്‍ പതിവാകുമ്പോള്‍ കപ്പലണ്ടി മുതല്‍ പഞ്ചാമൃതം വരെയുണ്ട്
കേരളത്തിന് പുറത്ത്. തായ്ലാന്റില്‍ പന്നിയുടെ പുഴുങ്ങിയ തലയും
ഇന്തോനേഷ്യയില്‍ കൊക്കോകോളയും ജപ്പാനില്‍ വാറ്റു ചാരായവും ദൈവങ്ങള്‍ക്ക്
നിവേദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതില്‍ ഒട്ടും അസ്വാഭിവകതയില്ല. ഒരു
ബിരിയാണിയോ കുപ്പിയോ മേടിച്ചു കൊടുത്താല്‍ മനുഷ്യരെക്കൊണ്ട് പല കാര്യങ്ങളും
നടത്താമെന്ന് നമുക്കറിയാം. അപ്പോള്‍ കാര്യ സാധ്യത്തിനായി ദൈവത്തിനും
ഭക്ഷണമോ പാനീയങ്ങളോ ഒക്കെ വാഗ്ദാനം ചെയ്യുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
ആരാധനാലയങ്ങളില്‍ പണം കൊടുക്കുന്നതും ഇതുപോലെ തന്നെയാണ്. പണം ഉണ്ടായ കാലം
മുതലേ അത് മനുഷ്യന് ഇഷ്ടമാണ്. വാശി പിടിക്കുന്ന കുട്ടികള്‍ മുതല്‍
ഉടക്കുണ്ടാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് പണം
കൊടുത്ത് വരുതിക്ക് നിര്‍ത്താമെന്ന് നമുക്കറിയാം. ലോകമെമ്പാടും
ദൈവങ്ങള്‍ക്ക് പണം കാണിക്കയിടുന്ന ആചാരമുണ്ട്. സ്വര്‍ണ്ണം ആണെങ്കിലും
മിക്കവാറും ദൈവങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ റെഡി, മനുഷ്യരും.
എന്നിട്ടും ഈ 'കതിനാ വെടി' എന്ന വഴിപാടിന്റെ പ്രസക്തി എനിക്ക് ഒരിക്കലും
മനസ്സിലായിട്ടില്ല. നമ്മളാരും സന്തോഷം വന്നാല്‍ വീട്ടില്‍ കതിനാ വെടി
വെക്കാറില്ല. കാര്യം നടക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റിന് അകത്തും പുറത്തും
ആളുകളെ പ്രീതിപ്പെടുത്താനുള്ള സാധ്യമായ എല്ലാത്തരം ആചാരങ്ങളും
നടത്താറുണ്ടെങ്കിലും കതിനാവെടി വെക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല.
പിന്നെങ്ങനെയാണ് അമ്പലത്തില്‍ ദൈവത്തിന് മുന്നില്‍ വെടി വച്ച് കാര്യം സാധിക്കാം എന്ന് മനുഷ്യന്‍ ചിന്തിച്ച് തുടങ്ങിയത് ?
ഇതൊരു അതിപുരാതന ആചാരം അല്ല. വെടിമരുന്ന് കേരളത്തില്‍ വ്യാപകമായി
എത്തിയിട്ട് അധികം നൂറ്റാണ്ടായിട്ടില്ല. അതില്‍ത്തന്നെ
അമ്പലത്തിലുപയോഗിക്കാന്‍ പാകത്തിന് നിയന്ത്രണങ്ങളില്ലാതെ ലഭ്യമായി
തുടങ്ങിയത് നമ്മള്‍ യുദ്ധങ്ങള്‍ നിര്‍ത്തിയ കാലത്തായിരിക്കും, അതായത്
ടിപ്പുവിന്റെ പടയോട്ടത്തിനും ശേഷം (പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം).
അങ്ങനെ നോക്കുമ്പോള്‍ ഈ ആചാരത്തിന് ഇരുന്നൂറു വര്‍ഷത്തില്‍ കൂടുതല്‍
പഴക്കമില്ല. അതിന് മുന്‍പൊക്കെ ഒച്ചപ്പാടില്ലാതെ തന്നെ ദൈവങ്ങള്‍
സന്തോഷമായി കാര്യം നടത്തിക്കൊടുത്തിരുന്നു.
ഇന്ന് വെടി വഴിപാടിനിക്ക് അപകടമുണ്ടായി രണ്ടു പേര്‍ മരിച്ചു എന്ന്
വായിച്ചു, ഇതിന് മുന്‍പും എത്രയോ പേര്‍ മരിച്ചിട്ടുണ്ടാകണം. ഇനിയും എത്രയോ
മരിക്കാനിരിക്കുന്നു. പക്ഷെ അതല്ല പ്രധാന പ്രശ്‌നം. ഇത്തരം വഴിപാടുള്ള
ക്ഷേത്രങ്ങളുടെ ചുറ്റും താമസിക്കുന്നവരുടെ ജീവിതത്തില്‍ ഇതൊരു സ്ഥിരം
പ്രശ്‌നമാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇത് സാരമായി
ബാധിക്കും. കൊച്ചു കുട്ടികള്‍ പേടിക്കും, ഗര്‍ഭിണികള്‍ക്കും
വയസ്സായവര്‍ക്കും ഇത് നടുക്കം ഉണ്ടാക്കും.
കേരളത്തില്‍ എവിടെയും വെടി വഴിപാടുള്ള ആരാധനാലയങ്ങളുടെ ചുറ്റിലുള്ള വീടിനും
ഫ്‌ലാറ്റിനും വില കുറവാണ് എന്ന് അന്വേഷിച്ചാല്‍ അറിയാം. ആരാധനാലയങ്ങളും
വിശ്വാസത്തിന്റെ പ്രശ്‌നവും ആയതുകൊണ്ട് മനുഷ്യര്‍ മിണ്ടാതിരിക്കുന്നു
എന്നേയുള്ളൂ. ക്ഷേത്രത്തിനടുത്ത് ജീവിക്കുന്ന ആളുകളില്‍ ഒരു അഭിപ്രായ
സര്‍വ്വേ നടത്തിയാല്‍ ഈ ആചാരം അത്ര ജനപ്രിയമാകാന്‍ ഒരു സാധ്യതയുമില്ല.
ആരാധനാലയത്തിന് അകത്തുള്ള ആളുടെ ഹിതം അന്വേഷിച്ചാലും കാര്യം മറ്റൊന്നാകാന്‍
വഴിയില്ല. ശരിക്കും ഇതുകൊണ്ട് ഗുണമുള്ളത് കമ്മിറ്റിക്കാര്‍ക്കും കതിനാവെടി
കോണ്‍ട്രാക്ടര്‍ക്കും മാത്രമാണ്.
ഈ കതിനാ വെടി ഇരുപത്തി രണ്ടാം നൂറ്റാണ്ടിലെ കേരളത്തില്‍ ഉണ്ടാകാന്‍
പോകുന്നില്ല എന്നത് ഉറപ്പാണ്. സാങ്കേതിക വിദ്യ കുതിച്ചു ചാടുന്ന ലോകത്ത്
ആരാണ് അടുത്ത അന്‍പത് കൊല്ലം കഴിയുമ്പോള്‍ കതിന നിറക്കുന്ന പണി തൊഴിലായി
കൊണ്ട് നടക്കാന്‍ പോകുന്നത് ?. അത് നാളെ നിറുത്തിയാലും ദൈവകോപമൊന്നും
ഉണ്ടാകാന്‍ പോകുന്നില്ല. എത്രയും വേഗത്തില്‍ നിര്‍ത്തുന്നോ അത്രയും നല്ലത്.
ദൈവത്തിനും മനുഷ്യനും സമാധാനമായി ഉറങ്ങാന്‍ അവസരം ഉണ്ടാകട്ടെ.