ന്യായത്തിനു വേണ്ടിയുള്ള ഒരുകുടുംബത്തിന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല.
യാത്രാ മദ്ധ്യേ ലഭിച്ച ചെറിയ ജയത്തിന്റെ ആഘോഷത്തിലാണ് ഇന്നവര്‍. വര്‍ഗീസും
ലൗലി വര്‍ഗീസും. മകന്റെ മരണവും അത്സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കിയ
മുറിപ്പാടുകളും ചെറുതല്ല. ഇനിയൊരു മകനും ഇങ്ങനെ സംഭവിക്കാതിരിക്കുവാന്‍ കൂടിയുള്ള വലിയ ശ്രമത്തിന്റെ പാതി വഴിയിലാണ് ചിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം.
നിശബ്ദനായി ഒരു പിതാവും പ്രസവിച്ച വയറിന്റെ വിങ്ങുന്ന ഓര്‍മ്മയില്‍ ലോകത്തുള്ള എല്ലാ മക്കള്‍ക്കും
വേണ്ടി ഒരു അമ്മയും നടത്തുന്ന യാത്രയുടെ പാതി വഴി...
ഇത് വിജയത്തിന്റെ കാല്‍ചുവടാണ് ...
പക്ഷെ ഒരു മകന്റെ നഷ്ടം ഒരു കുടുംബത്തിന്റെ, അതിലുപരി ഒരു സമൂഹത്തിന്റെ കൂടി ആണ് ..
പ്രവീണിന് സംഭവിച്ച ആ ദുരന്തത്തിന്റെ നിമിഷങ്ങളിലേക്കു കടന്നു ചെല്ലാത്ത
ഒരു അമേരിക്കന്‍ മലയാളിയും ഉണ്ടാവില്ല. അത്രത്തോളം നമ്മെയെല്ലാം
നൊമ്പരപ്പെടുത്തി പ്രവീണിന്റെ മരണം.
വെള്ളിയാഴ്ച പ്രവീണിന്റെ കുടുംബവും പ്രവീണിനെ സ്‌നേഹിക്കുന്നവരും,
ചിക്കാഗോയിലെ പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പ്രവീണിന്റെ മൃത
ശരീരം കണ്ടുകിട്ടിയ കാര്‍ബണ്ടേയ്‌ലിലെ കാട്ടിലേക്കു ഒരു യാത്രപോയി. പ്രവീണിന്റെ ഓര്‍മ്മ ദിവസം ഈ കുടുംബം അവിടേക്കു നടത്തുന്ന യാത്ര
ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമല്ല ഒരു സന്ദേശം കൂടി നമുക്ക് നല്‍കുന്നു. സ്‌നേഹത്തിന്റെ ആഴങ്ങളെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ .
2014 ഫെബ്രുവരി 18-നുപ്രവീണ്‍ വര്‍ഗീസ് എന്ന പത്തൊമ്പതുകാരന്‍
സതേണ്‍ഇല്ലിനോയി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനു സമീപമുള്ള
വനത്തില്‍ അതിശൈത്യത്തില്‍ മരിച്ചു കിടക്കുന്നു. പോലീസ്
സാധാരണ മരണമായി വ്യാഖ്യാനിച്ച ആ സംഭവത്തില്‍ ആ ചെറുപ്പക്കാരന് സംഭവിച്ചത് എന്തെന്നറിയാതെ മാതാപിതാക്കളും ബന്ധുജനങ്ങളും സുഹൃത്തുക്കളും അന്വേഷണം തുടങ്ങുന്നു. തുടക്കത്തില്‍ സംശയിച്ചതിനെക്കാളും പ്രവീണിന്റെ മരണത്തില്‍
മറ്റു പലതുംപോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം മുതല്‍ക്കേ
ഒളിച്ചു വയ്ക്കുകയായിരുന്നു .
ആ രാത്രി തണുപ്പിനെ പ്രതിരോധിക്കാന്‍ സാധിക്കാതെ മരവിച്ചു മരിച്ചുവെന്നാണ് മരണവുമായി അന്വേഷണ ചുമതലയുള്ളവര്‍ അന്ന് വിധിയെഴുതിയത്. പിന്നീടുള്ള ഒരു ചോദ്യത്തിനുംഅവര്‍ ഉത്തരം പറയാന്‍ തയ്യാറുമായില്ല. പക്ഷെ അവിടെയാണ് ലവ്‌ലി വര്‍ഗീസ് എന്ന അമ്മയുടെ നിശയ ദാര്‍ഢ്യത്തിനു മുന്നില്‍ നാം ശിരസ്സ് നമിക്കേണ്ടത്. നാല് വര്‍ഷം നടത്തിയ നിരന്തരമായ പോരാട്ടം.
ജനശ്രദ്ധയാകര്‍ഷിച്ച പ്രതിരോധം. അതിനെല്ലാം ഒടുവില്‍ പ്രതിയെ പോലീസ് അറസ്റ് ചെയുമ്പോള്‍ മലയാളി സമൂഹം മാത്രമല്ല അമേരിക്കന്‍ സമൂഹവും ഈ അമ്മയുടെ
പോരാട്ടത്തിന് മുന്നില്‍ ശിരസ് കുനിച്ചു.
പക്ഷെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. പ്രവീണ്‍ വര്‍ഗീസ് മരണപ്പെട്ട വനാന്തരങ്ങളില്‍ വര്‍ഗീസ് കുടുംബം നടത്തിയ യാത്ര വേദനിപ്പിക്കുന്നതെങ്കിലും അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.
ആ ദിവസം വര്‍ഗീസ് കുടുംബവും പ്രവീണിന്റെ കൂട്ടുകാരും വേദനയോടെ ഓര്‍ക്കുന്നു.
'അവനോടൊപ്പം ആരുമുണ്ടായിരുന്നില്ല. എല്ലാ വര്‍ഷവും അവനു വേണ്ടി
മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവനെ നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍
ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍
ആഗ്രഹിക്കാറുണ്ട്.' കണ്ണീരൊപ്പി പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് പറഞ്ഞു.
'എന്റെ ശരീരത്തിന്റെ സ്വാധീനം
നഷ്ടപ്പെടുന്നത് വരെ ഞാന്‍ അവനു വേണ്ടി ഇത് ചെയ്യും. ഞാന്‍ അവന്റെ അടുത്ത്
എത്തിച്ചേരുന്നത് വരെ എനിക്കിതു ചെയ്യണം' എന്നാണു പിതാവ് വര്‍ഗീസ് പറഞ്ഞത്.
ഈ വാക്കുകള്‍ മാതാപിതാക്കള്‍ക്കല്ല കരുത്താകുന്നത്.. മറിച്ചു കുഞ്ഞുങ്ങള്‍ക്കാണ്... എത്രയോ ആളുകളെ ഏതെല്ലാം സാഹചര്യങ്ങളില്‍ ലോകത്തു കാണാതാകുന്നു... നഷ്ടം
എന്നും പ്രസവിച്ച വയറിനു മാത്രമാണ് എന്ന് തിരിച്ചറിയുന്ന എത്ര മക്കളുണ്ട്
ഈലോകത്ത്..
സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും കോണില്‍ ഇരുന്നു കൊണ്ട് പ്രവീണ്‍ വര്‍ഗീസ് ഇപ്പോള്‍
സന്തോഷാശ്രുക്കള്‍ ഉതിര്‍ക്കുന്നുണ്ടാകും.. തീര്‍ച്ച..
തന്റെ മാതാപിതാക്കള്‍ക്ക്പിന്നില്‍ നില്‍ക്കുന്ന ഒരു സമൂഹത്തെ കണ്ട്.
ഇനിയും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടാതിരിക്കട്ടെ. .
പ്രവീണില്ലാത്ത നാലു വര്‍ഷം കഴിയുമ്പോള്‍ പ്രവീണിന്റെ ഓര്‍മ്മകളില്‍ ഇ-മലയാളിയും പങ്കു ചേരുന്നു...