Image

ലോക കേരള സഭ: ഗൃഹാതുരത ഉണര്‍ത്തി ചിത്ര പാടി, സഭയതില്‍ അലിഞ്ഞു

Published on 12 January, 2018
ലോക കേരള സഭ: ഗൃഹാതുരത ഉണര്‍ത്തി ചിത്ര പാടി, സഭയതില്‍ അലിഞ്ഞു
ലോക കേരള സഭയില്‍ കേരളത്തിന്റെ കേളികൊട്ടുണര്‍ത്തിക്കൊണ്ട് മലയാളികളുടെ വാനം പാടി കെ.എസ് ചിത്ര ഗാനങ്ങള്‍ ആലപിക്കുകയും സ്വരമാധുരി കൊണ്ട് സഭയുടെയും അംഗങ്ങളുടെയും കയ്യടി നേടുകയും ചെയ്തു. സഭയില്‍ കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനവും ഓപ്പണ്‍ ഫോറത്തില്‍ നാളികേരത്തിന്റെ നാട്ടിലെനിക്കൊരു എന്ന ഗാനവുമാണ് ആലപിച്ചത്.   വേദിയിലെത്തിയപ്പോള്‍ പ്രവാസി സദസ്സിന്റെ സ്‌നേഹനിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഗാനം ആലപിച്ചത്. ആ ഗാനങ്ങളാകട്ടെ പ്രവാസ ജീവിതത്തില്‍ എന്നും മോഹിപ്പിക്കുന്ന ജന്മനാടിനെക്കുറിച്ചുള്ള ഗാനങ്ങള്‍ തന്നെ ആയിരുന്നു. ആദ്യമായി രൂപീകരിച്ച ലോക കേരള സഭയില്‍ അംഗമായിരുന്നു ഇഷ്ടഗായികയില്‍ നിന്നുതന്നെ പാട്ട് കേള്‍ക്കാനായതിന്റെ അനുഭൂതിയിലായിരുന്നു അംഗങ്ങള്‍.

കേരളീയ കലകളുടെ വ്യാപനത്തിന് നടപടി വേണം: ശോഭന

കേരളീയ കലകള്‍ക്ക് ഇന്ത്യയിലും ലോകത്തും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ സാംസ്‌കാരിക അമ്പാസഡര്‍മാര്‍ ഉണ്ടാവണമെന്ന് പ്രശസ്ത അഭിനേത്രി ശോഭന. ലോക കേരള സഭയോട് അനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ കലകള്‍ക്ക് ഇന്ത്യയില്‍ തന്നെ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാറില്ല. പല പെര്‍ഫോമന്‍സുകളും കേരളത്തിന് വെളിയില്‍ നടക്കുന്നത് പ്രവാസി സമൂഹത്തിലാണ്. കലയെ ഇതര ഇന്ത്യന്‍ സമൂഹത്തിനു മുന്നിലും ലോകത്തിനു മുന്നിലും തുറന്നു കാട്ടാനുള്ള വേദികളും അവസരങ്ങളുമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ കലകളെ ഇന്‍ഡ്യന്‍ ഫെസ്റ്റിവലുകളിലും രാജ്യത്തിനു വെളിയില്‍ ലോകസമൂഹത്തിനു മുന്നിലും അവതരിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവാസി സമൂഹത്തിന് സംഭാവന നല്‍കാന്‍ കഴിയും. കലാകാരന്മാര്‍ക്ക് ഇത് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത് നല്ല രീതിയില്‍ നടത്തുന്നതിന് പരിശീലനം ലഭിച്ച മികവു തെളിയിച്ച കള്‍ച്ചറല്‍ അമ്പാസഡര്‍മാരെ നമുക്ക് ആവശ്യമുണ്ട്. കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും തികഞ്ഞ മൂല്യത്തോടെ മാര്‍ക്കറ്റ് ചെയ്യാനും കഴിഞ്ഞാല്‍ ലോകസമൂഹത്തില്‍ പ്രവാസി മലയാളിയുടെ സ്ഥാനവും കേരളത്തിന്റെ സ്ഥാനവും കൂടുതല്‍ മെച്ചപ്പെടും. 
കേംബ്രിഡ്ജ് പോലുള്ള പല സര്‍വകലാശാലകളിലും ധാരാളം ഇന്ത്യന്‍ ഭാഷകള്‍ പാഠ്യവിഷയമാണെങ്കിലും അവയിലൊന്നായി സ്ഥാനം പിടിക്കാന്‍ മലയാളത്തിന് കഴിഞ്ഞിട്ടില്ല. കേംബ്രിഡ്ജില്‍ മലയാളം പാഠ്യവിഷയമാക്കുന്നതിനുള്ള പ്രൊപ്പോസലുണ്ട്. ഇത്തരം പ്രൊപ്പോസലുകള്‍ വിദേശ സര്‍വകലാശാലകളുടെ രീതിയ്ക്ക് യോജിച്ച രീതിയില്‍ തയ്യാറാക്കി നല്‍കാനും വിദേശ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാക്കാനും കഴിയണം.

അവര്‍ ഒത്തിരുന്നു സംസാരിച്ചു; ആവശ്യങ്ങള്‍ക്ക് ആദ്യരൂപമായി

ഒന്നാം ലോകകേരള സഭയുടെ ആദ്യദിനംതന്നെ അവര്‍ ഒത്തൊരുമിച്ചിരുന്ന് ആവശ്യങ്ങള്‍ സംസാരിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രവാസികള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കുള്ള പരിഹാര സാധ്യതകളും ആവശ്യങ്ങളും, കേരളത്തിന്റെ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കും അതോടെ കരട് രൂപമായി. പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റ് ലോകരാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി ഇരുന്നായിരുന്നു ചര്‍ച്ച.
ഉപസമ്മേളന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച ആസാദ് മൂപ്പന്‍ പ്രവാസികള്‍ക്കായി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. സംസ്ഥാന സര്‍ക്കാരും പ്രവാസികളും ഒരുപോലെ വിഹിതം അടയ്ക്കുന്ന തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നായിരുന്നു അഭ്യര്‍ത്ഥന. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവരുന്നവരുടെ കണക്ക് തയ്യാറാക്കണം. വിദേശത്ത് അപകടമരണം സംഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിക്കണം. വിദേശത്തുവച്ച് മരണമടയുന്ന മലയാളികളില്‍ സാമ്പത്തിക ഭദ്രതയില്ലാത്തവരുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കണം. വിമാനത്താവളത്തില്‍നിന്നും അവരുടെ വീടുവരെ അംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തണം.
60 വയസുകഴിഞ്ഞ പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം. സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ തയ്യാറാവുന്ന സംരംഭകര്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം. സാധാരണ പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും കിഫ്ബിയില്‍ സൗകര്യമുണ്ടാകണം. കേരള ബാങ്ക്, പ്രവാസി നിക്ഷേപം സൗകര്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി തുടങ്ങുന്നതിനുള്ള ശ്രമങ്ങള്‍ പുനരാരംഭിക്കണം. തിരിച്ചുവരുന്ന പ്രവാസികളെ ഉള്‍പ്പെടുത്തി കുടുംബശ്രീയെപോലെ സഹകരണാടിസ്ഥാനത്തില്‍ പുതിയ വ്യവസായകേന്ദ്രം തുടങ്ങണം. ആഗോളകുടിയേറ്റ നിയമത്തിലെ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും പ്രവാസികാര്യ വകുപ്പ് പുനസ്ഥാപിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം.
ഇഎസ്‌ഐ മാതൃകയില്‍ പ്രവാസികള്‍ക്കായി ഒരു ആശുപത്രിയെന്ന പശ്ചിമേഷ്യയുടെ സ്വപ്‌നമാണ്സി.വി. നാരായണന്‍ മുന്നോട്ടുവച്ചത്.കലാമണ്ഡലം മാതൃകയില്‍ ഒരുകേന്ദ്രം വിദേശത്തെ പ്രവാസികുട്ടികള്‍ക്കായി നിര്‍മ്മിക്കണം. കേരളത്തിലെ സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ അവസരമുണ്ടാകണം. ജിസിസി രാജ്യങ്ങളില്‍ നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കണം. കേരളത്തിന്റെ തനതായ കലകളെ വിദേശങ്ങളില്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യയില്‍നിന്ന് ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഈ രാജ്യങ്ങളില്‍ എത്തുമ്പോള്‍ അവിടങ്ങളിലെ ജയിലുകളും സന്ദര്‍ശിക്കണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സൗദി അറേബ്യ സന്ദര്‍ശിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവച്ചു.
ടൂറിസം, ആയുര്‍വേദ രംഗത്ത് ഏഷ്യയിലെ ഇതരരാജ്യങ്ങളിലുള്ള അനന്തമായ സാധ്യതകളാണ് ഇവിടന്നുള്ളവര്‍ ചൂിക്കാട്ടിയത്. ഇവയുടെ പ്രചാരണത്തിനായി കൂടുതല്‍ നടപടികള്‍ വേണം. ഈ മേഖലയിലെ രാജ്യങ്ങളുമായി സാംസ്‌കാരിക വിനിമയവും ഉറപ്പാക്കണം. ജോലിതേടിവരുന്നവര്‍ക്ക് ഭാഷാ നൈപുണ്യം ഉറപ്പാക്കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ വേണം. ക്രൗഡ് ഫിങ് രീതിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലുള്ള കേരള ഫിങ് പദ്ധതി കൊുവരണം. ഇതിന്റെ ചെലവഴിക്കല്‍ പരിശോധിക്കാന്‍ മേല്‍നോട്ട സമിതിയും ഉണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്.
സംസ്ഥാനത്തെ നദികളേയും കയലുകളേയും വൃത്തിയായി സൂക്ഷിക്കുന്നതിന് ഒരു പദ്ധതി തയ്യാറാക്കിയാല്‍ അതിന് സാമ്പത്തിക സഹായം നല്‍കാമെന്നായിരുന്നു യൂറോപ്പും അമേരിക്കയും വിഭാഗത്തിന്റെ വാഗ്ദാനം.പ്രവാസികളുടെ പ്രായമായ രക്ഷിതാകള്‍ക്ക് സൗകര്യപ്രദമായ നിലയിലുള്ള താമസസൗകര്യം ഉറപ്പാക്കുന്ന നഴ്‌സിങ് ഹോമുകള്‍ സ്ഥാപിക്കണം. ആധാര്‍ കാര്‍ഡുകള്‍ക്കു പകരം ഒസി കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി സര്‍ക്കാര്‍ അംഗീകരിക്കണം.അപാര്‍ട്ട്‌മെന്റ് ഓണര്‍ഷിപ്പ് ആക്ട് നടപ്പിലാക്കണം. മലയാളം പഠിപ്പിക്കുന്നതിനും നൃത്തം പഠിപ്പിക്കുന്നതിനും ജര്‍മ്മനിയില്‍ സ്‌കൂളുകള്‍ ആരംഭിക്കണം. തൊഴില്‍രംഗത്ത് നൈപുണ്യവികസനത്തിന് പദ്ധതികള്‍ ഉണ്ടാവണം.

ലോക രാജ്യങ്ങളിലെ മലയാളികള്‍ നേരിടുന്ന
{പശ്‌നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം

ലോക രാജ്യങ്ങളിലെ പ്രവാസി  മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും കേരള സഭയുടെ ഭാഗമായ മറ്റു ലോക രാജ്യങ്ങളുടെ സെക്ഷനില്‍ സജീവ ചര്‍ച്ചയായി.  ഗള്‍ഫ് മേഖലയില്‍ നിന്നും തൊഴില്‍ നഷ്ടപെട്ട് തിരികെ എത്തുന്ന മലയാളികള്‍ക്ക് മറ്റു ലോക രാജ്യങ്ങളില്‍ വന്‍ തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നതായി ലോകരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.  ഒറ്റപ്പെട്ട നിലയില്‍ നടക്കുന്ന വംശീയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ഗവണ്‍മെന്റിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണം.  കൃഷിയിലും, മീന്‍പിടിത്തത്തിലും മറ്റുരാജ്യങ്ങള്‍ ഇടപെടല്‍ നടത്തുന്നതുപോലെ നമ്മുടെ രാജ്യത്തിനും ഇടപെടല്‍ നടത്താന്‍ കഴിയണമെന്ന് നൈജീരിയന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു.  ഇന്ത്യന്‍ എംബസി ഇല്ലാത്ത ലോക രാജ്യങ്ങളില്‍ ഒരു പ്രതിനിധിയെ നോര്‍ക്കവഴി നിയമിക്കണമെന്ന് സെന്റ് ലൂസ്യ പ്രതിനിധിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസത്തിന് വളരെയധികം പ്രോത്സാഹനവും, അവസരവുമുള്ള നമ്മുടെ സംസ്ഥാനത്തിലേക്ക് വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പഠനത്തിന് അവസരമൊരുക്കണം.  ലോക രാജ്യങ്ങളില്‍ സ്വദേശീയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും മിനിമം ഫീസും, പ്രവാസികളായ കുട്ടികളില്‍ നിന്നും അമിത ഫീസും ഈടാക്കുന്നതിനെതിരെ നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയണം.  
മാതൃഭാക്ഷ പഠിക്കാന്‍ എല്ലാ പ്രവാസികള്‍ക്കും ആഗ്രഹമുണ്ടങ്കിലും അതിനുള്ള അവസരം ലഭിക്കുന്നില്ല.  മലയാളം മിഷന്റെ പ്രവര്‍ത്തനം മറ്റ് ലോക രാജ്യങ്ങളില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സജീവ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് മറുപടി പറഞ്ഞു.  ആയുര്‍വേദ ഔഷധങ്ങള്‍ കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വിലക്കുള്ളതിനാല്‍ ഔഷധിയിലൂടെ ആയുര്‍വേദ മരുന്നുകള്‍ ഇറക്കുമതി ചെയ്യണം.  ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് കൂടുതല്‍ താത്പര്യമെടുക്കണം.  
വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസ വിസയുടെ പേരില്‍ വ്യാജ പത്രപരസ്യം നല്‍കി നിരവധി പേരെ കബളിപ്പിക്കുന്നതിനാല്‍ വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  വിദേശത്തേക്കുള്ള നേഴ്‌സിംഗ് ജോലികള്‍ക്കായി അമിത തുക ഈടാക്കുന്നതിനെതിരെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കണം.  
{പവാസികളായ മലയാളികളുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു പോകുന്നതിനാല്‍ അവര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ വൃദ്ധസദനങ്ങള്‍ ഒരുക്കണമെന്ന പ്രതിനിധികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍ മറുപടി പറഞ്ഞു.  ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യമായ ടാന്‍സാനിയയില്‍ അവിടെയുള്ള തൊഴിലവസരങ്ങളെ കേരളം പ്രയോജനപ്പെടുത്തണമെന്ന് ടാന്‍സാനിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു. ആസ്‌ട്രേലിയ,കെനിയ, മോസ്‌കോ, നൈജീരിയ, മെല്‍ബണ്‍, ട്രാന്‍സാനിയ, ന്യൂസിലാന്‍ഡ്, കരീബിയയിലെ സെന്റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  മന്ത്രിമാരായ ജി. സുധാകരന്‍, ജി. രവീന്ദ്രനാഥ്, എം.പിമാരായ സി.പി. നാരായണന്‍, കെ.കെ. രാഗേഷ്, എം.എല്‍.എ മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുത്തു.

ലോകകേരളസഭയില്‍ 
കലാവിരുന്നായി ദൃശ്യാഷ്ടകം

ലോകകേരളസഭയോടനുബന്ധിച്ച് നിയമസഭ മെമ്പേഴ്‌സ് ലോഞ്ചില്‍ അവതരിപ്പിച്ച ദൃശ്യാഷ്ടകം മികച്ച ദൃശ്യവിരുന്നായി. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ള എട്ട് വ്യത്യസ്ത കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് ദൃശ്യാഷ്ടകം തയ്യാറാക്കിയത്. കലാമണ്ഡലത്തിലെ പൂര്‍വ്വ വിദ്യാര്‍ഥികളും അഗസ്ത്യവനം ആദിവാസികലാകേന്ദ്രം പ്രവര്‍ത്തകരും നാടന്‍കലാകാരന്മാരും  ഉള്‍പ്പെട്ട സംഘം വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കൂടിയാട്ടം, തെയ്യം,  ചവിട്ടുനാടകം, മോഹിനിയാട്ടം, പടയണി, പൂപ്പടയാട്ടം, പുലികളി, ഒപ്പന എന്നിവയാണ് അവതരിപ്പിച്ചത്. ജയരാജ് വാര്യര്‍ പരിപാടിയുടെ അവതാരകനായിരുന്നു. പ്രമോദ് പയ്യന്നൂരാണ് കലാപരിപാടികള്‍ സംവിധാനം ചെയ്തത്. എട്ട് ജില്ലകളിലെ സംസാരശൈലികള്‍ ജയരാജ്‌വാര്യര്‍ അവതരിപ്പിച്ചു. ഇതോടൊപ്പം ലോകകേരളസഭയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും  നടന്നു. പ്രഭാവര്‍മ്മ രചിച്ച മുദ്രാഗാനത്തിന് സംഗീതസംവിധായകന്‍ ശരത്താണ് ഈണം പകര്‍ന്നത്.

വിദേശത്ത് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക്
ബോധവല്‍ക്കരണം അനിവാര്യം : രേവതി
വിദേശത്തേക്ക് തൊഴില്‍ തേടിപ്പോകുന്ന സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ ബോധവല്‍ക്കരണം അനിവാര്യമെന്ന് നടി രേവതി ലോക കേരളസഭയില്‍ അഭിപ്രായപ്പെട്ടു.  വിദ്യാസമ്പന്നരുരേടേയും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരുടെയും നാടാണ് കേരളം.  എന്നാല്‍ വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപൊകുന്ന സ്ത്രീജനങ്ങളുടെ സ്ഥിതി പരിതാപകരമാണ്.  വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെട്ട് തട്ടിപ്പിന് വിധേയരാകുന്ന സ്ത്രീകളെ കുവൈറ്റില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.  നേഴ്‌സിംഗ്, വീട്ടുജോലി തുടങ്ങിയ വിസകളില്‍ ജോലിതേടിപ്പോകുന്നവരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാകുന്നതില്‍ ഭൂരിഭാഗവും.  വിദേശജോലിയുടെ സാങ്കേതിക വശത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം നല്‍കാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക