തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും പേഴ്സണല്‍ സ്റ്റാഫും സരിത നായരെ സഹായിച്ചതായി നിയമസഭയില്‍ വെച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇതിന് സരിതയില്‍നിന്ന് പണം സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതായും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. സരിതയെ ശാരീരികമായി ഉപയോഗിക്കുകയും ലൈംഗിക സംതൃപ്തി നേടുകയും ചെയ്തത് കൈക്കൂലിയായി കാണാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ലൈംഗിക ആരോപണമായി റിപ്പോര്‍ട്ടിലുള്ള 16 പേരുടെ പേരുകള്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്ന നിലയിലല്ല, സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സരിതയുടെ കത്ത് അനുബന്ധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടു എന്നതാണ് റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ കണ്ടെത്തലായി പ്രധാനമായുമുള്ളത്.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള സരിതയുടെ കത്ത്റിപ്പോര്‍ട്ടിന്റെ 117-ാം പേജിലാണുള്ളത്. ഉമ്മന്‍ ചാണ്ടി സോളാര്‍ പവര്‍ പ്ലാന്റിന് കെഎസ്ഐഡിസി, കിന്‍ഫ്ര എന്നിവയുടെ സഹായവും നടപടിക്രമങ്ങള്‍ക്ക് ഏകജാലക സംവിധാനവും ഉറപ്പുനല്‍കി. സര്‍ക്കാര്‍ സബ്സിഡി, പോളിസി എന്നിവയും വാഗ്ദാനം ചെയ്തു. കമ്പനിക്കുവേണ്ടി ശ്രീധരന്‍ നായരെ നേരിട്ടു കണ്ട് സംസാരിച്ചു. ഇതിനു പ്രതിഫലമായി 2.16 കോടി രൂപ യുഡിഎഫ് കൈപ്പറ്റി. താന്‍ ചെയ്തു നല്‍കിയതിന് ഉമ്മന്‍ ചാണ്ടി 10 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടു.
മകളായി കരുതിയ സരിതയെ ശാരീരികമായി ചൂഷണം ചെയ്തു. എന്നാല്‍ ഒടുവില്‍ തന്നെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞതായും കത്തില്‍ പറയുന്നു.
ബിജു രാധാകൃഷ്ണന്‍ ടീം സോളാര്‍ കമ്പനിയുടെ ആറ് കോടി രൂപ തട്ടിയെടുക്കുകയും ശാലു മേനോന്റെ കൂടെ ആഡംബര ജീവിതം നയിക്കുകയും ചെയ്തു. ശാലുമേനോന് നിര്‍മിച്ച മൂന്നു കോടിയുടെ വീടും തട്ടിപ്പിലൂടെ നേടിയ പണമാണെന്നും കത്തില്‍ പറയുന്നു.
റിന്യൂവബിള്‍ എനര്‍ജി പോളിസി അനുവദിക്കാന്‍ ആര്യാടന്‍ മുഹമ്മദ് 25 ലക്ഷം കൈപ്പറ്റി. പലതവണ പലയിടത്തുവെച്ചും ലൈംഗിക പീഡനം നടത്തി. എന്നാല്‍ ആവശ്യപ്പെട്ടതൊന്നും ചെയ്തുതന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.
എ.പി അനില്‍ കുമാര്‍ നസറുള്ള വഴി ഏഴ് ലക്ഷം കൈപ്പറ്റി. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് പലതവണ ലൈംഗികമായി ചൂഷണം ചെയ്തു. അടൂര്‍ പ്രകാശ് ലൈംഗികമായി പീഡിപ്പിച്ചു. ഫോണിലൂടെ ലൈംഗിക സംഭാഷണം നടത്തി. ബാംഗ്ളൂരില്‍ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു.
ഹൈബി ഈഡന്‍ കേസുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സഹായിച്ചു. ഇതിന് പ്രതിഫലമായി എംഎല്‍എ ഹോസ്റ്റല്‍, എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു. പലതവണ ഭീഷണിപ്പെടുത്തിയെന്നും സരിതയുടെ കത്തില്‍ പറയുന്നു.
ധനകാര്യ സഹമന്ത്രിയായിരുന്ന പളനിമാണിക്കം ലൈംഗികമായി പീഡിപ്പിച്ചു. ആദായനികുതി പ്രശ്നം തീര്‍പ്പാക്കുന്നതിന് 25,00,000 രൂപ കൈപ്പറ്റി. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍. സുബ്രഹ്മണ്യന്‍ ട്രിഡന്റ് ഹോട്ടലില്‍ വെച്ച് ലൈംഗിക പീഡനം നടത്തി. ഐജി പത്മകുമാര്‍ കലൂരിലെ ഫ്ളാറ്റില്‍ വെച്ച് ലൈംഗിക പീഡനം നടത്തുകയും ഓണ്‍ലൈനിലും ടെലിഫോണിലും വിളിച്ച് ലൈംഗിക സംഭാഷണം നടത്തുകയും ചെയ്തു.
മുന്‍ പോലീസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍, വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ ടെലിഫോണിലും ഓണ്‍ലൈനിലും വിളിച്ച് ലൈംഗിക സംഭാഷണം നടത്തി. ജോസ് കെ മാണി ഡല്‍ഹിയില്‍ വെച്ച് മോശമായി പെരുമാറിയതായും ലൈംഗികമായി ഉപയോഗിച്ചതായും സരിതയുടെ കത്തില്‍ പറയുന്നു. സരിതയെ പളനിമാണിക്കത്തെയും ചിദംബരത്തെയും പരിചയപ്പെടുത്തിയത് രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് നായരാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സോളാര്‍ കമ്മീഷന് സരിത എഴുതി നല്‍കിയ കത്തില്‍ നേതാക്കള്‍ക്കെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ പട്ടിക രൂപത്തിലാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ സരിതയില്‍നിന്ന് നേടിയ കാര്യങ്ങളും സരിതയ്ക്ക് ചെയ്തുകൊടുത്ത സഹായങ്ങളും പറയുന്നുണ്ട്. സരിത ഉന്നയിച്ച ലൈംഗിക ആരോപണം സംബന്ധിച്ച് കേസെടുത്താല്‍ അത് നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. അതുകൊണ്ടുതന്നെ പ്രഥമികമായി അന്വേഷണം നടത്തിയ ശേഷം മാത്രമേ ലൈംഗിക ആരോപണങ്ങളില്‍ കേസെടുക്കൂ എന്നാണ് സൂചന.
(Mathrubhumi)