Image

വിമാനകമ്പനി ജീവനക്കാര്‍ തീവ്രവാദിയായി ചിത്രീകരിച്ചെന്ന് യാത്രക്കാരിയുടെ പരാതി

Published on 10 November, 2017
വിമാനകമ്പനി ജീവനക്കാര്‍ തീവ്രവാദിയായി ചിത്രീകരിച്ചെന്ന്  യാത്രക്കാരിയുടെ പരാതി
ന്യൂഡല്‍ഹി: സ്വകാര്യ വിമാനകമ്പനി ജീവനക്കാര്‍ തീവ്രവാദിയായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ യാത്രക്കാരിയുടെ പരാതി. എയര്‍ ഏഷ്യ ജീവനക്കാര്‍ക്കെതിരെയാണ് മോശമായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി യുവതി പരാതി നല്‍കിയത്. നവംബര്‍ മൂന്നിന് എയര്‍ ഏഷ്യയുടെ ഹൈദരാബാദ് വഴിയുള്ള ഐ5 1585 റാഞ്ചി-ബംഗളൂരു വിമാനത്തിലെ മൂന്നു ജീവനക്കാരില്‍ നിന്നാണ് യുവതിക്ക് മോശം പെരുമാറ്റം നേരിട്ടത്.

വിമാനത്തിലെ വൃത്തിഹീനമായ കക്കൂസിനെ കുറിച്ച് യുവതി പരാതിപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതേതുടര്‍ന്ന് ക്യാബിന്‍ മേല്‍നോട്ടക്കാരന്‍ അസഭ്യം പറയുകയും ശരീരത്തില്‍ തൊടുകയും ചെയ്തു. തന്നെ കണ്ടാല്‍ തീവ്രവാദിയെ പോലെ തോന്നുമെന്ന് പറഞ്ഞ് ബോര്‍ഡിങ് പാസിന്റെ ചിത്രമെടുത്തു. അര്‍ധരാത്രിയില്‍ മുഴുവന്‍ യാത്രക്കാരും വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയെങ്കില്‍ തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു.

ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ക്യാപ്റ്റനോടും ക്യാബിന്‍ മേല്‍നോട്ടക്കാരനോടും മാപ്പു പറഞ്ഞില്ലെങ്കില്‍ സുരക്ഷാസേനക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ തന്റെ ചുറ്റും നിന്ന ജീവനക്കാര്‍ മാനഭംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വിമാന ജീവനക്കാര്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ബംഗളൂരുവില്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് യുവതി പരാതിപ്പെട്ടിട്ടുണ്ട്.

അതേസമയം, യുവതിയുടെ പരാതി നിഷേധിച്ച് എയര്‍ ഏഷ്യ അധികൃതര്‍ പ്രസ്താവനയിറക്കി. മുതിര്‍ന്ന ക്യാബിന്‍ ജീവനക്കാരനോട് യുവതി മോശമായി പെരുമാറിയെന്നാണ് കമ്പനിയുടെ വിശദീകരണം. 
Join WhatsApp News
malayali 2017-11-10 23:45:17
ഇന്ത്യന്‍ വിമാന ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറുന്നത് തുടര്‍ക്കഥയാകുന്നു.ജീവനക്കാര്‍ വലിയ ആളുകളും യാതക്കാര്‍ ഇരപ്പാളികളുമാണെന്നാണു അവര്‍ കരുതുന്നതെന്നു തോന്നുന്നു. എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ നല്ല പെരുമാറ്റം നല്‍കുന്നുണ്ടോ? പരാതി ഉണ്ടായാല്‍ വിമാന കമ്പനിക്കാര്‍ ഉദ്യോഗസ്ഥരെ ന്യായീകരിക്കും. തെറ്റു തിരുത്താന്‍ ഒരു ശ്രമവുമില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക