Image

നിഴല്‍രൂപങ്ങള്‍...(പ്രസാദ് മണ്ണില്‍)

Published on 22 November, 2017
നിഴല്‍രൂപങ്ങള്‍...(പ്രസാദ് മണ്ണില്‍)
രാമനുണ്ണി, നടപ്പിന്റെ വേഗതകുട്ടി താഴ്ന്ന ജാതിയില്‍ ഉള്ളവര്‍ക്കു ദുര്‍മരണം സംഭവിച്ചാല്‍ അടക്കം ചെയ്യുന്ന പറമ്പ് ആണ് ലക്ഷ്യം. നേരം പുലര്‍ന്നിരിക്കുന്നു, പക്ഷെ അയാളുടെ കയ്യില്‍ അപ്പോഴും ആ വലിയ ടോര്‍ച് ഉണ്ടായിരുന്നു. അയാള്‍ ആ പറമ്പിന് സമീപം എത്തി കാട് പിടിച്ചു കിടക്കുന്ന പറമ്പ് അയാള്‍ കൈയില്‍ ഇരുന്ന ടോര്‍ച് ആ പുലരി വെട്ടത്തിലേക്കു തെളിച്ചു. "എന്താ, ഉണ്ണി ഇവിടെ നോക്കുന്നത് " ആ ശബ്ദ മുഖത്തേക്കു രാമനുണ്ണി മുഖം തിരിച്ചു . "ശാരദാ " വീട്ടില്‍ പുറംപണിക് വരുന്ന സ്ത്രീ. അയാള്‍ അവരുടെ മുഖത്തേക് സൂക്ഷിച്ചു നോക്കി എന്നിട്ട് മെല്ലെ പിറുപിറുത്തു "നിഴല്‍രൂപങ്ങള്‍ " അത് പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്നു അമ്പലക്കടവ് ലക്ഷ്യമാക്കി.

"ശങ്കരമംഗലം " ആ നാട്ടിലെ പുരാതന നായര്‍ തറവാട്, ഒരു കാലത്ത് ആ നാടിന്റ പകുതിയും അവരുടെ കൈയില്‍ ആയിരുന്നു കൂട്ടുകുടുബം ആയിരുന്നു ഒടുവില്‍ എല്ലാവരും അവരവരുടെ "ഭാഗം "വാങ്ങി പല വഴിക്ക് പോയി ഇന്ന് ഇപ്പോള്‍ ആ വലിയ തറവാട്ടില്‍ അയാളും, അമ്മയും ഭാര്യയും മാത്രം. രാമനുണ്ണിയുടെ അഞ്ചാം വയസില്‍ അച്ഛന്‍ മരിച്ചു, പാമ്പ് കടിയേറ്റു. തറവാട്ടില്‍ നിന്നും എല്ലാവരും പലവഴിക്ക് പോയി തുടങ്ങി ഒടുവില്‍ മുത്തച്ഛനും പോയതോടുകൂടി രാമനുണ്ണി ആ വലിയ വീട്ടില്‍ ഒറ്റപെട്ടുതുടങ്ങി. അയാള്‍ക്കു ഒരു അനിയത്തി ഉണ്ടായിരുന്നു രാധ.
ഏഴാംക്ലാസില്‍ പഠിക്കുബോള്‍ ആണ് രാമനുണ്ണി ആദ്യമായി നിഴല്‍രൂപങ്ങളെ കണ്ടുതുടങ്ങിയത്, അന്ന് അയാള്‍ അമ്മക്ക് ഒപ്പമായിരുന്നു ഉറക്കം. ഉറക്കത്തില്‍ എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോള്‍ അമ്മ അടുത്തില്ല. അടുക്കളയുടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ കട്ടിലില്‍ നിന്നും എഴുനേറ്റു അടുക്കള ഭാഗത്തേക്ക് നടന്നു. വാതില്‍ തുറന്ന് അമ്മ. പെട്ടന്ന് ഒരു രൂപം അരണ്ട നിലാവെളിച്ചത്തില്‍ തെന്നി മാറിയതുപോലെ അയാള്‍ക്കു തോന്നി. അമ്മ തലതിരിച്ചു അയാളെ നോക്കി. അവര്‍ പെട്ടന്ന് അടുക്കളവാതില്‍ കൊട്ടിയടച്ചു. "എന്താ ഉണ്ണി, ഉറങ്ങിയില്ലേ " അവര്‍ അടുക്കള ഭാഗത്തെ വെളിച്ചം അണച്ചു അയാളുടെ കൈക്കു പിടിച്ച മുറികുളിലേക്കു പോയി. "അമ്മേ അവിടെ ഒരു രൂപം ഞാന്‍ കണ്ടു ".രൂപമോ ?."അത് വെല്ല നിഴല്‍ രൂപങ്ങള്‍ ആവും ഉണ്ണി. "ഭ്രാന്ത് പറയാതെ കിടന്ന് ഉറങ്ങാന്‍ നോക്ക് ". മുറിക്കുളിലെ കട്ടപിടിച്ച ഇരുട്ടില്‍ രാമനുണ്ണി അമ്മയുടെ മുഖം കണ്ടില്ല, പക്ഷെ അപരിചിതമായ രണ്ടു പദങ്ങള്‍ അയാള്‍ വീണ്ടും കേട്ടു . നിഴല്‍രൂപങ്ങള്‍, ഭ്രാന്ത്.....
ഒരു ദിവസം അമ്മക്കൊപ്പം ഉറങ്ങാന്‍ ചെന്നപ്പോള്‍ അമ്മ പറഞ്ഞു "ഉണ്ണി ഇപ്പോള്‍ വലിയ കുട്ടി ആയി ഇനി ഒറ്റക്ക് കിടക്കണം "അയാള്‍ അമ്മയുടെ മുഖത്തേക് നോക്കി ചോദിച്ചു "എവിടെ കിടക്കും ഞാന്‍ "."മുത്തച്ഛന്റെ മുറിയില്‍ പോയി കിടന്നോളു, നിന്റെ അനിയത്തി കുട്ടി ഒറ്റയ്ക്ക് കിടക്കുന്നു, പിന്നെ നിനക്ക് എന്താ "?.രാമനുണ്ണി ഒന്നും മിണ്ടാതെ മുത്തച്ഛന്റെ മുറിയിലേക്കു നടന്നു. ഇന്നുവരെ അയാള്‍ തനിച്ചു കിടന്നിട്ടില്ല. മുത്തച്ഛന്റെ ഒപ്പമായിയുന്നു ഉറക്കം, മുത്തച്ഛന്‍ പോയപ്പം അമ്മക്കൊപ്പം ഇപ്പോള്‍..... താന്‍ ഒരു വലിയ കുട്ടി ആയി. കതക് അടച്ച് മുറിക്കുളില്‍ കട്ടിലില്‍ ഇരുന്നു. അയാള്‍ ചുറ്റും കണ്ണോടിച്ചു. ആ നോട്ടം ചെന്ന് നിന്നത് ഒരു വലിയ ടോര്‍ച്ചിന്റെ മുന്‍പില്‍ ആണ്, രാമനുണ്ണി അത് എടുത്തു തെളിച്ചുനോക്കി, അത് തന്നോട് ചേര്‍ത്തുവെച്ചു ഉറങ്ങാന്‍ കിടന്നു.

ആ ടോര്‍ച് അയാള്‍ക്കു തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. രാത്രീകളില്‍ രാമനുണ്ണി വീണ്ടും നിഴല്‍രൂപങ്ങളെ കണ്ടു, ചില രാത്രികളില്‍ നിഴല്‍ രൂപങ്ങള്‍ അടക്കിപ്പിടിച്ചു എന്തൊക്കയോ സംസാരിക്കുന്നത് കേള്‍ക്കാമായിയുന്നു. രാമനുണ്ണിക് ഉറക്കം നഷ്ടമായി, ഉറക്കം ക്ലാസ്സ് മുറികളില്‍ ആയി. അദ്ധ്യാപകര്‍ വഴക്കു പറഞ്ഞു, പക്ഷെ രാമനുണ്ണി ഉറങ്ങിക്കൊണ്ടേയിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്നും അമ്മയെ വിളിപ്പിച്ചു. കുട്ടിക്ക് എന്തോ കുഴപ്പം ഉണ്ട് എന്നായി അദ്ധ്യാപകര്‍. അമ്മാവന്മാര്‍ വന്നു. അവര്‍ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു വൈദ്യനെ കൊണ്ട് വന്നു. അയാള്‍ അമ്മയോട് എന്തൊക്കയോ ചോദിച്ചു, പിന്നീട് ചോദ്യം അയാളോട് ആയി. "രാത്രിയില്‍ എന്തെങ്കിലും കാണാറുണ്ടോ രാമനുണ്ണി "?. കുറച്ചു സമയം രാമനുണ്ണി വൈദ്യന്റെ മുഖത്തേക് നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു "ഉം.. നിഴല്‍ രൂപങ്ങള്‍ ". അവ "എന്തെങ്കിലും സംസാരിക്കാറുണ്ടോ "?. ശബ്ദം താഴ്ത്തി രാമനുണ്ണി പറഞ്ഞു "ഇടക്ക് ചില അടക്കിപ്പിടിച്ച സംസാരങ്ങള്‍ ". ഉം... വൈദ്യന് ദീര്‍ഘമായി ഒന്ന് മൂളി, "ചിത്തഭ്രമം "... !അതിന്റെ ലക്ഷണങ്ങളാ ".അമ്മാവന്മാര്‍ പരസപരം നോക്കി, പെതുക്കെ മനസില്‍ പറഞ്ഞു "ഭ്രാന്ത് ".. !.
രാമനുണ്ണി സ്കൂളില്‍ പോക്ക് അവസാനിപ്പിച്ചു. വൈദ്യന്റെ മരുന്നും അതോടൊപ്പം മന്ത്രവാദവും അയാളിലേക് വന്ന് ചേര്‍ന്നു. മന്ത്രവാദി പുതിയ നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. ദുര്മരണപെട്ട ആത്മാക്കള്‍ രാമനുണ്ണിയില്‍ പ്രവേശിച്ചിരിക്കുന്നു !. നാട്ടില്‍ പെതുക്കെപ്പതുക ഒരു വാര്‍ത്ത പരന്നു. ശങ്കരമംഗലത്തെ രാമനുണ്ണിക് ഭ്രാന്ത് ആണ് !..
രാമനുണ്ണി എല്ലാവരില്‍നിന്നും ഒറ്റപെടുകയായിരുന്നു മൈതാനത്, അമ്പലക്കടവില്‍ എല്ലായിടത്തും അയാള്‍ ഏകനായി. രാമനുണ്ണി എല്ലാവരെയും നോക്കി ചിരിച്ചു, പക്ഷെ ആരും അയാള്‍ക് ഒരു ചെറുപുഞ്ചിരി പോലും തിരിച്ചു നല്‍കിയില്ല. മരുന്നും, മന്ത്രവാദവും തുടര്‍ന്നുകൊണ്ടേയിരുന്നു കാലം അയാളില്‍ മാറ്റം വരുത്തി ഇന്ന് അയാള്‍ ഒരു ഒത്ത പുരുഷന്‍ ആയിരിക്കുന്നു. അമ്മയെ വാര്‍ധക്യം പിടികുടിയേരിക്കുന്നു രാധ യവ്വനത്തില്‍ എത്തിനില്‍കുന്നു. കുറച്ചു നാളുകള്‍ ആയി രാമനുണ്ണി നിഴല്‍ രൂപങ്ങളെ കാണാറില്ല അയാള്‍ നന്നായി ഉറങ്ങാന്‍ തുടങ്ങി. ഇടക്ക് ഒരു ദിവസം രാമനുണ്ണി ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു. എവിടെ നിന്നോ അടക്കിപിടിച്ചുള്ള സംസാരം. അയാള്‍ മെല്ലെ എഴുനേറ്റു വര്‍ഷങ്ങളായി തന്റെ ശരീരത്തിന്റെ തന്നെ ഭാഗമായ ടോര്‍ച് എടുത്തു അയാള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. രാമനുണ്ണി മെല്ലെ പൂമുഖ വാതില്‍ തുറന്നു. പെട്ടെന്ന് ഒരു രൂപം ഓടിമാറുന്നത് അയാള്‍ കണ്ടു. ആ ദിശയിലേക്കു അയാള്‍ വെളിച്ചം പായിച്ചു. പുറകില്‍ ഒരനക്കം അയാള്‍ ഞെട്ടി തിരിഞ്ഞുനോക്കി. രാധ !. അവള്‍ ലൈറ്റ് ഇട്ടു. "ഏട്ടന്‍ എന്താ ഈ നോക്കണെ ". അമ്മയും ഇതിനകം എഴുനേറ്റുവന്നു. "എന്താ ഉണ്ണി, എന്താ പറ്റിയത് ?. രാമനുണ്ണി ആ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു "ഞാന്‍ കണ്ടു ഒരു രൂപം ഓടിമറയുന്നത് ". ഏട്ടന് വീണ്ടും തുടങ്ങിരിക്കുന്നു ". "എന്ത് " ?. അമ്മ ചോദിച്ചു. രാധ മറുപടി പറഞ്ഞില്ല. അമ്മ രൂക്ഷമായി മകളുടെ മുഖത്തേക് നോക്കി. അവള്‍ പെട്ടന്ന് അവിടെ നിന്നും പിന്‍വലിഞ്ഞു. "ഉണ്ണി പോയി കിടക്കു ". "വേണ്ട, ഇനി ഉറങ്ങാന്‍ കഴിയില്ല ". അവര്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചതിനു ശേഷം മുറികുളിലേക്കു പോയി. രാമനുണ്ണി ഇരുട്ടിലേക് വെളിച്ചം കടത്തിവിട്ട് നിഴല്‍ രൂപങ്ങളെ തേടി ഇരുന്നു.

വളരെ പെട്ടന്ന് ആയിരുന്നു രാധയുടെ വിവാഹം. വീണ്ടും ആ തറവാട്ടില്‍ ആളനക്കം കുറഞ്ഞു രാമനുണ്ണിയും അമ്മയും മാത്രം. വീണ്ടും ഒരു തുലാവര്‍ഷം കുടിയതി, രാമനുണ്ണി ഉറങ്ങിത്തുടങ്ങി നിഴല്‍ രൂപങ്ങള്‍ ഇപ്പോള്‍ അയാളെ ശല്യപെടുത്തുന്നില്ല. "എനിക്ക് പ്രായം ആയി വരുന്നു എന്റെ പ്രാണന്‍ പോയാല്‍ പിന്നെ ഇവന് ആരുണ്ടാവും "?.അമ്മയുടെ ചോദ്യം അമ്മാവന്മാരോട് ആയിരുന്നു. "വൈദ്യരും പറഞ്ഞു ഇനി ഒരു വിവാഹം ആക്കാമെന്നു "."ഈ ഒരു അസുഖം ഉള്ള സ്ഥിതിക്ക് ആരെങ്കിലും അതിനു തയ്യാറാകുമോ "?.അമ്മാവന്റെ മറുപടി ഇതായിരുന്നു. "എന്റെ ഉണ്ണിക്ക് ഇപ്പോള്‍ കുഴപ്പമൊന്നുമില്ല, പിന്നെ എന്താ ഏട്ടാ "?."ഒരിക്കല്‍ ഭ്രാന്ത് വന്നാല്‍ പിന്നെ അവന്‍ ഭ്രാന്തനാ ജീവിതകാലം മുഴുവന്‍ "."ഇനീപ്പം ഇല്ലങ്ങിലും ആളുകള്‍ അതുതന്നെ പറയും ഭ്രാന്ത്". രാമനുണ്ണിയും കേട്ടു ആ സംസാരം. "ഭ്രാന്ത് " തനിക്ക് ഉണ്ടോ അത്. താന്‍ കണ്ട നിഴല്‍ രൂപങ്ങളും, സംസാരങ്ങളും എല്ലാം... അതാണോ ഭ്രാന്ത് ?..
രാമനുണ്ണിക് കല്യാണം. നാട്ടിലെ സംസാരം മുഴുവന്‍ അതായിരുന്നു ഏതോ തകര്‍ന്നടിഞ്ഞ തറവാട്ടിലെ പെണ്‍കിടാവ്. "മീനാക്ഷി "!അങ്ങനെ ഒരു വൃശ്ചികമാസത്തില്‍ രാമനുണ്ണി മീനാക്ഷിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വൈദ്യരുടെ മരുന്ന് ഇപ്പോഴും ഉണ്ട്. രാമനുണ്ണി ഇപ്പോള്‍ നിഴല്‍ രൂപങ്ങളെ കാണാറേയില്ല,അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഇല്ല, പകരം ഇപ്പോള്‍ ഏത് സമയവും ഉറക്കം മാത്രം.

അമ്പലത്തില്‍ കുംഭ ഭരണി ഉത്സവത്തിന് കൊടിയേറി. ഇനി പത്തുനാള്‍ ഉത്സവം. അവസാന ദിവസം പടയണി !. ഈ പ്രാവശ്യം പടയണി കോലം എഴുന്നളിക്കുന്നത് രാമനുണ്ണിയുടെ തറവാട്ടില്‍ നിന്നാണ്. കോലങ്ങള്‍ എഴുതുവാന്‍ ഉള്ള ആള്‍കാര്‍ വന്നുതുടങ്ങി, പാളയും, മുളയും, ഓലമടലും എത്തിത്തുടങ്ങി. പാതിരാവ് വരെ തറവാട് മുറ്റത്ത് ആള്‍ത്തിരക്കാണ് അതുകഴിഞ്ഞു അവര്‍ പോകും. കരയോഗ മന്ദിരത്തില്‍ ഉറക്കം. രാമനുണ്ണി വീണ്ടും ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു. അടക്കിപ്പിടിച്ച സംസാരം കേള്‍കുന്നതുപോലെ, അയാള്‍ തന്റെ സന്തതസാഹചര്യയാ ടോര്‍ച് തെരഞ്ഞു അത് അവിടെ കണ്ടില്ല തപ്പിത്തടഞ്ഞു അയാള്‍ മുറിക്കുളിലെ വെളിച്ചം തെളിച്ചു കിടക്കയില്‍ മീനാക്ഷിയെ കണ്ടില്ല അയാള്‍ വാതില്‍ തുറന്ന് മുറിക്കു പുറത്തു വന്നു. മീനാക്ഷി പെട്ടന്ന് ഒരു മൊന്ത നിറയെ വെള്ളവും ആയി അടുക്കളഭാഗത്തുനിന് വന്നു. "വല്ലാതെ ദാഹിച്ചു, വെള്ളം എടുക്കാന്‍ പോയതാ ".അത് കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ ചോദിച്ചു "എന്റെ ടോര്‍ച് കണ്ടോ നീ "?."ഇല്ല. ഉണ്ണിയേട്ടന്‍ എവിടെങ്കിലും വച്ചു മറന്നതാവും ".ഇല്ല എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി. വീട്ടിലെ എല്ലാ മുറികളുലും അയാള്‍ തന്റെ സന്തതസഹചാരിയ തേടി ഒടുവില്‍ രാധയുടെ മുറിക്കുളില്‍ നിന്നും കിട്ടി. ഇത് ഇവിടെ എങ്ങനെ വന്നു ? താന്‍ മുകളില്‍ പോകാറില്ല. അയാള്‍ ടോര്‍ച് തെളിയിച്ചു നോക്കി വെട്ടം കുറവായി തോന്നി അയാള്‍ക്. നാളെ പുതിയ ബാറ്ററി മേടിച്ചിടണം അയാള്‍ മനസില്‍ ഉറപ്പിച്ചു. പൂമുഖ വാതില്‍ തുറന്ന് രാമനുണ്ണി നിഴല്‍ രൂപങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. മീനാക്ഷിയും അമ്മയും രാമനുണ്ണിക്കായി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ശാരദാ തറവാട് മുറ്റത്തേക്കു കടന്നുവന്നത് "എന്താ രണ്ടാളും കുടി ഉണ്ണിയെ തിരയുകയാണോ "?."ആള് വച്ചുപിടിപ്പിച്ചിട്ടുണ്ട് അമ്പലക്കടവിലേക് ".മറുപടി ഒന്നും പറയാതെ മീനാക്ഷി അകത്തേക്കു പോയി. "വീണ്ടും തുടങ്ങിയോ ഉണ്ണീടെ അമ്മേ ".കോലം എഴുത്തുകാര്‍ വന്ന് തുടങ്ങി ഇന്ന് ആണ് പടയണി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാമനുണ്ണി അമ്പലക്കടവില്‍ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാണ് അമ്പലക്കടവിന്റെ നടുഭാഗം ഭയങ്കര ആഴം ആണ്.ഇതുവരെ ആരും അതിന്റെ അടിത്തട്ട് കണ്ടിട്ടില്ല വേനല്‍ കാലത്തുപോലും !.ഇന്നലെ കേട്ട സംസാരം അതായിരുന്നു രാമനുണ്ണിയുടെ മനസില്‍ പിന്നെ ടോര്‍ച് എങ്ങനെ രാധയുടെ മുറിക്കുളില്‍ ആയി എന്നുള്ളതും. രാമനുണ്ണി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മുറ്റം നിറയെ ജനം കോലം എഴുത്തുകാര്‍, ഉത്സവക്കമ്മറ്റികാര്‍ എല്ലാവരും ഉണ്ട്. "നീ എവിടെ പോയതാ ഉണ്ണി ? ഉറക്കം കിട്ടാതെ വന്നോ നിനക്ക് "?. അമ്മയുടെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞില്ല പകരം "വെട്ടം കുറവായിരുന്നു പുതിയ ബാറ്ററി വാങ്ങി ".അതും പറഞ് അയാള്‍ മുറിയിലേക്കു നടന്നു. ടോര്‍ച് യഥാസ്ഥാനത്തുവെച്ചു എന്നിട്ട് പുറത്തു വന്ന് പൂമുഖത്തെ അരമതിലില്‍ ഇരുന്നു. "എന്തായി നാരായണേട്ട ദേവ പ്രശ്‌നം ". കോലം എഴുത്തുകാരില്‍ ആരോ ചോദിക്കുന്നു. "ഒരല്‍പ്പം ആശങ്കക് വകയുണ്ട്, ദുര്‍മരണങ്ങള്‍ സംഭവിക്കാം, കൊടിഇറക്കത്തിന് മുന്‍പ് "!. പടയണി തുടങ്ങി, തപ്പില്‍ താളം തുടങ്ങി, പടയണി കളത്തില്‍ ഓരോരോ കോലങ്ങള്‍ തുള്ളി തിമിര്‍ക്കുന്നു. രാമനുണ്ണി ചുറ്റും നോക്കി അമ്മ പടയണി കോലങ്ങള്‍ നോക്കിയിരിക്കുന്നു മീനാക്ഷി.. അടുത്ത് മീനാക്ഷി ഇല്ല അയാള്‍ വീണ്ടും നോക്കി. ഇല്ല. അയാള്‍ ടോര്‍ച്ചില്‍ പിടിമുറുക്കി വീടുകളില്‍ എങ്ങും വെളിച്ചം ഇല്ല എല്ലാവരും അമ്പലത്തില്‍ ആണ് അയാള്‍ ടോര്‍ച് തെളിച്ച ആഞ്ഞു നടന്നു. രാമനുണ്ണി പൂമുഖത്തേക് കാല്‍ എടുത്തുവെച്ചു അടക്കിപിടിച്ചുള്ള സംസാരം അയാള്‍ ചെവിയോര്‍ത്തു പക്ഷെ ഇത്തവണ പുറത്തുനിന്നാലാ വീട്ടിനുള്ളില്‍ നിന്നും വാതില്‍ തട്ടി വിളിക്കാന്‍ അയാള്‍ കൈ ഉയര്‍ത്തി പിനീട് ആ കൈ അയാള്‍ പിന്‍വലിച്ചു എന്നിട്ട് പൂമുഖത് അരമതിലില്‍ ഒരു ഓരം ചേര്‍ന്ന് അയാള്‍ ഇരുന്നു. സംസാരം ഇപ്പോഴുമുണ്ട് ചിലപ്പോള്‍ അടക്കിപിടിച്ചുള്ള ചിരി രാമനുണ്ണി എല്ലാം കേട്ടിരുന്നു. പൂമുഖ വാതില്‍ പതിയെ തുറന്നു, ഒരു വെളുത്ത രൂപം പുറത്തിറങ്ങി, പുറകില്‍ മങ്ങിയ ചിമ്മിനിവിളക് പിടിച്ച രണ്ടു കൈകള്‍ ആ രൂപം മുറ്റത്തേക്കു എത്തി വേഗം നടന്നു തുടങ്ങി ആ കൈകള്‍ പൂമുഖ വാതില്‍ അടക്കാന്‍ കൈകള്‍ നീട്ടി. "മീനാക്ഷി "രാമനുണ്ണി വിളിച്ചു അയാള്‍ അരമതിലില്‍ നിന്നും എഴുനേറ്റു അവളുടെ അടുത്ത് എത്തി ടോര്‍ച് അയാളുടെ മുഖത്തേക് കത്തിച്ചു ആ വെട്ടത്തില്‍ അവള്‍ കണ്ടു രാമനുണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നത് "രാമനുണ്ണിക് ഭ്രാന്താ മീനാക്ഷി.. ".അയാളുടെ മുഖത്തെ ഭാവം മാറി രാമനുണ്ണിയുടെ കൈകള്‍ അവളുടെ മുഖം പൊത്തിപിടിച്ചു, അവളുടെ കൈയില്‍ ഇരുന്ന ചിമ്മിനി വിളക്ക് താഴെ വീണുടഞ്ഞു. രാമനുണ്ണി കണ്ടിരുന്ന നിഴല്‍ രൂപങ്ങള്‍ക് മുഖങ്ങള്‍ ഉണ്ടായി, സംസാരങ്ങള്‍ക്കു അര്‍ഥങ്ങള്‍ ഉണ്ടായി അയാള്‍ അവളുടെ മുഖത്തുനിന്നും കൈകള്‍ എടുത്തു അവള്‍ ഊര്‍ന്നു അയാളില്‌നിനും താഴേക്കു വീണു. അയാള്‍ ചിരിച്ചു രാമനുണ്ണിക് ഭ്രാന്താണ്. അയാള്‍ തിരിച്ചു നടന്നു കൈയില്‍ ഇരുന്ന ടോര്‍ച്ചിലേക്കു നോക്കി അയാള്‍ അത് വലിച്ചെറിഞ്ഞു തനിക്കു ഇപ്പോള്‍ നിഴല്‍ രൂപങ്ങളെ ഭയം ഇല്ല, ഇരുട്ടിനെയും ഇപ്പോള്‍ മുഴുവന്‍ വെളിച്ചമാണ്. രാമനുണ്ണി അമ്പലക്കടവില്‍ എത്തി ആഴങ്ങളിക്ക് നടന്നു അതിന്റെ അടിത്തട്ട് കണ്ടെത്താന്‍ അപ്പോള്‍ പടയണി കളത്തില്‍ കാലന്‍ കോലം ഉറഞ്ഞു തുളുകയായിരുന്നു. ....

നരന്‍ കോയിപ്പുറം.
(പ്രസാദ് മണ്ണില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക