Image

മാനസികരോഗിയെന്ന്‌ ആരോപിച്ച്‌ സഹോദരനും ഭാര്യയും ചേര്‍ന്ന്‌ 22 കാരിയെ ചങ്ങലക്കിട്ടു

Published on 10 November, 2017
മാനസികരോഗിയെന്ന്‌ ആരോപിച്ച്‌ സഹോദരനും ഭാര്യയും ചേര്‍ന്ന്‌  22 കാരിയെ ചങ്ങലക്കിട്ടു

ഹൈദരാബാദ്‌: മാനസിക രോഗം ആരോപിച്ച്‌ തെലുങ്കാനയില്‍ സഹോദരനും ഭാര്യയും ചേര്‍ന്ന്‌ 22 കാരിയെ ചങ്ങലക്കിട്ടു. തെലുങ്കാനയിലെ ജഗ്‌തിലാല്‍ ടൗണില്‍ കഴിഞ്ഞദിവസമാണ്‌ സംഭവം. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പൊലീസ്‌ യുവതിയെ മോചിപ്പിച്ചു.


ഗീതയെന്ന പെണ്‍കുട്ടിയെയാണ്‌ സഹോദരനും ഭാര്യയും ചേര്‍ന്ന്‌ വീട്ടിനുള്ളില്‍ ചങ്ങലക്കിട്ടിരുന്നത്‌. മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചുപോയ പെണ്‍കുട്ടി സഹോദരന്റെ സംരക്ഷണത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. എന്നാല്‍ തന്നെ സഹോദരന്‍ വീട്ടില്‍ ചങ്ങലയില്‍ പൂട്ടിയിടുകയാണെന്ന യുവതി പൊലീസിനോട്‌ പറഞ്ഞു.

വാണി നഗര്‍ ഏരിയയിലെ വീട്ടിനു മുന്നില്‍ നിന്നും യുവതി കരയുന്നത്‌ ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ്‌ സംഭവം പൊലീസില്‍ അറിയിച്ചത്‌. കൈ രണ്ടും ചങ്ങലയില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്‌.

സഹോദരന്മാരും അവരുടെ ഭാര്യമാരും ചേര്‍ന്നാണ്‌ തന്നെ പീഡിപ്പിച്ചതെന്നാണ്‌ യുവതി പറയുന്നത്‌. ' അവരുടെ പീഡനം സഹിക്കവയ്യാതെ ഞാന്‍ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ രണ്ടു കൈകളും ഇരുമ്പ്‌ ചങ്ങല ഉപയോഗിച്ച്‌ പുറകില്‍ കെട്ടിയിടുകയായിരുന്നു' ഗീത പറഞ്ഞു.

'വീട്ടിലെ ടോയിലറ്റ്‌ പോലും ഉപയേഗിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. പ്രതിഷേധിച്ചാല്‍ മുഖത്ത്‌ മുളകുപൊടി എറിയുമായിരുന്നു. രണ്ട്‌ ദിവസത്തിലൊരിക്കല്‍ ഒരല്‍പം മുളക്‌ പൊടിയും കുറച്ച്‌ ചോറുമായിരുന്നു ഭക്ഷണമായി നല്‍കിയിരുന്നത്‌. ധരിക്കാനായി പഴകിക്കീറിയ വസ്‌ത്രങ്ങളായിരുന്നു തനിക്ക്‌ നല്‍കിയിരുന്നത്‌. മാത്രവുമല്ല വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാറുമില്ലായിരുന്നു' അവര്‍പൊലീസിനോട്‌ പറഞ്ഞു.

 താന്‍ ബിരുദധാരിയായിരുന്നുവെന്നും അദ്ധ്യാപികയായി ജോലി ചെയ്‌തിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
എന്നാല്‍ പെണ്‍കുട്ടിക്ക്‌ മാനസികാസ്വസ്ഥ്യമുണ്ടെന്നാണ്‌ സഹോദരന്‍ പറയുന്നത്‌. വീടിന്‌ പുറത്തിറങ്ങിയാല്‍ അക്രമം കാണിക്കുമെന്ന്‌ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരന്‍ രമേഷ്‌ പറഞ്ഞു. പെണ്‍കുട്ടിയെ മോചിപ്പിച്ച പൊലീസ്‌, ഇവരെ അന്യായമായി തടങ്കലില്‍ വച്ച സഹോദരനെതിരെ കേസെടുത്തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക