Image

തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി കുറച്ചു

Published on 10 November, 2017
തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി കുറച്ചു


തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന്‌ രണ്ടു വര്‍ഷമായി കുറയ്‌ക്കാന്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കുന്നതിന്‌ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ ഇന്നു  ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.

ഓര്‍ഡിനന്‍സ്‌ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. കൂടാതെ ദേവസ്വംബോര്‍ഡ്‌ അംഗങ്ങളുടെ സിറ്റിങ്‌ ഫീസും ശമ്പളവും ഇനി മുതല്‍ സര്‍ക്കാര്‍ തീരുമാനിക്കും.
1950 ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്‌തുകൊണ്ടാണ്‌ ഓര്‍ഡിനന്‍സ്‌ ഇറക്കുന്നത്‌.

തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്‍റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ്‌ ഫീസ്‌ ഏര്‍പ്പെടുത്താനും സര്‍ക്കാരിന്‌ അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ്‌ നിയമം ഭേദഗതി ചെയ്യുന്നത്‌.

ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത്‌ മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്‌. സിറ്റിംഗ്‌ ഫീസ്‌ വ്യവസ്ഥ ചെയ്‌തിട്ടുമില്ല. 

പത്തുവര്‍ഷം മുമ്പ്‌ നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ്‌ ഫീസ്‌ നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

പ്രയാര്‍ ഗോപാലകൃഷ്‌ണനാണ്‌ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്‌. ഓര്‍ഡിനന്‍സ്‌ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ സ്ഥാനമൊഴിയേണ്ടിവരും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക